Saturday, November 18, 2006

കടലിനു മീതെ നടക്കുന്നവര്‍

കഥ:

അന്നും പതിവുപോലെ അവര്‍ നടക്കാനിറങ്ങി. നക്ഷത്രങ്ങള്‍ ഉറക്കമിളയ്ക്കുമ്പോള്‍ ഉണര്‍ച്ചയുടെ തീരത്തിലൂടെ നടക്കുക രസകരമാണല്ലോ. കടല്‍ ശാന്തമായിരുന്നു. അകലത്തെ നൗകകളിലെ വെളിച്ചത്തിന്റെ ചീളുകള്‍ നക്ഷത്രങ്ങളെ കളിയാക്കിച്ചിരിച്ചു. ഇരുവരും ഉടല്‍കൊണ്ട്‌ ക്ഷീണിതരെങ്കിലും കാല്‍പ്പാദങ്ങള്‍ തളര്‍ന്നിരുന്നില്ല. മണല്‍ക്കരയിലെ ചെറുകാറ്റിന്റെ ഉപ്പില്‍ ചുണ്ടുവരണ്ടപ്പോള്‍ ഗാന്ധി ചോദിച്ചു.

'നമ്മള്‍ തുടങ്ങിയതെവിടെയാണ്‌?'

'മനുഷ്യനില്‍ നിന്ന്‌..' മാര്‍ക്സിന്റെ മറുപടി.

'അതെ.. .. മനുഷ്യന്‍. ആ ഗോര്‍ക്കി പറഞ്ഞതെന്താ? എത്ര മഹത്തായ പദമെന്നോ മറ്റോ..'

'ശരി തന്നെ. അതിനുമെത്രയോ മുമ്പ്‌ സോക്രട്ടീസ്‌ പറഞ്ഞിരുന്നു (അതോ അരിസ്‌റ്റോട്ടിലോ... ഒരു മറവിപോലെ...!)
അവന്‍ സ്വതന്ത്രനായി ജനിക്കുന്നുവെന്നും, ഒടുക്കം വരെ ബന്ധനത്തില്‍ തുടരുന്നുവെന്നും..'

'ആ ചങ്ങല മനുഷ്യന്‍ സ്വയം നിര്‍മ്മിച്ചതല്ലേ? ഓരോന്നും തകര്‍ത്തെറിയുമ്പോള്‍ മറ്റൊന്ന്‌..'

'അതേ, നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രമാണെന്ന എന്റെ വിപ്ലവാഹ്വാനം പോലും ഇന്ന്‌ മറ്റൊരു ചങ്ങലയായി പരിണമിച്ചോ എന്ന്‌ സംശയിക്കണം.' മാര്‍ക്സ്‌ ചിന്താകുലനായി.

'ശരിതന്നെ മാര്‍ക്സ്‌, നമ്മള്‍ വിഭാവനചെയ്തതും ലോകം കണ്ടെത്താന്‍ ശ്രമിച്ചതും വ്യത്യസ്‌തമായിപ്പോയി..'

'സുഖലോലുപതയോടുള്ള ആര്‍ത്തിയും, അതിനുവേണ്ടി ആദര്‍ശത്തെ കൈവെടിയാനുള്ള ത്വരയുമാണ്‌ മനുഷ്യന്റെ ആകെത്തുകയെന്നു വന്നാല്‍, അതെത്ര കഷ്ടമാണ്‌ ഗാന്ധി..?'

'ആരെല്ലാം പറഞ്ഞു, ഉപദേശിച്ചു, തിരുത്തി, നയിച്ചു. എന്തു പ്രയോജനം?'

'ഇപ്പോ..ഗൗരവമുള്ള പുതിയ ചില ചോദ്യങ്ങളും കേള്‍ക്കുന്നു, 'ബുദ്ധിശാലികളെക്കൊണ്ട്‌ പ്രയോജനമെന്ത്‌?' എന്നൊക്കെ. ഈ വര്‍ഗ്ഗം കേരളത്തില്‍ മാത്രമേ ഇത്ര ചീത്തയായിട്ടുള്ളു. അല്ലേ? ഭാഗികമായ സത്യങ്ങളില്‍ത്തൂങ്ങിപ്പിടിച്ചുള്ള അവരുടെ തര്‍ക്കങ്ങള്‍ എങ്ങുമെത്താന്‍ പോകുന്നില്ല...'

