Showing posts with label ചുവപ്പുറോജ. Show all posts
Showing posts with label ചുവപ്പുറോജ. Show all posts

Tuesday, February 12, 2008

ചുവപ്പു റോജാക്കളേ... ജാഗ്രതൈ!

(ഏറെ ദീര്‍ഘമായ ഇടവേളയ്ക്കുശേഷം മൈനാഗന്‍ വീണ്ടും ചിലത്‌ പറയട്ടെ...)

Photobucket


വാര്‍ത്ത വായിച്ചിട്ട്‌ ചിരിയും കരച്ചിലും ഒന്നിച്ചുവന്നു.
"വാലന്റൈന്‍ ദിനാഘോഷം തടയുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലെ പൂക്കടകളിലും ഗിഫ്റ്റ്‌ സെന്ററുകളിലും ചുവന്ന റോസാപ്പൂക്കള്‍ വില്‌പന നടത്തുന്നത്‌ നിരോധിച്ചു.." വത്രേ!
അപാരമീ ആത്മജ്ഞാനം... അസാധ്യമീ സദാചാരജീവിതം!
പരമകാരുണികനായ പ്രപഞ്ചസ്രഷ്ടാവേ... അങ്ങയുടെ സ്വന്തം പേരില്‍ സദാചാര കമ്മീഷനുകളും അത്യാചാര ഭീകരരും അരങ്ങുതകര്‍ക്കുന്നത്‌, അങ്ങുമാത്രം അറിയുന്നില്ലെന്നാണോ?
ഓര്‍മ്മയില്‍ പഴയ സംഭവങ്ങള്‍ പലതും നുരയിട്ട്‌ വരുന്നുണ്ടെങ്കിലും, ചിലര്‍ക്കെങ്കിലും അതൊക്കെ അനഭിമതമോ, അസ്വീകാര്യമോ... ചിലപ്പോള്‍ മതവികാരവ്രണാഭരണമോ ഒക്കെയായി തോന്നിയേക്കുമെന്നതിനാല്‍.... അതിലേക്കൊന്നും കടക്കുന്നില്ല.എന്തെല്ലാം ന്യായവാദങ്ങള്‍ നിരത്തിയാലും... ലോകത്തിലെ ഏറ്റവും അരാജകസ്വഭാവത്തിലുള്ള യുവത്വം അവിടെയാണുള്ളതെന്ന്‌ ആര്‍ക്കുമറിയാം.
രണ്ടു തോണികളില്‍ കാലുകള്‍വെച്ചുകൊണ്ടുള്ള , അസാമാന്യ സാമര്‍ഥ്യത്തോടെയുള്ള ഭരണവ്യവസ്ഥ തുടരുമ്പോഴും, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളില്‍, രണ്ടാം തരക്കാരായി തഴയപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന്‌ വേണ്ടത്ര ഊന്നല്‍ നല്‍കാത്ത രീതി അവിടെ തുടരുന്നു.
അമേരിക്കന്‍ അളിയന്മാരുടെയും സഹകാരികളുടെയും സാങ്കേതികവിദ്യയും വാണിജ്യബലാബലങ്ങളും ഒരുവശത്ത്‌ കൊഴുക്കുമ്പോള്‍; തൊഴിലും പാര്‍പ്പിടവും ഭക്ഷണവും... പിന്നെ വ്യക്തിസ്വാതന്ത്ര്യവും മറ്റുമൊക്കെ ഉള്‍ക്കൊള്ളുന്ന മേഖലകളില്‍ തികഞ്ഞ മനുഷ്യ വിരുദ്ധത നിലനില്‍ക്കുന്നു എന്ന സത്യം അനുഭവിച്ചവര്‍ക്കും അറിയാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കും ബോധ്യമാണ്‌.
തീവ്രവാദം, സദ്ദാം ഹുസ്സൈന്‍, ഒസാമ ബിന്‍ലാദന്‍ എന്നൊക്കെ കേള്‍ക്കുന്നതിലേറെ കോപവും ഈര്‍ഷ്യയും അസഹിഷ്ണുതയും 'മനുഷ്യാവകാശം' എന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ അവര്‍ക്ക്‌ തോന്നുന്നത്‌... എന്തായാലും ഒരു സാധാരണ മനോരോഗമല്ല. രക്തതിലും മജ്ജയിലും വളര്‍ന്നുമുറ്റിയ ഒരുതരം അര്‍ബുദം തന്നെയാണ്‌.
പുറംലോകത്ത്‌ നിയമദണ്ഡുപയോഗിച്ച്‌ അടിച്ചമര്‍ത്തി നിര്‍ത്തിയിരിക്കുന്ന എല്ലാ 'കൊള്ളരുതായ്മ'കളും, സ്വര്‍ണ്ണപാത്രങ്ങളുടെ (Under Cover) അടിയില്‍ സുഖമായി നടന്നുപോകുന്ന, സാംസ്കാരികമായ ക്രയവിക്രയങ്ങളിലൂടെ അല്‍പ്പംപോലും പാകമാകാത്ത ഒരു 'അവിയല്‍' വ്യവസ്ഥയില്‍... ജീവിതം അവിടത്തെ ചെറുപ്പക്കാര്‍ക്ക്‌ നരകമായും നഷ്ടസ്വര്‍ഗ്ഗമായും തോന്നുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമുണ്ടോ?
