Wednesday, November 29, 2006

മണലറകള്‍ വിഴുങ്ങുന്ന ജീവിതങ്ങള്‍

കോളിളകിയ മാനത്തൂടെ ഐരാവതം പായുന്നു. കണ്ടില്ലേ, അതിന്റെ കൊമ്പിന്റെ തിളക്കം? ഇതും മഴയ്ക്കുള്ള കോളല്ല. പ്രകൃതിയുടെ ഉന്മാദം മാത്രം. കുന്നും കാടും കീഴ്മേല്‍ മറിക്കുന്നകാറ്റിന്റെ വികൃതി മാത്രം. വെള്ളപ്പാച്ചില്‍ പോലെ മഴ പെയ്ത കാലം കേട്ടറിവ്‌ മാത്രമാണ്‌. മഴ പെയ്തില്ലെങ്കിലും മദം പൊട്ടിയ കാറ്റ്‌ ഒന്നടങ്ങിയാല്‍ മതിയായിരുന്നു. എന്തൊരു വേവാ കുറേ നാളായിട്ട്‌? `മഴ പെയ്യാത്ത നാട്‌ മുടിഞ്ഞ തറവാട്‌'എന്ന്‌ അമ്മ പറയാറുള്ളത്‌ ശരിയാവണം. മണലറയുടെ താഴ്‌വാരങ്ങളില്‍ പച്ചയൊഴിഞ്ഞ സമതലങ്ങളില്‍ മണല്‍ മാത്രം വളരുന്നു. പ്രകൃതിയെ ബാധിച്ച ഏതോ മാരകരോഗം പോലെ.

അവന്റെ ആത്മഗതങ്ങള്‍ക്കുമേല്‍ അനിയത്തിയുടെ പേടിച്ചരണ്ട കരച്ചില്‍ മുഴങ്ങി. അവളെ വാരിയെടുത്ത്‌ നെഞ്ചിലണച്ച്‌ ഒരു പുലമ്പല്‍ പോലെ അവന്‍ പറഞ്ഞു തുടങ്ങി.

`പൊന്നുമോള്‌ കരേല്ലേ, ചേട്ടന്റെ കണ്ണല്ലേ... അമ്മ ഇപ്പൊ വരും. വരുമ്പോ എന്തൊക്കെയാ കൊണ്ടു വരുന്നെ? മുട്ടായി, ആപ്പിള്‌, ഓറഞ്ച്‌, പിന്നെ പൊന്നുടുപ്പും. ദാ.. നോക്കിയേ, നമ്മടെ പല്ലാങ്കുഴീല്‌ ഒരു കുഴിയാന തലകുത്തി വീണ്‌!. അതിന്റെയൊരു ഡാന്‍സ്‌ കണ്ടോ? ഹ.. ഹ.. ഹ..! നമ്മക്കീ പല്ലാങ്കുഴി പതുക്കെ, ആരുമറിയാതെ എലയും ചില്ലയുമിട്ട്‌ മണല്‍ മൂടി വെക്കാം. കുട്ടികളെ പിടിക്കാന്‍ നടക്കുന്ന ചെകുത്താനും അവന്റെ പട്ടാളവും ഇതിലി വീണ്‌ നടുവൊടിഞ്ഞ്‌ ചാവട്ടെ. ഹ.. ഹ.. ഹ..!'

കാറ്റിന്റെ ഹുങ്കാരം കടുത്ത ഭാഷയായി ശാപമെറിയുമ്പോഴും ചേട്ടന്റെ കല്‍പനാവൈഭവത്തില്‍ വിശ്വാസം തേടിയ ആ കുഞ്ഞനിയത്തി കണ്ണീരിനിടയിലൂടെ മന്ദഹസിച്ചു. ഉടുപ്പിന്റെ കീശയില്‍ നിന്ന്‌ അവന്‍ പുറത്തെടുത്ത വസ്തുക്കളെ അവള്‍ കൗതുകത്തോടെ നോക്കി. തിളക്കമുള്ള വളക്കഷണങ്ങള്‍, വിരല്‍നീളം മാത്രമുള്ള മുറിപ്പെന്‍സില്‍, വലിപ്പമേറിയ കുറേയേറെ കാക്കി ബട്ടണുകള്‍, വള്ളികള്‍ മുറിഞ്ഞുപോയെങ്കിലും കൃത്യമായ സമയം കാണിക്കുന്ന ഒരു പഴയ വാച്ച്‌. അക്കൂട്ടത്തില്‍ വാച്ചിലെ സൂചികളെ അനിയത്തി നോക്കിയിരുന്നു. അതിന്റെ ചുവന്ന സൂചിയുടെ കൃത്യമായ ചലനത്തിന്‌ ഒരു താളമുണ്ട്‌. വഴിയരികില്‍ സ്വയമുപേക്ഷിച്ചെങ്കിലും ജീവനവശേഷിക്കുന്ന അംഗവിഹീനനായ ഒരു യാചകനെപ്പോലെ അത്‌ അവരുടെ മധ്യത്തില്‍ ഭൂമിയുടെ ഹൃദയമായി സ്പന്ദിച്ചു.

അമ്മ എവിടേക്കാണ്‌ പോയതെന്ന ചിന്ത അവനെ മഥിക്കുന്നുണ്ടെങ്കിലും അത്‌ അനിയത്തിയെ അറിയിക്കാവുന്നതല്ല. ദിക്കറിയാത്ത വിധം മണല്‍ വളര്‍ന്നു തിങ്ങിയ ഒരിടത്താണല്ലോ അവരുടെ ഗ്രാമം. അവിടെ അങ്ങനെയാര്‍ക്കും മഴ പെയ്തതയിന്റെ ഓര്‍മ്മയില്ല. പിരിഞ്ഞും പിണഞ്ഞും കിടക്കുന്ന വഴികളുടെ തുരുത്തെന്ന്‌ ചിലര്‍ പറയാറുള്ള, ലോകത്തിലെവിടെയും ഉണ്ടായേക്കാവുമ്മ ഒറ്റപ്പെട്ട ഒരു ലോകം. പണ്ടൊക്കെ വഴികള്‍ക്ക്‌ ദിക്കറിയാമായിരുന്നതായി മാഷ്‌ പറഞ്ഞ്‌ അവനറിയാം. ഓരോ വഴിയും ഒന്നുകില്‍ പര്‍വ്വതത്തിലേക്ക്‌, അല്ലെങ്കില്‍ സമുദ്രത്തിലേക്ക്‌, ചിലപ്പോള്‍ ഓറെഞ്ച്‌ തോട്ടത്തിലേക്ക്‌, പലപ്പോഴും ശ്മശാനത്തിലേക്ക്‌ ഒക്കെ നീളുന്നതായിരുന്നു. അവ യഥാക്രമം കിഴക്ക്‌, പടിഞ്ഞാറ്‌, വടക്ക്‌, തെക്ക്‌ എന്നിങ്ങനെ ദിക്കുകളെ കുറിച്ചു. കര്‍പ്പൂരമാവിന്റെ ചുവട്ടിലൂടെ, കദളിവാഴത്തോട്ടത്തിലൂടെ, വെടിയേറ്റ തെങ്ങുകളുടെ തോപ്പിലൂടെ ? ഒക്കെയൊക്കെ പഴയ കാലത്തെ മനുഷ്യര്‍ സഞ്ചരിച്ചിരുന്നു. ഇറങ്ങിപ്പോകുമ്പോള്‍ പൊക്കണം നിറയെ പ്രതീക്ഷകളും, തിരികെയെത്തുമ്പോള്‍ സാഫല്യത്തിന്റെ പുഞ്ചിരികളും അവരില്‍ പ്രകടമായിരുന്നു. പിന്നെപ്പിന്നെ, പോയവര്‍ തിരികെ വരാതായി. പച്ച നിറഞ്ഞ പറമ്പുകളും പാടങ്ങളും സ്വന്തം വേരുകളെ മണ്ണില്‍ നിന്ന്‌ ഊരിയെടുത്ത്‌ തിരസ്കൃതരെപ്പോലെ പാഞ്ഞൊളിച്ചു. അരുവികളും ആറുകളും ഉദ്ഭവിച്ച കമണ്ഡലുകളിലേക്ക്‌ മടങ്ങിപ്പോയി. അങ്ങനെയാണ്‌ ദിക്കുകളറിയാത്ത ഒരു ഭൂവിഭാഗം ഉടലെടുത്തത്‌. അതുകൊണ്ടുതന്നെ, അമ്മ ഏതു വശത്തുനിന്നാണ്‌ മടങ്ങിയെത്തുകയെന്നത്‌ അവന്‌ പ്രവചിക്കാനാവുന്നില്ല. വരും എന്ന ഉറപ്പ്‌ മാത്രം അവന്റെ കൃഷ്ണമണികളായി തുടിച്ചു.

