Sunday, November 05, 2006

'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ!'

ബഹുമാന്യ വിശിഷ്ടാതിഥികളേ, പ്രിയ സ്‌നേഹിതരേ,

'കേരളം ഇന്ന്‌' എന്നുള്ള വിഷയത്തില്‍ ഇത്തരമൊരു ഗൌരവമേറിയ ചര്‍ച്ചാവേദിയില്‍ എന്റെ എളിയ വാക്കുകള്‍ക്ക്‌ ലഭിക്കാനിടയില്ലാത്ത അംഗീകാരത്തെക്കുറിച്ച്‌ തീരെ വേവലാതിയില്ല. എങ്കിലും, പ്രസക്തമായ ഇക്കാലത്തെ ചില സമസ്യകളെക്കുറിച്ച്‌ തോന്നുംപടി പറയുന്നതിനായി ഈ അവസരം വിനിയോഗിക്കാന്‍ എന്നെ അനുവദിക്കുക.

ദീര്‍ഘനാളായി ഈ ഭൂമണ്ഡലത്തിന്റെ മറ്റൊരു കോണില്‍ എല്ലാം കണ്ടും കേട്ടും കഴിയുന്ന ഒരാളെന്ന നിലയില്‍ അതിനുള്ള അവകാശം എനിക്കുണ്ടെന്നുള്ള വിശ്വാസമാണ്‌ അനിഷ്ടകരമായ ഇക്കാര്യങ്ങള്‍ പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌.

ഞാന്‍ ഒരു മലയാളിയാണ്‌, ഒരു ഭാരതീയനാണ്‌, വേണമെങ്കില്‍ - ഒരു വിശ്വപൌരനാണെന്ന്‌ അല്‍പം ഉച്ചത്തില്‍ത്തന്നെ വിളിച്ചു പറഞ്ഞിരുന്ന ധിഷണാശാലികളുടെ നാടാണിത്‌. എന്നാല്‍, ഇപ്പോള്‍ അതിനു കഴിയുന്നവരുടെ സംഖ്യ നമ്മള്‍ക്കിടയില്‍ തീരെ കുറഞ്ഞുപോയിട്ടുണ്ട്‌ എന്നത്‌ സത്യമല്ലേ? പകരം, ജാതിമതങ്ങളുടെയോ കക്ഷിവിഭാഗങ്ങളുടെയോ വക്താവാകുന്നതിന്റെ അസുഖകരമായ സൌഖ്യം വലിയൊരു കൂട്ടം മനുഷ്യരെ സങ്കുചിതത്വത്തിന്റെ ആലകളിലേക്ക്‌ തെളിച്ചുകൊണ്ടു പോകുന്നു. കാണുന്നതെല്ലാം ഒരു ദൈനംദിന നേരംപോക്കായി പരിഗണിച്ച്‌ നമ്മള്‍ മിണ്ടാതിരിക്കുന്നു. ഇത്‌ ശരിയോ?

