Wednesday, November 22, 2006

തകഴിയെക്കാള്‍ വലിയ എഴുത്തുകാരനും കൊറിയന്‍ ചാരനും

ഒന്നാം പ്രതി 'ആധാരം അനന്തന്‍ പിള്ള'. കൂട്ടുപ്രതി 'ചാരന്‍ ശങ്കരപ്പിള്ള'.
ഇവര്‍ രാജ്യദ്രോഹക്കുറ്റത്തിന്‌ പിടിയിലായ സംഭവം പറയാം.
രണ്ടായിരത്തിയാറില്‍... ഒന്നുമല്ല, ആയിരത്തി തൊള്ളായിരത്തി... അന്നാണ്‌ സംഭവം!

അദ്ധ്വാനശീലരും സൌശീല്യ-സേവനാദികലകളില്‍ സമര്‍പ്പിതരും, സ്ഥലത്തെ കലസാംസ്കാരിക സംഘടനയുടെ ഭാരംതാങ്ങികളും, ഒക്കെയൊക്കെയാണ്‌ ആ സുകുമാരകളേബരന്മാര്‍. ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന്‌ ആറ്‌ കി. മീ. ദൂരമുള്ള താലൂക്കാസ്ഥാനത്ത്‌ രാവിലെ പോയി രാത്രിയില്‍ മടങ്ങിയെത്തുന്ന അവരെപ്പറ്റി ആകെയുള്ള പരാതികള്‍ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്‌:

1. പാടവരമ്പത്തോ, ഇടവഴിയിലോ,സ്‌കൂള്‍ പരിസരത്തോ, ബസ്‌ സ്‌റ്റോപ്പിലോ... എവിടെയായാലും.. ഒരു പാവാട/ചൂരിദാര്‍/മിഡി-ത്തുമ്പ്‌ കണ്ടാലും വിടാതെ പിന്തുടര്‍ന്ന്‌ പോകാനും, ആ പിടയരയന്നങ്ങളുടെ (ക്ഷമിക്കണം... 'പൂച്ചനടത്തം' അന്ന്‌ കേട്ടുകേള്‍വി പോലുമല്ലായിരുന്നു.)ആങ്ങളമാരോ അമ്മാവന്മാരോ, ചിലപ്പോള്‍ നാട്ടുകാര്‍തന്നെയോ വേണ്ടുംവിധം കൈകാര്യംചെയ്യുന്ന 'അടിപൊളികള്‍' സ്വശരീരത്തില്‍ ഏറ്റുവാങ്ങാനും യാതൊരു മടിയുമില്ലാതിരുന്ന അസാധ്യ വിവേകികളായിരുന്നു അവര്‍.

2. സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ക്കു മാത്രം അനുവദനീയവും, ആചാരവിശ്വാസങ്ങളാല്‍ സാധാരണ പൌരന്മാര്‍ക്ക്‌ അപ്രാപ്യവുമായിരുന്ന, ഗ്രാമ പഞ്ചായത്ത്‌ വാര്‍ഡിലെ ഏക കള്ളുഷാപ്പ്‌ ഒരു പന്തയത്തിന്റെ പിന്‍ബലത്തില്‍ നട്ടുച്ചയ്ക്കു കൈയേറുകയും, മരനീരിന്റെ മാന്ത്രിക ജലോല്‍സവത്തിനിടയില്‍ 'പതിനെട്ടരക്കമ്പനി'യെന്ന അടിപിടി ഗ്രൂപ്പിന്റെ ഹസ്താക്ഷര ലിഖിതങ്ങളാല്‍ നിര്‍ഭരമായ മോന്തായങ്ങളോടുകൂടി ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഓടി രക്ഷപ്പെട്ടവരാണു പ്രസ്തുത പുമാന്മാര്‍.3. ചട്ടി, വട്ടി, മൊട്ട, കൊട്ട, മാങ്ങ തേങ്ങ, അടയ്ക്കാ, ചുരയ്ക്കാ... തുടങ്ങിയ കച്ചവടമേഖലയിലൊക്കെ പയറ്റിപ്പൊളിഞ്ഞ്‌, വളക്കച്ചവടം (കൈവളയല്ല, ചാരം/വെണ്ണീര്‍ കച്ചവടം) തുടങ്ങി, അവിടെയും നിലയുറയ്ക്കാഞ്ഞിട്ട്‌ ആധാരമെഴുത്തിന്‌ സഹായിയായി ചെന്നുകൂടിയ നിരക്ഷരകുക്ഷിയാണ്‌ ചാരന്‍ ശങ്കരപ്പിള്ള.അനന്തന്‍ പിള്ളയാവട്ടെ, 'ജഗതി-രസിക മന്റ്‌റ'ത്തില്‍ സജീവനായിട്ടുള്ള ഒന്നാംതരമൊരു 'ബൊറേഡിയന്‍'കൂടിയാണ്‌. അംശം അധികാരിയുടെ പ്രതാപകാലത്ത്‌ നാട്ടുകാരുടെ വകയായും പൊതുസ്വത്തായും കിടന്നിരുന്ന ഏക്കറു കണക്കിന്‌ വസ്തുവകകള്‍ ചുളുവില്‍ തന്‍പേരിലാക്കി സമ്പന്നനായ ഇട്ടിക്കണ്ടപ്പന്‍ നായരുടെ പൊന്നോമനപ്പുത്രിയെ രായ്ക്കു രാമാനം അടിച്ചുകൊണ്ടുപോയി, അവളുടെ പൂര്‍ണസമ്മതപ്രകാരം താലി കെട്ടിയതില്‍പ്പിന്നെ അല്‍പ്പമൊന്ന്‌ അടങ്ങിയൊതുങ്ഗി ജീവിച്ചവനുമാന്‌ ഈ അനന്തന്‍ പിള്ള. എന്നാലും മരത്തിനു സമീപത്തെത്തിയാല്‍ സദാചാരവിരുദ്‌ധമായ ചില ജനിതക ശീലങ്ങളാല്‍ പ്രേരിതനായിപ്പോകുന്ന അണ്ണാന്‍കുഞ്ഞിനെപ്പോലെ, പിള്ളയ്‌ക്ക്‌ പല ദുര്‍ബുദ്‌ധികളും തോന്നിയിട്ടുള്ളതായി പറഞ്ഞുകേള്‍ക്കാറുണ്ട്‌.

അന്നുരാത്രിയില്‍ എന്നത്തെയും പോലെ ഗഗനവീഥില്‍ നക്ഷത്രകിന്നരന്മാര്‍ വിവിധ വാദ്യോപകരണങ്ങളൊടെ നിരന്ന്‌ ഗാനമേളങ്ങല്‍ തുടങ്ങുകയും, അവര്‍ക്കുനടുവില്‍ ജാസ്സി ഗിഫ്റ്റിന്നൊപ്പം റിമി റ്റോമി വന്നാലെന്നപോലെ, മേഘക്കീറിന്നൊപ്പം ചന്ദ്രിക പ്രത്യക്‌ഷപ്പെടുകയും ചെയ്തിരുന്നിരിക്കണം!!! ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച എതോ വടക്കന്‍പാട്ട്‌ സിനിമയുടെ ഒന്നാം കളിയും കണ്ട്‌, ഷാപ്പുകാരന്‍ വറീതിനെ കുത്തിയുണര്‍ത്തി, അയാള്‍ പച്ചത്തെറി മേമ്പൊടിചേര്‍ത്തു നല്‍കിയ 'പഴങ്കഞ്ഞിക്കള്ളും' മോന്തി രണ്ടു പിള്ളമാരും സൈക്കിളില്‍ ആമോദിച്ച്‌ അര്‍മ്മാദിച്ച്‌ അങ്ങനെ വരുകയാണ്‌. "ഊരിയ വാളിത്‌ ചോരയില്‍ മുക്കിചരിത്രമെഴുതും ഞാന്‍,പുതിയൊരു ചരിത്രമെഴുതും ഞാന്‍.അപമാനത്തിന്‍ കറുത്ത കഥകള്‍തിരുത്തിയെഴുതും ഞാന്‍..."എന്നിങ്ങനെയുള്ള സിനിമാപ്പാട്ട്‌ കഴിയുന്നത്ര ഉച്ചതില്‍ തൊണ്ട കീറുമാറ്‌ ആലപിക്കുന്നുമുണ്ട്‌. വൈകുന്നെരത്ത്‌ വഴിയോരവിപണിയില്‍ നിന്ന്‌ 'സംഘടിപ്പിച്ച'പ്പോള്‍ ഒരു ചെറിയ ചാക്ക്‌ നിറയെ ഉണ്ടായിരുന്ന പച്ചക്കറികള്‍, അല്‍പ്പാല്‍പ്പമായി വഴിയോരങ്ങളില്‍ നിക്ഷേപിച്ച്‌ നിക്ഷേപിച്ച്‌ പോയതില്‍, ഇനി ബാക്കിയുള്ള രണ്ട്‌ 'മുരിങ്ങക്ക'കള്‍ രണ്ടാളും 'ഊരിയ വാളാ'യി ഉയര്‍ത്തി പിടിച്ചിട്ടുണ്ട്‌. പാട്ട്‌ അവിരാമം തുടരുമ്പോള്‍...!അതാ നില്‍ക്കുന്നു... വഴിയുടെ ഒത്ത മദ്‌ധ്യത്തില്‍... എന്റമ്മേ!മറ്റാരുമല്ല, സ്ഥലം സബ്‌ ഇന്‍സ്‌പെക്ടര്‍ തൊഴിവീരന്‍ രാമലക്ഷ്മണപ്പണിക്കര്‍.

