Sunday, November 12, 2006

ഇന്ദ്രിയത്തിന്‌ പുറത്തുനിന്നുള്ള ഇടപെടലുകള്‍

ലക്ഷണയുക്തമായ ഒരു തൂക്കിക്കൊല കണ്ടിട്ട്‌ കാലം എത്രയായെന്ന്‌ മാധവന്‍ വെറുതെ ചിന്തിച്ചു. തോക്കിന്റെ പാത്തിയില്‍ തലയുടെ ഭാരമര്‍പ്പിച്ച്‌, പതിവില്ലാത്ത നൈറ്റ്‌ ഡ്യൂട്ടിയുടെ പതുപതുപ്പുള്ള ഇരുട്ടിനെ ഒരു സീറോ വോള്‍ട്ട്‌ ബള്‍ബിനെക്കാള്‍ കുറഞ്ഞ വെളിച്ചത്തില്‍ കണ്ടുമടുത്തും, നടക്കാതെ പോയ സമാഗമത്തിന്റെ നിരാശയോടെ തനിക്ക്‌ വാക്കുതന്ന ലൈംഗികത്തൊഴിലാളിയെ ഓര്‍ത്ത്‌ നെടുവീര്‍പ്പിട്ടും മുഷിഞ്ഞപ്പോഴാണ്‌ അത്തരമൊരു ചിന്ത അയാളെ പിടികൂടിയത്‌.

ആര്‍. യു. അനന്തകൃഷ്ണന്‍ മംഗലാപുരം കടന്ന്‌ കോട്ടയത്തെത്തുന്നതിനു മുമ്പ്‌, ഒരു കന്നടക്കാരന്‍ 'കയ്യൂര്‍ ജാഥ'യെ ആസ്പദമാക്കി രചിച്ച 'യക്ഷഗാനം പ്രഹസന'ത്തിലെ അവസാന രംഗത്തിലോ മറ്റോ അസുരന്മാരായ ചില യുവാക്കളെ ദേവന്മാരായ ചുവപ്പു തൊപ്പിക്കാര്‍ തൂക്കിലേറ്റുന്ന സീനുകള്‍ ജോണ്‍ ഇബ്രാഹിം എന്ന തലതിരിഞ്ഞ കഥകളിക്കാരന്‍ എഴുതിയ നിരൂപണത്തിലൂടെ അയാള്‍ അറിഞ്ഞിട്ടുണ്ടായിരുന്നു. ആ സീനുകളോര്‍ത്ത്‌ മാധവന്റെ ഞരമ്പുകള്‍ ഒരു വിസ്‌ഫോടനത്തിനൊരുങ്ങിയെങ്കിലും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം അയാളെ പലതില്‍നിന്നും തടയുകയാണുണ്ടായത്‌.

കേള്‍ക്കുമ്പോള്‍ കഥാനായകന്‍ ഒരു ക്രൂരനായ ജയില്‍ കാവല്‍ക്കാരനാണെന്ന്‌ തെറ്റിദ്ധരിക്കേണ്ടതില്ല. അയാള്‍ നിങ്ങള്‍ക്കറിയുന്നതുപോലെ ഇന്ദുലേഖയുടെ ഭര്‍ത്താവും ചന്തുമേനോന്റെ മാനസപുത്രനുമായി പരിലസിക്കുന്ന യോഗ്യനാണെന്നത്‌ പച്ച പരമാര്‍ത്ഥം. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സിദ്ധിച്ചതിനാല്‍ സാഹിത്യഭാഷയിലെ ഉത്തരാധുനികതയ്ക്ക്‌ തുല്യമായ ഒരു പുതുമ ഇന്ദുലേഖയിലെ സ്ത്രൈണതയെ പല അര്‍ത്ഥങ്ങളില്‍ അപഹരിച്ചു കളഞ്ഞതിനാല്‍ പഴയ മലയാളവാക്കുകളുടെയും ഉച്ചാരണത്തിന്റെയും മണിപ്രവാള കവിതയുടെയും കൊതി വിട്ടുമാറാത്ത മാധവന്‍ അവളില്‍ തനിക്ക്‌ സംഭവിച്ച അനുരാഗത്തില്‍ പില്‍ക്കാലത്ത്‌ കുറ്റബോധമുള്ളവനായത്‌ സ്വാഭാവികമെന്നേ പറയാവൂ. എന്നാല്‍, കുടുംബകോടതിയില്‍ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും വീണ്ടും സഹകരിച്ചുതന്നെ ജീവിക്കണമെന്ന്‌ കൊച്ചുങ്ങളെ ചുണ്ടിക്കാണിച്ച്‌ വിധിപറഞ്ഞ ദിവസം രാത്രിയിലാണ്‌ വക്കീലമ്മാരുടെ ബാറില്‍ നിന്ന്‌ അയാള്‍ ദേവലോകം ബാറിലേക്ക്‌ അതിവേഗം നടന്നുപോയതും, അവിടെനിന്ന്‌ തീരെ പഴകിയ ഒരു സൈക്കിള്‍ റിക്ഷ പോലെ ഇഴഞ്ഞുനീങ്ങി കുസുമം സമീറയെ കാണാന്‍ പോയതും.
തെരുവിന്‌ അപ്പോള്‍ കൈനാറിപ്പൂവിന്റെ ഗന്ധമായിരുന്നു.

കൈയിലിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ മടിയില്‍ വച്ച്‌ 'നീ കുപ്പി വല്ലോം കൊണ്ടുവന്നിട്ടൊണ്ടോ?' എന്ന്‌ ചോദിച്ചതില്‍, വിഷണ്ണതയോടെ 'ചേച്ചി കുടിക്കുമെന്ന്‌ എനിക്കറിയത്തില്ലാരുന്നു' എന്നായിരുന്നു മാധവന്റെ മറുപടി. 'പിന്നെ എന്നാത്തിനാ നീ പൊക്കിപ്പിടിച്ചോണ്ട്‌ വന്നെ? ഒരു പയിന്റ്‌ വൈറ്റ്‌ റം, മൂന്ന്‌ പൊറോട്ട, കോഴിക്കറി ഇത്യാദികള്‍ എന്റെ സര്‍വ്വീസ്‌ ഫയലില്‍ പ്രവേശിക്കാനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളാണെന്ന്‌ നെനക്കറീല്ലേ?' എന്നവള്‍ കയര്‍ത്തപ്പോള്‍, 'ഞാന്‍ മറ്റേത്‌ കൊണ്ടുവന്നിട്ടൊണ്ട്‌'എന്ന്‌ പറഞ്ഞ്‌ മാധവന്‍ മൂന്നെണ്ണമുള്ള ഒരു 'കൂട്‌' എടുത്തു കാണിച്ചു. 'ഓ, മൂക്കറ്റം ചെലുത്തീട്ട്‌ എന്റെ പൊറത്ത്‌ ചെലുത്താന്‍ വന്നേക്കുവാ? ' എന്നിത്യാദി വര്‍ത്തമാനങ്ങള്‍ക്കുശേഷം അവര്‍ കരാര്‍ പറഞ്ഞുറപ്പിക്കുകയും അതുപ്രകാരം രണ്ടു രീതികളില്‍ ഫയലുകള്‍ കൈമാറുകയും ചെയ്തിട്ടുള്ളതുമാകുന്നു.