അനുദിനം വളരുന്ന മണല്‍ ഒരു സംഗീതകാരനാണെന്ന്‌ അവന്‌ തോന്നാറുണ്ട്‌. ഒരിക്കല്‍ അങ്ങനെ പറഞ്ഞപ്പോള്‍ അമ്മ വിലക്കി. സംഗീതകാരന്മാര്‍ ദയാലുക്കളാവും. സ്നേഹവും സഹനവും അവരെ വ്യത്യസ്തരാക്കുമത്രേ. അങ്ങനെയുള്ള ഉള്‍മുറിവുകളില്‍ നിന്നാണത്രേ ഇമ്പമാര്‍ന്ന രാഗമാലികകള്‍ ഉണ്ടാവുന്നത്‌. ഈ മണലിന്റെ പ്രകൃതമാണെങ്കില്‍ അതിന്‌ വിരുദ്ധമാണ്‌.

ദയാഹീനനായ അധികാരിയുടെ പകിടകളി പോലെയാണ്‌ മണലിന്റെ കഥയെന്ന്‌ അമ്മ പറയും. മണലിലും വേലിയേറ്റങ്ങളുണ്ട്‌. അണലികള്‍ ചെറുതും വലുതുമായി പതുങ്ങിക്കിടപ്പുണ്ട്‌. അപരിചിതരായവരുടെ അസ്ഥികൂടങ്ങളും സ്വപ്നശേഷങ്ങളുമുണ്ട്‌. അതെല്ലാം ഒരു പകിടക്കളത്തില്‍ ഉരുണ്ടു കളിക്കുന്ന കരുക്കളുമായി ബന്ധപ്പെടുത്തി ചിന്തിച്ചാല്‍, തല പെരുക്കും. അതുകൊണ്ടാവാം, മണല്‍ക്കാറ്റിന്‌ കാതോര്‍ത്ത്‌ സൂക്ഷിച്ചിരിക്കണമെന്ന്‌ അമ്മ പറയാറുള്ളത്‌. വളരുന്ന മണല്‍ ഋതുപ്രതീക്ഷകളുടെ ജലം മുഴുവന്‍ ഊറ്റിയെടുത്തേക്കാം. കാറ്റ്‌ പിന്നെയും വീശുകയാണ്‌. ചുറ്റിലുമുള്ള മണല്‍ പറന്നുയര്‍ന്ന്‌ ഒരു പുകമറയായി മാറുന്നു. ഉണങ്ങിയ മണ്ണിന്റെ അസഹ്യമായ ഗന്ധം ഉള്ളില്‍ പുകയുന്നു. മതി, കള്ളിച്ചതു മതി. അകത്തേക്ക്‌ പോകാം.

അനിയത്തിയെ ഒക്കത്തെടുത്ത്‌ അവന്‍ ചില ചുവടുകള്‍ വെച്ചു. വീടെന്ന്‌ പറയാനാവാത്ത കൂരയുടെ തടിച്ചുവരുകളും ഓലമേല്‍ക്കൂരയും ഇളകുമാറുള്ള കാറ്റിനെ ഇപ്പോള്‍ അവന്‍ മെല്ലെ ഭയക്കാന്‍ തുടങ്ങുന്നു.ദുഷ്ടനായ കാറ്റിന്റെ പരുപരുത്ത കൊടുംകൈകള്‍ ഒരു വേള തന്നെയും അനിയത്തിയെയും പറിച്ചെടുത്തുകൊണ്ട്‌ പറന്നുകളയുമോ എന്ന്പോലും തോന്നിപ്പോവുകയാണ്‌. അകത്തിരിക്കാമെന്ന്‌ കരുതി വാതില്‍പ്പടിക്കു കുറുകെ കാല്‍വെയ്ക്കുമ്പോള്‍, ആരുടെയോ കരുത്തുറ്റ ഉടലില്‍ തട്ടി അവന്‍ നിന്നു പോയി.

ഭീമാകാരമായ ബൂട്ടുകള്‍ മാത്രമേ കാഴ്ചയില്‍ വന്നുള്ളു. പിന്നെ, ഒരു യന്ത്രത്തോക്ക്‌ കാണായി. മെല്ലെ മെല്ലെ ഉയരമേറിയ രണ്ട്‌ കാക്കിയുടുപ്പുകാര്‍ അവനുമുന്നില്‍ നിവര്‍ന്നു നിന്നു. പാവമുഖങ്ങളില്‍ ഒട്ടിച്ചുവയ്ക്കപ്പെട്ട കള്ളച്ചിരി അവരെ പൊതിഞ്ഞു. അമ്പരപ്പിക്കുന്ന ഒരു വാക്കുപോലെ മൗനം അവന്റെ തൊണ്ടയില്‍ തടഞ്ഞിരുന്നു.

ഇവര്‍ ഏതു വഴി വന്നു? ആരുമില്ലാത്ത, ആര്‍ക്കും വേണ്ടാത്ത ഈ മണലറയില്‍ എന്താണിവരുടെ ജോലി?

- പേടിക്കണ്ടാ കുട്ടീ. ഞങ്ങള്‍ സുരക്ഷാ ഭടന്മാരാണ്‌.
- അയലത്തെ ശത്രുക്കളില്‍ നിന്ന്‌ നിങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരയച്ച ദൈവദൂതന്മാര്‍.

അനുവാദം ചോദിക്കാതെതന്നെ ഒരാള്‍ ആകെയുള്ള കസേരയില്‍ ഇരുന്നു. രണ്ടാമന്‍ കയര്‍ വരിഞ്ഞുറപ്പിച്ച കിടക്കയില്‍ ഇരുന്ന്‌ ബൂട്ടുകള്‍ അഴിക്കുവാന്‍ തുടങ്ങി. അവന്‍ അനിയത്തിയെ മുഖം കഴുകിച്ച്‌ കാറ്റിന്റെ കൈയെത്താത്ത ഒരു മൂലയിലിരുത്തി. ഇരിപ്പിന്റെ സുഖം കിട്ടിയപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചു സുരക്ഷാഭടന്മാര്‍.

- വെള്ളം തന്ന് വേണമെന്നൊന്നുമില്ല. വീഞ്ഞായാലും മതി.