സാംസ്കാരികമായ മലിനീകരണത്തെപ്പറ്റി പറഞ്ഞാല്‍ 'ലജ്ജാകരം' എന്ന വാക്ക്‌ മതിയാവില്ല. ഏറ്റവുമധികം കൊണ്ടാടപ്പെടുന്ന സംസ്കാരത്തിന്റെ വംശവൃക്ഷം കടപുഴകാതെ കാത്തുസൂക്ഷിക്കേണ്ടത്‌ ഒരു പിടി സാംസ്കാരിക പ്രവര്‍ത്തകരുടെയോ കവികളുടെയോ പരിസ്ഥിതി പ്രവര്‍ത്തകരുടെയോ മാത്രം കടമയാണെന്ന മിഥ്യാധാരണയുള്ളതുകൊണ്ട്‌ മിക്ക കാര്യങ്ങളിലും 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന തന്ത്രം മലയാളി അവന്റെ മുഖമുദ്രയാക്കിയിട്ടുണ്ട്‌. ഒന്നുകില്‍ ഒട്ടകപ്പക്ഷിയുടെ മാതിരി തല മണലില്‍ പൂഴ്ത്തിക്കളയും. അല്ലെങ്കില്‍ കാറ്റനക്കത്തിനുപോലും കലാപമുണ്ടാക്കും. ആരോപിക്കപ്പെട്ട വ്യക്തിയുടെ ദൃഷ്ടിയില്‍പ്പോലും നിര്‍ദ്ദോഷമായി തോന്നാവുന്ന കാര്യങ്ങളെ നന്നായി മുളകും പുളിയും ചേര്‍ത്ത്‌ അപവാദവ്യവസായമാക്കി മാറ്റാമെന്ന്‌ ചില മാധ്യമ(കു)ബുദ്ധികള്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടെന്താ, വിവാദങ്ങള്‍ക്ക്‌ പഞ്ഞമില്ലാത്ത വിളഭൂമിയായി മലയാളിമനസ്സ്‌ പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ വിളിച്ചുകൂവുന്ന മണ്ടത്തരങ്ങള്‍ക്ക്‌ 'വാചകമേള'യെന്നോാ 'മഹത്‌വചന'മെന്നോ ഒരു ഓമനപ്പേരുകൂടി നല്‍കിയാല്‍, സംഗതി .. ബലേ ഭേഷ്‌!

രാഷ്ട്രീയ-വിനോദ-വിക്രിയകളുടെ കാര്യം പറയാതിരിക്കുന്നതാണ്‌ ഭേദം. ആദര്‍ശരാഷ്ട്രീയം മേമ്പൊടി മാത്രമല്ലാതിരുന്ന രണ്ടര പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ ചൂടും ചുണയുമുള്ള ഖദര്‍ധാരികളോ, വിപ്ലവകാരികളോ, നക്സലൈറ്റുകള്‍ പോലുമോ ഇന്ന്‌ നാട്ടിലില്ല. 'പ്രായം പതം വരുത്തും' എന്ന ചൊല്ലിന്റെ വാലില്‍ക്കെട്ടിയാലും ഇല്ലെങ്കിലും 'ഇത്രയൊക്കെ മതി. ഇതിനേ നമ്മുടെ ജനത വളര്‍ന്നിട്ടുള്ളു' എന്നൊരു ഒത്തുതീര്‍പ്പ്‌ മനഃസ്ഥിതി വന്നുകൂടിയതിനാല്‍, കാട്ടിലെ തടിയും തേവരുടെ ആനയും അതാത്‌ ധര്‍മ്മങ്ങള്‍ വൃത്തിയായും ഭംഗിയായും ചെയ്തു പോകുന്നു. അപ്പോള്‍ 'ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്നമട്ടില്‍ വിവിധ കക്ഷിരാഷ്ട്രീയങ്ങളില്‍ മുങ്ങിയും പൊങ്ങിയും പൌരന്റെ സാമൂഹികജീവിതം ഇഴഞ്ഞുനീങ്ങുന്നു. 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം- പണം/ജോലി/പദവി/കൃത്രിമ മാന്യത' എന്ന നിലയിലേക്ക്‌ ഒന്നാന്തരം അരാഷ്ട്രീയവാദികള്‍ പോലും നനഞ്ഞിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഫലത്തില്‍ ജനായത്തസങ്കല്‍പത്തില്‍ ഇനി പുതിയ യാതൊരു മാലിന്യവും ചേരാനില്ലെന്നായി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ കഴിവുള്ളവര്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുന്നു. ധിഷണാപരമായി സ്വകാര്യലക്ഷ്യങ്ങളോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കേ ഇനിയുള്ള കാലം നിലനില്‍പുള്ളു എന്ന വിശ്വാസം സമൂഹത്തെ മുഴുവന്‍ പിടികൂടിയിട്ടുണ്ട്‌. ആയതിനാല്‍, 'ആരോടൊപ്പം നില്‍ക്കുന്നതാണ്‌ യുക്തി'യെന്ന ചോദ്യം പുതുതലമുറയെ ബാധിച്ചിട്ടുണ്ട്‌. സ്വകാര്യ ലക്ഷ്യങ്ങള്‍ക്കുപരിയായി രാഷ്ട്രനിര്‍മ്മാണത്തിന്റെയും, സാമൂഹിക പുനഃസൃഷ്ടിയുടെയും മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാനൊരുങ്ങുന്നവര്‍ മണ്ടന്മാരാണെന്ന് പരിഹാസ്യരൂപേണയുള്ള വിലയിരുത്തല്‍ ആ മാര്‍ഗ്ഗത്തിലുള്ള യുവത്വചിന്തകളെ തളര്‍ത്താന്‍ ഏറെ സഹായകമായിട്ടുണ്ട്‌.

