Monday, October 30, 2006

നിഘണ്ടുവില്‍ ഇല്ലാത്ത വാക്ക്‌ - (കഥ)

മൂന്നാം പരിശോധനയിലും ഫലം അതുതന്നെയായിരുന്നു. റിപ്പോര്‍ട്ട്‌ കൈയില്‍ക്കിട്ടിയപ്പോള്‍ ദിനകരന്റെ തലയ്ക്കുള്ളില്‍ മഞ്ഞുകട്ടകള്‍ നിറഞ്ഞു. 'മാലതിയെ എങ്ങനെ അഭിമുഖീകരിക്കും?' എന്ന ചിന്തയാല്‍ തിമിര്‍ക്കുന്ന വേനല്‍മഴയിലും അയാള്‍ വിയര്‍ത്തു. ബസ്‌ നിര്‍ത്തിയിട്ടും സീറ്റില്‍നിന്ന്‌ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ കിളിപ്പയ്യന്‍ വിളിച്ചുണര്‍ത്തുകയായിരുന്നു.

'ഓ.. അയാം സോറി' എന്ന അസാധാരണമായ പദാവലി അയാളില്‍ നിന്നുയര്‍ന്നു. ഇത്തവണ പക്ഷേ, അതില്‍ വിക്ക്‌ കലര്‍ന്നിരുന്നില്ല. നടക്കുമ്പോള്‍ ബോധ്യമായി, കാലുകള്‍ക്ക്‌ നേരിയ വിറയലുണ്ട്‌. ടെലഫോണ്‍ തൂണില്‍ പിടിച്ച്‌ അല്‍പനേരം നിന്നു. പാതയുടെ ഇരുവശത്തും വെള്ളം കുത്തിയൊലിച്ച്‌ പോകുന്നതിന്റെ താളബോധമില്ലാത്ത ശബ്ദങ്ങള്‍. അതിനെ മുറിച്ചുകൊണ്ട്‌ സൈക്കിള്‍ മണിയും തൊട്ടുപിന്നാലെ ആരുടെയോ ഉറക്കെയുള്ള ചോദ്യവും കേട്ടു.

'ഉച്ചമയക്കം റോട്ടിലാന്നോ കൂവേ? ഇതേതാ ബ്രാന്‍ഡ്‌?'
ധീരനായ ആ സന്മാര്‍ഗ്ഗി സ്വന്തം തല കുടകൊണ്ട്‌ മറച്ചുപിടിച്ചാണ്‌ ഇത്രയും ചോദിച്ചത്‌. ദിനകരനില്‍ അറിയാതെ ഒരു ചിരിയാണ്‌ മുളച്ചത്‌. അപ്പോഴേക്കും പെട്ടിക്കട നടത്തുന്ന പുഷ്പന്‍ അടുത്തുവന്ന്‌ കൈപിടിച്ചു. വിയര്‍പ്പിനുമേല്‍ മഴത്തുള്ളികള്‍ നനച്ച അയാളുടെ ഉടല്‍ ഇറക്കിവെയ്ക്കാന്‍ പാകത്തില്‍ ഒറ്റബെഞ്ചിലിരുന്ന അപരിചിതന്‍ ഒഴിഞ്ഞുകൊടുത്തു.

'ഒരു സോഡാ. കൊറച്ച്‌ ഉപ്പിട്ടേരെ?' പറഞ്ഞൊപ്പിച്ചു.

ഗോലി തെറിപ്പിച്ച കുപ്പി അരക്കരണ്ടി ഉപ്പിട്ട ചില്ലുഗ്ലാസ്സിലേക്ക്‌ പകരുമ്പോള്‍ പുഷ്പന്‍ ചോദിച്ചു

'ഇന്ന്‌ ജോലിക്ക്‌ പോയില്ലിയോ സാറേ...? എന്തോ ഒരു സുഖക്കൊറവൊണ്ടല്ലോ?'

' വ വ വല്ലാത്ത പരവേശം. പ്രഷറ്‌ കൊ കൊ കൊ കൊറഞ്ഞെന്നാ തോന്നുന്നെ'
കുമിളകളുടെ സമ്മര്‍ദ്ദം നിറഞ്ഞ പാനീയം തൊണ്ടയില്‍ നിന്നിറങ്ങാന്‍ ഇത്തിരി പാടുപെട്ടു. 'കുമിളകള്‍ക്ക്‌ ഉടയാന്‍ വേണ്ടുന്ന സമയമെത്ര?' എന്നൊരു വേദാന്തചിന്തയും അപ്പോള്‍ തോന്നി. മനുഷ്യജീവിതവും ഇത്തരമൊരു കുമിളയാണല്ലോ. കാര്‍ബണ്‍ ഡയോക്സൈഡായാലും ഓക്സിജനായാലും അവ പൊട്ടുക തന്നെ ചെയ്യും.

ഒരു നിമിഷം, ദിനകരനെന്ന കുട്ടി രത്നമയിട്ടീച്ചറോടും കൂട്ടുകാരോടുമൊപ്പം ലാബിലേക്ക്‌ തിരിഞ്ഞു നടന്നു. ഒമ്പതാം തരത്തിലെ രസതന്ത്രങ്ങളിലൂടെ നിരവധി ജാറുകള്‍ പുറത്തുവിട്ട കുമിളകളില്‍ അവന്‍ പറന്നുയര്‍ന്നു. സയന്‍സ്‌ ക്ലബിലെ ചര്‍ച്ചയും ക്വിസ്‌ മത്സരവും അതിന്റെ ഒന്നാം രംഗം വീതിച്ചെടുത്തു. കോതപുരം സാറിന്റെ ചിത്രപ്രദര്‍ശനവും ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്താനുള്ള പ്രകടനവും അവിടെ പുനര്‍ജ്ജനിച്ചു. നാടക മത്സരത്തില്‍ ത്യാഗിയായ ഡോക്ടറുടെ ദുരന്തം ചിത്രീകരിച്ച്‌ കുട്ടുകാരന്‍ വിജയകുമാറിനെ ആ വേഷം അഭിനയിപ്പിച്ച്‌ തൃപ്തനായി. പള്ളിക്കൂടത്തിന്റെ രജതജൂബിലി വേദിയില്‍, പ്രകാശവൃത്തത്തില്‍ സുമുഖനായ പ്രേംനസീറിന്റെ രസം നിറഞ്ഞ പ്രസംഗത്തില്‍ മുഴുകി. പിന്നെ, ഒരൊറ്റ ഞൊടിയില്‍ കുമിളകള്‍ നിറഞ്ഞ ജാര്‍ പൊട്ടിത്തെറിച്ചു. രത്നമയിട്ടീച്ചറും വിജയകുമാറും കോതപുരം സാറും, ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താനുള്ള സ്വപ്നങ്ങളും പോയിക്കഴിഞ്ഞു. മഴ തകര്‍ക്കുകയാണ്‌. കുമിളകള്‍ ജനിച്ച്‌ മരിക്കുന്നു. താളബോധമില്ലാത്ത ജനിമരണങ്ങളുടെ ഘോഷയാത്രകള്‍ തുടരുന്നു.