- ഇവിടെ അങ്ങനൊന്നുമില്ല. അല്‍പം വെള്ളമുള്ളതുതന്നെ ഏറെ ദൂരത്തൂനിന്ന്‌ അമ്മ കൊണ്ടുവന്നതാ. അവന്റെ അനിഷ്ടം അങ്ങനെയാണ്‌ പുറത്തുവന്നത്‌.

- ങാ.. അത്‌ ചോദിക്കാന്‍ മറന്നു; ഞങ്ങടെ സഹോദരി എപ്പോ വരും?

- അവളെ ഒന്ന്‌ കണ്ടുപോകാന്‍ ഞങ്ങള്‍ പലതവണ കൊതിച്ചതാ. ഒന്നുമല്ലേലും അവള്‍ നാടിനുവേണ്ടി മരിച്ച ഞങ്ങടെ പ്രാണ സ്നേഹിതന്റെ വിധവയല്ലേ...?

- മാത്രവുമല്ല, പ്രസിഡന്റിന്റെ അറിയിപ്പനുസരിച്ച്‌, സേനാനിയുടെ വിധവയ്ക്ക്‌ കിട്ടാനുള്ള ഒരു ലക്ഷം വരാഹന്‍ വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്നതിലുള്ള സങ്കടം ഞങ്ങള്‍ക്ക്‌ അവളുമായി പങ്കുവെയ്ക്കാനുമുണ്ട്‌.

- ദൈവമേ .. ആ സഹോദരി ഒന്നു വേഗം വന്നെങ്കില്‍.

അവന്റെ മനസ്സിലെ ഭീതി അല്‍പമൊന്ന്‌ കുറഞ്ഞു. അച്ഛന്റെ സ്നേഹിതരായ സ്ഥിതിക്ക്‌ ഇവരെ ഭയക്കേണ്ടതില്ല. കഷ്ടമായിപ്പോയി, വിശപ്പടക്കാന്‍ എന്തെങ്കിലും കൊടുക്കാനില്ലാത്തതില്‍ അവന്‌ നേരിയ ലജ്ജ തോന്നി. എന്തെങ്കിലും വാങ്ങാതെ അമ്മ തിരികെ വരില്ല. ഇനിയും വൈകുമോ ആവോ? അതിഥികളിലൊരാള്‍ ചോദിക്കുന്നു.

- വലുതാവുമ്പോള്‍ ആരാവാനാ കുട്ടിക്കിഷ്ടം?

ഒരു നിമിഷം, ഒരു മറുപടി തോന്നിയില്ല. അങ്ങനെ വലിയൊരു സ്വപ്നമൊന്നുമില്ല. ഈ മലണറയുടെ പുറത്തേക്ക്‌ അനിയത്തിയ്ം അമ്മയെയും കൊണ്ടുപോയി പട്ടിണിയില്ലാതെ ജീവിക്കണമെന്നേ കരുതിയിട്ടുള്ളു. പിന്നെ..

- അച്ഛനെപ്പോലെ ഒരു പാട്ടുകാരന്‍?
അവന്റെ മറുപടിയില്‍ അതിഥികള്‍ ചിരിച്ചു.

- പിതാവിന്റെ വഴിയില്‍ നടക്കാന്‍ കൊതിക്കുന്ന മകന്‍...!

- അപ്പോള്‍ രാജ്യത്തെ സേവിക്കാന്‍ സൈന്യത്തില്‍ ചേരുകയില്ലേ?

- ഇല്ല. മരിക്കാന്‍ പേടിച്ചിട്ടല്ല. എന്നാലും, കൊല്ലാന്‍ വയ്യാ.
മറുപടി ശക്തമായിരുന്നു. അതു കേട്ടപ്പോള്‍ അവരുടെ മുഖങ്ങളില്‍ കാറ്റിളകി.

- കുട്ടിയുടെ അച്ഛന്‍, ഞങ്ങളുടെ പ്രാണ സ്നേഹിതന്‍, അവനും അങ്ങനെയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരമുറ്റത്തെ അരീനയില്‍ ഒരു വലിയ സംഗീതക്കച്ചേരി നടത്തണമെന്നായിരൂ അവന്റെ ആഗ്രഹം. പ്വ്വ്രുകേട്ട പാട്ടുകാരൊക്കെ അവിടെ ഉണ്ടാവണം. അവരുടെ അനുഗ്രഹം കിട്ടണം! കഷ്ടം. അവന്റെ മോഹങ്ങള്‍ പലതും ചിതറിപ്പോയി. വിധിയെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ...!

ക്ഷീണം കൊണ്ടായിരിക്കാം, അനിയത്തി നിലത്തുകിടന്ന്‌ മയങ്ങിത്തുടങ്ങി. അവന്‍ അവളുടെ അരികത്തിരുന്ന്‌ പഴയൊരു പന വിശറികൊണ്ട്‌ വീശിക്കൊടുത്തു. ശ്ശോ? ഈ നശിച്ച ചൂടും കാറ്റും? എപ്പഴാ ദൈവമേ ഒന്നു മാറുന്നെ? പുറത്ത്‌ അന്തിയണയാന്‍ വെമ്പുകയാവാം. ഉള്ളിലെ മങ്ങിയ ഇരുട്ടില്‍ അവന്‍ ഒരു മെഴുകുതിരി കൊളുത്തി വച്ചു. അതിന്റെ നേരിയ വെട്ടത്തില്‍ ചുവരില്‍ രേഖകളും രൂപങ്ങളും തിളങ്ങി.

കമ്പികള്‍ പൊട്ടിയ ഒരു ഗിത്താര്‍ ചുമരില്‍ തൂങ്ങിയിളകുന്നുണ്ട്‌. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോ പഴകിയതെങ്കിലും തൂണില്‍ ഉറപ്പിച്ചിരിക്കുന്നു. സൈനികരുടെ ഫുട്ബോള്‍ ടീമിന്‌ കിട്ടിയ ബഹുമതിയായി ലോഹത്തില്‍ തീര്‍ത്ത ഒരു ഭൂശില്‍പം പൊടിഞ്ഞുതുടങ്ങിയ തടിയലമാരിയില്‍ കാണാം. കീശയുടെ മേലടപ്പില്‍ സര്‍ണ്ണപ്പതക്കങ്ങള്‍ തുന്നിയുറപ്പിച്ച രണ്ടുമൂന്ന്‌ കാക്കിയുടുപ്പുകളിലൊന്ന്‌, തുളകള്‍ വീണും ചോര പുരണ്ടും പഴകിയതാണ്‌. അതിനരികത്തായി ഒരു ഈറക്കുഴല്‍ തൂക്കിയിട്ടിരിക്കുന്നു, ഏതോ സ്മരണാവശിഷ്ടം പോലെ.

പുറത്ത്‌ കാറ്റിന്റെ ഹുങ്കാരം അല്‍പമൊന്നടങ്ങി. അകത്തെ നിശ്ശബ്ദതയിലേക്ക്‌ ആഴമേറിയ ഒരു നാദവീചിപോലെ സേബ കയറി വന്നു. ശരീരത്തിന്റെ ആയാസപ്പെട്ടുള്ള ചലനങ്ങളിലേക്ക്‌ യാത്രാക്ഷീണത്തിന്റെ ചുളിവുകള്‍ വീഴുന്നുണ്ട്‌. വാതില്‍ ചാരി അവിടെത്തന്നെ നിന്ന്‌ അപരിചിതരെ നോക്കിയ അവളുടെ മുഖം വിവര്‍ണ്ണമായി. അപ്പോഴേക്കും `അമ്മേ, അച്ഛന്റെ സ്നേഹിതരാ.. എന്ന്‌ മകന്‍ പരിചയപ്പെടുത്താന്‍ തുടങ്ങി. അലക്ഷ്യമായി, `ങാ.. എനിക്കറിയാം` - അവള്‍ കുഞ്ഞിനെ വാരിയെടുത്ത്‌ തോളിലിട്ടു.