ചുരുക്കത്തില്‍, യുവജനങ്ങളുടെ ലക്ഷ്യബോധം ഒട്ടൊക്കെ തകര്‍ന്നുപോയി. അവര്‍ വിഭാഗീകരിക്കപ്പെടുകയോ മാനസികമായി വരിയുടയ്ക്കപ്പെടുകയോ ചെയ്തു. വ്യക്തിയ്ക്കും അവന്റെ സുഖസൌകര്യങ്ങള്‍ക്കുമുപരിയായി യാതൊന്നുമില്ലെന്നും, 'സമൂഹം' എന്ന സംജ്ഞ തന്നെ 'യൂസ്‌ലെസ്‌' ആണെന്നും ശക്തമായ പ്രചാരണം അടിയൊഴുക്കായി നിലനില്‍ക്കുന്നു. ഇത്തരം വ്യക്തിവാദങ്ങള്‍ തകര്‍ത്തുകളയുന്നത്‌ മലയാളിയുടെ, ഇന്ത്യയുടെ നവോത്ഥാനശ്രമങ്ങളില്‍ നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെത്തന്നെയാണ്‌. ഇന്നത്തെ ഈ ചെറിയ വിത്ത്‌ നാളെ ആകാശം മുട്ടുന്ന വിഷവൃക്ഷമായി മാറുമെന്ന്‌ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നു.
രാഷ്ട്രീയമായ സംജ്ഞകളുപയോഗിച്ചാല്‍ - അധഃസ്ഥിതന്‍, തൊഴിലാളി, സോഷ്യലിസം, പൊതുമേഖല, സാമൂഹ്യക്ഷേമം, സഹവര്‍ത്തിത്വം തുടങ്ങിയ പദങ്ങള്‍ തീരെ നിലവാരമില്ലാത്ത 'സാധനങ്ങ'ളായി വിവിക്ഷിക്കപ്പെടുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ സങ്കുചിതബുദ്ധികളാണെന്ന്‌ വിലയിരുത്തപ്പെടുന്നു. 'ഈ നാട്‌ നന്നാവില്ല' എന്നൊരു തീരുമാനം നാട്ടാര്‍തന്നെ നടപ്പാക്കുകയാണിവിടെ.

"വീ ഷാല്‍ ഓവര്‍ കം..." എന്നൊരു പാട്ട്‌ പണ്ടൊക്കെ നമ്മള്‍ പാടിയിരുന്നത്‌ ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവാം. ചെറുപ്പക്കാരുടെ കണ്ണുകളിലേക്ക്‌ നോക്കൂ. അവയില്‍ നിന്ന്‌ പ്രണയവും പുഞ്ചിരിയും കൊഴിഞ്ഞു പോയിരിക്കുന്നു. സഹജീവിയെന്ന പരിഗണനയോടെ പ്രശ്നങ്ങളെ സമീപിക്കാന്‍ വിമുഖതയുള്ളവരായി അവര്‍ മാറുന്നു. മത്സരത്തിന്റെ ചന്തയിലെ ഉരുക്കളായി അവര്‍ സ്വയമറിയുകയാണ്‌. അവരുടെ ഭൌതികവും ആത്മീയവുമായ ഊര്‍ജ്ജത്തിന്റെ മുക്കാല്‍പ്പങ്കും വികലമാര്‍ഗ്ഗങ്ങളില്‍ ചൂഷണം ചെയ്യപ്പെടുകയാണ്‌.