നേരം വെളുക്കാറായപ്പോള്‍ വീട്ടിലെത്തിച്ചേര്‍ന്ന മാധവന്റെ ചുണ്ടില്‍ ആദ്യം 'ഇന്ദുലേഖേ... ഇന്ദുലേഖേ... ഇന്ദ്രസദസ്സിലെ നൃത്തലോലേ..' എന്നും പിന്നാലെ 'സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു, ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു..' എന്നും ഗാനശകലങ്ങള്‍ തത്തിക്കളിച്ചപ്പോള്‍ അത്‌ കേള്‍ക്കാനിടയായ ഇന്ദുലേഖയില്‍ ആദ്യമൈഥുനത്തിന്റെ രതിപാരവശ്യമുണ്ടായതായി ആര്‍ജന്റീനിയന്‍ സഞ്ചാരിയായ ഹോര്‍ഹെ ലൂയി ബോര്‍ഹസ്‌ തന്റെ 'കേരളം വാസ്‌കോ ഡ ഗാമയുടെ വരവിനു മുമ്പ്‌' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. (ഇക്കാര്യം 'ഗ്രീക്ക്‌ ഇതിഹാസങ്ങളില്‍ ഇന്ത്യന്‍ വോട്ടെടുപ്പ്‌ സമ്പ്രദായത്തിന്റെ സ്വാധീനം' എന്ന ഗവേഷണ പ്രബന്ധത്തില്‍ ഡോ. കെ. കെ. മുരളീധരന്‍ ഗുരുക്കള്‍ ഊന്നിപ്പറഞ്ഞിട്ടുമുണ്ട്‌).

അക്കാലം കഴിഞ്ഞിട്ടിപ്പോള്‍ കൊല്ലങ്ങള്‍ പലതായെങ്കിലും 'താനിപ്പൊഴും തെങ്ങിന്മേല്‍ത്തന്നെ'യെന്ന്‌ മാധവന്‌ തോന്നാറുണ്ട്‌. നാലും മൂന്നും ഏഴ്‌ നാളത്തെ ചുരുങ്ങിയ ജീവിതകാലം ആസ്വദിക്കാനുള്ള രണ്ടേകാലും കോപ്പും കൈയിലില്ലാതെ താനിങ്ങനെ ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലെന്നും അയാള്‍ക്കറിയാം. അതുകൊണ്ടു തന്നെ 'ചന്തുവമ്മാവന്റെ തറവാട്ടിലൊന്നു പോകണം, അമ്മാവിയോട്‌ കുറച്ച്‌ രൂപ വായ്പ ചോദിക്കണം' എന്നൊക്കെ അയാള്‍ കരുതിയത്‌ ഇന്നലെയായിരുന്നു. അകലെയുള്ള നഗരത്തില്‍ തീവണ്ടിയിറങ്ങി, ബസ്സുകേറി അവിടെയെത്തിയപ്പോള്‍ പടിഞ്ഞാറേ മാനം യുദ്ധത്തെരുവുപോലെ തകര്‍ന്നും ചുവന്നും കിടന്നു.

തുളസിത്തറയില്‍ വിളക്കു തെളിക്കുന്ന പെണ്‍കുട്ടി അയാളെ തിരിച്ചറിഞ്ഞില്ല. അമ്മാവന്റെ അസ്ഥിത്തറയില്‍ നെയ്ത്തിരി കൊത്തിയെടുക്കാനെത്തിയ കാക്കയെ തുരത്തി അയാള്‍ ആ ധന്യജീവിതത്തെ സ്മരിച്ച്‌ നമസ്കരിച്ചു. അകത്തിരുന്ന്‌ ആരോ പൊട്ടിച്ചിരിക്കുന്നതായി തോന്നിയപ്പോള്‍ കൈലേസെടുത്ത്‌ വാ പൊത്തിപ്പിടിച്ചു. മരിച്ചവര്‍ക്കെങ്ങാനും നമ്മളെ പിന്തുടരാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന ബുദ്ധിമുട്ടുകളോര്‍ത്തപ്പോള്‍ മാധവന്‍ അറിയാതെ പുഞ്ചിരിച്ചു.

തലേദിവസം രാത്രിയില്‍ അയാള്‍ ഒരു വിധവയുടെ അതിഥിയായിരുന്നു. താല്‍ക്കാലികാര്‍ത്ഥത്തില്‍ കാമുകനായ ഒരുവനെ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊല്ലേണ്ടിവന്ന പതിവ്രതയായിരുനു അവള്‍. കുറ്റമേറ്റെടുത്ത കാമുകന്‍ ജീവപര്യന്തത്തിന്‌ വിധിക്കപ്പെട്ട്‌ ജയിലിലായി. കഥാമര്‍മ്മം തിരിച്ചറിഞ്ഞ്‌ മാധവന്‍ സെല്‍ഫോണിലൂടെ ഒരു എഫ്‌. എം. സ്റ്റേഷന്‍ തുറന്നുവെച്ച്‌ വളുമായി 'പരിണാമഗുപ്തി'യെക്കുറിച്ച്‌ ചര്‍ച്ച ചെയ്തു. അവളുടെ ഏകാന്തത രണ്ടുവര്‍ഷം പിന്നിടുന്ന സുദിനമെന്ന നിലയില്‍ വിരുന്നൊരുക്കി കാത്തിരിക്കുമെന്ന വാഗ്ദാനത്താല്‍ പ്രചോദിതനായിത്തീര്‍ന്ന അയാള്‍ ഏറെക്കാലത്തിനു ശേഷം കുടിക്കാതെ ചിലവഴിച്ച രാത്രിയായിരുന്നു അത്‌. എന്നാല്‍ മദ്യത്തെക്കാള്‍ മധുരതരമായ ലഹരി അയാളെ ആവോളം പാനം ചെയ്യിച്ച്‌ രാവിനെ പകലാക്കിയതിന്‌ നന്ദി പറയാന്‍ വാക്കില്ലാതെ അയാള്‍ ശബ്ദതാരാവലി പരതുകപോലും ചെയ്തു. മാലാഖ, മഹാലക്ഷ്മി, രതീദേവി, ശീലാവതി, പാഞ്ചാലി, മഡോണ തുടങ്ങിയ പേരുകളൊന്നും തനിക്ക്‌ ചേരില്ലെന്ന്‌ ശഠിച്ച അവളെ 'വാസവദത്ത' എന്നു വിളിച്ച്‌ അയാള്‍ തഴുകിയപ്പോള്‍ വിശേഷണത്തിനിണങ്ങുംവണ്ണം അവള്‍ അയാളെ കാലുകളാല്‍ കെട്ടിയിടുകയുണ്ടായി. അയാള്‍ക്കപ്പോള്‍ കന്മദം മണത്തു.
അങ്ങനെയുള്ള ഒരാലസ്യത്തില്‍ മയങ്ങിക്കിടക്കുമ്പോള്‍, വാസവദത്തയുടെ ഭര്‍ത്താവ്‌ സാക്ഷാല്‍ കോദണ്ഡപാണി അവരുടെ വിവാഹഫോട്ടോയില്‍ നിന്ന്‌ പുറത്തുവരുന്നതായും, കൈയിലെ ഇരുതലമൂര്‍ച്ചയുള്ള വാളുകൊണ്ട്‌ തന്നെ വകവരുത്തുന്നതായും സ്വപ്നം കണ്ട്‌ മാധവന്‍ ചാടിയെഴുന്നേല്‍ക്കുകയും ദേഹശുദ്ധിവരുത്താന്‍ പോലും നില്‍ക്കാതെ ഓടിപ്പോരുകയുമാണുണ്ടായത്‌.