സൈനികര്‍ എഴുന്നേറ്റ്‌ ചിരിയും സൗമ്യതയും നിറഞ്ഞ മുഖത്തോടെ അവളെ സല്യൂട്ട്‌ മാതൃകയില്‍ അഭിവാദ്യം ചെയ്തു.

- ഞങ്ങളുടെ പ്രാണസ്നേഹിതന്റെ വിധവയായ നിങ്ങള്‍ ഞങ്ങളുടെ സ്വന്തം സഹോദരിയാണ്‌.

- നിങ്ങളെ കണ്ട്‌ കണ്‍കുളിര്‍ക്കാന്‍ വേണ്ടിയാണ്‌ ഈ ദിനത്തില്‍ ഞങ്ങള്‍ വനു ചേര്‍ന്നത്‌.സേബയുടെ മൂക്ക്‌ മെല്ലെ ചുവന്നു. പിന്നെ വിറച്ചു. മുഖത്തേക്ക്‌ നൂറു തീമലകള്‍ പൊട്ടിയിരമ്പി.

- അറിയുമോ, ഈ ദിവസത്തിന്റെ പ്രത്യേകത..?
അവള്‍ കരച്ചിലോടെ ചോദിച്ചു.
സൈനികര്‍ പറഞ്ഞു.

- അറിയും. ഇതേ നാളിലായിരുന്നല്ലോ നമ്മുടെ നാടിന്റെ അഭിമാനം കാക്കാന്‍ നിങ്ങളുടെ ഭര്‍ത്താവ്‌ രക്തസാക്ഷിയായത്‌.

- അതെല്ലാം ഇനി മറന്നല്ലേ പറ്റൂ.. സഹോദരീ.

അവളുടെ ഇടനെഞ്ച്‌ പൊട്ടിപ്പോയി. കുഞ്ഞിനെയും തോളൊപ്പമെത്തിയ മകനെയും ചേര്‍ത്തുപിടിച്ചുകൊണ്ട്‌, യുദ്ധത്തില്‍ പരാജിതയായ സിംഹിയായി അവള്‍ നിന്നു.

- ഓര്‍മ്മയുണ്ട്‌. എല്ലാം ഓര്‍മ്മയുണ്ട്‌. അല്ലേ ദുഷ്ടന്മാരേ..?

അവന്‌ ഒന്നും മനസ്സിലായില്ല. അമ്മ എന്താണിങ്ങനെയൊക്കെ..? മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അമ്മയുടെ രോഷമുണര്‍` മുഖം കണ്ട്‌ അവന്‍ അമ്പരന്നു പോയി.

"പ്രിയ ജനങ്ങളേ... ! ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ അരങ്ങേറിയ അട്ടിമറി ശ്രമത്തെ ചെറുക്കുന്നതിനിടയില്‍ ഞങ്ങളുടെ പ്രാണസ്നേഹിതന്‍ വെടിയേറ്റു വീണു. കടമ നിറവേറ്റുന്നതില്‍ അവന്‍ എന്നും ഒന്നാമതായിരുന്നു. സൈനിക വ്യൂഹത്തിന്റെ സംഗീത വിഭാഗത്തില്‍ ബാഗ്‌പൈപ്പര്‍ വായിച്ചുകൊണ്ട്‌ തുടങ്ങിയ അവന്‍ സംഗീതത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നേടിയ ശേഷം ഒരു പുതിയ സിംഫണിയുടെ രചനയിലായിരുന്നു. അത്‌ അരീനയിലെത്തിച്ച്‌ സായൂജ്യമടയാന്‍ അവന്‌ കഴിഞ്ഞില്ല. ആദരണീയനായ പ്രസിഡന്റിന്റെ പേരില്‍ ഞങ്ങള്‍ അവന്റെ കുടുംബത്തെ അനുശോചനമറിയിക്കുന്നു. അവന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി ഒരു ലക്ഷം വരാഹന്‍ നല്‍കുന്നതാണെന്ന്‌ സര്‍ക്കാര്‍ അറിയിക്കുന്നു."

അദ്ദേഹത്തിന്റെ ചിതറിയ ശരീരം അടക്കം ചെയ്തശേഷം പൊതുജനങ്ങള്‍ക്കു മുമ്പാകെ സൈനികര്‍ വായിച്ചുപേക്ഷിച്ച സന്ദേശം അവള്‍ക്കോര്‍മ്മ വനു. ഏറ്റുമുട്ടി മരിച്ചതാണെ` സര്‍ക്കാരിന്റെ വാദം രണ്ടാം നാള്‍ പൊളിയുകയായിരുന്നു. അസൂയയും ശത്രുതയും മൂത്ത ഈ രണ്ട്‌ സഹചാരികള്‍ അദ്ദേഹത്തെ ചതിച്ച്‌ കൊല്ലുകയായിരുന്നു. പദവികളും സമ്പത്തും കൈക്കലാക്കാനുള്ള ശ്രമത്തില്‍ അവള്‍ സര്‍ക്കാരില്‍ നിന്ന്‌ കിട്ടേണ്ടിയിരുന്ന സഹായങ്ങളും നിര്‍ത്തലാക്കിച്ചു. തെളിഞ്ഞ മനസ്സുണ്ടായിരുന്ന അദ്ദേഹത്തിലെ പുരുഷനെ, പ്രതിഭാശാലിയായ കലാകാരനെ നഷ്ടപ്പെട്ടെങ്കിലും താന്‍ ജീവിച്ചു. വെല്ലുവിളികളെ നേരിട്ടു. ഇപ്പോള്‍ വീണ്ടും പഴയതൊക്കെ ഓര്‍മ്മിപ്പിക്കാനായി ആ ദുഷ്ടന്മാര്‍ വീണ്ടും..?

- നിങ്ങള്‍ എന്തിനിപ്പോള്‍ വന്നു? ഞാനും കുഞ്ഞുങ്ങളും എങ്ങനെയെങ്കിലും ഈ ഒഴിഞ്ഞ കോണില്‍ കഴിഞ്ഞോട്ടെ. സൈനികരുടെ ചിരി മുഴങ്ങി.

- ഞങ്ങളുടെ പ്രാണസ്നേഹിതന്റെ വിധവയായ നിങ്ങള്‍ ഇങ്ങനെ കഷ്ടപ്പെട്ട്‌ കഴിയുന്നത്‌ കാണാന്‍ വിഷമമുണ്ട്‌. ആയതിനാല്‍ നിങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവ്‌ നടപ്പാക്കാനായി വന്നതാണ്‌ ഞങ്ങള്‍.

- ഈ ഇടം അത്ര നന്നല്ല. ശത്രുവിന്റെ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം. ഞങ്ങളോടൊപ്പം വരണം. അടുത്ത ഗ്രാമത്തില്‍ നിങ്ങള്‍ക്കായുള്ള ഗൃഹം തയ്യാറായിക്കഴിഞ്ഞു. അയല്‍ക്കാരായി ഞങ്ങളുള്ളപ്പോള്‍ പേടിക്കേണ്ടിവരില്ലണ്ട എന്തു സഹായത്തിനും ഞങ്ങള്‍ രണ്ടാളുണ്ടല്ലോ.