മെച്ചപ്പെട്ട വരുമാനമുള്ള സുരക്ഷിതമായ ഒരു തൊഴില്‍ നേടുന്നതിനും ഉപഭോക്‍തൃമൂല്യവും അതിന്റെ ജനാലവഴികളും കൈപ്പിടിയിലൊതുക്കുന്നതിനുമപ്പുറം ജീവിതത്തിന്‌ വേറെന്തെങ്കിലും ലക്ഷ്യമുള്ളതായി കരുതുന്ന പതിനഞ്ചു ശതമാനത്തോളം ചെറുപ്പക്കാര്‍ മാത്രമേ നഗരങ്ങളിലുള്ളു. നാട്ടിന്‍പുറങ്ങളില്‍ അത്‌ കഷ്ടിച്ച്‌ ഇരുപത്തിരണ്ടായി മാറുന്നു. നോക്കണേ?നഗരവും നാട്ടിന്‍പുറവുമായുള്ള അന്തരം തുച്ഛമായി മാറുന്ന ഈ കാലത്തിന്റെ ചുവരെഴുത്ത്‌. ഇത്‌ എല്ലാ അര്‍ത്ഥത്തിലും ഒരു കെട്ടകാലം തന്നെയെന്ന്‌ പറഞ്ഞുപോകുന്നത്‌ ഒരു ഗ്രാമീണന്റെ സങ്കുചിതബോധം കൊണ്ടല്ല. മനസ്സിലും സങ്കല്‍പങ്ങളിലും നഗരത്തിന്റെ 'ചടപടാലിറ്റികള്‍' വളരുകയാണ്‌. അതിവേഗ തീവണ്ടികളിലും, അതിവിദൂര ഉപഗ്രഹങ്ങളിലും നമ്മെ സ്വയം സമര്‍പ്പിച്ച്‌, അതിവേഗപാതയുടെ സ്വപ്നം മനസ്സിലിട്ട്‌, കഷ്ടിച്ച്‌ ഒരിഞ്ച്‌ വലിപ്പമുള്ള സിംകാര്‍ഡിലൂടെ ജീവിതം സിനിമാറ്റിക്‌ ഡാന്‍സിനിറങ്ങുമ്പോള്‍ ഒത്തിരിക്കാര്യങ്ങള്‍ മിസ്‌കോളുകളായി വഴിമുട്ടുന്നത്‌ അധികമാരും അറിയുന്നില്ല. അറിയുന്നത്‌ അല്‍പത്തവും അഹങ്കരിക്കുന്നത്‌ അഭിമാനവുമായി വ്യാഖ്യാനിച്ച്‌ നാം പുണ്യം തേടി പരക്കം പായുകയാണ്‌.