'സാര്‍ ആസ്പത്രിയില്‍ പോകേണ്ടതുണ്ടോ?' പുഷ്പന്‍ ചോദിക്കുന്നു.

'ഏയ്‌ സ സ സാരോല്ല. ഒന്നു മ മ മയങ്ങിയാ ശരിയാവും' അയാള്‍ എഴുന്നേറ്റു.

'ഡോക്ടറെ ഒന്നു കാണുന്നതാ നല്ലെ...' പുഷ്പന്‍ തന്റെ യുക്തി ഉപദേശിക്കുകയാണ്‌.

അയാള്‍ പവനന്റെ ശിഷ്യഗണത്തില്‍പ്പെട്ട ഒരു കിടിലന്‍ നിരീശ്വരവാദിയാണ്‌. എന്തും കാര്യകാരണസഹിതം വിലയിരുത്തുന്ന നല്ലൊരു വായനക്കാരന്‍.
'ഉടമയുടെ മനഃസ്ഥിതിയുള്ള ഇടത്തരക്കാരും മാനസിക ദൌര്‍ബല്യമുള്ള പണക്കാരുമാണ്‌ ദേവാലയങ്ങളിലേക്ക്‌ പ്രവഹിക്കുന്നത്‌. അകത്തില്ലാത്തതിനെ പുറത്തന്വേഷിക്കുകയാണ്‌ അവരുടെ രീതി. പുത്തന്‍പണക്കാര്‍ക്കും ചുഷകര്‍ക്കും ദൈവത്തോട്‌ കൂടുതല്‍ സ്നേഹമുണ്ടാവുക സ്വാഭാവികം. അങ്ങോട്ടേക്കുള്ള തിരക്കില്‍ പാവപ്പെട്ടവരും, ജീവിതംതന്നെ ദാരിദ്ര്യമായുള്ളവരും അധികം വരില്ല.' എന്ന പ്രസ്താവനയ്ക്കു ശേഷം അയാള്‍ ഇന്നലെ ദിനകരനോട്‌ ചോദിക്കുകയുണ്ടായി,

'സാറ്‌ ഇതിലേത്‌ വിഭാഗത്തിലാ?'

'ഇ ഇ ഇതിലൊന്നിലും ഞാനില്ലല്ലോ' എന്ന മറുപടിയില്‍ അയാള്‍ തൃപ്തനായില്ല.

'സാറെന്താ ഇങ്ങനെയൊക്കെ മാറിപ്പോയെ?' എന്നൊരു സംശയം പുഷ്പന്‍ ആവര്‍ത്തിച്ചു.

ഇന്നലെ, ഒരിക്കലുമില്ലാത്ത പോലെ അയാള്‍ ശിവക്ഷേത്രത്തില്‍ പോയിരുന്നു. 'കാലന്റെ കാലനായ ശ്രീപരമേശ്വരാ, കരുണയുണ്ടാകണമേ' എന്ന്‌ കരഞ്ഞ്‌ പ്രാര്‍ത്ഥിക്കണമെന്നു കരുതിയാണ്‌ നടയില്‍ ബസിറങ്ങിയത്‌. 'പിടിവള്ളി തേടുന്ന' മനസ്സിന്റെ വികലവ്യാപാരമെന്ന്‌ അച്ഛന്‍ ഉള്ളിലിരുന്ന് പിറുപിറുത്തു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജീവിതം മുഴുവന്‍ പോരാടിയ കക്ഷിക്ക്‌ അങ്ങനെ പറയാതെ വയ്യല്ലോ! വഴിയില്‍ നിന്ന്‌ നടയോളം നിരന്നിരിക്കുന്ന ഭിക്ഷക്കാരുടെ ദൈന്യമാര്‍ന്ന മുഖങ്ങളും രോഗപീഢയാല്‍ വിവശരായ ചിലരുടെ ആഴമേറിയ കണ്ണുകളും ദിനകരനെ ബാക്കിവെയ്ക്കാതെ വിഴുങ്ങിക്കളഞ്ഞു. അയാള്‍ക്ക്‌ കടുത്ത ശ്വാസംമുട്ടലുണ്ടായി. പ്രാര്‍ത്ഥനകളുടെ പരിതാപങ്ങളെല്ലാം വഴിയരികിലെ ചപ്പുചവറുകളിലേക്ക്‌ തുപ്പിക്കളഞ്ഞ്‌ അയാള്‍ വേഗം തിരിച്ചു പോന്നു.

പിന്നെ, നിഴല്‍ പോലും കൂട്ടില്ലാത്ത നടവഴിയില്‍ ദിശയറിയാതെ പരിഭ്രമിച്ചു. ട്യൂഷന്‍ കഴിഞ്ഞു വന്ന മോന്റെ കൈപിടിച്ചാണ്‌ തിരിച്ചെത്തിയത്‌. പതിനഞ്ചുകാരനായ അവന്റെ തന്റേടം പോലും തനിക്കില്ലാതായി എന്ന യുക്തിഭംഗവും അയാളെ പിടികൂടി. മോളുടെ കൈയില്‍ നിന്ന്‌ ചൂടുള്ള ചായ വാങ്ങി ഊതിക്കുടിക്കുമ്പോഴും ദിനകരന്‍ മറ്റാരോ ആയിരുന്നു.

'അച്ഛനെന്താ... വല്ലാതെ വിയര്‍ക്കുന്നല്ലോ!' എന്ന മോളുടെ ചോദ്യം.