'അതൊക്കെ നമ്മള്‍ പ്രതീക്ഷിച്ചതല്ലേ? തുടങ്ങിയപ്പോള്‍ത്തന്നെ എന്തെല്ലാം എതിര്‍വാദങ്ങള്‍? ഭീഷണികള്‍. നുണക്കഥകള്‍. അര്‍ദ്ധസത്യങ്ങളായ വിലയിരുത്തലുകള്‍.'

'വാസ്തവം. എക്കാലത്തും ലോകത്തിന്റെ ഗതി ഇതൊക്കെത്തന്നെയായിരുന്നു. ചരിത്രപരമായ വങ്കത്തങ്ങളുടെ ഘോഷയാത്ര..' മാര്‍ക്സിന്‌ ചിരി വന്നു.

'എങ്കിലും മാര്‍ക്സ്‌, നമ്മള്‍ ഇത്രയേറെ തിരസ്കരിക്കപ്പെടേണ്ടവരായിരുന്നോ? ഒരു ദയാശൂന്യത എവിടെയും നമ്മെ വേട്ടയാടിയില്ലേ? ലോകം ഇന്നും നമ്മളെ വേണ്ടവിധം തിരിച്ചറിയാതെ പോകുന്നതെന്ത്‌?' ഗാന്ധിയുടെ വാക്കുകള്‍ ഇടറി.

'ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ നേരിട്ടതെന്തെല്ലാമായിരുന്നു? പട്ടിണിയും രോഗവും കവര്‍ന്നെടുത്ത എന്റെ കുഞ്ഞുങ്ങള്‍, നക്കാപ്പിച്ചയുടെ നാണയത്തുട്ടുകളാല്‍ സമ്പന്നതയുടെ വക്താക്കള്‍ എന്നെ വിലയ്ക്കെടുക്കാന്‍ തുനിഞ്ഞപ്പോള്‍ കാലിടറിപ്പോകുമായിരുന്നു. എന്നെ നിലനിര്‍ത്താന്‍ സ്വയം എരിഞ്ഞുകൊണ്ടിരുന്നു എന്റെ ജെന്നി, കുഞ്ഞായിരുന്ന മുഷ്‌, എന്റെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന പൊന്നുമോള്‍ എലിനര്‍ .. .. വയ്യ ഗാന്ധീ, ഇന്നും പിഴുതെടുക്കപ്പെടുന്ന എന്റെ ചിന്തയുടെ വേര്‍പടലങ്ങളില്‍ ചോരപൊടിയുന്നു. അത്‌ ആരുമറിയുന്നില്ലല്ലോ!' മാര്‍ക്സ്‌ തേങ്ങി.

'എനിക്കറിയാം.. താങ്കളുടെ വിഷമത, ദുഃഖം, നിരാശ.' ഗാന്ധി മാര്‍ക്സിന്റെ തോളില്‍ കൈചേര്‍ത്ത്‌, ഊന്നുവടിയില്‍ ഭാരമര്‍പ്പിച്ച്‌ അല്‍പനേരം നിന്നു.

'താങ്കള്‍ക്കറിയുമോ മാര്‍ക്സ്‌, യദുവംശത്തിന്റെ നാശം സ്വയം അവര്‍ സ്ഷ്ടിച്ച കഥ. കേവലം ഒരു ലോഹക്കഷണത്തില്‍ നിന്ന്‌ ഒരു കുലത്തിന്റെ സര്‍വ്വനാശം. ഞങ്ങളുടെ ഇതിഹാസങ്ങളില്‍ ഒട്ടനവധി ജീവിതവീക്ഷണങ്ങളുണ്ട്‌. ദ്വാരകാവാസിയുടെ പിന്‍തലമുറ തമ്മിലടിച്ച്‌ കുലം മുടിച്ചതുപോലെയാണ്‌ ഇന്നത്തെ ലോകത്തിന്റെ അവസ്ഥ. സ്വയം കണ്ടെത്തിയ ആയുധങ്ങളാല്‍ അവര്‍ വിതച്ചത്‌ കൊയ്യുന്നു.'