വൃദ്ധജനങ്ങളുടെ അനാഥത്വം ഏറെ വ്യാകുലപ്പെടുത്തുന്നമട്ടൊരു കാര്യമാണ്‌. ഒന്നോ രണ്ടോ സിനിമകളുണ്ടായാല്‍ പരിഹരിക്കപ്പെടാവുന്ന കാര്യമൊന്നുമല്ല അത്‌. അതിതീവ്രമായ വികാരത്തോടെ അവരുടെ പ്രശ്നങ്ങളെ സമീപിക്കാന്‍ സര്‍ക്കാരിനും ജനകീയകൂട്ടായ്മകള്‍ക്കും കഴിഞ്ഞാല്‍ മാത്രമേ ഇതിന്റെ തടസ്സങ്ങള്‍ നീക്കാന്‍ കജിയുകയുള്ളു. 'പ്രസംഗം കൊണ്ട്‌ വയര്‍ നിറയ്ക്കാമെന്നും, 'ഉപനിഷത്തിനെ ത്രിശൂലമാക്കാമെന്നും, 'കുന്തം പോയാല്‍ ദല്‍ഹിയിലും തപ്പണ'മെന്നുമൊക്കെ പുതുചൊല്ലുകള്‍ കണ്ടെത്തിക്കഴിഞ്ഞ ഭാരതീയന്റെ മറ്റൊരു പൊയ്മുഖമാണ്‌ വേരുകളോടുള്ള അവജ്ഞ. എനിക്ക്‌ തായ്ത്തടിയോട്‌ യാതൊരു ബന്ധവും വേണ്ടെന്ന്‌ അവന്‍ ദാരിദ്ര്യത്തിന്റെ നെല്ലിപ്പടിയില്‍ നിന്നുകൊണ്ട്‌ ചിന്തിച്ചാല്‍ അതിലൊരു മുടന്തന്‍ ന്യായമെങ്കിലുമുണ്ട്‌. സമ്പന്നതയില്‍ മുഴുകുന്ന കാല്‍പ്പങ്കോളം ആള്‍ക്കാരുടെ വീടുകളില്‍ മാതാപിതാക്കളായ വൃദ്ധജനങ്ങള്‍ ഇന്ന്‌ വല്ലാത്തൊരധികപ്പറ്റാണ്‌. കാല്‍ക്കാശിന്റെ പ്രയോജനമില്ലാത്ത തന്തയും തള്ളയും വീട്ടിലെ അലങ്കാര മത്സ്യങ്ങളെക്കാള്‍ 'ലോ പ്രൊഫെയിലില്‍' കഴിയേണ്ടവരാണ്‌. 'ഇനിയിപ്പൊ വിസയടിക്കാന്‍ കൂടുതല്‍ കാലമില്ലല്ലോ. കുഴീലോട്ടെടുക്കാന്‍ നേരത്ത്‌ എന്തിനാ ഇങ്ങനെ ഗൊണവതിയാരം പറഞ്ഞോണ്ടിരിക്കുന്നെ? - എന്ന്‌ തിരുവചനപ്രഘോഷണങ്ങള്‍ നിരന്തരം കേള്‍ക്കേണ്ടിവന്ന ഒരു സത്യവിശ്വാസിയെ എനിക്കറിയാം. സ്വന്തം ശവപ്പെട്ടി പണിയിച്ചുസൂക്ഷിക്കാന്‍ ഒരു ചെറിയ ബാങ്ക്‌ വായ്പ തരപ്പെടുമോ എന്ന്‌ നിരന്തരം ചോദിച്ചു നടന്ന പാവത്തിന്‌ മരണശേഷം ഒരു ശവപ്പെട്ടി നല്‍കാന്‍ ദയാപരനായ മകന്‍ പണം മുടക്കിയതായി പിന്നീടറിഞ്ഞു. മരിക്കുന്നതിനു മുമ്പ്‌ ശവപ്പെട്ടിയെപ്പറ്റി ചിന്തിച്ചു വലഞ്ഞ പിതാവിന്‌ ഭ്രാന്താണെന്ന്‌ മകന്‍ പറഞ്ഞു നടന്നു. മരിച്ചു കഴിഞ്ഞവരാരും എന്തിനെപ്പറ്റിയെങ്കിലും ചിന്തിക്കാറില്ലെന്ന്‌ വിദ്യാസമ്പന്നനായ മകന്‍ എന്നാണാവോ മനസ്സിലാക്കുക? ഇതൊരു കഥയല്ല. ആവര്‍ത്തിക്കപ്പെടുന്ന വാസ്തവം. വൃദ്ധമന്ദിരങ്ങളുടെ സാധ്യതയെപ്പോലും പലരും ഒരു വാണിജ്യതലത്തില്‍ വിനിയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌. അവിടത്തെ സുഖസൌകര്യങ്ങളും താരനിലവാരത്തിലുള്ള മെച്ചങ്ങളും പലയളവില്‍ പരസ്യപ്പെടുത്താനും മടിയില്ലാതായിട്ടുണ്ട്‌. വീട്‌ അല്ലെങ്കില്‍ കുടുംബം എന്ന സങ്കല്‍പത്തിന്റെ ആണിക്കല്ലുകള്‍ ഇളകിപ്പോകുന്നത്‌ മലയാളിയും രസനീയതയോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. 'കുട്ടികള്‍ അനാവശ്യമോ?' എന്ന വിഷയത്തില്‍ നടന്ന ഒരു സര്‍വ്വേയില്‍, 'പ്രസവിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട്‌ മാത്രമല്ല, പിന്നെ കൊച്ചുങ്ങളെ വളര്‍ത്താനായി ചെലവഴിക്കുന്ന സമയവും സമ്പത്തുമുണ്ടെങ്കില്‍ ഒരുവിധം സുഖമായി കഴിയാമല്ലോ എന്നോര്‍ത്തിട്ടാ'ണെന്നു അഭിപ്രായം പറഞ്ഞതും ഒരു പെണ്ണായിരുന്നു.