'ഞാന്‍ നിഘണ്ടുവിലില്ലാത്ത ചില വാക്കുകളെ...' എന്ന്‌ അയാള്‍ പാതിവഴിയില്‍ നിറുത്തിക്കളഞ്ഞു. മനസ്സാന്നിദ്ധ്യം തിരിച്ചെത്തിയപ്പോള്‍ അയാള്‍ ഇരിപ്പുമുറിയിലെ സെറ്റിയില്‍ ചരിഞ്ഞു കിടക്കുകയായിരുന്നു. നിവര്‍ത്തിയ പുസ്തകം നെഞ്ചിലണച്ച്‌ മോള്‍ അടുത്തുള്ള കസേരയിലിരുന്ന്‌ ഉറക്കം തൂങ്ങുന്നു. നേരം പുലര്‍ച്ചയോടടുത്തിരിക്കുന്നു.

വെള്ളം തീരുവോളം അയാള്‍ ഷവറിനുകീഴില്‍ നിന്നു. തണുത്തവെള്ളത്തിന്റെ ശക്തിയില്‍ ആ നില്‍പ്പില്‍ത്തന്നെ ജീവിതഗന്ധിയായ ഒരു തിരക്കഥയില്‍ സ്വയം ചേര്‍ത്തുവെച്ചു. ത്യാഗിയായ ഡോക്ടറുടെ സ്ഥാനത്ത്‌ അയാള്‍ താനേ എന്‍. ജി. ഓ-യുടെ ഉടലും മനസ്സും പ്രതിഷ്ഠിച്ചു. ബോധത്തിന്റെ 'ടില്‍റ്റും വൈഡു'മായ ഫോക്കസുകളില്‍ കരിങ്കല്‍പ്പാളികള്‍ പോലെ ഓരോ രംഗവും ഒരു പോസ്റ്റ്‌ എഡിറ്റഡ്‌ ചലച്ചിത്രത്തിന്റെ ഭാഷയും സംഗീതവുമായി അയാള്‍ അടുക്കിമുറുക്കി. ഫാന്റസികലര്‍ന്ന, അനിമേഷന്‍ സാധ്യതകള്‍ ധാരാളമുള്ള ആ തിരക്കഥയില്‍ ഏപ്രില്‍-മേയ്‌ മാസങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാവും. തുലാവര്‍ഷത്തിലും വരള്‍ച്ചക്കെടുതിയുണ്ടാവും. അതിന്റെ നിയാമകനിയന്ത്രണങ്ങളില്‍ നിന്ന്‌ അയാള്‍ക്കിനി കുതറാന്‍ കഴിയില്ല. ഇനിയൊരിക്കലും അയാളുടെ മനസ്സിന്‌ പതറാന്‍ പറ്റില്ല. ഇപ്പോഴാണ്‌ അയാള്‍ കഠിനമനസ്സുള്ള പുരുഷനാവേണ്ടത്‌. അസാധാരണ ചിന്തയും വിശകലനബുദ്ധിയുമുള്ള ഭര്‍ത്താവാകേണ്ടത്‌.

മാലതിയെ പതിവില്ലാത്ത ഒരു തളര്‍ച്ച പിടികൂടിയിട്ട്‌ ഒരു മാസത്തോളമായി. രണ്ടുമൂന്നു ദിവസം രാവിലെ എഴുന്നേല്‍ക്കാതെ പനിച്ചു കിടന്നു. അങ്ങനെയാണ്‌ ആശുപത്രിയില്‍ പോയത്‌. രക്തം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ശ്രീനിവാസന്‌ ചെറിയൊരു സംശയം. അയാളാണെങ്കില്‍ മാലതിയെന്ന കഥാകാരിയുടെ ആരാധകനും. വല്ലാത്തൊരു വരള്‍ച്ച അയാളില്‍ പുകയുന്നത്‌ ദിനകരന്‍ അറിഞ്ഞു.

'തീരെ മൈന്യൂട്ടായിട്ടുള്ള സംശയമാ. പേടിക്കാനില്ല. നമുക്ക്‌ കുറേക്കൂടി മെച്ചപ്പെട്ട ഒരു ക്ലിനിക്കില്‍ പരിശോധിപ്പിക്കാം. അതായത്‌ ഒരു സ്പെഷ്യലിസ്റ്റിനെ.'

ദിനകരനും മാലതിയും അതിനു വഴങ്ങി. രണ്ടാം പരിശോധന നഗരത്തിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു. ഡോ. ശ്രീനിവാസന്റെ സഹപാഠിയായിരുന്ന ആര്‍. സി. സി.-യിലെ ഡോക്ടറെ കാണാനായിരുന്നു പിന്നത്തെ നിര്‍ദ്ദേശം. ഇപ്പോള്‍, മൂന്നാം പരിശോധനയിലും ഫലം അതുതന്നെ. മഴയില്‍ നിന്ന്‌ ദിനകരന്‍ വീടിനകത്തു കയറിയപ്പോള്‍ കരുതി, 'പാവം അടുക്കളയില്‍ ഗുസ്തി പിടിക്കുകയായിരിക്കും'. എന്നാല്‍ തീന്‍മേശയുടെ പുറത്ത്‌ ചിതറിക്കിടക്കുന്ന കടലാസുകള്‍ക്കിടയില്‍ മാലതി എന്തൊക്കെയോ തിരയുകയായിരുന്നു.

അവള്‍ ഉന്മേഷത്തോടെ പറഞ്ഞു.'ഡീസീന്ന്‌ വിളിച്ചിരുന്നു. അവരെടെ 'കഥാവര്‍ഷ'ത്തില്‍ ഒരു സമാഹാരം എന്റേതാണത്രേ. ഞാന്‍ പഴേതൊക്കെ ഒന്ന്‌ തട്ടിപ്പെറുക്കുവാരുന്ന്‌..'
ധൃതിപ്പെട്ട്‌ അയാളുടെ തലതുവര്‍ത്തിക്കൊടുക്കുമ്പോള്‍ അവള്‍ പിറുപിറുത്തു.

'ഇതെന്തൊരു വേലയാ കാണിച്ചെ..? കുട്ടികളെപ്പോലെ മഴ നനഞ്ഞ്‌?'

'എ.. എനിക്കൊന്ന്‌ കുട്ടിയാവണമെന്ന്‌ തോന്നി. അ.. അത്രതന്നെ..'

അവളുടെ കണ്ണുകളില്‍ ചോദ്യങ്ങളുണ്ടായിരുന്നു. അവയ്ക്കോരോന്നിനും ഇണങ്ങുന്ന ഉത്തരങ്ങള്‍ക്കായി അയാള്‍ ചില നിമിഷങ്ങള്‍ പകച്ചു. ഉള്ളറകളിലൂടെയുള്ള ഒരു ദേശാടനപ്പക്ഷിയുടെ പറക്കല്‍. ഒടുവില്‍ കറുത്ത മാര്‍ബിള്‍ പ്രതലമുള്ള ശവക്കല്ലറയില്‍ തിളങ്ങുന്ന വെളുപ്പിന്റെ ദിവ്യലിഖിതങ്ങള്‍ വായിക്കുമ്പോലെ പറഞ്ഞു.