'അത്തരം കഥകള്‍ എല്ലാ ദേശങ്ങളിലും ഭാഷകളിലുമുണ്ടാവാം. പക്ഷെ, ദേശവും ദേശീയതയും തീരെ സങ്കുചിതമായിപ്പോയ കാലത്തിലാണ്‌ എന്റെ അനുഭവങ്ങളെല്ലാം. ജര്‍മ്മനിയില്‍ പിറന്ന ഞാന്‍ സത്യം പറഞ്ഞപ്പോള്‍ നാടുകടത്തപ്പെട്ടു. അദ്ധ്വാനിക്കുന്നവരുടെ മാനിഫെസ്റ്റോ എഴുതിയതിനാല്‍ ഫ്രാന്‍സും എനിക്കന്യമായി. പിന്നെ ഇംഗ്ലണ്ടിന്റെ ദയാവായ്പ്‌. അതൊരിക്കലും മറക്കാനാവില്ല. പക്ഷേ കാപട്യത്തിന്റെ പല മുഖംമുടികളെയും തിരിച്ചറിയാന്‍ വൈകിപ്പോയിട്ടുണ്ട്‌. എന്റെ പ്രിയമിത്രം ഏംഗല്‍സില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രത്തോളമെങ്കിലും നിലനില്‍ക്കുമായിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ എനിക്കെന്ത്‌ ദേശീയത? അതുകൊണ്ടുതന്നെ മനുഷ്യനില്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു സാര്‍വ്വദേശീയതയെ സൃഷ്ടിക്കാന്‍ ഞാന്‍ ജീവിതം സമര്‍പ്പിച്ചു.'

'നാട്ടുരാജ്യങ്ങളുടെയും നാഗരികതകളുടെയും സമ്മിശ്രാവസ്ഥയില്‍ നിന്ന്‌ ഇംഗ്ലീഷുകാരുടെ അധികാരഗര്‍വ്വിലേക്ക്‌ പറിച്ചെറിയപ്പെട്ട ഒരു നാട്ടില്‍ എന്റെ ദൗത്യവും ശ്രമകരമായിരുന്നു. അതിഭൗതികതയില്‍ വീണുപോയ അധികാരികളും ദേശീയ നേതാക്കളും. എതിരഭിപ്രായങ്ങളെ ചോരയില്‍മുക്കിക്കൊന്നുമാത്രം പരിചയമുള്ളവരുടെ നീണ്ടനിര. ജാതി-മത വൈജാത്യങ്ങളുടെ പടലപ്പിണക്കങ്ങള്‍. വംശീയതയുടെ ഹാലിളക്കങ്ങള്‍. ദരിദ്രനാരായണന്മാരുടെ എങ്ങുമെത്താത്ത വിലാപശ്രുതികള്‍. ശക്തമായ ഇത്തരം വാസ്തവങ്ങളോട്‌ പൊരുതാന്‍ എടുത്തുചാട്ടത്തെക്കാള്‍ നല്ലത്‌ ഭാരതീയമായ ഒരു യുക്തിമാര്‍ഗ്ഗമാണെന്ന്‌ തോന്നി. മതങ്ങളിലെയും മനുഷ്യനിലെയും തിളക്കമുള്ള വശങ്ങളെ മാത്രം സചേതനമാക്കി ത്യാഗത്തിന്റെ ഉയര്‍ച്ചകള്‍ നേടാനുള്ള ശ്രമം. പരാജയപ്പെടിട്ടുണ്ടാവാം. അതുകൊണ്ടാണല്ലേ ഇന്ന്‌ കപടാവതാരങ്ങളുടെ കാല്‍ച്ചുവട്ടില്‍ ജനം സാഷ്ടാംഗപ്രണാമം ചെയ്യുന്നത്‌. എങ്കിലും പൂര്‍ണ്ണവിരാമം എന്നൊന്നില്ല... മാര്‍ക്സ്‌.'

'സ്വന്തം അനുഭവങ്ങളില്‍നിന്നുപോലും മനുഷ്യന്‍ പഠിക്കുന്നില്ലല്ലോ? കണ്ടാലും കൊണ്ടാലും പഠിക്കാത്തവരുടെ കാലം. താങ്കള്‍ കലികാലമെന്നു പറയും. അല്ലേ.?'

'ഹ.. ഹ.. ഹ! അതും പോകട്ടെ മാര്‍ക്സ്‌, നമ്മള്‍ പറഞ്ഞതിനെ പിന്‍പറ്റിയ ജനതയുടെ കഥയോ? അവരും പക്വമല്ലാത്ത വീക്ഷണവൈവിധ്യങ്ങളാല്‍ പരാജയപ്പെടുകയല്ലേ? നമ്മള്‍ കാലഹരണപ്പെട്ടതായിപ്പോലും പറയാന്‍ ചിലര്‍ക്കു മടിയില്ല.'