അവള്‍ പൊട്ടിത്തെറിച്ചു പോയി

- സ്വന്തം പ്രവൃത്തികൊണ്ട്‌ നിങ്ങള്‍ അദ്ദേഹത്തിന്റെ ശത്രുക്കളാണെന്ന്‌ തെളിയിച്ചിട്ടുണ്ട്‌. നിങ്ങളുടെ സഹായം ഞാന്‍ ആവോളം അനുഭവിച്ചതാണ്‌. എന്റെ ജീവിതത്തെ നിങ്ങള്‍ ഇങ്ങനെയൊക്കെ മാറ്റിക്കളഞ്ഞു. മതി. ഇത്രത്തോളം സഹായങ്ങള്‍ മതി. ഇനിയെങ്കിലും എന്നെയും കുഞ്ഞുങ്ങളെയും ജിവിക്കാനനുവദിക്കൂ.

സൈനികരുടെ മുഖങ്ങളില്‍ വീണ്ടും ചുടുകാറ്റിന്റെ തിരയിളകി. അവര്‍ `ഞങ്ങളുടെ അരുമ സഹോദരീ...` എന്ന്‌ പരിഹാസസ്വരത്തില്‍ നീട്ടി വിളിച്ചുകൊണ്ട്‌ അവളുടെ കവിളിലും മാറിലും നുള്ളി. പുറത്തെ ഇരുട്ടിലൂടെ കൊള്ളിയാന്‍ പാഞ്ഞു.

കാറ്റ്‌ വാതില്‍ തള്ളിത്തുറന്ന കുതറിത്തുള്ളി പഴയ ഒരുടുപ്പിനെയെന മാതിരി ആ കൂരയെ അകംപുറം തിരിച്ചിട്ടു. അമ്മയുടെ നിലവിളിയില്‍ മൗനം തകര്‍ന്നപ്പോള്‍ കൈയില്‍ക്കിട്ടിയ ഒരു കരിങ്കല്ലെടുത്ത്‌ അവന്‍ ഒരുവന്റെ മുഖത്ത്‌ ആഞ്ഞിടിച്ചു. രണ്ടാമന്‍ അവനെ പിടികൂടി കഴുത്ത്‌ ഞെരിച്ചു. വെളിച്ചം മങ്ങിയും തെളിഞ്ഞും വേദനയായി തന്നെ ചുറ്റുമ്പോള്‍ ലോകം വലിയൊരു പല്ലാങ്കുഴിയായി മാറുന്നത്‌ അവനറിഞ്ഞു. ഓരോ ജീവച്ഛവങ്ങളും അതിലേക്ക്‌ വന്ന്‌ പതിച്ചുകൊണ്ടേയിരുന്നു. മണലറയുടെ അതിരുകള്‍ മങ്ങി മാഞ്ഞു. അതിപ്പോള്‍ മലകളോളം ഉയര്‍ന്നും സമുദ്രത്തോളം പടര്‍ന്നും വളര്‍ന്നുകൊണ്ടേയിരുന്നു. ആകാശം ഒരു കറുത്ത തിരശ്ശിലയായി എല്ലാറ്റിനും മീതെ...

***

Wednesday, November 22, 2006

തകഴിയെക്കാള്‍ വലിയ എഴുത്തുകാരനും കൊറിയന്‍ ചാരനും

ഒന്നാം പ്രതി 'ആധാരം അനന്തന്‍ പിള്ള'. കൂട്ടുപ്രതി 'ചാരന്‍ ശങ്കരപ്പിള്ള'.
ഇവര്‍ രാജ്യദ്രോഹക്കുറ്റത്തിന്‌ പിടിയിലായ സംഭവം പറയാം.
രണ്ടായിരത്തിയാറില്‍... ഒന്നുമല്ല, ആയിരത്തി തൊള്ളായിരത്തി... അന്നാണ്‌ സംഭവം!

അദ്ധ്വാനശീലരും സൌശീല്യ-സേവനാദികലകളില്‍ സമര്‍പ്പിതരും, സ്ഥലത്തെ കലസാംസ്കാരിക സംഘടനയുടെ ഭാരംതാങ്ങികളും, ഒക്കെയൊക്കെയാണ്‌ ആ സുകുമാരകളേബരന്മാര്‍. ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന്‌ ആറ്‌ കി. മീ. ദൂരമുള്ള താലൂക്കാസ്ഥാനത്ത്‌ രാവിലെ പോയി രാത്രിയില്‍ മടങ്ങിയെത്തുന്ന അവരെപ്പറ്റി ആകെയുള്ള പരാതികള്‍ ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്‌:

1. പാടവരമ്പത്തോ, ഇടവഴിയിലോ,സ്‌കൂള്‍ പരിസരത്തോ, ബസ്‌ സ്‌റ്റോപ്പിലോ... എവിടെയായാലും.. ഒരു പാവാട/ചൂരിദാര്‍/മിഡി-ത്തുമ്പ്‌ കണ്ടാലും വിടാതെ പിന്തുടര്‍ന്ന്‌ പോകാനും, ആ പിടയരയന്നങ്ങളുടെ (ക്ഷമിക്കണം... 'പൂച്ചനടത്തം' അന്ന്‌ കേട്ടുകേള്‍വി പോലുമല്ലായിരുന്നു.)ആങ്ങളമാരോ അമ്മാവന്മാരോ, ചിലപ്പോള്‍ നാട്ടുകാര്‍തന്നെയോ വേണ്ടുംവിധം കൈകാര്യംചെയ്യുന്ന 'അടിപൊളികള്‍' സ്വശരീരത്തില്‍ ഏറ്റുവാങ്ങാനും യാതൊരു മടിയുമില്ലാതിരുന്ന അസാധ്യ വിവേകികളായിരുന്നു അവര്‍.

2. സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ക്കു മാത്രം അനുവദനീയവും, ആചാരവിശ്വാസങ്ങളാല്‍ സാധാരണ പൌരന്മാര്‍ക്ക്‌ അപ്രാപ്യവുമായിരുന്ന, ഗ്രാമ പഞ്ചായത്ത്‌ വാര്‍ഡിലെ ഏക കള്ളുഷാപ്പ്‌ ഒരു പന്തയത്തിന്റെ പിന്‍ബലത്തില്‍ നട്ടുച്ചയ്ക്കു കൈയേറുകയും, മരനീരിന്റെ മാന്ത്രിക ജലോല്‍സവത്തിനിടയില്‍ 'പതിനെട്ടരക്കമ്പനി'യെന്ന അടിപിടി ഗ്രൂപ്പിന്റെ ഹസ്താക്ഷര ലിഖിതങ്ങളാല്‍ നിര്‍ഭരമായ മോന്തായങ്ങളോടുകൂടി ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഓടി രക്ഷപ്പെട്ടവരാണു പ്രസ്തുത പുമാന്മാര്‍.3. ചട്ടി, വട്ടി, മൊട്ട, കൊട്ട, മാങ്ങ തേങ്ങ, അടയ്ക്കാ, ചുരയ്ക്കാ... തുടങ്ങിയ കച്ചവടമേഖലയിലൊക്കെ പയറ്റിപ്പൊളിഞ്ഞ്‌, വളക്കച്ചവടം (കൈവളയല്ല, ചാരം/വെണ്ണീര്‍ കച്ചവടം) തുടങ്ങി, അവിടെയും നിലയുറയ്ക്കാഞ്ഞിട്ട്‌ ആധാരമെഴുത്തിന്‌ സഹായിയായി ചെന്നുകൂടിയ നിരക്ഷരകുക്ഷിയാണ്‌ ചാരന്‍ ശങ്കരപ്പിള്ള.അനന്തന്‍ പിള്ളയാവട്ടെ, 'ജഗതി-രസിക മന്റ്‌റ'ത്തില്‍ സജീവനായിട്ടുള്ള ഒന്നാംതരമൊരു 'ബൊറേഡിയന്‍'കൂടിയാണ്‌. അംശം അധികാരിയുടെ പ്രതാപകാലത്ത്‌ നാട്ടുകാരുടെ വകയായും പൊതുസ്വത്തായും കിടന്നിരുന്ന ഏക്കറു കണക്കിന്‌ വസ്തുവകകള്‍ ചുളുവില്‍ തന്‍പേരിലാക്കി സമ്പന്നനായ ഇട്ടിക്കണ്ടപ്പന്‍ നായരുടെ പൊന്നോമനപ്പുത്രിയെ രായ്ക്കു രാമാനം അടിച്ചുകൊണ്ടുപോയി, അവളുടെ പൂര്‍ണസമ്മതപ്രകാരം താലി കെട്ടിയതില്‍പ്പിന്നെ അല്‍പ്പമൊന്ന്‌ അടങ്ങിയൊതുങ്ഗി ജീവിച്ചവനുമാന്‌ ഈ അനന്തന്‍ പിള്ള. എന്നാലും മരത്തിനു സമീപത്തെത്തിയാല്‍ സദാചാരവിരുദ്‌ധമായ ചില ജനിതക ശീലങ്ങളാല്‍ പ്രേരിതനായിപ്പോകുന്ന അണ്ണാന്‍കുഞ്ഞിനെപ്പോലെ, പിള്ളയ്‌ക്ക്‌ പല ദുര്‍ബുദ്‌ധികളും തോന്നിയിട്ടുള്ളതായി പറഞ്ഞുകേള്‍ക്കാറുണ്ട്‌.

അന്നുരാത്രിയില്‍ എന്നത്തെയും പോലെ ഗഗനവീഥില്‍ നക്ഷത്രകിന്നരന്മാര്‍ വിവിധ വാദ്യോപകരണങ്ങളൊടെ നിരന്ന്‌ ഗാനമേളങ്ങല്‍ തുടങ്ങുകയും, അവര്‍ക്കുനടുവില്‍ ജാസ്സി ഗിഫ്റ്റിന്നൊപ്പം റിമി റ്റോമി വന്നാലെന്നപോലെ, മേഘക്കീറിന്നൊപ്പം ചന്ദ്രിക പ്രത്യക്‌ഷപ്പെടുകയും ചെയ്തിരുന്നിരിക്കണം!!! ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച എതോ വടക്കന്‍പാട്ട്‌ സിനിമയുടെ ഒന്നാം കളിയും കണ്ട്‌, ഷാപ്പുകാരന്‍ വറീതിനെ കുത്തിയുണര്‍ത്തി, അയാള്‍ പച്ചത്തെറി മേമ്പൊടിചേര്‍ത്തു നല്‍കിയ 'പഴങ്കഞ്ഞിക്കള്ളും' മോന്തി രണ്ടു പിള്ളമാരും സൈക്കിളില്‍ ആമോദിച്ച്‌ അര്‍മ്മാദിച്ച്‌ അങ്ങനെ വരുകയാണ്‌. "ഊരിയ വാളിത്‌ ചോരയില്‍ മുക്കിചരിത്രമെഴുതും ഞാന്‍,പുതിയൊരു ചരിത്രമെഴുതും ഞാന്‍.അപമാനത്തിന്‍ കറുത്ത കഥകള്‍തിരുത്തിയെഴുതും ഞാന്‍..."എന്നിങ്ങനെയുള്ള സിനിമാപ്പാട്ട്‌ കഴിയുന്നത്ര ഉച്ചതില്‍ തൊണ്ട കീറുമാറ്‌ ആലപിക്കുന്നുമുണ്ട്‌. വൈകുന്നെരത്ത്‌ വഴിയോരവിപണിയില്‍ നിന്ന്‌ 'സംഘടിപ്പിച്ച'പ്പോള്‍ ഒരു ചെറിയ ചാക്ക്‌ നിറയെ ഉണ്ടായിരുന്ന പച്ചക്കറികള്‍, അല്‍പ്പാല്‍പ്പമായി വഴിയോരങ്ങളില്‍ നിക്ഷേപിച്ച്‌ നിക്ഷേപിച്ച്‌ പോയതില്‍, ഇനി ബാക്കിയുള്ള രണ്ട്‌ 'മുരിങ്ങക്ക'കള്‍ രണ്ടാളും 'ഊരിയ വാളാ'യി ഉയര്‍ത്തി പിടിച്ചിട്ടുണ്ട്‌. പാട്ട്‌ അവിരാമം തുടരുമ്പോള്‍...!അതാ നില്‍ക്കുന്നു... വഴിയുടെ ഒത്ത മദ്‌ധ്യത്തില്‍... എന്റമ്മേ!മറ്റാരുമല്ല, സ്ഥലം സബ്‌ ഇന്‍സ്‌പെക്ടര്‍ തൊഴിവീരന്‍ രാമലക്ഷ്മണപ്പണിക്കര്‍.

ആയിടയ്ക്ക്‌ അടുത്തെവിടെയൊ നടന്ന മുഖംമൂടി ആക്രമണത്തിന്റെയും, ഭവനഭേദനത്തിന്റെയും കേസന്വേഷണവുമായി കക്ഷി രാത്രിവണ്ടിയില്‍ 'റോന്തുക'യായിരുന്നു അപ്പോള്‍. 'ഊരിയ വാള്‍, ചോരയില്‍ മുക്കുക, ചരിത്രമെഴുതുക' തുടങ്ങിയ നക്‌സലൈറ്റ്‌ മുദ്രാവാക്യങ്ങളുമായി, ഈ പാതിരാത്രിയില്‍ തന്റെ തട്ടകത്തില്‍ വിലസുന്ന റാസ്‌കല്‍സിനെ അതിയാന്‍ വിടുമോ?ഏമാനെ കണ്ടപ്പോള്‍ പിള്ളമാരുടെ കണ്ടീഷന്‍ അല്‍പ്പമൊന്ന്‌ മെച്ചപ്പെട്ടു. 'കട്ടിന്റെ കെട്ട്‌' അല്‍പ്പമൊന്നിറങ്ങി. തിരിച്ചറിവും ബഹുമാനവും താനേ ഉണ്ടായി.