'ആ റിസല്‍റ്റ്‌ വന്നു. നമ്മള്‍ പേടിച്ചതൊന്നുമില്ല. എല്ലാം നോര്‍മല്‍?' തീരെ വിക്കില്ലാത്ത സ്ഫുടമായ ഉച്ചാരണം.

'ഓ? ഇനിയും ഒരങ്കത്തിന്‌ ബാല്യമുണ്ടെന്ന്‌. അല്ലേ?' അവള്‍ ചിരിച്ചു.

'എന്തു പറ്റി? ഇപ്പോ വിക്ക്‌ തീരെയില്ലല്ലോ?' അവള്‍ അയാള്‍ക്ക്‌ ഒരു നുള്ളു കൊടുത്തു. അയാളാവട്ടെ കടുപ്പമേറിയ ഒരാലിംഗനത്തില്‍ അവളെ ഉമ്മവെച്ചു.
'ഈ നട്ടുച്ചയ്ക്ക്‌ ദുരുദ്ദേശം വല്ലതും??' അവള്‍ അയാളുടെ കൈവലയത്തില്‍ ഒതുങ്ങി പൂത്തുലഞ്ഞു. 'ചോ ഓ ഓറ്‌ വെളമ്പ്‌, വ വ വല്ലാതെ കത്തുന്നു' എന്ന ദിനകരന്റെ വാക്കുകള്‍ അവളെ അടുക്കളയിലേക്ക്‌ പായിച്ചു.

പൊടികയറിയ ആഴ്ച്ചപ്പതിപ്പുകളില്‍ പരതി, പല്ലിയും പാറ്റയും കാഷ്ഠിച്ച ഗന്ധങ്ങള്‍ മറികടന്ന്‌, മാലതിയുടെ പതിനെട്ട്‌ ചെറുകഥകള്‍ കണ്ടെത്തി, അതില്‍ നിന്ന്‌ പന്ത്രണ്ടെണ്ണം തിരഞ്ഞെടുക്കാന്‍ മൂന്ന്‌ മണിക്കൂറെടുത്തു. കവലയില്‍പ്പോയി ഫോട്ടോസ്റ്റാറ്റ്‌ എടുത്ത്‌ അയാള്‍ തിരിച്ചു വന്നു. നമ്പരിട്ട്‌ അവ അടുക്കിവെച്ചപ്പോഴാണ്‌ ആദ്യകൃതിക്ക്‌ ഒരു സമര്‍പ്പണം അത്യാവശ്യമാണെന്ന്‌ അവള്‍ക്ക്‌ തോന്നിയത്‌. കോളേജില്‍ ഒപ്പമുണ്ടായിരുന്ന സുവര്‍ണ്ണയുടെ കൂട്ട്‌ തന്റെ കഥാരചനകളെ പ്രചോദിപ്പിച്ചിരുന്ന സത്യം അപ്പോള്‍ ഓര്‍മ്മ വന്നു. നിറയൌവനത്തില്‍ ജീവിതത്തെ ഒരു ഒഴിഞ്ഞ വിഷക്കോപ്പയാല്‍ തിരസ്കരിച്ച അവള്‍ക്കുവേണ്ടി ഒരു സമര്‍പ്പണം തയ്യാറാക്കി മാലതി നീണ്ട മൌനത്തിലേക്കിറങ്ങി.

പാതിരാത്രിക്കു ശേഷവും ഉറക്കം വരാതെ അയാള്‍ വിമ്മിട്ടപ്പെട്ടു. അലമാരയില്‍ നിന്ന്‌ കൈയില്‍ കിട്ടിയത്‌ ജിദ്ദുവിനെയായിരുന്നു. അത്‌ വെറുതെ നിവര്‍ത്തി. അക്ഷരങ്ങളുടെ സൂക്ഷ്മരൂപങ്ങള്‍ കണ്ണുകളെ ശാന്തമാക്കി ഉറക്കത്തിലേക്ക്‌ നയിക്കുമെന്ന്‌ അയാള്‍ പ്രത്യാശിച്ചു.

'നാം അധികം പേരും മരിക്കാന്‍ ഭയപ്പെടുന്നു. കാരണം, ജീവിക്കല്‍ എന്താണെന്ന്‌ നമുക്കറിയില്ല. എങ്ങനെ ജീവിക്കണമെന്ന്‌ നമുക്കറിയില്ല. അതിനാല്‍, എങ്ങനെ മരിക്കണമെന്നും. നാം ജീവിതത്തെ ഭയപ്പെടുന്നേടത്തോളം കാലം മരണത്തെയും ഭയപ്പെടും. ജീവിതത്തെ ഭയപ്പെടാത്ത ഒരാള്‍ അരക്ഷിതത്വത്തെക്കുറിച്ച്‌ ഭയപ്പെടുന്നില്ല. കാരണം, അയാള്‍ക്കറിയാം ആന്തരികമായും മനഃശാസ്ത്രപരമായും സുരക്ഷിതത്വമില്ലെന്ന്‌. അപ്പോള്‍, മരണവും ജീവിതവും ഒന്നാകുന്നു. സംഘര്‍ഷരഹിതമായി, സുന്ദരമായി, സ്നേഹത്തോടെ ജീവിക്കുന്ന ഒരാള്‍ മരണത്തെ ഭയപ്പെടുന്നില്ല. കാരണം, സ്നേഹിക്കുകയെന്നുവെച്ചാല്‍ മരിക്കുകയെന്നാണര്‍ത്ഥം.'