'അതൊക്കെ അവര്‍ തര്‍ക്കിക്കാന്‍ വേണ്ടി നിരത്തുന്ന കരുക്കളല്ലേ? ഗാന്ധീ, മുകളില്‍ കുമിഞ്ഞുകൂടിയ ചാരത്തിന്റെ ശൂന്യതമാത്രമേ അവരൊക്കെ അറിയുന്നുള്ളു. അടിയിലുള്ള കനലുകളുടെ തീക്ഷ്ണത കാണാന്‍ അവരുടെ അന്ധനേത്രങ്ങള്‍ക്ക്‌ കഴിയാത്തതാണ്‌ കാരണം.' മാര്‍ക്സ്‌ ചിന്താധീനനായി.

'ഇനി ഇത്തിരിയിരിക്കാം, ഈ മണലില്‍. സത്യത്തില്‍ ഇങ്ങനെയൊരു മരുഭൂമിയില്‍ എത്തിപ്പെടുമെന്ന്‌ നമ്മള്‍ സ്വപ്നം കണ്ടിരുന്നതാണോ?' - ഗാന്ധി.

'ഒരിക്കലുമല്ല. പക്ഷേ, നമ്മള്‍ കാണാത്ത ലോകങ്ങളും ജനതകളും അനേകം ദിശകളില്‍ ചിതറിക്കിടക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിരുന്നു. അവരുടെ വ്യത്യസ്തങ്ങളായ ചിന്തകളും സംസ്കാരങ്ങളും പുതുക്കാനുള്ള ഉപകരണമായി ഞാന്‍ ചിലതൊക്കെ രൂപപ്പെടുത്തിയിരിക്കാം. സ്വന്തം കുടുംബം പട്ടിണിയിലും രോഗത്തിലും മുങ്ങിപ്പോകുമ്പോള്‍, മുഴുവന്‍ നിസ്വരുടെയും പട്ടിണിയും രോഗവും ഇല്ലാതാക്കാന്‍, ലോകത്തിന്റെതന്നെ രോഗങ്ങള്‍ മാറ്റാന്‍ ഊര്‍ജ്ജം മുഴുവന്‍ വിനിയോഗിച്ച ഞാന്‍ ഒരു വിഡ്ഢിയാണെന്ന്‌ ഉത്തരാധുനികര്‍ കരുതുന്നുണ്ടാവും. അവര്‍ സ്വാര്‍ഥത പുലമ്പുകയാണ്‌'

'എന്നെക്കുറിച്ച്‌ മക്കളും കൊച്ചുമക്കളും പോലും വിലയിരുത്തിയത്‌ അങ്ങനെയാണല്ലോ. അതിശയിക്കാനില്ല. അവസരത്തിനൊത്ത്‌ വെച്ചുമാറാനുള്ള ഒരു കീറക്കറന്‍സിയല്ലേ ഞാന്‍..! ഞൊടിയിടയില്‍ സര്‍വ്വദുഃഖങ്ങളും പരിഹരിക്കാനുള്ള ഒറ്റമൂലിയാണ്‌ ആധുനിക ജനാധിപത്യം കാംക്ഷിക്കുന്നത്‌. അധികം ചിന്തിക്കുന്നതും കഷ്ടപ്പെടുന്നതും യുക്തിയല്ലപോലും. വെറും പ്രായോഗികതാവാദം...' ഗാന്ധി വ്യസനിച്ചു.

'നമ്മള്‍ ചില ഉപകരണങ്ങള്‍, മുഴക്കോലുകള്‍ - ക്രമീകരിച്ചു. ശരിത്ന്നെ. എന്നാല്‍, ആ ഒരേ ഉപകരണം തന്നെ മാറിവരുന്ന വിവിധാകൃതികളായ എല്ലാ വസ്തുക്കളെയും വസ്തുതകളെയും പുനുഃക്രമീകരിക്കാനുള്ള ഒറ്റമൂലിയാണെന്ന്‌ കരുതിപ്പോയാല്‍ വലഞ്ഞതു തന്നെ'. മാര്‍ക്സ്‌ കിതച്ചു.

'ബാലിശമായ ബുദ്ധിവൈഭവമാണ്‌ പലരുടെയും യോഗ്യത. പിന്നെങ്ങനെ നേരെയാകും. ഉപകരണം ദര്‍ശനത്തിന്റെ പരിവേഷമണിയുമ്പോള്‍ ചിലരൊക്കെ ദൈവങ്ങളായി ഉയര്‍ത്തപ്പെടുന്നതും ദുര്യോഗമാണ്‌ മാര്‍ക്സ്‌. നമുക്ക്‌ പറ്റിയ പരാജയം അതാവാം.'