അപ്രകാരം, മരിച്ചവരുടെ ഇന്ദ്രിയത്തിന്‌ പുറത്തുനിന്നുള്ള ചില ഇടപെടലുകള്‍ നമ്മുടെ സുഖങ്ങളെ പാതിവഴിയില്‍ തടയുമെന്ന തിരിച്ചറിവില്‍ ഇപ്പോള്‍ മാധവന്‍ ചിരിച്ചുപോകുന്നു. ചന്തുവമ്മാവന്‍ മലയാളത്തിനു നല്‍കിയ സംഭാവനയെ മുന്‍നിര്‍ത്തി 'ഭാഷാ നോവലുകളില്‍ ഇംഗ്ലിഷ്‌ വിദ്യാഭ്യാസത്തിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ ഒരു പി. എച്ച്‌. ഡി. ചെയ്യണമെന്നതായിരുന്നു അയാളുടെ അക്കാദമിക ലക്ഷ്യം. സഹപാഠികളില്‍ ചിലര്‍ 'തകഴിയുടെ കയറിന്റെ ഇഴയടുപ്പവും തൊണ്ടുവ്യവസായ പ്രതിസന്ധിയും', 'സി. വി. രാമന്‍പിള്ളയ്ക്ക്‌ രാജകൊട്ടാരവുമായുള്ള അവിഹിതങ്ങള്‍' തുടങ്ങിയ വിഷയങ്ങളില്‍ വൈദ്യന്മാരായി സര്‍വ്വകലാശാലകളില്‍ കയറിപ്പറ്റിയതുമായ കാലത്ത്‌, മാധവന്‌ മദിരാശിയില്‍ ചില വ്യാപാരാവശ്യങ്ങള്‍ക്ക്‌ പോകേണ്ടിവന്നതും, ഗവേഷണപ്രവര്‍ത്തനങ്ങളോടുള്ള പ്രതിപത്തിമുഴുവന്‍ അവിടത്തെ ജമന്തിചൂടിയ ലലനാമണികളില്‍ പതിഞ്ഞതും വിശദീകരണം ആവശ്യമില്ലാത്ത പഴങ്കഥകളാണല്ലോ! തിരിച്ചുവന്ന്‌ മികച്ച ഭാവാഭിനയത്തിലൂടെ ഇന്ദുലേഖയുടെ കരചരണാദികളില്‍ സമര്‍പ്പിക്കപ്പെട്ട ശേഷം അയാള്‍ ചന്തുവമ്മാവന്റെ ചിത കാണാന്‍ മാത്രമേ എത്തുകയുണ്ടായിട്ടുള്ളു. (അങ്ങനെയുള്ള തനിക്ക്‌ അമ്മാവന്റെ ഓര്‍മ്മയില്‍ ഇത്രയേറെ വികാരംകൊള്ളാനുള്ള വകയൊന്നുമില്ലെന്ന്‌ മാധവന്‍ ഉള്ളില്‍ കുപിതനായി).അതിനു ശേഷം ഒരു നീണ്ട കാലയളവ്‌ കഴിഞ്ഞിരിക്കുന്നു. അമ്മാവിയുടെ വാര്‍ദ്ധക്യം അതിന്റെ പാരമ്യത്തിലായതിനാല്‍ അധികം വൈകാതെ ഇനിയും വരേണ്ടിവരുമെന്ന ചിന്തയും, കാശ്‌ തരാന്‍ അവര്‍ വിസമ്മതിച്ചാല്‍ ഭീഷണിപ്പെടുത്തിയെങ്കിലും അത്‌ കൈക്കലാക്കണമെന്ന നിശ്ചയവും അയാളെ അലട്ടുന്നുണ്ടായിരുന്നില്ല.

വരുന്നവര്‍ക്കൊക്കെ കുറുകിയ ചായയും ഉഴുന്നുവടയും വിളമ്പാറുള്ള വാല്യക്കാരി കാര്‍ത്തിയോട്‌ കണ്ണുകൊണ്ട്‌ ചില അടയാളസംഭാഷണങ്ങള്‍ നടത്തിയതില്‍, കെട്ടിയോന്‍ ഒരാഴ്ചക്കാലത്തെ അവധിക്ക്‌ തിരിച്ചെത്തിയിട്ടുണ്ടെന്നും കെട്ടുപ്രായമായ പെങ്കൊച്ച്‌ കാളേജില്‍ പോയിക്കഴിഞ്ഞുള്ള സമയത്ത്‌ വന്നാല്‍ പരിഗണിക്കാമെന്നും ഒരേകദേശ ധാരണ ഉണ്ടായി. ഓര്‍ക്കാപ്പുറത്ത്‌ ചില ഭാഗ്യങ്ങള്‍ വീണുകിട്ടുമ്പോള്‍ പ്രതീക്ഷിച്ചുവന്ന കാര്യം വടികുത്തിപ്പിരിയുന്ന അനുഭവം അങ്ങനെ അയാള്‍ക്ക്‌ കരഗതമായി. ചായയും വടയും കിട്ടിയതൊഴിച്ചാല്‍ നയാപൈസയില്ലാത്ത കഥയില്‍ നായികയായി മാറിയ അമ്മാവിയെ വിരട്ടാനൊന്നും തോന്നിയില്ല. കാര്‍ത്തിയുടെ സാന്നിദ്ധ്യവും അവളുമായി ബന്ധപ്പെട്ട ചില താല്‍പര്യങ്ങളുമാവാം തന്നെ അത്രയ്‌ക്കൊരു മര്യാദക്കാരനാക്കിയതെന്ന്‌ മാധവന്‌ തോന്നാതിരുന്നില്ല. അയാള്‍ക്കപ്പോള്‍ പിച്ചിപ്പൂ മണത്തു.