ദിനകരന്റെ മൂക്കിലേക്ക്‌ മധുരമായ ഗന്ധം നൂഴ്ന്നുകയറി. അയാള്‍ ശബ്ദമുണ്ടാക്കാതെ ജനാലകള്‍ തുറന്നു. പാരിജാതം പൂക്കൂട നീട്ടിനില്‍ക്കുന്നു. ഇളംകാറ്റില്‍ ഉലയുന്ന അതിന്റെ ചില്ലകള്‍ അയാളോട്‌ ചോദിച്ചു, 'എന്തേ? നിങ്ങള്‍ എന്റെ കുടക്കീഴിലേക്ക്‌ വാരാത്തൂ? എത്രയെത്ര മൊട്ടുകളാണ്‌ നിങ്ങളുടെ മനം കുളുര്‍പ്പിക്കാന്‍ വേണ്ടി ഈ വേനലിലും ഞാന്‍ കാത്തുവെച്ചത്‌?' ശരിയാണ്‌; താനും മാലതിയും അനേകം രാത്രികളില്‍ അതിന്റെ ചുവട്ടില്‍ ജീവിതത്തെ ലാളിച്ചും അടുക്കിപ്പെറുക്കിയും, മണമുള്ള കിനാക്കളെ മടിയിലെടുത്തും മൂളിപ്പാട്ടുപാടി ഇരുന്നിട്ടുണ്ട്‌. കരഞ്ഞുതോരാത്തപ്പോള്‍ കുഞ്ഞുങ്ങളും അതിന്റെ തണുവുള്ള സാന്ത്വനം നുകര്‍ന്നിട്ടുണ്ട്‌. ഇന്നിപ്പോള്‍ അതിന്റെ മണംപോലും തന്നെ മുറിവേല്‍പ്പിക്കുകയാണ്‌.

മാലതി ശാന്തമായ ഉറക്കത്തിലാണ്‌. ഒരു പുഞ്ചിരി ആ മുഖത്തുണ്ട്‌. ഒരു നിമിഷം അത്‌ തന്റെ നേര്‍ക്കുള്ള പരിഹാസമാണെന്ന്‌ ദിനകരന്‌ തോന്നി. പൊയ്മുഖം വെച്ചവന്റെ കാപട്യത്തോട്‌ അത്‌ വലിച്ചെറിഞ്ഞവളുടെ പരിഹാസം. ഇപ്പോഴാണ്‌ ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങളെ താന്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്‌. വൈകിയെത്തിയ തിരിച്ചറിവിന്റെ കനവും കയ്പും തന്നെ വിഷമിപ്പിക്കുകയാണ്‌.

അക്വേറിയത്തിലെ നേര്‍ത്ത വെളിച്ചത്തില്‍ മീനുകള്‍ മയങ്ങുകയാണ്‌. അയാള്‍ സമീപിച്ചപ്പോള്‍ അവ ഞെട്ടിയുണര്‍ന്ന്‌ അങ്ങിങ്ങ്‌ ചലിക്കാന്‍ തുടങ്ങി. കുമിളകള്‍ തുരുതുരെ ജനിച്ച്‌, ഉയര്‍ന്നുയര്‍ന്ന്‌ പൊട്ടുകയാണ്‌. ജലസസ്യങ്ങളുടെ ചുവട്ടില്‍ നക്ഷത്രമീനുകള്‍ നിശ്ചേതനം കിടന്നു. അവ പ്ലാസ്റ്റിക്‌ പോലെ തോന്നിച്ചു. അയാള്‍ ഇരുണ്ട ആകാശത്തേക്ക്‌ വീണ്ടും കണ്ണുകളയച്ചു. നിലാവിനെ മറയ്ക്കുന്ന മുകിലുകളുടെ ശോഭായാത്ര. തേരുല്‍സവം പോലെ അവ കാലത്തിന്റെ നീലിമയെ കന്നുമറയുന്നു. വെളിച്ചത്തിന്റെ ബാക്കിയും പൊലിയുന്നു.

മാലതി ഈ കിടപ്പറയിലേക്ക്‌ കടന്നുവന്ന ആദ്യനാള്‍ പതിനെട്ടു കൊല്ലം മുമ്പായിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ഒരു സാധാരണ വിവാഹം. ആര്‍ഭാടങ്ങളൊന്നുമില്ലായിരുന്നു. ആദര്‍ശരോഗിയായ ഒരു എന്‍.ജി.ഓ-യ്ക്ക്‌ എടുക്കാവുന്ന ചുമടിന്റെ പരിധി അവള്‍ക്ക്‌ ബോധ്യമായിരുന്നു. കടുത്ത നിറമുള്ള സ്വപ്നങ്ങളില്ലാതെ, എന്തിലും മിതത്വം പാലിക്കുന്ന പ്രകൃതമായിരുന്നു അവള്‍. ചടങ്ങുകളൊന്നുമില്ലാത്ത ആദ്യരാത്രിയുടെ അന്ത്യയാമത്തോളം കവിതയും കടങ്കഥയും പറഞ്ഞിരുന്ന നല്ല കൂട്ടുകാരി. പുലര്‍ച്ചയ്ക്കുമുമ്പ്‌ തിളങ്ങുന്ന ചില നക്ഷത്രങ്ങളെ അവള്‍ തനിക്ക്‌ ചൂണ്ടിക്കാണിച്ചുതന്നു. അവ നമ്മളോട്‌ സംസാരിക്കുകയാണെന്ന സങ്കല്‍പ്പവും കഥയാക്കി പറഞ്ഞു. പിന്നെ, താന്‍ ആ നക്ഷത്രങ്ങളെ അവളുടെ കണ്ണുകളില്‍ കണ്ടെത്തി. കാലം അവയെ രണ്ട്‌ കുഞ്ഞുങ്ങളാക്കി തനിക്ക്‌ മടിയില്‍ വെച്ചുതന്നു. അവരുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പുനര്‍ജ്ജനിച്ചു. സന്തോഷവും സന്താപവും പങ്കുവെച്ച ദിവസങ്ങള്‍ ജീവിതത്തിന്റെ പുതിയ ഗ്രാഫുകള്‍ വരച്ചു പോയി.

വീണ്ടും അക്ഷരങ്ങള്‍ അയാളെ കൊതിപ്പിച്ചു.

'നിങ്ങള്‍ക്ക്‌ നക്ഷത്രങ്ങളുമായുള്ള അകലം, അല്ലെങ്കില്‍ ഭാര്യയോടോ, ഭര്‍ത്താവിനോടോ, സുഹൃത്തിനോടോ ഉള്ള അകലം നിങ്ങള്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. കാരണം, ഒരു പ്രതിരൂപമില്ലാതെ നിങ്ങളൊരിക്കലും നോക്കിയിട്ടില്ല. അതുകൊണ്ടാണ്‌ സ്നേഹമെന്തെന്നോ സൌന്ദര്യമെന്തെന്നോ നിങ്ങളറിയാത്തത്‌. ചുറ്റും അകലം സൃഷ്ടിക്കുന്ന ഒരു കേന്ദ്രമുള്ളേടത്തോളം കാലം സ്നേഹമോ സൌന്ദര്യമോ ഉണ്ടായിരിക്കുന്നതല്ല. കേന്ദ്രവും പരിധിയുമില്ലാതാകുമ്പോള്‍ സ്നേഹമുണ്ടാകുന്നു. നിങ്ങള്‍ സ്നേഹിക്കുമ്പോള്‍ നിങ്ങള്‍ തന്നെ സൌന്ദര്യമാകുന്നു.'
ഒരു ദീര്‍ഘനിശ്വാസത്തിനു പിന്നാലെ അയാളുടെ കണ്ണുകളില്‍ മഞ്ഞുവീണു.