"നമസ്കാരം അങ്ങത്തേ..."
"ആരാടാ നീ?" എസ്‌. ഐ. ചീറി.
"അനന്തമ്പിള്ളയാന്നേ...!"
"എന്തുവാടാ ജോലി...?"
"എഴുത്തുകാരനാണേ..."
"ഓഹോ... എഴുത്തുകാരനോ?"ഏമാന്‍ ഭവ്യതയോടെ തൊപ്പിയൂരി വിനയിച്ചു കാണിച്ചു.
"എഴുത്തുകാരന്‍ ഒരു ദെവസം എത്ര വരി എഴുതുമെന്നു പരഞ്ഞാട്ടെ..!!!" തൊലിയുരിയുന്ന കളിയാക്കല്‍.
"ദെവസോം.. ആയിരം വരിയോളം എഴുതുവേ ഏമാന്നേ..." പിള്ളയുടെ താഴ്‌മയുള്ള മറുപടി.
"പ്‌ഫ... ശുനകരാജാവിന്റെ സീമന്തപുത്രാ! ഓരോ ദെവസോം ആയിരം വരിയെഴുതാന്‍ നീയാരെടാ റാസ്കല്‍? ഹോണോലൂലുവിലെ പഞ്ചായത്ത്‌ പ്രസിഡന്റോ?"
"അല്ലേ.. മൈനാഗപ്പള്ളീലെ കരയോഗം പ്രസിഡന്റാന്നേ..."പണിക്കരോട്‌ 'നായരാ'ണെന്നൊരു നമ്പരിട്ടു നോക്കിയതാ!
"ച്‌ഛീ.. ഒരു മതേതരരഷ്ട്രത്തിലെ നിയമപാലകനോട്‌ ജാതി പറയുന്നോടാ... നായിന്റെ സുതനേ..?" മതേതരപ്പോലീസ്‌ ചീറുകയാണ്‌.
"കുമാരന്നാശാന്റെ വക രണ്ടെടങ്ങഴി ചെമ്മീന്‍ ചിയാങ്ങ്‌ കൈഷക്കിന്റെ ഏണിപ്പടിയേലിരുന്ന്‌ തോടുപൊളിക്കുന്ന ബെല്ല്യ എഴുത്തുകാരനായ തകഴി പപ്പൂള്ളച്ചേട്ടന്‍ പോലും ഒരു ദെവസം കഷ്ടിച്ച്‌ നൂറ്റിനാപ്പത്തിനാല്‌ വരിയേ എഴുതത്തൊള്ള്‌. തകഴിച്ചേട്ടനെക്കാള്‍ കൂടുതല്‍ എഴുതി 'നോേഫല്‍ സമ്മാനം' മേടിക്കാനാന്നോടാ നിന്റെ ഗൂഢാലോചന? നീ നക്‌സലൈറ്റാ, അല്ലിയോടാ?" രാമലക്ഷ്മണപ്പണിക്കര്‍ അലറലോടലറല്‌ തന്നെ.

അനന്തന്‍ പിള്ളയുടെ ഉടുവസ്ത്രമശേഷം കൂട്ടിപ്പിടിച്ച്‌ രണ്ടുതവണ അന്തരീക്ഷത്തിലുയര്‍ത്തി, തന്റെ കാല്‍മുട്ടിനാല്‍ നാഭീദേശത്തെ നന്നായി കശക്കിക്കലക്കിക്കളഞ്ഞു. എന്നിട്ടും കലിമാറാഞ്ഞവനോ... കൂട്ടുപ്രതിയുടെ നേരേ തിരിഞ്ഞു.

"നീയാരാടാ.... പന്ന...?"ശങ്കരപ്പിള്ള ബധ കയറിയപോലെ വിറയ്ക്കുകയാണ്‌. തറയില്‍ തളര്‍ന്നിരുന്ന്‌ നിലവിളിക്കുന്ന അനന്തന്‍ പിള്ളയെ നോക്കി, അയാള്‍ വല്ലവിധവും പറഞ്ഞു.
"... കൊല്ലല്ലേ യേമാനേ! ഞാന്‍ ശങ്കരപ്പിള്ളയാണേ..." കക്ഷി കരയുകതന്നെയാണ്‌.
"ങും... അതിബഹുമാനം വെണ്ടെടാ പുല്ലേ. ഓഹ്ഹൊഹോഹോ...... എനിക്കു കൈയാകെ പെരുത്ത്‌കേറുന്നല്ലോ എന്റെ മണ്ടയ്‌ക്കാട്ടമ്മച്ചീ! ആട്ടെ, നെനക്കെന്താടാ പണി, പൊന്നുമോനേ?"

ആഹാ.. എന്തൊരു സ്നേഹം?ആധാരമെഴുത്തുകാരന്‌ കിട്ടിയത്‌ ഇത്ര ഭയങ്കരമായിട്ടാണെങ്കില്‍, അയാളുടെ സഹായിയായ തനിക്ക്‌ അതിലും ഭാരമേറിയ ഇടിയായിരിക്കും കിട്ടുക. തൊഴില്‍രംഗം മാറ്റിപ്പറഞ്ഞാല്‍ രക്ഷയായെങ്കിലോ! അതുതന്നെ വഴിയെന്ന്‌ ശങ്കരപ്പിള്ള നിശ്ചയിച്ചു.

"ചാരപ്പണിയാന്നേ..."രാമലക്ഷ്മനപ്പണിക്കരുടെ മുഖത്തെ സന്തോഷം അതോടെ പോയി. ബഹുമാനം കൂടുകയും ചെയ്തു.

"ആര്‍ക്കുവെണ്ടിയാന്നാ അങ്ങത്തെ ചാരപ്പണി ചെയ്യുന്നെ?" വിനീതമായ ചോദ്യം.
"കൊറിയക്കും സിംഗപ്പൂരിനും.. ചെലപ്പഴൊക്കെ ചൈനയ്ക്കും... ചെയ്യാറൊണ്ടേ.." പണ്ട്‌ താന്‍ അവരുടെയൊക്കെ ആവശ്യത്തിനു ചാരപ്പണി ചെയ്തിരുന്നത്‌ സത്യമാണല്ലോ. സത്യം പറയുന്നതിന്‌ ആരെ പേടിക്കണം? "സച്‌ ബൊല്‍നേ കോ ടര്‍നാ ക്യാ?" നല്ല പാട്ട്‌!

അടുത്ത നിമിഷത്തില്‍ രാമലക്ഷ്മണപ്പണിക്കരുടെ തനിസ്വഭാവം വ്യക്തമായി.
"എടാ... രാജ്യദ്രോഹീ! സ്വന്തം നാടിനെ ഒറ്റുകൊടുത്തിട്ട്‌ എന്റെ സ്റ്റേഷനതിര്‍ത്തിയില്‍ രാവും പകലും ഇങ്ങനെ കഴിയാമെന്നു കരുതിയ നീ അസാധ്യ ബുദ്‌ധിമ)ന്‍ തന്നെ. നെനക്ക്‌ ഇമ്മാതിരി സാദാ സീദാ പ്രയോഗമൊന്നും മതിയാവില്ല. കേന്ദ്രത്തീന്ന്‌ സി. ബി. ഐ. തന്നെ വന്നാലേ നീ സത്യം മുഴുവനും പറയത്തൊള്ളു. അതിനു മുമ്പ്‌ 'ബലഗുളശ്‌ശാദി മുക്കൂട്ടിട്ട്‌ ഞാന്‍ നെനക്കൊരു ഉഴിച്ചില്‍ നടത്തുന്നൊണ്ട്‌. കളി എന്നോടോ..?" എന്നു പറഞ്ഞ്‌ കഴുത്തിന്‌ കുത്തിപ്പിടിച്ചു ഒറ്റക്കൈകൊണ്ട്‌ പൊക്കിയെടുത്ത്‌ വാനിലേക്ക്‌ ഒരേറ്‌.
പിന്നെ...