ആയിടയ്ക്ക്‌ അടുത്തെവിടെയൊ നടന്ന മുഖംമൂടി ആക്രമണത്തിന്റെയും, ഭവനഭേദനത്തിന്റെയും കേസന്വേഷണവുമായി കക്ഷി രാത്രിവണ്ടിയില്‍ 'റോന്തുക'യായിരുന്നു അപ്പോള്‍. 'ഊരിയ വാള്‍, ചോരയില്‍ മുക്കുക, ചരിത്രമെഴുതുക' തുടങ്ങിയ നക്‌സലൈറ്റ്‌ മുദ്രാവാക്യങ്ങളുമായി, ഈ പാതിരാത്രിയില്‍ തന്റെ തട്ടകത്തില്‍ വിലസുന്ന റാസ്‌കല്‍സിനെ അതിയാന്‍ വിടുമോ?ഏമാനെ കണ്ടപ്പോള്‍ പിള്ളമാരുടെ കണ്ടീഷന്‍ അല്‍പ്പമൊന്ന്‌ മെച്ചപ്പെട്ടു. 'കട്ടിന്റെ കെട്ട്‌' അല്‍പ്പമൊന്നിറങ്ങി. തിരിച്ചറിവും ബഹുമാനവും താനേ ഉണ്ടായി.