'കഷ്ടപ്പെടുന്ന മനുഷ്യന്റെ ആധിയും വേദനയുമായിരുന്നു എന്റെ ചുറ്റിലും. ചൂഷണവും കാപട്യവും സമ്പത്തിന്റെ ധാര്‍ഷ്ട്യ‍വും അന്നും അരങ്ങുവാഴുകയായിരുന്നു. മുതലാളിത്തം വേഷംപകര്‍ന്ന്‌ താണ്ഡവമാടിയ നൂറ്റാണ്ടുകള്‍. അപ്പോള്‍പ്പിന്നെ എതിരിടാനുള്ള മാര്‍ഗ്ഗം സംഘടിതശക്തിതന്നെയാണെന്ന്‌ എനിക്കു തോന്നി. അത്‌ തെറ്റാണെന്ന്‌ ഞാന്‍ കരുതുന്നില്ല. ഇടയ്ക്കൊക്കെ അതേ മാര്‍ഗ്ഗം തന്നെ വേണ്ടിവന്നേക്കും.'

'തികച്ചും സ്വാഭാവികം. താങ്കളുടെ ചിന്ത ശരിയായേക്കം. എന്നാല്‍, ഇന്ത്യയുടെ പാരമ്പര്യവും അന്തര്‍ദ്ധാരകളും സ്വീകരിച്ചപ്പോള്‍ ഞാന്‍ പഴഞ്ചനാണെന്ന്‌ പറയാനായിരുന്നു മിക്കവര്‍ക്കും തോന്നിയത്‌. സമ്മതിക്കുന്നു, ചില വീഴ്ചകള്‍ നമുക്കിരുവര്‍ക്കും പറ്റിയിട്ടുണ്ടാവാമ്‌. പക്ഷേ ഒരു ശൂന്യതയില്‍നിന്നായിരുന്നു നമ്മള്‍ തുടങ്ങിയത്‌. നമ്മളെക്കാളേറെ നമ്മുടെ പിന്‍ഗാമികള്‍ സ്വയം വീണുപോയിട്ടുമുണ്ട്‌. .. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്ത്‌? എനിക്ക്‌ നന്നായി ദാഹിക്കുന്നു.' ഗാന്ധി പറഞ്ഞു.
അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഉപ്പുപാട ഉണങ്ങിപ്പിടിച്ചിരുന്നു. നേരം വെളുക്കുകയാണെന്ന്‌ ഇരുവര്‍ക്കും തോന്നി. പക്ഷേ, വെളിച്ചം അതിന്റെ മങ്ങിയ തിരശ്ശീലയ്ക്കുപിന്നില്‍ മറഞ്ഞിരിക്കുന്നതു പോലെ.

മണല്‍ക്കരയുടെ അതിരിലുള്ള ഈന്തപ്പനകളുടെ ചുവട്ടില്‍ അവരെത്തി. പൂത്തുവിടര്‍ന്ന കുലകളില്‍ ഹരിതമണികള്‍ തൂങ്ങുന്നു. ഇളം പ്രകാശത്തില്‍ അവ ആകര്‍ഷകമായ ഒരു കാഴ്ചയായിരുന്നു. കാറ്റില്‍ ചിതയുടെ അലയൊലികള്‍. കോണ്‍ക്രീറ്റുകൊണ്ട്‌ രൂപപ്പെടുത്തിയ ചെറിയൊരു കൂടാരത്തില്‍ അവര്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ഒരിന്ത്യക്കാരന്‍ അവിശ്വാസം കുതറിയ മുഖത്തോടെ നിന്നു.

'വെള്ളം കിട്ടുമോ.. കുറച്ച്‌?' മാര്‍ക്സിന്റെ ഗാഢത

'ഞങ്ങള്‍ ക്ഷീണിതരാണ്‌?' ഗാന്ധിയുടെ ഇടര്‍ച്ച

'എനിക്ക്‌ വിശ്വാസം വരുന്നില്ല. കയറി വരിന്‍.. മഹാത്മാക്കളേ..' അയാള്‍ അതിശയവും സന്തോഷവും കലര്‍ന്ന ശബ്ദത്തില്‍ ക്ഷണിച്ചു. ഇതെന്താ ഈ രണ്ടവതാരങ്ങളും ഒന്നിച്ചിങ്ങനെ - എന്നൊരു ചോദ്യം അയാളുടെ ചുണ്ടില്‍ തുടുത്തുനിന്നു.