നമ്മുടെ വിദ്യാര്‍ത്ഥികളുടെ നിര്‍ജ്ജീവനേത്രങ്ങള്‍ എന്നെ അമ്പരപ്പിക്കുന്നു. അവരുടെ പ്രക്ഷോഭശക്തിക്കുമുമ്പില്‍ അടിപതറിയ ഭരണകൂടങ്ങള്‍ ലോകമാകെ എത്രയെങ്കിലുമുണ്ട്‌. മുതലാളിത്തപാതയിലുള്ള തെക്കന്‍ കൊറിയയിലെ കാമ്പസുകള്‍ പോലും ലോകവീക്ഷണമുള്ള വിഷയങ്ങളാല്‍ കലുഷിതമാണ്‌. മറ്റേതൊരു പുരോഗമന രാഷ്ട്രത്തിലെയും യുവമനസ്സുകളെപോലെ അമേരിക്കന്‍ കുത്തകകള്‍ക്കും, നാടിനെ വില്‍ക്കുന്ന വ്യാപാരക്കരാറിനും എതിരായ സമരത്തില്‍ അവിടത്തെ കുട്ടികള്‍ അണിചേരുന്നു. ലാറ്റിനമേരിക്കയില്‍ നക്ഷത്രച്ചിരികള്‍ മാഞ്ഞിട്ടില്ല. അവ ചൈനയിലേതിനെക്കാള്‍ ശക്തമായി നിലനില്‍ക്കുന്നു. കേരളത്തിലെ കുട്ടികളെ കക്ഷിരാഷ്ട്രീയക്കാര്‍ കള്ളറകളിലാക്കി കളിച്ചുകൊണ്ടിരിക്കുന്ന കബഡികളി പിടിക്കുന്ന കൊടിയുടെ കാര്യത്തിലല്ലാതെ കാര്യമായ വ്യത്യസ്തതകളൊന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല. മുദ്രാവാക്യങ്ങള്‍ തിന്നുകൊഴുക്കുന്ന അങ്കക്കോഴികളായി അവരെക്കാണാനാണ്‌ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തകരായ നേതാക്കളില്‍ മിക്കവര്‍ക്കും താല്‍പര്യം. അക്കൂട്ടത്തില്‍ത്തന്നെ സ്വന്തം ആളുകളെ ഉറപ്പിക്കാനും ഭാവയിലെ നേട്ടങ്ങളെ ഇന്നുതന്നെ അളന്നും തൂക്കിയും നിര്‍ണ്ണയിക്കാനും അവര്‍ക്കുള്ള ശേഷിയും ശേമുഷിയും തര്‍ക്കമില്ലാത്തതാണ്‌. വായിച്ചും ശ്രവിച്ചും അറിയുന്ന സ്കൂള്‍ കോളേജ്‌ കാലഘട്ടങ്ങളെ മാനസിക വളര്‍ച്ചയുടെയും പൌരബോധത്തിന്റെയും സ്വതന്ത്രാകാശത്തിലേക്ക്‌ തുറന്നുവിടാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ, അത്‌ ശ്രദ്ധാപൂര്‍വ്വമുള്ള ഒരു പ്രവര്‍ത്തനമായി കക്ഷിനേതാക്കള്‍ കാണുന്നില്ല. ഈ സങ്കുചിതത്വമാണ്‌ ഒരളവോളം കടിഞ്ഞാണഴിഞ്ഞു കിടന്ന വിദ്യാലയങ്ങളിലെ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനത്തെ നിരോധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്‌. എന്നാല്‍ പ്രസ്തുത നിരോധനം വിദ്യാലയങ്ങളെയും കലാലയങ്ങളെയും ഭാവനാശൂന്യതയുടെ കച്ചവടസ്ഥാപനങ്ങളാക്കി അധഃപതിപ്പിച്ചു. ഇപ്പോള്‍ റാഗിംഗും റേപ്പും സാധാരണമായിക്കഴിഞ്ഞതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ അരാഷ്ട്രീയവാദികള്‍ക്കും കഴിയില്ല. ജീവിതം പ്രതീക്ഷയായും സ്വപ്നമായും ഹൃദയബന്ധങ്ങളായും ഇതള്‍വിരിയേണ്ടുന്ന കാലം മദ്യത്തിനും മയക്കുമരുന്നിനും മരണത്തിനും മധ്യേയുള്ള സഞ്ചാരമാക്കി മാറ്റാനുള്ള കുട്ടികളുടെ ഇന്നത്തെ സാഹചര്യം ഒഴിവാക്കേണ്ടത്‌ അത്യാവശ്യമാണ്‌.