തിരിച്ചിറങ്ങിയപ്പോള്‍ എരുത്തിലിനു പുറത്തെ ഇരുട്ടില്‍ ഒരു എരുമ നില്‍ക്കുന്നത്‌ കണ്ട്‌ മാധവന്‍ ചോദിച്ചു.

- എരുമേ... അരുമേ... പോത്തെവിടെ?
- അങ്ങേ മലയില്‍ മേയാന്‍ പോയ്‌
- എപ്പോഴവനിനി തിരികെ വരും?
- അടുത്ത മേയില്‍ തിരികെ വരും
- നിനക്ക്‌ മേയാന്‍ പോകേണ്ട?
- കയറഴിച്ചാല്‍ പോയീടാം.
- എങ്കില്‍ ഞാനത്‌ ചെയ്തീടാം.
- പെരുത്ത സന്തോഷം തോഴാ!

മാധവനെ പിന്തുടര്‍ന്ന്‌ എരുമ നഗരപ്രാന്തത്തിലെത്തുകയും, മാധവന്‍ സെല്‍ഫോണ്‍ വഴി ഉറപ്പിക്കപ്പെട്ട വിലയ്ക്ക്‌ ഒരു അറവുകാരന്റെ ആലയിലേക്ക്‌ സംഭ്രമപൂര്‍വ്വം പ്രവേശിക്കുകയും ചെയ്തു.

തദവസരത്തില്‍ വലയാര്‍ രാമവര്‍മ്മയുടെ മാനസപുത്രിയുടെ സ്വന്തം ബാപ്പയും മുനിസിപ്പാലിറ്റിയുടെ അംഗീകൃത കശാപ്പ്‌ ലൈസന്‍സിയുമായ ജനാബ്‌ അദ്രമാന്‍ സാഹെബ്‌ തന്റെ കൊടുവാള്‍ ചാണയ്ക്ക്‌ വയ്ക്കുകയായിരുന്നു. യന്ത്രങ്ങളാല്‍ ഉരുക്കളെ അശുദ്ധമരണത്തിലേക്ക്‌ തള്ളിവിടുന്ന ദുഷ്ടലോകത്തില്‍ തനിക്ക്‌ നിറവേറ്റാനുള്ളത്‌ ധാര്‍മ്മികതയുടെ കര്‍ത്തവ്യമാണെന്ന്‌ അയാള്‍ കരുതുന്നു. ആകെമൊത്തം മായം കലന്ന ദുനിയാവില്‍ തനിക്കുമാത്രമേ ഒരു നിഷ്ക്കളങ്ക ഹൃദയമുള്ളു എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന ആളാണ്‌ ദയാശീലനായ അദ്രമാന്‍. ഈ വിശ്വാസത്തെ തോല്‍പിക്കാന്‍ കഴിയുന്നവരായി ചില രാഷ്ട്രീയ-വര്‍ഗ്‌ഗീയ കക്ഷികളുടെ ചാവേറുകളായ അനുയായികളെ മാത്രമേ നമുക്ക്‌ നിര്‍ദ്ദേശിക്കാനാവൂ. അവരോളം അന്ധവിശ്വാസമുള്ള കൂട്ടര്‍ തെക്കേ ആഫ്രിക്കയിലെ പൈശാച മന്ത്രവാദക്കാരുടെ അയല്‍പക്കങ്ങളില്‍പ്പോലും ഉണ്ടാവുകയില്ലല്ലോ!

എന്തായാലും ബിസ്മി ചൊല്ലുന്നതിനുമുമ്പ്‌ അദ്രമാന്‍ ഉരുവിനെ തട്ടിയും തടവിയും ചിലപ്പോള്‍ ചൊറിഞ്ഞും സന്തോഷിപ്പിക്കുക പതിവാണ്‌. അത്തരമൊരു പതിവില്‍ പരലോകത്തിന്റെ കോവണി താഴേക്കിറങ്ങി വരുന്നതായി അയാള്‍ കാണുന്നു. കഴുത്തറുക്കപ്പെടുന്ന ഉരുവിന്റെ റൂഹ്‌ അതിലൂടെ മേലോട്ട്‌ കയറിപ്പോകുന്നു, അയാളോടുള്ള പെരുത്ത നന്ദിയോടെ. ഇത്തരത്തില്‍ കടമയില്‍ മരുവുമ്പോള്‍, മുന്‍കൂട്ടി നല്‍കപ്പെട്ടിരുന്ന പട്ടികയിലും കണക്കിലും പെടാത്ത ഒരു എരുമ കടന്നുകൂടിയതെങ്ങനെയെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായില്ല.

കശാപ്പുകാരുടെ യൂണിയന്‍ നേതാവായ ലക്ഷ്മണ്‍കുമാറിനോട്‌ അതിനെക്കുറിച്ച്‌ അന്വേഷിച്ചതില്‍, മുനിസിപ്പല്‍ ചെയര്‍മാന്റെ വിവാഹ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട്‌ നടത്താനിരിക്കുന്ന സല്‍ക്കാരത്തിന്റെ 'ഇടവക'യിലേക്ക്‌ കൊള്ളിക്കാനുള്ള അരുമയായ എരുമയാണ്‌ ഈ നില്‍ക്കുന്നതെന്ന വിശദീകരണമുണ്ടായി. ഗാന്ധിയനായ അങ്ങോര്‍ക്ക്‌ ഇങ്ങനെയൊരു പൂതി തോന്നിയത്‌ രസമായിരിക്കുന്നല്ലോ എന്ന്‌ ചിന്തിക്കുമ്പോള്‍ത്തന്നെ,
'ഇക്കാ അതിന്റെ നാളും ജാതകവും നോക്കാതെ വേഗം വെട്ടി വെടിപ്പാക്കാന്‍ നോക്ക്‌' എന്നൊരു സ്‌ലാങ്ങും കാച്ചിക്കൊണ്ട്‌ അവന്‍ മാധവന്റെ ഫോണിലേക്ക്‌ ഒരു മിസ്‌കോള്‍ സാധിച്ചു.