മക്കള്‍ രണ്ടും സ്കൂളിലേക്ക്‌ പൊയ്ക്കഴിഞ്ഞപ്പോള്‍ ദിനകരന്‍ തുരുമ്പെടുത്ത കൂന്താലിയുമായി അടുക്കളത്തോട്ടത്തിലിറങ്ങി. വഴിമുടക്കിയ പുല്ലും പൊന്തയുമൊക്കെ പറിച്ചുകളഞ്ഞു. പാവലും പടവലവും പാകാന്‍ തടംകോരി. ചാണകമിളക്കി വിത്തുപാകി. കുളികഴിഞ്ഞ്‌ തിരിച്ചു വന്ന്‌ എരിശ്ശേരിയും ചമ്മന്തിയും കൂട്ടി ചോറുണ്ടു.

പഴയ ഡയറികളെല്ലാം അടുക്കിപ്പെറുക്കി അലമാരയില്‍ വെച്ചു. മറന്നുപോയ തീയതി പാടുപെട്ട്‌ ഓര്‍ത്തെടുത്ത്‌ വരവുചെലവ്‌ കണക്കുകള്‍ കൂട്ടിക്കിഴിച്ച്‌ ഒരു ഭാവിപരിപാടിയുടെ മാതൃക തയ്യാറാക്കി. പിന്നെ നല്ല ചുണക്കുട്ടിയായി മാലതിയുടെ മുന്നില്‍ ചെന്നുനിന്നു.

'വെ വെ വേഗം ഒരുങ്ങാമെങ്കില്‌, നമ്മക്ക്‌ ഒരിടം വരെ പൊ പൊ പോകാം?' എന്നു പറഞ്ഞതില്‍ അയാളുടെ വിക്കിന്‌ അസാമാന്യ നീളമുണ്ടായിരുന്നു.

'ഓ ഇപ്പോ അസ്സലായിട്ടും ഈയെമ്മിന്റെ വിക്കിനെ തോല്‍പിച്ചു കളഞ്ഞു.' മാലതി കളിയാക്കി.

'തെരഞ്ഞെടുപ്പിലൊഴികെ തോല്‍വി അറിയാത്ത ആളെപ്പറ്റിയാ നിന്റെ കളി പറച്ചില്‌?'ഇപ്പോള്‍ വീണ്ടും വിക്ക്‌ തോറ്റിരിക്കുന്നു.

'ആട്ടെ? ഈയെമ്മിനെ കേന്ദ്രീകരിച്ചുള്ള മുകുന്ദന്റെ നോവലുണ്ടല്ലോം അതില്‍ കേശവനെ കൊന്നത്‌ ആരുടെ മഴുവാ? മാര്‍ക്സിസ്റ്റിന്റെയോ ആറെസ്സെസിന്റെയോ..?

'താനെന്നെ വിചാരണ ചെയ്യുവാ? അതിപ്പോ കൃത്യമായി അറിയണവെങ്കി നേരേ മാഹിക്ക്‌ വെച്ചുപിടിക്കുക. മുകുന്ദന്‍ തിരിച്ചെത്തിയിട്ടുണ്ടല്ലോ. നേരിട്ട്‌ സംശയം തീര്‍ക്കാം.'

'ബുദ്ദൂസേ, സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന മണ്ടന്‍ചോദ്യങ്ങള്‍ എഴുത്തുകാരനോട്‌ ചോദിക്കരുതെന്ന സാമാന്യതത്വം അറിയില്ലേ?'

'അല്ലാ? പണ്ട്‌ അഴീക്കോടനെ കൊന്നപ്പോഴും ഇത്തരമൊരു സംശയം വ്യാപിച്ചിരുന്നതാ. നക്സലൈറ്റാണെന്നും അല്ലെന്നും, അധികാരഭ്രാന്തുമൂത്ത ഒരു നേതാവാണെന്നും പലപല ചര്‍ച്ചകള്‍. അതു പിന്നെ കക്ഷിരാഷ്ട്രീയത്തിന്റെ കതിനക്കെട്ടായിരുന്നില്ലേ...? കൊല്ലാന്‍ ഒരു കാരണം വേണമെന്നല്ലേയുള്ളു?'

റോഡിലേക്കിറങ്ങുമ്പോള്‍ അയലത്തെ വീട്ടുവേലക്കാരി ചെല്ലമ്മച്ചേച്ചിയെ വിളിച്ച്‌ 'മക്കള്‌ വരുമ്പോ താക്കോല്‌ കൊടുത്തേച്ചാ മതി' എന്നേല്‍പ്പിച്ച്‌ അവര്‍ മുക്കിലേക്ക്‌ നടന്നു. തിരക്കില്ലാത്ത ബസിനുള്ളില്‍ ഉച്ചച്ചൂട്‌ ആലസ്യമായി നിറഞ്ഞു.