"നമസ്കാരം അങ്ങത്തേ..."
"ആരാടാ നീ?" എസ്‌. ഐ. ചീറി.
"അനന്തമ്പിള്ളയാന്നേ...!"
"എന്തുവാടാ ജോലി...?"
"എഴുത്തുകാരനാണേ..."
"ഓഹോ... എഴുത്തുകാരനോ?"ഏമാന്‍ ഭവ്യതയോടെ തൊപ്പിയൂരി വിനയിച്ചു കാണിച്ചു.
"എഴുത്തുകാരന്‍ ഒരു ദെവസം എത്ര വരി എഴുതുമെന്നു പരഞ്ഞാട്ടെ..!!!" തൊലിയുരിയുന്ന കളിയാക്കല്‍.
"ദെവസോം.. ആയിരം വരിയോളം എഴുതുവേ ഏമാന്നേ..." പിള്ളയുടെ താഴ്‌മയുള്ള മറുപടി.
"പ്‌ഫ... ശുനകരാജാവിന്റെ സീമന്തപുത്രാ! ഓരോ ദെവസോം ആയിരം വരിയെഴുതാന്‍ നീയാരെടാ റാസ്കല്‍? ഹോണോലൂലുവിലെ പഞ്ചായത്ത്‌ പ്രസിഡന്റോ?"
"അല്ലേ.. മൈനാഗപ്പള്ളീലെ കരയോഗം പ്രസിഡന്റാന്നേ..."പണിക്കരോട്‌ 'നായരാ'ണെന്നൊരു നമ്പരിട്ടു നോക്കിയതാ!
"ച്‌ഛീ.. ഒരു മതേതരരഷ്ട്രത്തിലെ നിയമപാലകനോട്‌ ജാതി പറയുന്നോടാ... നായിന്റെ സുതനേ..?" മതേതരപ്പോലീസ്‌ ചീറുകയാണ്‌.
"കുമാരന്നാശാന്റെ വക രണ്ടെടങ്ങഴി ചെമ്മീന്‍ ചിയാങ്ങ്‌ കൈഷക്കിന്റെ ഏണിപ്പടിയേലിരുന്ന്‌ തോടുപൊളിക്കുന്ന ബെല്ല്യ എഴുത്തുകാരനായ തകഴി പപ്പൂള്ളച്ചേട്ടന്‍ പോലും ഒരു ദെവസം കഷ്ടിച്ച്‌ നൂറ്റിനാപ്പത്തിനാല്‌ വരിയേ എഴുതത്തൊള്ള്‌. തകഴിച്ചേട്ടനെക്കാള്‍ കൂടുതല്‍ എഴുതി 'നോേഫല്‍ സമ്മാനം' മേടിക്കാനാന്നോടാ നിന്റെ ഗൂഢാലോചന? നീ നക്‌സലൈറ്റാ, അല്ലിയോടാ?" രാമലക്ഷ്മണപ്പണിക്കര്‍ അലറലോടലറല്‌ തന്നെ.

അനന്തന്‍ പിള്ളയുടെ ഉടുവസ്ത്രമശേഷം കൂട്ടിപ്പിടിച്ച്‌ രണ്ടുതവണ അന്തരീക്ഷത്തിലുയര്‍ത്തി, തന്റെ കാല്‍മുട്ടിനാല്‍ നാഭീദേശത്തെ നന്നായി കശക്കിക്കലക്കിക്കളഞ്ഞു. എന്നിട്ടും കലിമാറാഞ്ഞവനോ... കൂട്ടുപ്രതിയുടെ നേരേ തിരിഞ്ഞു.

"നീയാരാടാ.... പന്ന...?"ശങ്കരപ്പിള്ള ബധ കയറിയപോലെ വിറയ്ക്കുകയാണ്‌. തറയില്‍ തളര്‍ന്നിരുന്ന്‌ നിലവിളിക്കുന്ന അനന്തന്‍ പിള്ളയെ നോക്കി, അയാള്‍ വല്ലവിധവും പറഞ്ഞു.
"... കൊല്ലല്ലേ യേമാനേ! ഞാന്‍ ശങ്കരപ്പിള്ളയാണേ..." കക്ഷി കരയുകതന്നെയാണ്‌.
"ങും... അതിബഹുമാനം വെണ്ടെടാ പുല്ലേ. ഓഹ്ഹൊഹോഹോ...... എനിക്കു കൈയാകെ പെരുത്ത്‌കേറുന്നല്ലോ എന്റെ മണ്ടയ്‌ക്കാട്ടമ്മച്ചീ! ആട്ടെ, നെനക്കെന്താടാ പണി, പൊന്നുമോനേ?"

ആഹാ.. എന്തൊരു സ്നേഹം?ആധാരമെഴുത്തുകാരന്‌ കിട്ടിയത്‌ ഇത്ര ഭയങ്കരമായിട്ടാണെങ്കില്‍, അയാളുടെ സഹായിയായ തനിക്ക്‌ അതിലും ഭാരമേറിയ ഇടിയായിരിക്കും കിട്ടുക. തൊഴില്‍രംഗം മാറ്റിപ്പറഞ്ഞാല്‍ രക്ഷയായെങ്കിലോ! അതുതന്നെ വഴിയെന്ന്‌ ശങ്കരപ്പിള്ള നിശ്ചയിച്ചു.