ഇന്നില്‍ - ഈ നിമിഷത്തില്‍ മാത്രം ജീവിക്കുന്ന ഭൂരിപക്ഷം പേരുടെ ലോകമാണ്‌ നമ്മെ ചുറ്റിവരിയുന്നത്‌. 'വാങ്ങുക, ഉപയോഗിക്കുക, വലിച്ചെറിയുക' എന്ന ആഗോളീകൃതാവസ്ഥകളില്‍ വിലയ്ക്കുവാങ്ങാനാവാത്തതായി ഒരുപക്ഷേ മനസ്സു മാത്രമെ ഉണ്ടാവുകയുള്ളു. അതിന്റെ നിര്‍വ്വചിക്കാനാവാത്ത വൈകാരികതലങ്ങളിലേക്ക്‌ നമ്മുടെ യുവലോകം ഒരു തീര്‍ത്ഥയാത്രയിലെന്നവണ്ണം ഇറങ്ങിവരട്ടെ. മുള്ളും മൂര്‍ഖനുമുള്ള പാതയിലൂടെയുള്ള ഇത്തരമൊരു സ്വപ്നാടനത്തിലാണ്‌ ഞാനും. പ്രവാസത്തില്‍ കാണാനാവുന്ന ഹരിതസ്ഥലികള്‍ വിരളമാണ്‌. എങ്കിലും എവിടെയൊക്കെയോ മഹാവൃക്ഷങ്ങളവശേഷിപ്പിച്ച തണലുകള്‍ ബാക്കിയുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അതില്‍ ഒരിലയാകുവാന്‍, കാറ്റിലിളകുവാന്‍, പ്രാണവായുവിനെ മറ്റുള്ളവര്‍ക്കായി നല്‍കുന്ന ഗരിമയാകുവാന്‍ പ്രിയമുള്ളവരേ നിങ്ങളും മനസ്സുകളെ വളക്കൂറുള്ള ചിന്തകളിലേക്ക്‌ പറിച്ചു നടുക. സങ്കുചിതത്വങ്ങളെ കുടഞ്ഞെറിയുക. ഒരു കരിയിലയില്‍നിന്ന്‌ മറ്റൊരു വസന്തസുകൃതത്തിലേക്കുള്ളതാണ്‌ ഈ ജനകീയചിന്തയെന്ന്‌ നമുക്ക്‌ കരുതാം. അതിനാല്‍, ആത്മരോദനങ്ങളുടെയും ആകുലതകളുടെയും വാദ്യവൈവിധ്യത്തോടൊപ്പം കാലവും നമ്മള്‍ക്കൊപ്പം അതിന്റെ ചുവടുകള്‍ വെയ്ക്കട്ടെ. ക്ഷമയോടെ എന്നെ കേട്ടതിന്‌ ഏറെ നന്ദി.