'ആഗോളീകരണം ഒരു ഞണ്ടിനെപ്പോലെ നമ്മുടെ കഴുത്തില്‍ പിടിമുറുക്കുകയാണെ' യുണിയന്‍ നേതാവിന്റെ പ്രസംഗം കോളാമ്പിയിലൂടെ തെറിച്ചു വീണപ്പോള്‍ ബസ്‌ തിരക്കില്‍ നിശ്ചലമായി. ആവര്‍ത്തനവിരസമായ മലയാളമണിപ്രവാളം ഒഴിവാക്കി ഒരു ഫ്രഞ്ച്‌ സിനിമയാണ്‌ അവര്‍ കണ്ടത്‌. അധികാരത്തിന്റെ അനീതിക്കെതിരെ പോരാടുന്ന കുടുംബനാഥന്‍. പട്ടാളം പിടികൂടാനെത്തിയപ്പോള്‍ കുടുംബം ഒന്നടങ്കം ചെറിയൊരു തോണിയിലേറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഭീകരമായ നദിയിലെ കുത്തൊഴുക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട്‌ ബോട്ട്‌ തകരുന്നു. ഒടുവില്‍ ഒരു കൊച്ചു കുട്ടി മാത്രം രക്ഷപ്പെട്ട്‌ കരയ്‌ക്കെത്തുന്നു. അവന്റെ കണ്ണുകള്‍ വറ്റിപ്പോയിരുന്നു. വല്ലാത്തൊരു ശാന്തത അവിടെ നിറഞ്ഞു. അവനെ ഒരു പട്ടാളക്കാരന്‍ കരയിലേക്ക്‌ എടുത്തെറിഞ്ഞപ്പോള്‍, ആ നനമണ്ണില്‍ അമ്മയുടെ മടിയിലെക്കെന്നവണ്ണം അവന്‍ സ്വസ്ഥനായി കിടന്നു. പട്ടാളക്കാര്‍ കൈകള്‍ പിന്നില്‍ക്കെട്ടി കൊണ്ടുപോയപ്പോഴും അവന്റെ മുഷ്ടിയില്‍ നിറഞ്ഞത്‌ ആ മണ്ണായിരുന്നു.

'കഷ്ടം.. അതിനെ എന്തുചെയ്തോ ആവോ..' എന്ന്‌ മാലതി സങ്കടപ്പെട്ടു.
'ഒന്നും സംഭവിക്കില്ല. അവന്‍ മികച്ച ഇച്ഛാശക്തിയും കരുത്തുമുള്ള ഒരു വിപ്ലവകാരിയാവാനാണ്‌ സാധ്യത' എന്ന്‌ അയാള്‍ പറഞ്ഞു.
പെട്ടെന്ന്‌ സിനിമയിലെ കുട്ടിക്ക്‌ മകന്റെ മുഖമാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. അതേ, ആ കുട്ടിയുടെ ദൃഢതയും ശാന്തതയും കൈവരിക്കാന്‍ അവന്‌ കഴിയണം. ഏത്‌ വെല്ലുവിളികളെയും നേരിടാന്‍ മനക്കരുത്തുണ്ടാവണം. ദുഃഖം കുടിച്ചായാലും ഒപ്പമുള്ളവര്‍ക്ക്‌ രുചി പ്രദാനം ചെയ്യാന്‍ മനസ്സുണ്ടാവണം. മനുഷ്യനെ' അപൂര്‍ണ്ണതയെ പുതുക്കിപ്പണിയാനുള്ള ബോധം അവനുണ്ടാകണം.

തിരക്കില്‍ നിന്ന്‌ പുറത്തുകടക്കുമ്പോള്‍ ചോദിച്ചു, 'തനിക്ക്‌ വെശപ്പൊണ്ടോ?'
'ഉം, ആദിവാസിയെപ്പോലെ.' മാലതി.
'മോന്‍ പറയുമ്പോലെ വല്ല ചൂടന്‍ പട്ടിയും കഴിക്കണമെങ്കി പറഞ്ഞോ. അതല്ല ചിക്കന്‍ ചില്ലിയോ, സിക്സ്റ്റി ഫൈവോ..'
'ഓ.. വേണ്ട കണവനേ..'
'പിന്നെന്ത്‌, പൊരിച്ച കോഴിയും ചപ്പാത്തിയുമോ?'
'ദോശയും ഓംലെറ്റും മതി. ഫാസ്റ്റ്‌ ഫുഡ്‌ കഴിച്ച്‌ വയറ്‌ തകരാറാക്കണ്ടാ..'
മുമ്പൊരിക്കലും തോന്നാത്ത രുചി ഇപ്പോള്‍ തോന്നുകയാണ്‌. കടുപ്പത്തില്‍ ഒരു ചായ കൂടി ആവാം.

'പോകാം, മക്കള്‍ കാത്തിരുന്ന്‌ മുഷിഞ്ഞിട്ടുണ്ടാവും. മോള്‍ക്കാണെങ്കി രാവിലെ പനിക്കോളും ഒണ്ടായിരുന്നു. ഈശ്വരാ, ഞാനെന്തൊരു മറവിക്കാരിയാ ?'

'എന്തായാലും ഇവിടംവരെ വന്നില്ലേ? നമുക്കാ ഷിറാസിനെ ഒന്ന്‌ കണ്ടിട്ടുപോകാം. മൊടങ്ങിയ വായ്പത്തവണ തിരിച്ചടയ്ക്കാന്‍ ഞാനിത്തിരി രൂപ കടം ചോദിച്ചിരുന്നു. പൈസ റെഡിയാന്നാ പറഞ്ഞെ..' അയാള്‍.

'വേഗം വേണം. സല്‍ക്കാരത്തിനൊന്നും നിക്കരുത്‌. വീട്ടില്‍ കുഞ്ഞുങ്ങള്‌ മാത്രവാ. ഒന്നു ഫോണ്‍ ചെയ്തേക്കാം. അഥവാ നമ്മള്‌ വൈകിയാലും അവര്‌ വെഷമിക്കാതിരിക്കുമല്ലോ.' മാലതി കുടുസു മുറിയിലേക്ക്‌ കയറി.
സിഗരറ്റിന്റെ പുകച്ചുരുള്‍ ഏകാന്തതയായി ദിനകരനെ ചുഴന്നു. ഏകാന്തതയെക്കുറിച്ച്‌ മാലതി എഴുതിയിട്ടുള്ളത്‌ അയാളുടെ ഓര്‍മ്മയിലെത്തി.

'ഏകാന്തതയുമായി പരിചയപ്പെടാനാണ്‌ പ്രയാസം. അടുത്തുകഴിഞ്ഞാല്‍, അത്‌ നമ്മളെ വിഴുങ്ങും. പിന്നെ ഒന്നും വിരസമാവുകയില്ല. ക്രമത്തില്‍ അത്‌ നമ്മെ ദഹിപ്പിച്ചുകൊള്ളും. പിന്നീട്‌ അതില്‍ നിന്ന്‌ മോചിപ്പിക്കപ്പെടുമ്പോഴാണ്‌ നാം എത്ര ഭീകരനായ ഒരു ജീവിയുടെ ഉള്ളിലായിരുന്നു ഇത്രനാളും ഒതുങ്ങിക്കിടന്നഹെന്ന്‌ അതിശയിച്ചുപോവുക?'ദിനകരന്‌ ചിരി വന്നു. അയാളുടെ കണ്ണുകള്‍ തുളുമ്പി.