എരുമയുടെ കാതിലും കഴുത്തിലും വീണവായിച്ചുകൊണ്ട്‌ അദ്രമാന്‍ ഏതോ ഉദ്ധരണി ഒരു മന്ത്രം പോലെ ഉരുവിടുമ്പോള്‍ ഇപ്രകാരം ഒരശരീരിയുണ്ടായി.

- എന്താടോ ഇത്ര ഗൗരവമായി മന്ത്രിക്കുന്നെ? സ്‌റ്റയില്‌ കണ്ടാല്‍ താനൊരു മന്ത്രിയാണെന്ന്‌ തോന്നുവല്ലോ! കളി മതിയാക്ക്‌. എനിക്ക്‌ ഇക്കിളിയാവുന്നു.

അദ്രമാന്റെ ഒരു ഫുള്‍ ഞെട്ടല്‍ നിന്ന നില്‍പ്പില്‍ അയാളുടെ അടിവസ്ത്രം നനയിച്ചു. ഇതെന്തൊക്കെയാ തനിക്ക്‌ തോന്നുന്നതെന്ന്‌ കനത്ത ഒരു സംശയത്തോടെ അയാള്‍ സൂക്ഷിച്ച്‌ നോക്കുമ്പോള്‍, എരുമ ചിരിക്കുന്നു. 'ഹെന്റെ റബ്ബേ' എന്ന്‌ അമ്പരന്ന്‌ നിലവിളിച്ചുകൊണ്ട്‌ അയാള്‍ കൊടുവാള്‍ താഴെയിട്ടു.

- എന്തിനാടോ യമദൂതാ പേടിക്കുന്നെ? തന്റെ പണി വൃത്തിയായി ചെയ്യ്‌. പരലോകത്ത്‌ കിട്ടുന്ന പുണ്യമെല്ലാം തനിക്ക്‌ തൂക്കിവില്‍ക്കാമല്ലോ! മരണം കാംക്ഷിച്ചുതന്നെയാ ഞാന്‍ തന്റെ ആലയിലേക്ക്‌ വന്നത്‌. ആ തീട്ടംതീനി മാധവനെ വിശ്വസിച്ചൊന്നുമല്ല. അല്ലെങ്കില്‍ ആരെക്കൊണ്ടാവുമെടോ ഈ മാതിരി നാലാംകിട അസുഖം വെച്ചോണ്ട്‌ അതിന്റെ ഓഥറൈസ്‌ഡ്‌ ഔട്ട്‌ലെറ്റ്‌ പോലെ ജീവിക്കാന്‍.

അദ്രമാന്‍ എല്ലാം കേട്ടുകൊണ്ട്‌ ആദ്യത്തെ അമ്പരപ്പില്‍നിന്ന്‌ മെല്ലെ പുറത്തിറങ്ങി ചെറിയൊരു ശാന്തതയോടെ ചോദിച്ചു.

- നീയൊരു അസാധ്യപ്രതിഭയാണല്ലോ എരുമേ. സംസാരിക്കാന്‍ മാത്രമല്ല, തിരിച്ചറിയാനും ചിന്തിക്കാനും നിനക്കാവുന്നു. പോരെങ്കില്‍ ശീമക്കാരുടെ വ്യാകരണം നിനക്ക്‌ വഴങ്ങുന്നു. തലസ്ഥാനത്ത്‌ പോയി ഒന്ന്‌ ശ്രമിച്ചിരുന്നെങ്കി പ്രയോജനമുണ്ടാകുമായിരുന്നില്ലേ?

- ഓ... വല്ല വിധേനയും സെക്രട്ടേറിയറ്റില്‍ കയറിപ്പറ്റിയാലും നൂറുകണക്കിന്‌ മേശപ്പുറങ്ങളില്‍ അലഞ്ഞുനടക്കേണ്ടിവരും. അവിടെപ്പിന്നെ ഏത്‌ യുണിയനിലാ നിലയെന്നുനോക്കിയാണല്ലോ സേവനവേദനാദികള്‍ വ്യവഹരിക്കപ്പെടുന്നത്‌!.

- അതല്ല അരുമേ, മന്ത്രിയുടെ 'എരുത്തില്‍ സ്റ്റാഫാ'യി കയറിപ്പറ്റിയാല്‍ വിദേശയാത്ര തരപ്പെടുമ്പോള്‍ അങ്ങോര്‍ കുടുംബത്തോടൊപ്പം നിന്നെയും അമേരിക്കേല്‍ കൊണ്ടുപോകില്ലേ? അവിടെയില്ലാത്ത സാധനമൊണ്ടോ മണ്ടീ? എയിഡ്‌സിനും ഭീകരവാദത്തിനും വരെ മരുന്നൊള്ള സ്വര്‍ഗ്ഗവല്ലിയോ അത്‌?

സംഭാഷണം ഇത്തരത്തില്‍ വാഷിംഗപുരത്തുനിന്ന്‌ ടോക്കിയോ വഴി മോസ്‌കോയിലേക്കും അവിടെനിന്ന്‌ ടെഹ്‌റാന്‍ വഴി വടക്കന്‍ കൊറിയയിലേക്കും മുന്നേറിയപ്പോള്‍, ആലയുടെ വിന്‍ഡോ എക്സ്‌. പി.-യിലൂടെ ഒരു ശക്തനായ വൈറസ്‌ തന്റെ വാഹനത്തിലേറി രംഗപ്രവേശം ചെയ്തു. അതോടെ അദൃശ്യമായ ഹൈ-ഫൈ ബൂസ്റ്റര്‍ സിസ്റ്റം ചാലുവായി. അതിന്റെ ഇക്കോ ഉ. സാ. ഘ.-യിലൂടെ താഴെപ്പറയുന്ന പ്രകാരം ചില വെളിപ്പെടുത്തലുകളുണ്ടായി.

- വിധിക്കപ്പെട്ട ജന്മം ദൈവഹിതാനുസാരിയായി ജീവിച്ചുതീര്‍ക്കുന്നതിനു പകരം, അമിത ധിഷണയും മനുഷ്യഭാഷാ പാണ്ഡിത്യവും ചോരണം ചെയ്ത്‌, ജന്തുലോകത്തിന്റെ പരിമിതിയെ ലംഘിച്ച കുറ്റത്തിന്‌ അല്ലയോ എരുമേ.. നിന്നെ നിശ്ചയിക്കപ്പെട്ട സമയത്തിനുമുമ്പുതന്നെ കൊണ്ടുപോകാനാണ്‌ ഞാന്‍ കാലേകൂട്ടി എത്തിയിരിക്കുന്നത്‌.