"ചാരപ്പണിയാന്നേ..."രാമലക്ഷ്മനപ്പണിക്കരുടെ മുഖത്തെ സന്തോഷം അതോടെ പോയി. ബഹുമാനം കൂടുകയും ചെയ്തു.

"ആര്‍ക്കുവെണ്ടിയാന്നാ അങ്ങത്തെ ചാരപ്പണി ചെയ്യുന്നെ?" വിനീതമായ ചോദ്യം.
"കൊറിയക്കും സിംഗപ്പൂരിനും.. ചെലപ്പഴൊക്കെ ചൈനയ്ക്കും... ചെയ്യാറൊണ്ടേ.." പണ്ട്‌ താന്‍ അവരുടെയൊക്കെ ആവശ്യത്തിനു ചാരപ്പണി ചെയ്തിരുന്നത്‌ സത്യമാണല്ലോ. സത്യം പറയുന്നതിന്‌ ആരെ പേടിക്കണം? "സച്‌ ബൊല്‍നേ കോ ടര്‍നാ ക്യാ?" നല്ല പാട്ട്‌!

അടുത്ത നിമിഷത്തില്‍ രാമലക്ഷ്മണപ്പണിക്കരുടെ തനിസ്വഭാവം വ്യക്തമായി.
"എടാ... രാജ്യദ്രോഹീ! സ്വന്തം നാടിനെ ഒറ്റുകൊടുത്തിട്ട്‌ എന്റെ സ്റ്റേഷനതിര്‍ത്തിയില്‍ രാവും പകലും ഇങ്ങനെ കഴിയാമെന്നു കരുതിയ നീ അസാധ്യ ബുദ്‌ധിമ)ന്‍ തന്നെ. നെനക്ക്‌ ഇമ്മാതിരി സാദാ സീദാ പ്രയോഗമൊന്നും മതിയാവില്ല. കേന്ദ്രത്തീന്ന്‌ സി. ബി. ഐ. തന്നെ വന്നാലേ നീ സത്യം മുഴുവനും പറയത്തൊള്ളു. അതിനു മുമ്പ്‌ 'ബലഗുളശ്‌ശാദി മുക്കൂട്ടിട്ട്‌ ഞാന്‍ നെനക്കൊരു ഉഴിച്ചില്‍ നടത്തുന്നൊണ്ട്‌. കളി എന്നോടോ..?" എന്നു പറഞ്ഞ്‌ കഴുത്തിന്‌ കുത്തിപ്പിടിച്ചു ഒറ്റക്കൈകൊണ്ട്‌ പൊക്കിയെടുത്ത്‌ വാനിലേക്ക്‌ ഒരേറ്‌.
പിന്നെ...

അവസാന സീന്‍:

മ ങ്ങിയ വെളിച്ചത്തില്‍ ജയിലഴികള്‍ക്കുള്ളില്‍ എല്ലാം തകര്‍ന്നവരായി തല കുമ്പിട്ടിരികുന്ന രണ്ട്‌ പിള്ളമാരുടെയും മുഖങ്ങളുടെ ക്ലോസപ്‌. ചതഞ്ഞ ഇഞ്ചയെന്നൊ, പൂരം കഴിഞ്ഞ മൈതാനമെന്നോ, ആദ്യരാത്രി പൊലിഞ്ഞ മണിയറയെന്നോ ... ഏത്‌ ഉപമ വേണമെങ്കിലും ചേരുന്ന അവറുടെ ശരീരത്തിന്റെ 'ഫ്ലെക്‌സിബിലിറ്റി' വ്യക്തമാവുന്ന ചില ആംഗിളുകള്‍. ആരുടെയൊ കൈവിരലുകളാല്‍ താക്കോല്‍ തിരിയുന്ന ജയിലിന്റെ പാണ്ടിത്താഴ്‌.രണ്ടാളും പുറത്തേക്ക്‌ ക്ഷീണിതരായി നടന്നുവരുന്ന ലോംഗ്‌ ഷോട്ട്‌. ദൃശ്യത്തിലേക്ക്‌ തെളിഞ്ഞുവരുന്ന മൂന്ന്‌ ഗൌരവക്കരായ വ്യക്തികളുടെ മിഡ്‌ ഷോട്ടില്‍നിന്ന്‌, കാമറ അനന്തന്‍പിള്ളയുടെയും ശങ്കരപ്പിള്ളയുടെയും മുഖങ്ങളിലേക്ക്‌ സ്‌കിപ്‌ ചെയ്യ്ത്‌, ഇന്‍സ്പെക്ടര്‍ രാമലക്ഷ്മണപ്പണിക്കരിലേക്ക്‌.