സര്‍ക്കാര്‍ ഖജനാവില്‍ കുമിഞ്ഞുകൂടുന്ന പണം മയക്കുവെടിയെന്നപോലെ അവരെ തൃപ്തിപ്പെടുത്താന്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാരിക്കോരി ചെലവഴിക്കുന്നുണ്ടെങ്കിലും... ഫലമുണ്ടാകാത്തതും അതുകൊണ്ടുതന്നെയാണ്‌. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക്‌ ആത്മാര്‍ഥതയോടെ 'എനിക്കും എന്റെ നാടിനും വേണ്ടി' എന്ന്‌ ചിന്തിക്കാന്‍ കഴിയണമെങ്കില്‍ അവരുടെ ചിന്തയിലെയും കാലുകളിലെയും ചങ്ങലകള്‍ ആദ്യമായി അഴിച്ചുമാറ്റേണ്ടതുണ്ട്‌.
ലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഏറ്റവും അടുത്ത നിമിഷത്തില്‍ ലഭിക്കുന്ന സമ്പന്നന്മാര്‍ക്കിടയില്‍, അതൊക്കെ മോഹിച്ചുകൊണ്ട്‌... ഒന്നും നേടാനാവാതെ നിരാശപ്പെടുന്നവരോട്‌ ഒരു ഭരണാധികാരിക്കും... "വായടക്കൂ" എന്നു പറയാന്‍ അവകാശമില്ല. പറഞ്ഞാല്‍... അവര്‍ അത്‌ വകവെയ്ക്കുകയുമില്ല.
അതുകൊണ്ട്‌, പാവം... ചുവപ്പു റോജാക്കളേ... ജാഗ്രതൈ!
നിങ്ങളുടെ അഴകും സുഗന്ധവും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച്‌ പ്രണയത്തിന്റെ അദൃശ്യമായ പാലം പണിയാന്‍ ഞങ്ങളുടെ 'സദാചാരം' തത്‌കാലം നിങ്ങളെ അനുവദിക്കുന്നില്ല. ഈ വാലന്റൈന്‍ ദിനത്തില്‍, (അതിന്റെ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സംജ്ഞകളോട്‌ വിയോജിപ്പുണ്ടെങ്കിലും) എല്ല റോസാപ്പൂക്കളും ചുവന്നതായി മാറട്ടെ എന്ന്‌ ആശംസിക്കുന്നു. എന്തെന്നാല്‍ ആത്മരക്തത്തിന്റെ ചുവപ്പിനാല്‍ എഴുതപ്പെടുന്നതാണ്‌ യഥാര്‍ഥ പ്രണയം എന്ന്‌ എനിക്കും നിങ്ങള്‍ക്കും അറിയാമല്ലോ?
***
അച്ചാര്‍:-
സൗദിയിലായിരുന്നപ്പോള്‍, വെള്ളിയാഴ്ചയുടെ വെളുപ്പാന്‍കാലത്ത്‌,ഒരു ഫോണ്‍ കോള്‍.
'ഞാന്‍... ഓര്‍ബിറ്റ്‌ ചാനലീന്ന്‌ അസീസാ. നിങ്ങടെ ഷേക്കിന്റെ വീട്ടുവാതില്‍ ഒന്ന്‌ തുറപ്പിക്കണമാരുന്ന്‌.'
'അവിടെ വാച്ച്‌മാന്‍ ഒണ്ടല്ലോ. ചെലപ്പോ ഒറക്കത്തിലായിരിക്കും.'
'അരമണിക്കൂറായി ഞാന്‍ തട്ടിവിളിക്കുന്നു.ഇവിടെങ്ങുമില്ല.'
'ആട്ടെ.. എന്താ കാര്യം.. അതിരാവിലെ തന്നെ...?'
'ആകെയൊള്ള നൂറ്റിയിരുപത്‌ ചാനലില്‌ നലെണ്ണം കൊറേ ദെവസ്സമായി തകറാറിലാ. കെഴവനും കെഴവിക്കും അതില്ലാതെ പറ്റില്ല.'
'വല്ല MBCയൊ BBCയൊ ആയിരിക്കും. താന്‍ ഏഷ്യാനെറ്റും കൈരളിയുംകൂടി ഫിറ്റ്‌ ചെയ്ത്‌ കൊടുക്ക്‌. നമ്മടെ ഭാഷയും അവര്‌ ആസ്വദിക്കട്ടെ...'
'അതല്ല കാര്യം. ആ നാല്‌ ചാനലുകളും "തുണിയില്ലാതൊഴിലാളി"കളുടെയാ.. ഇഷ്ടാ! വിദേശിയുടെ സാങ്കേതികവിദ്യയും ശാരീരികവിദ്യയും മോശമാവില്ലല്ലോ. വയസ്സുകാലത്ത്‌ അങ്ങനെയങ്കിലും...!"
***