ഭൂമിയില്‍ വീണുകിട്ടിയ പച്ചപ്പുല്ലിന്റെ അവശിഷ്ടം പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയത്‌ നാക്കിന്‍തുമ്പുകൊണ്ട്‌ തള്ളിയെടുക്കാന്‍ ശ്രമിച്ചും ഇരുമൂക്കുകളിലും നാക്കിട്ടുരച്ചും വിലസുകയായിരുന്ന മാന്യശ്രീയായ പോത്തിന്റെ അവലക്ഷണത്തോടെയുള്ള ഏറുകണ്ണേറ്റപ്പോള്‍ എരുമയുടെ പുറംകാലില്‍ ഒരു മെട്രിക്‌ ടണ്‍ വീതം ഭാരമുള്ള അസ്സല്‍ തൊഴി നാലെണ്ണം വന്നുണിറഞ്ഞു. ആ കല്ല്യാണരാമന്റെ വൃഷണസഞ്ചിക്കിട്ട്‌ ഒന്നു കൊടുക്കാന്‍ കഴിഞ്ഞെങ്കിലെന്ന്‌ ആഗ്രഹിക്കുമ്പോള്‍ത്തന്നെ യമന്‍ കല്ല്യാണ്‍ രാഗം ഉച്ചസ്ഥായിയില്‍ ആലപിക്കുന്ന സലീംകുമാറിനെപ്പോലെ കാലന്‍ തുടര്‍ന്നു.

- ആയതിനാല്‍ നിന്നെ ഞാനിതാ എന്റെ കയറില്‍ വഹിക്കാന്‍ പോകുന്നു. അനുസരണയോടെ പുറകേ വന്നുകൊള്ളണം. ഇല്ലെങ്കില്‍...!

എരുമയുടെ അഭിമാനബോധം അതോടെ തല കുടഞ്ഞെഴുന്നേറ്റു. അത്ര മോശപ്പെട്ട ഒരു മരണം താന്‍ ഒരിക്കലും അര്‍ഹിക്കുന്നില്ലെന്ന്‌ അവള്‍ക്ക്‌ തോന്നി. മാത്രവുമല്ല, ഡിമോട്ട്‌ ചെയ്യപ്പെട്ടുമാത്രം പരിചയമുള്ള ഈ യമന്റെ കയറില്‍ തൂങ്ങുന്നതിനെക്കാള്‍ നല്ലത്‌ ആത്മഹത്യയാണെന്ന്‌ അവള്‍ തീരുമാനിച്ചു. എന്നാല്‍ അസാധാരണമായ ചില മനോവ്യാപാരങ്ങളില്‍ അവള്‍ അപ്പോള്‍ മുഴുകപ്പെടുകയും ഉപനിഷദ്‌ മാതൃകയിലുള്ള പര്യാലോചനകളുടെ ഒരു ഇടവഴിയില്‍ കുടുങ്ങിപ്പോവുകയും ചെയ്തതിനാല്‍ സ്വയം വിസ്മൃതയായ തക്കത്തിന്‌ കാലന്‍ തന്റെ കുരുക്ക്‌ അവളുടെ ഗളനാളത്തില്‍ മുറുക്കിക്കളഞ്ഞു.

- 'എടാ ഹറാമിയായ കാലാ...! നിന്റെ കളിയൊക്കെ അമ്പലമുറ്റത്തുമതി. എന്റെ ആലയില്‍ അതിക്രമിച്ചു കേറി ഹറാംപിറപ്പ്‌ കാണിക്കാന്‍ നോക്കുന്നോ, ഹമുക്കേ?' എന്നൊരു പ്രകാരത്തില്‍ അദ്രമാന്‍ കൊടുവാള്‍ വീശി ഒരേറ്‌ കൊടുത്തു. വായുവില്‍ കറങ്ങിയ കൊടുവാള്‍, 'ഒതേനക്കുറുപ്പിന്റെ ചുരിക, വെടിവച്ച ഒളിപ്പോരുകാരന്റെ തലതെറിപ്പിച്ചതുപോലെ' എന്നമട്ടില്‍ ഉപമിക്കാന്‍ കഴിയുന്ന സംഭവമൊന്നും അവിടെ നടക്കുയുണ്ടായില്ല.

മാധവനുമായി ഫൈനല്‍ വര്‍ത്തമാനം മുഴുമിപ്പിച്ച്‌, അദ്രമാന്‍ ഒരു മണ്ടനാണെന്ന ചിരി ഉള്ളിലൊളിപ്പിച്ച്‌ കടന്നുവരുകയായിരുന്ന ലക്ഷ്മണ്‍കുമാറിന്റെ കാല്‍മുട്ടില്‍ ആ കുഠാരം വന്നു കൊള്ളുകയും, തല്‍ഫലമായുണ്ടായ അവന്റെ രോദനം 'അയ്യോ... ഈ കാലനെന്നെ കൊന്നേ' എന്നിങ്ങനെ മുഴങ്ങുകയും ചെയ്തു. ഈ തക്കത്തില്‍ ശ്രദ്ധ പതറിപ്പോയ യമരാജന്റെ കണ്ണുവെട്ടിച്ച്‌ റോഡിലേക്കോടിയ എരുമ സൈറണ്‍ മുഴക്കി കടന്നുപോയ ആഭ്യന്തരമന്ത്രിയുടെ അകമ്പടി വാഹനത്തിനുമുമ്പില്‍ തിരസ്കരണീജപത്തോടെ നിത്യവിശുദ്ധയായി മാറുകയും ചെയ്തു.

*** (എഴുതിക്കൊണ്ടിരിക്കുന്ന 'വിദൂഷണം' എന്ന നോവലിലെ ഒരു ഭാഗം)

13 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കൈയിലിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ മടിയില്‍ വച്ച്‌ 'നീ കുപ്പി വല്ലോം കൊണ്ടുവന്നിട്ടൊണ്ടോ?' എന്ന്‌ ചോദിച്ചതില്‍, വിഷണ്ണതയോടെ 'ചേച്ചി കുടിക്കുമെന്ന്‌ എനിക്കറിയത്തില്ലാരുന്നു' എന്നായിരുന്നു മാധവന്റെ മറുപടി. 'പിന്നെ എന്നാത്തിനാ നീ പൊക്കിപ്പിടിച്ചോണ്ട്‌ വന്നെ? ഒരു പയിന്റ്‌ വൈറ്റ്‌ റം, മൂന്ന്‌ പൊറോട്ട, കോഴിക്കറി ഇത്യാദികള്‍ എന്റെ സര്‍വ്വീസ്‌ ഫയലില്‍ പ്രവേശിക്കാനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളാണെന്ന്‌ നെനക്കറീല്ലേ?' എന്നവള്‍ കയര്‍ത്തപ്പോള്‍, 'ഞാന്‍ മറ്റേത്‌ കൊണ്ടുവന്നിട്ടൊണ്ട്‌'എന്ന്‌ പറഞ്ഞ്‌ മാധവന്‍ മൂന്നെണ്ണമുള്ള ഒരു 'കൂട്‌' എടുത്തു കാണിച്ചു.
(ഇന്ദ്രിയത്തിന്‌ പുറത്തുനിന്നുള്ള ഇടപെടലുകള്‍)

Anonymous said...