3 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഞാന്‍ ഒരു മലയാളിയാണ്‌, ഒരു ഭാരതീയനാണ്‌, വേണമെങ്കില്‍ - ഒരു വിശ്വപൗരനാണെന്ന്‌ അല്‍പം ഉച്ചത്തില്‍ത്തന്നെ വിളിച്ചു പറഞ്ഞിരുന്ന ധിഷണാശാലികളുടെ നാടാണിത്‌. എന്നാല്‍, ഇപ്പോള്‍ അതിനു കഴിയുന്നവരുടെ സംഖ്യ നമ്മള്‍ക്കിടയില്‍ തീരെ കുറഞ്ഞുപോയിട്ടുണ്ട്‌ എന്നത്‌ സത്യമല്ലേ? പകരം, ജാതിമതങ്ങളുടെയോ കക്ഷിവിഭാഗങ്ങളുടെയോ വക്താവാകുന്നതിന്റെ അസുഖകരമായ സൗഖ്യം വലിയൊരു കൂട്ടം മനുഷ്യരെ സങ്കുചിതത്വത്തിന്റെ ആലകളിലേക്ക്‌ തെളിച്ചുകൊണ്ടു പോകുന്നു. കാണുന്നതെല്ലാം ഒരു ദൈനംദിന നേരംപോക്കായി പരിഗണിച്ച്‌ നമ്മള്‍ മിണ്ടാതിരിക്കുന്നു. ഇത്‌ ശരിയോ?

Kiranz..!! said...

മൈനാഗാ..സത്യം മാത്രമായി ഒരു വലിയ പേജ് നിറച്ചിട്ടുണ്ടല്ലോ ? ആവശ്യമായിരുന്ന ഒരു ലേഖനം തന്നെ..!

Unknown said...

നിങ്ങൾ ഒരു ബിസിനസ്സ് വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പാ, കാർ നോക്കുന്നത്

വായ്പ, വിദ്യാർത്ഥി വായ്പ കടം ഏകീകരണം വായ്പ, സുരക്ഷിതമല്ലാത്ത വായ്പ, വെഞ്ച്വർ ക്യാപ്പിറ്റൽ

തലസ്ഥാനം മുതലായവ .. മനസ്സായിരുന്നു ഒരു ബാങ്ക് വഴി വായ്പ അല്ലെങ്കിൽ സാമ്പത്തിക എന്ന്

ക്രമത്തിൽ ശരിയായ സ്ഥലത്ത് ഒന്നോ അതിലധികമോ reasons.You ക്രമീകരണം

നിങ്ങളുടെ വായ്പാ പരിഹാരങ്ങൾ! ഞാൻ കൊടുക്കും, ഒരു സ്വകാര്യ ബാങ്കായ ആകുന്നു

കുറഞ്ഞ പലിശ നിരക്കും താങ്ങാവുന്ന ചെയ്തത് കമ്പനികൾക്കും വ്യക്തികൾക്കുമായി

2%. ഇ-മെയിൽ വഴി എന്നെ ബന്ധപ്പെടുക

(loancompany9090@gmail.com)