മാലതി ചിരിച്ചുകൊണ്ടാണ്‌ ഇറങ്ങിവന്നത്‌. 'മോള്‌ പറയുവാ, നമ്മള്‌ അവരെ പറ്റിച്ചതാണെന്ന്‌. കഷ്ടമായിപ്പോയി, അവരേം കൂട്ടി ഞായറാഴ്ച വന്നാമതിയാരുന്നു. അല്ലേ ചേട്ടാ?'
അതിന്‌ മറുപടി പറയാതെ 'വാ.. സമയം വൈകുന്നു.' എന്ന്‌ അയാള്‍ വാച്ചില്‍ നോക്കി ധൃതിപ്പെട്ടു. ഉപേക്ഷിക്കപ്പെടുന്നതിനു മുമ്പ്‌ ഒരു പുച്ചക്കുഞ്ഞിനോട്‌ തോന്നാവുന്ന ദയാപരതയോടെ അവളുടെ കൈപിടിച്ച്‌ റെയില്‍വേ ട്രാക്കിലൂടെ കരുതലോടെ നടക്കുമ്പോള്‍ ആ കൈത്തലം തീരെ ദുര്‍ബലമാണെന്ന്‌ അയാള്‍ മനസ്സിലാക്കി.

'താന്‍ ഈയിടെ ഒന്നുകൂടി ക്ഷീണിച്ചിട്ടുണ്ട്‌..'
'ഓ.. വെറുതേ തോന്നുന്നതാ..' അവള്‍ പ്രസരിപ്പോടെ ചിരിക്കാന്‍ ശ്രമിച്ചു.
സിഗ്നലില്‍ ചുവപ്പുകള്‍ തെളിഞ്ഞു.

'എന്റെ പെണ്ണേ, എനിക്കെന്നെ അടക്കാന്‍ വയ്യാ ' - എന്ന്‌ മനസ്സിന്റെ ആഴത്തില്‍ നിന്ന്‌ നീര്‍ക്കുമിളപോലെ ഒരു തേങ്ങലുയര്‍ന്നപ്പോള്‍ അയാള്‍ പെട്ടെന്ന്‌ അവള്‍ക്കഭിമുഖമായി നിന്നു. മങ്ങിയണയാറായ പകല്‍ കറുത്ത തിരകളായി അവളുടെ മിഴികളില്‍ തുളുമ്പി.അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ച്‌ ഇടര്‍ച്ചയോടെ അവള്‍ ചോദിച്ചു.

'എന്നോട്‌ നുണ പറഞ്ഞു. അല്ലേ? എല്ലാം ഞാനറിയില്ലേ?'
അയാളുടെ ക്യാമറക്കണ്ണുകള്‍ അവളില്‍ ഭീതി തിരഞ്ഞു. എന്നാല്‍ കടുത്ത വേദനയെ പൊതിഞ്ഞ ചിരി മാത്രമേ കണ്ടുള്ളു. അവള്‍ ആകാശത്തേക്ക്‌ വിരല്‍ ചൂണ്ടി. അവിടെ ഒരു വാല്‍നക്ഷത്രം പൊലിയുന്നു.അയാളില്‍ നാദം നിലച്ചു പോയിരുന്നു.

'എന്നെ ഒറ്റയ്ക്ക്‌ വിടില്ല... അല്ലേ?' - അവള്‍ അയാള്‍ ഒരു തേങ്ങലോടെ അവളെ നെഞ്ചിലണച്ചു.

'ഇനി കണ്ണു തുറക്കരുത്‌'

'എന്നെ മുറുകെ കെട്ടിപ്പിടിക്ക്‌..' അവള്‍ പുലമ്പി.

അയാളിടെ ചുണ്ടുകള്‍ മന്ത്രിച്ചു.

'ഒന്നാനാം കുന്നിന്മേല്‍, ഓരടിക്കുന്നിന്മേല്‍,
ഓരായിരം കിളി കൂടുവെച്ചു,
കിളിയമ്മയാടുമ്പോള്‍, കിളിയച്ഛന്‍ പാടുമ്പോള്‍,
ചിരിതൂകി നക്ഷത്രജാലമെങ്ങും.'

ചുവപ്പുമാറി പച്ചവെളിച്ചം തെളിഞ്ഞത്‌ അവരറിഞ്ഞില്ല.

***

3 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അയാളുടെ ക്യാമറക്കണ്ണുകള്‍ അവളില്‍ ഭീതി തിരഞ്ഞു. എന്നാല്‍ കടുത്ത വേദനയെ പൊതിഞ്ഞ ചിരി മാത്രമേ കണ്ടുള്ളു. അവള്‍ ആകാശത്തേക്ക്‌ വിരല്‍ ചൂണ്ടി. അവിടെ ഒരു വാല്‍നക്ഷത്രം പൊലിയുന്നു.

അയാളില്‍ നാദം നിലച്ചു പോയിരുന്നു.

കഥ - നിഘണ്ടുവില്‍ ഇല്ലാത്ത വാക്ക്‌

Anonymous said...

മൈനാഗന്‍ കഥ ഇഷ്ടമായി. എന്നാല്‍ എഡിറ്റിങ്ങ് ജോലികള്‍ ബാക്കിയാണ്. എത്രയും പെട്ടെന്ന് മിനിക്കിയെടുത്താല്‍ നല്ല കഥയാകും എന്ന് എനിക്ക് തോന്നുന്നു. ആവശ്യമില്ലാത്തതു ഉണ്ടെങ്കില്‍ മാറ്റി ചെത്തിക്കൂര്‍പ്പിച്ച് തേച്ച് മിനിക്കിയെടുക്കൂ...
സ്നേഹത്തോടെ
രാജു

Anonymous said...

വല്ലാതെ ഇഷ്ടമായി എനിക്കീ കഥ.അമിത വൈകാരിതയിലേക്ക് വഴുതിപ്പോവാന്‍ സാധ്യതയുള്ള ഒരു വിഷയം.കഥാകാരന്റെ കയ്യടക്കം പ്രശംസനീയം.വിഷ്വല്‍ സാധ്യതകളുള്ള കഥ.അടൂരിന്റെ കഥാപുരുഷന്‍ എന്ന സിനിമയിലെ വിക്കന്‍ നായകനെ ഓര്‍ത്തു.ഈ വായനാനുഭവം തന്ന മൈനാഗന് നന്ദി.