അതി മനോഹരമായ രചന.ഈ കഥ വായിച്ച് ആദ്യം കമന്റിടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമെന്നേ കരുതാനാവൂ.പ്രിയപ്പെട്ട മൈനാഗന്‍ ,താങ്കള്‍ ഒരു മഹാനായ കഥാകാരനാവും,തീര്‍ച്ച.നോവലിനേക്കാള്‍ ചെറുകഥയ്ക്കിണങ്ങുന്നതാണ് ഇതിന്റെ ശൈലി.ഈ വയനാനുഭവത്തിന് നന്ദി...നന്ദി...നന്ദി.

Anonymous said...

ഇവിടെ ഒരൊന്നാന്തരം കഥയുണ്ട് കൂട്ടുകാരേ....ഈ ബ്ലോഗിലെ വായിച്ച കഥകളൊക്കെ എന്നെ ഇത് പറയുവാന്‍ തോന്നിപ്പിക്കുന്നു.വായിച്ച് കമന്റിട്ടവര്‍ ഒന്നോ രണ്ടോ.ബൂലോഗത്തെ ചവറുകൂനയില്‍ പരതുന്നവര്‍ കുറച്ചുസമയം ഈ ബ്ലോഗില്‍ ചെലവഴിക്കാന്‍ മനസ്സു വെക്കുമോ.

വിശ്വപ്രഭ viswaprabha said...

തല്‍ക്കാലം ഇങ്ങനെ ഒരു നിര്‍ഭാഗ്യകരമായ അവസ്ഥ ഇപ്പോഴും ബ്ലോഗുകള്‍ക്കുണ്ടെന്നുള്ളത് സത്യം തന്നെ വിഷ്ണുപ്രസാദേ.

കമന്റുകള്‍ വാങ്ങണോ, കമന്റുകള്‍ കൊടുക്കണം എന്ന ഈ രസതന്ത്രം കുറേയൊക്കെ ഈ വലിയ ആള്‍ക്കൂട്ടത്തില്‍ സ്വാഭാവികവുമാണ്. അതുകൊണ്ടാണ് പിന്മൊഴിവേദിയില്‍ സജീവമായിരിക്കുന്നവരുടെ പോസ്റ്റുകള്‍ക്ക് താരതമ്യേന വായനക്കാര്‍ കൂടുന്നത്. പലപ്പോഴും നല്ല ചില വായനകളെങ്കിലും വേണ്ടത്ര “പുറം ചൊറിയലുകള്‍” ഇല്ലാത്തതിനാല്‍ ഇടയ്ക്കു നമുക്കു നഷ്ടപ്പെട്ടുപോകുന്നു. എഴുത്തുകാരനോടും അയാളുടെ സൃഷ്ടിവൈഭവത്തോടും വേണ്ടത്ര പരിചയം ആയിവരാത്തതുകൊണ്ടാണ് ഇങ്ങനെ വയലിലെ ലില്ലിപ്പൂക്കള്‍ പോലെ തല്‍ക്കാലത്തേക്കെങ്കിലും അവ ഒറ്റപ്പെട്ടുപോകുന്നത്.
അല്ലാതെ അന്യോന്യപ്രശംസ എന്ന, പാടില്ലാത്ത ദോഷം കൊണ്ടല്ല.

ഇങ്ങനെയുള്ളിടത്താണ് വിഷ്ണുവിന്റേതുപോലുള്ള കമന്റുകള്‍ ഗുണം ചെയ്യുന്നത്. കമന്റ് എഴുതിയ ആളുടെ സര്‍ഗ്ഗശേഷിയിലുള്ള വിശ്വാസം ആ കമന്റി‍ലേക്കും അതുവഴി ആരാലുമറിയാതെ പൂത്തുനില്‍ക്കുന്ന ആ പോസ്റ്റിലേക്കും എത്തിപ്പെടാം.

അങ്ങനെയാണ് പൂജയ്ക്കെടുക്കാന്‍ പുതിയ പൂക്കളുണ്ടാകുന്നത്.

എന്നിരുന്നാലും, നാളേറെ, വാവേറെ ആണ്ടേറെ കഴിയുമ്പോള്‍ നിറവും മണവും ഉള്ള പൂക്കള്‍ അവ അര്‍ഹിക്കുന്ന രീതിയില്‍ വായനക്കാര്‍ സ്വയം കണ്ടെടുക്കുക തന്നെ ചെയ്യും.

Anonymous said...

വിശ്വപ്രഭ, എന്നെ വിശ്വസിച്ച് ഈകഥ വായിക്കാന്‍ സന്മനസ്സ് കാണിച്ചതിന് നന്ദി. താങ്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങോളോടും ഞാന്‍ യോജിക്കുന്നു.തീര്‍ച്ചയായും ചില കൊറ്റുക്കല്‍ വാങ്ങലുകള്‍ നടക്കേണ്ടതുണ്ട്.ചില ബ്ലോഗര്‍മാര്‍ ഒരു ദ്വീപു പോലെ പ്രവര്‍ത്തിക്കുന്നതാവണം അവരെ ബൂലോകത്തു നിന്നു തന്നെ നിഷ്ക്രമിപ്പിക്കുന്നതെന്ന് ഞാനും കരുതുന്നു. പ്രസിദ്ധരായ ചില എഴുത്തുകാര്‍ വന്ന് ക്രമേണ ബൂലോകം വിട്ടി പോവുന്നുവെന്ന് അടു ത്ത ദിവസങ്ങളിലൊന്നില്‍ ഒരു പരാതിക്കമന്റ് കണ്ടിരുന്നു.അതിന്റെ കാരണം ഈ വമ്പന്‍മാരുടെ 'ദ്വീപുസ്വഭാവ'മാണെന്ന് എനിക്ക് തോന്നി.മൈനാഗന്‍ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.

Anonymous said...