'കാണുന്നതെന്തും പെട്ടെന്നങ്ങ്‌ വിശ്വസിക്കുന്നതില്‍ക്കവിഞ്ഞ മണ്ടത്തരമില്ല.' മാര്‍ക്സ്‌

ഇരുവരും ആ ഇടുങ്ങിയ കൂരയ്ക്കു കീഴില്‍, ശീതീകരണിയുടെ തണുപ്പില്‍, താഴെവിരിച്ച കാര്‍പെറ്റിന്റെ പരുപരുപ്പില്‍ ഇരുന്നു. രണ്ടു ഗ്ലാസ്സുകളില്‍ വെള്ളം പകര്‍ന്നുനല്‍കി അയാളും അരികത്തിരുന്നു. ഗാന്ധിയുടെ ചുണ്ടില്‍ പുച്ഛത്തിന്റെ മേമ്പൊടിയോടെ 'മഹാത്മാവ്‌' എന്ന പദം കുറേ നേരം തങ്ങിനിന്നു. അവിശ്വസനീയത മായാത്ത ആതിഥേയന്റെ മുഖത്തേക്കു നോക്കി മാര്‍ക്സ്‌ ചോദിച്ചു.. 'മലയാളി..?'

'അതേ.. താങ്കളുടെ ഒരാരാധകനാ ഞാന്‍... അങ്ങയുടെയും..' അയാള്‍ ഗാന്ധിയെ നോക്കി ചിരിച്ചു.

'ആര്‍ക്കുവേണം നിങ്ങളുടെ ആരാധന. ഒപ്പുകടലാസ്‌ ശെയിലിയുടെ ഉപജ്ഞാതാക്കളെന്ന്‌ ഞാന്‍ നിങ്ങളെ - മലയാളികളെ വിശേഷിപ്പിച്ചാല്‍ വിരോധം തോന്നുമോ? എന്തുമേതും തൊണ്ടതൊടാതെ വിഴുങ്ങുന്ന ആര്‍ത്തിയുടെ മൂര്‍ത്തികള്‍?'

'ഏയ്‌.. തര്‍ക്കിക്കാന്‍ ഞാനില്ല. ഞങ്ങളുടെ ബൗദ്ധികലോകത്തിന്‌ ഏറ്റവും ശക്തിയേറിയ ഇന്ധനം പകര്‍ന്നുതന്ന നിങ്ങള്‍ രണ്ടാളും എന്തു പറഞ്ഞാലും ഞാന്‍ കേള്‍ക്കും. ഒപ്പുകടലാസ്‌ മാത്രമല്ല, ഞങ്ങള്‍ മറ്റു പലതുമാണ്‌' അയാള്‍ ശാന്തമായി പറഞ്ഞു.

'പക്ഷേ, നിങ്ങളുടെ സമൂഹം, ജാതിയും ഉപജാതിയും തിരിച്ച്‌ നൂറുകണക്കിന്‌ ഇനങ്ങളായിട്ടുണ്ടല്ലോ..! ഇനിയും മതിയായില്ലേ ഈ വിനോദം, വിവാദവ്യവസായം?' മാര്‍ക്സിന്റെ ശബ്ദത്തിന്‌ കനം കൂടി.

ഗാന്ധി ഇടയ്ക്കു വീണു 'ഓ.. മാര്‍ക്സ്‌. രോഷമടക്കൂ. ഇയാളോട്‌ കയര്‍ക്കുന്നതില്‍ ഔചിത്യമെന്താണ്‌? പാവം. കടല്‍നീന്തി ഇക്കരെയെത്തി ജീവിതം വില്‍ക്കുന്ന ഒരു സാധാരണക്കാരന്‍. സ്വന്തം നാട്ടില്‍പ്പോലും അന്യനാക്കപ്പെടുന്നവന്‍. ഒരര്‍ത്ഥത്തില്‍ നമ്മളും ഇയാളെപ്പോലെയായിരുന്നല്ലോ.'

'ഓ? ശരിയാണ്‌. ക്ഷമിക്കൂ കുഞ്ഞേ. ഞാന്‍ അത്രയ്ക്കൊന്ന്ു‍ം ചിന്തിച്ചില്ല.' മാര്‍ക്സ്‌ അയാളുടെ കൈത്തണ്ടയില്‍ മൃദുവായി പിടിച്ചമര്‍ത്തി.