അയാള്‍ മുന്നിലേ മൂന്ന്‌ കസേരകളില്‍ ആസനസ്ഥരായിരിക്കുന്ന അഴകും ആരോഗ്യവും ആവശ്യത്തിലധികം മാന്യതയും... തോന്നിക്കുന്ന വി. ഐ. പി.-കളോട്‌ പറയുന്നു.

"അപ്പോള്‍... നിങ്ങളാണല്ലേ... ആ 'കൊറിയയും', 'സിംഗപ്പൂരും', 'ചൈനയും'. ഞാങ്കരുതി... ശരിക്കും എവമ്മാര്‌ വിദേശ ചാരമ്മരാണെന്ന്‌...! എന്തായാലും വലിയ ചമ്മലായിപ്പോയി...! ഈ നാട്ടുകാരെടെയൊരു കാര്യം! ഒരോ മാന്യമ്മാര്‍ക്ക്‌ അന്യരാജ്യങ്ങളുടെ പേരിടാതെ നമ്മടെ നാട്ടിലൊള്ള സ്ഥലപ്പേര്‌ വല്ലതും വിളിച്ചൂടേ?"

വിദേശ രാജ്യങ്ങളുടെ പേരുകള്‍ 'വിളിപ്പേര്‍' ആയിട്ടുള്ള മൂന്ന്‌ വി. ഐ. പി.-കളും കാര്യം മനസ്സിലാവാതെ പരസ്പരം നോക്കി. അപ്പോള്‍, രാമലക്ഷ്മണപ്പണിക്കര്‍ ഇപ്രകാരം വിശദീകരിക്കുകയുണ്ടായെന്ന്‌ വേണാട്ടുചരിതം ഓട്ടന്‍തുള്ളലില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

'ഊളമ്പാറ'യെന്നോ, 'കുതിരവട്ട'മെന്നോ... 'ചാലക്കമ്പോള'മെന്നോ മറ്റോ!? "

***

2 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

"എടാ... രാജ്യദ്രോഹീ! സ്വന്തം നാടിനെ ഒറ്റുകൊടുത്തിട്ട്‌ എന്റെ സ്റ്റേഷനതിര്‍ത്തിയില്‍ രാവും പകലും ഇങ്ങനെ കഴിയാമെന്നു കരുതിയ നീ അസാധ്യ ബുദ്‌ധിമന്‍ തന്നെ. നെനക്ക്‌ ഇമ്മാതിരി സാദാ സീദാ പ്രയോഗമൊന്നും മതിയാവില്ല. കേന്ദ്രത്തീന്ന്‌ സി. ബി. ഐ. തന്നെ വന്നാലേ നീ സത്യം മുഴുവനും പറയത്തൊള്ളു. അതിനു മുമ്പ്‌ 'ബലഗുളശ്‌ശാദി മുക്കൂട്ടിട്ട്‌ ഞാന്‍ നെനക്കൊരു ഉഴിച്ചില്‍ നടത്തുന്നൊണ്ട്‌. കളി എന്നോടോ..?" - തകഴിയെക്കാള്‍ വലിയ എഴുത്തുകാരനും കൊറിയന്‍ ചാരനും ഒരു സൈക്കിളില്‍...! (കഥ)

വാളൂരാന്‍ said...

ഹേയ്‌ മൈനാഗന്‍....
ഇപ്പോ ഹാസ്യമാണോ തട്ടകം? നന്നായിരിക്കുന്നു എന്തായാലും. വളരെ സീരിയസ്‌ ആയിട്ടെഴുതാന്‍ പറ്റുന്നവര്‍ക്ക്‌ അതേ നാണയത്തില്‍ ഹാസ്യവും വഴങ്ങുമല്ലേ? കൊള്ളാം...