അക്ഷരത്തെറ്റുകള്‍ സദയം പൊറുക്കണം.
വിശ്വപ്രഭ, എന്നെ വിശ്വസിച്ച് ഈകഥ വായിക്കാന്‍ സന്മനസ്സ് കാണിച്ചതിന് നന്ദി. താങ്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു.തീര്‍ച്ചയായും ചില കൊടുക്കല്‍ വാങ്ങലുകള്‍ നടക്കേണ്ടതുണ്ട്.ചില ബ്ലോഗര്‍മാര്‍ ഒരു ദ്വീപു പോലെ പ്രവര്‍ത്തിക്കുന്നതാവണം അവരെ ബൂലോകത്തു നിന്നു തന്നെ നിഷ്ക്രമിപ്പിക്കുന്നതെന്ന് ഞാനും കരുതുന്നു. പ്രസിദ്ധരായ ചില എഴുത്തുകാര്‍ വന്ന് ക്രമേണ ബൂലോകം വിട്ടുപോവുന്നുവെന്ന് അടു ത്ത ദിവസങ്ങളിലൊന്നില്‍ ഒരു പരാതിക്കമന്റ് കണ്ടിരുന്നു.അതിന്റെ കാരണം ഈ വമ്പന്‍മാരുടെ ദ്വീപുസ്വഭാവമാണെന്ന് എനിക്ക് തോന്നി.മൈനാഗന്‍ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.
അക്ഷരതെറ്റുകള്‍ സദയം പൊറുക്കണം

Unknown said...

ശരിക്കും വായിക്കാതെ പോയെങ്കില്‍ നഷ്ടമായേനേ. നന്നായി. നന്ദി, വിഷ്ണൂ, വിശ്വപ്രഭേ...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വിഷ്ണുപ്രസാദ്‌, വിശ്വപ്രഭ, അനിയന്‍സ്‌,
എന്റെ ഒരു കഥയ്ക്കുവേണ്ടി ഇത്രയും സമയം വിനിയോഗിച്ചതിന്‌ എങ്ങനെയാണ്‌ നന്ദി പറയുക. 'തിരിച്ച്‌, നാല്‌ കമന്റുകള്‍ വീതം മൂന്നാളുടെയും ബ്ലോഗുകളില്‍പോയി കാച്ചിയേക്കാം' എന്ന്‌ തല്‍ക്കാലം ചിന്തിക്കുന്നില്ല. സാഹിത്യത്തെ അല്‍പം സീരിയസ്സായി കാണുന്നവര്‍ക്ക്‌ ഈ പണി പറ്റുകയില്ലെന്നുള്ള എന്റെ പരിഭവം ഇപ്പോള്‍ തീര്‍ന്നു. നിങ്ങള്‍ മൂന്നാളും ഇത്‌ ചര്‍ച്ച ചെയ്തത്‌ സത്യസന്ധമായിട്ടാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. നല്ല രചനകളെ പിന്മൊഴിയിലൂടെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക്‌ കഴിഞ്ഞാല്‍ കുറെപ്പേരെങ്കിലും ശ്രദ്ധിക്കുമെന്നതിന്‌ ഇപ്പോള്‍ ദൃഷ്ടാന്തവുമായില്ലേ. നന്ദി സുഹൃത്തുക്കളേ, നന്ദി

Abdu said...

ഒരു അനുഭവം എന്ന രീതിയില്‍ ഈ കഥ എന്നെ സന്തൊഷിപ്പിക്കുന്നു, പക്ഷെ ചില സംഭാഷണങ്ങള്‍ മുഴച്ചുനില്‍കുന്നതായി തൊന്നി,

ഇനിയും എഴുതുക, എഴുതാന്‍ വേണ്ടി മാത്രം

വേണു venu said...

ഒരു കഥ അതെന്തായാലും ഒഴുക്കി വിട്ടിരിക്കുന്ന ആ രചനാ ശൈലി അപൂര്‍വ്വവും മനോഹരവുമാണു്.
ആശംസകള്‍.

ദിവാസ്വപ്നം said...

ഇതൊരു മെച്ചപ്പെട്ട കഥയാണെന്ന് അഭിപ്രായപ്പെടാന്‍ കഴിയുന്നില്ല. ചില പരാമര്‍ശങ്ങള്‍ സദാചാര-വിരുദ്ധമായി മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു.

(ഇതൊരു നോവലിന്റെ ഭാഗമാണെന്ന് എഴുതിയതുകൊണ്ടാണ്‍ ഇത്രയും പറയുന്നത്‌)

Unknown said...

ദിവാ ചേട്ടന്‍ പറഞ്ഞത് പോലെ സദാചാരം വേലിചാടിയത് ആദ്യ ഭാഗങ്ങളില്‍ അനുഭവപ്പെട്ടുവെങ്കിലും അത് ‘ജസ്റ്റ് ഫോര്‍ ദ സേക്ക് ഒഫ് ഇറ്റ്’ അല്ല എന്നും കഥയോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നും തോന്നിയതിനാല്‍ ക്ഷമിക്കപ്പെടാവുന്നതേയുള്ളൂ എന്നാണ് എന്റെ അഭിപ്രായം. ഈ നോവല്‍ ഇറങ്ങിയാല്‍ പറയണേ പ്ലീസ്.

എനിക്കിഷ്ടപ്പെട്ടു എന്ന് പറയെട്ടെ. പ്രത്യേകിച്ചും ആ എരുമ സംസാരിക്കാന്‍ തുടങ്ങിയ ഭാഗം മുതല്‍ താഴോട്ട്. കലക്കി. :-)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

നോവലാക്കി പുറത്തിറക്കണമെന്നത്‌ നമ്മുടെ ഒരു ആഗ്രഹമാണ്‌ ദിലൂ. നടന്നാല്‍ നിശ്ചയമായും 'എന്റെ ഒന്നാം ആരാധകനെ അറിയിച്ചിരിക്കും'. (രഹസ്യമായി വിലാസം തന്നോളൂ). എനിക്ക്‌ എല്ലാം എടുത്താല്‍ പൊങ്ങാത്ത ഗൌരവമാണെന്ന്‌ കലാലയ കാലഘട്ടം മുതല്‍ കൂട്ടുകാരും നാട്ടുകാരും പരാതി പറയാറുള്ളതാ. എന്നാല്‍ ഹാസ്യം രസിക്കുകയും ഇത്തിരിയൊക്കെ ആക്ഷേപഹാസ്യം വഴങ്ങുകയും ചെയ്യുമെന്ന്‌ വീട്ടുകാരിക്കല്ലാതെ അധികമാര്‍ക്കും അറിയില്ല. ആ വഴിയില്‍ ഇത്‌ (വിദൂഷണം - നോവല്‍) ചിലപ്പോല്‍ ഒരു പൊട്ടിത്തെറി ആയിക്കൂടെന്നില്ല. എന്നെങ്കിലും ഇത്‌ വായിക്കാനെടുത്താല്‍ ഒന്ന് സൂക്ഷിച്ചോണേ ദിലൂ! stay away from explosives എന്ന്‌ മലയാളം.