ഗാന്ധി ആര്‍ദ്രതയോടെ പറഞ്ഞു.
'ഈയിടെ ഞാനും ഇങ്ങനെയൊക്കെ വികാരംകൊള്ളാറുണ്ട്‌. ലോകത്തിന്റെ പരിവര്‍ത്തനം എതിര്‍ദിശയിലേക്ക്‌ പോകുമ്പോള്‍. മനുഷ്യന്റെ നേട്ടങ്ങളെ അവന്‍തന്നെ തലകുത്തനെ നിര്‍ത്തുമ്പോള്‍, നമ്മള്‍ മേറ്റ്ന്തു ചെയ്യാന്‍?'

അയാളുടെ കണ്‍മുമ്പിലൂടെ നീളമേറിയ ഒരു ജാഥ കടന്നുപോയി. മൂവര്‍ണ്ണക്കൊടികളും ദേശീയതയുടെ തുടിപ്പുകളും തൊങ്ങലണിയിച്ച പരശ്ശതം ഇന്ത്യക്കാരുടെ വികാരനിര്‍ഭരമായ ഹൃദയതാളം അതില്‍ മുഴങ്ങി. മുന്നില്‍ നടക്കുന്നവരുടെ പാദങ്ങളെ അണുതെറ്റാതെ പിന്തുടരുന്ന അണികള്‍. അവര്‍ ഉപ്പുകുറുക്കാന്‍ കടല്‍വെള്ളം ചട്ടികളില്‍ കോരി, അടുപ്പുണ്ടാക്കി, അഗ്നി ജ്വലിപ്പിച്ചു. കുതിരപ്പട്ടാളത്തിന്റെ ലാത്തികളാള്‍ തകര്‍ന്നുവീണവരുടെ രോദനത്താല്‍ അയാളുടെ കാതുകള്‍ മരവിച്ചുപോയി.

'വെള്ളത്തിന്‌ വല്ലാത്ത ഉപ്പുണ്ടല്ലോ? ഇതെന്താ കടല്‍വെള്ളമാണോ?' ഗാന്ധി സംശയിച്ചു.

'എനിക്കങ്ങനെയല്ല തോന്നിയത്‌. ചോരയുടെ ചുവ. അതേ.. മനുഷ്യന്റെ ചോര..' മാര്‍ക്സിന്‌ ഓക്കാനം‍.
ആ താടിയും മുടിയും വല്ലാതെ വളര്‍'ു‍ തിങ്ങിയിരുന്നു. നര മേഞ്ഞുതുടങ്ങിയ മേല്‍മീശയില്‍ ജലത്തുള്ളികള്‍ മുത്തുകളായ്‌ തിളങ്ങി. സര്‍വ്വതിനും മീതെ ആ പുഞ്ചിരി മാത്രം നിറഞ്ഞു പെയ്തു.

ഹൃദയത്തില്‍ നിന്ന്‌ നീളമേറിയ ഒരു ചുവപ്പന്‍ ജാഥ തെങ്ങിന്‍ തോപ്പിലൂടെ നീങ്ങുകയായിരുന്നു. അലവാങ്കുകള്‍ കൂര്‍പ്പിച്ചതില്‍ പതാകകള്‍ കെട്ടിയ സേനാനികള്‍. അവരില്‍ ആണും പെണ്ണുമുണ്ടായിരുന്നു. പന്ത്രണ്ടും പതിനാലും വയസ്സുള്ള ബാലകരുടെ വീര്യമുണര്‍ത്തുന്ന പടപ്പാട്ടുകള്‍ മുഴങ്ങി. കമഴ്‌ന്നുവീണ്‌ ഇഴഞ്ഞു മുന്നേറുന്നവരുടെ ശിരസ്സിനു മുകളിലൂടെ തീയുണ്ടകള്‍ പാഞ്ഞു. ചോരയുടെ അനേകം ചെറു നദികള്‍ മണ്ണിനെ മദിപ്പിച്ചൊഴുകി. നെഞ്ചു പിളര്‍ന്ന തെങ്ങുകളുടെ ഓലപ്പീലികളിലൂടെ ഇണവേര്‍പെട്ട കാറ്റ്‌ മലങ്കാറ്റിന്റെ സന്ദേശവുമായി ഉയര്‍ന്നു പറന്നു.
അയാള്‍ തല കുടഞ്ഞു. അതാകട്ടെ ഒരു പാറപോലെ തരിച്ചുപോയിരുന്നു.

'ഇറങ്ങാം ഗാന്ധി, ഇനിയും ദൂരമുള്ളതല്ലേ?' മാര്‍ക്സ്‌ എഴുന്നേറ്റു. അയാളെ നോക്കി പറഞ്ഞു.

'ഇറങ്ങുന്നു. വീണ്ടും കാണാം.'

കടലിന്റെ ശാന്തതയ്ക്കുമേല്‍ അവര്‍ കാലുകള്‍ നീട്ടിവെച്ചു. അപ്പോള്‍ സൂര്യമണ്ഡലത്തില്‍ നിന്ന്‌ അസാധാരണ രൂപവും കാന്തിയുമുള്ള ഒരുകൂട്ടം പക്ഷികള്‍ താണിറങ്ങിവന്ന്‌ അവര്‍ക്കു ചുറ്റും വട്ടമിട്ടു പറന്നു. ആ പക്ഷികളുടെ പേരെന്ത്‌ എന്ന ചിന്തയോടെ അയാള്‍ നില്‍ക്കുമ്പോള്‍ കടല്‍ ഇരമ്പാന്‍ തുടങ്ങി. ഉള്‍ക്കയുടെ നൈമിഷികപ്രഭയോടെ ഇരുവരും മിന്നി മറഞ്ഞത്‌ അയാളറിഞ്ഞില്ല.

***

8 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'അപ്പോള്‍ സൂര്യമണ്ഡലത്തില്‍ നിന്ന്‌ അസാധാരണ രൂപവും കാന്തിയുമുള്ള ഒരുകൂട്ടം പക്ഷികള്‍ താണിറങ്ങിവന്ന്‌ അവര്‍ക്കു ചുറ്റും വട്ടമിട്ടു പറന്നു. ആ പക്ഷികളുടെ പേരെന്ത്‌ എന്ന ചിന്തയോടെ അയാള്‍ നില്‍ക്കുമ്പോള്‍ കടല്‍ ഇരമ്പാന്‍ തുടങ്ങി.' (കഥ)
കടലിനു മീതെ നടക്കുന്നവര്‍

വല്യമ്മായി said...

'ശരിതന്നെ മാര്‍ക്സ്‌, നമ്മള്‍ വിഭാവനചെയ്തതും ലോകം കണ്ടെത്താന്‍ ശ്രമിച്ചതും വ്യത്യസ്‌തമായിപ്പോയി..'


വളരെ ശരി

Radheyan said...

വായിക്കേണ്ട കഥ. പുതുമയുള്ള അവതരണം.എന്തേ ആരും ശ്രദ്ധിക്കാത്തത്???

സു | Su said...

:) വായിച്ചു. ചിലതൊക്കെ മനസ്സിലായി. ചിലതൊക്കെ മനസ്സിലാവില്ലാന്ന് മനസ്സിലായി.

viswaprabha വിശ്വപ്രഭ said...

ഇതെല്ലാം വായിച്ചുകൊണ്ടിരിക്കവേ പിന്നെ എന്തെഴുതാനാണു വിഷ്ണൂ? ഞാനറിയാതെ എന്റെ തന്നെ ചിന്തയും മനസ്സും വിരല്‍ത്തുമ്പുകളും എന്നില്‍നിന്നുമൊളിച്ചോടി ഈ മലങ്കെട്ടുകളിലൊക്കെ പ്രതിദ്ധ്വനിക്കുന്നതു നീ കേട്ടില്ലേ?

ഞാനുറങ്ങുമ്പോള്‍ എന്റെ സ്വപ്നവും ജാഗ്രത്തും തുരീയവും ഈ കടലുകള്‍ക്കുമീതെ തിരയടിച്ചുപടരുന്നതു നീ കണ്ടില്ലേ?

ഇവിടെ ഗൂഢനിര്‍വൃതിയോടെയിരുന്ന് ഈ തിരപ്പാട്ടുകള്‍ കേള്‍ക്കയിലും വലിയ ആനന്ദമുണ്ടോ വേറെ?
പിന്നെന്തിനെഴുതണം?

അനംഗാരി said...

എഴുതാനാവുന്നില്ലല്ലോ എന്നതാണ് എന്റെയും സങ്കടം,വിശ്വം.പ്രത്യേകിച്ചും കവിത.ബൂലോഗത്തെ നല്ലതും ചീത്തയുമായ എഴുത്തുകള്‍ വായിച്ച് ഞാനിങ്ങനെ വായനയുടെ ലഹരിയിലേക്ക് കൂപ്പ് കുത്തുന്നു.മൈനാഗന്‍, എഴുതുക.ഈ എഴുത്തിന്റെ ലഹരി ഞാന്‍ ആവോളം നുകരട്ടെ.

പാച്ചു said...
This comment has been removed by a blog administrator.
പാച്ചു said...

Nice Blog.
Exactly right

But at the end...
it was a bit stretched long..

It could be compacted..

Keep it up..