അവസാന സീന്‍:

മ ങ്ങിയ വെളിച്ചത്തില്‍ ജയിലഴികള്‍ക്കുള്ളില്‍ എല്ലാം തകര്‍ന്നവരായി തല കുമ്പിട്ടിരികുന്ന രണ്ട്‌ പിള്ളമാരുടെയും മുഖങ്ങളുടെ ക്ലോസപ്‌. ചതഞ്ഞ ഇഞ്ചയെന്നൊ, പൂരം കഴിഞ്ഞ മൈതാനമെന്നോ, ആദ്യരാത്രി പൊലിഞ്ഞ മണിയറയെന്നോ ... ഏത്‌ ഉപമ വേണമെങ്കിലും ചേരുന്ന അവറുടെ ശരീരത്തിന്റെ 'ഫ്ലെക്‌സിബിലിറ്റി' വ്യക്തമാവുന്ന ചില ആംഗിളുകള്‍. ആരുടെയൊ കൈവിരലുകളാല്‍ താക്കോല്‍ തിരിയുന്ന ജയിലിന്റെ പാണ്ടിത്താഴ്‌.രണ്ടാളും പുറത്തേക്ക്‌ ക്ഷീണിതരായി നടന്നുവരുന്ന ലോംഗ്‌ ഷോട്ട്‌. ദൃശ്യത്തിലേക്ക്‌ തെളിഞ്ഞുവരുന്ന മൂന്ന്‌ ഗൌരവക്കരായ വ്യക്തികളുടെ മിഡ്‌ ഷോട്ടില്‍നിന്ന്‌, കാമറ അനന്തന്‍പിള്ളയുടെയും ശങ്കരപ്പിള്ളയുടെയും മുഖങ്ങളിലേക്ക്‌ സ്‌കിപ്‌ ചെയ്യ്ത്‌, ഇന്‍സ്പെക്ടര്‍ രാമലക്ഷ്മണപ്പണിക്കരിലേക്ക്‌.

അയാള്‍ മുന്നിലേ മൂന്ന്‌ കസേരകളില്‍ ആസനസ്ഥരായിരിക്കുന്ന അഴകും ആരോഗ്യവും ആവശ്യത്തിലധികം മാന്യതയും... തോന്നിക്കുന്ന വി. ഐ. പി.-കളോട്‌ പറയുന്നു.

"അപ്പോള്‍... നിങ്ങളാണല്ലേ... ആ 'കൊറിയയും', 'സിംഗപ്പൂരും', 'ചൈനയും'. ഞാങ്കരുതി... ശരിക്കും എവമ്മാര്‌ വിദേശ ചാരമ്മരാണെന്ന്‌...! എന്തായാലും വലിയ ചമ്മലായിപ്പോയി...! ഈ നാട്ടുകാരെടെയൊരു കാര്യം! ഒരോ മാന്യമ്മാര്‍ക്ക്‌ അന്യരാജ്യങ്ങളുടെ പേരിടാതെ നമ്മടെ നാട്ടിലൊള്ള സ്ഥലപ്പേര്‌ വല്ലതും വിളിച്ചൂടേ?"

വിദേശ രാജ്യങ്ങളുടെ പേരുകള്‍ 'വിളിപ്പേര്‍' ആയിട്ടുള്ള മൂന്ന്‌ വി. ഐ. പി.-കളും കാര്യം മനസ്സിലാവാതെ പരസ്പരം നോക്കി. അപ്പോള്‍, രാമലക്ഷ്മണപ്പണിക്കര്‍ ഇപ്രകാരം വിശദീകരിക്കുകയുണ്ടായെന്ന്‌ വേണാട്ടുചരിതം ഓട്ടന്‍തുള്ളലില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

'ഊളമ്പാറ'യെന്നോ, 'കുതിരവട്ട'മെന്നോ... 'ചാലക്കമ്പോള'മെന്നോ മറ്റോ!? "

***

Saturday, November 18, 2006

കടലിനു മീതെ നടക്കുന്നവര്‍

കഥ:

അന്നും പതിവുപോലെ അവര്‍ നടക്കാനിറങ്ങി. നക്ഷത്രങ്ങള്‍ ഉറക്കമിളയ്ക്കുമ്പോള്‍ ഉണര്‍ച്ചയുടെ തീരത്തിലൂടെ നടക്കുക രസകരമാണല്ലോ. കടല്‍ ശാന്തമായിരുന്നു. അകലത്തെ നൗകകളിലെ വെളിച്ചത്തിന്റെ ചീളുകള്‍ നക്ഷത്രങ്ങളെ കളിയാക്കിച്ചിരിച്ചു. ഇരുവരും ഉടല്‍കൊണ്ട്‌ ക്ഷീണിതരെങ്കിലും കാല്‍പ്പാദങ്ങള്‍ തളര്‍ന്നിരുന്നില്ല. മണല്‍ക്കരയിലെ ചെറുകാറ്റിന്റെ ഉപ്പില്‍ ചുണ്ടുവരണ്ടപ്പോള്‍ ഗാന്ധി ചോദിച്ചു.

'നമ്മള്‍ തുടങ്ങിയതെവിടെയാണ്‌?'

'മനുഷ്യനില്‍ നിന്ന്‌..' മാര്‍ക്സിന്റെ മറുപടി.

'അതെ.. .. മനുഷ്യന്‍. ആ ഗോര്‍ക്കി പറഞ്ഞതെന്താ? എത്ര മഹത്തായ പദമെന്നോ മറ്റോ..'

'ശരി തന്നെ. അതിനുമെത്രയോ മുമ്പ്‌ സോക്രട്ടീസ്‌ പറഞ്ഞിരുന്നു (അതോ അരിസ്‌റ്റോട്ടിലോ... ഒരു മറവിപോലെ...!)
അവന്‍ സ്വതന്ത്രനായി ജനിക്കുന്നുവെന്നും, ഒടുക്കം വരെ ബന്ധനത്തില്‍ തുടരുന്നുവെന്നും..'

'ആ ചങ്ങല മനുഷ്യന്‍ സ്വയം നിര്‍മ്മിച്ചതല്ലേ? ഓരോന്നും തകര്‍ത്തെറിയുമ്പോള്‍ മറ്റൊന്ന്‌..'

'അതേ, നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രമാണെന്ന എന്റെ വിപ്ലവാഹ്വാനം പോലും ഇന്ന്‌ മറ്റൊരു ചങ്ങലയായി പരിണമിച്ചോ എന്ന്‌ സംശയിക്കണം.' മാര്‍ക്സ്‌ ചിന്താകുലനായി.

'ശരിതന്നെ മാര്‍ക്സ്‌, നമ്മള്‍ വിഭാവനചെയ്തതും ലോകം കണ്ടെത്താന്‍ ശ്രമിച്ചതും വ്യത്യസ്‌തമായിപ്പോയി..'

'സുഖലോലുപതയോടുള്ള ആര്‍ത്തിയും, അതിനുവേണ്ടി ആദര്‍ശത്തെ കൈവെടിയാനുള്ള ത്വരയുമാണ്‌ മനുഷ്യന്റെ ആകെത്തുകയെന്നു വന്നാല്‍, അതെത്ര കഷ്ടമാണ്‌ ഗാന്ധി..?'

'ആരെല്ലാം പറഞ്ഞു, ഉപദേശിച്ചു, തിരുത്തി, നയിച്ചു. എന്തു പ്രയോജനം?'

'ഇപ്പോ..ഗൗരവമുള്ള പുതിയ ചില ചോദ്യങ്ങളും കേള്‍ക്കുന്നു, 'ബുദ്ധിശാലികളെക്കൊണ്ട്‌ പ്രയോജനമെന്ത്‌?' എന്നൊക്കെ. ഈ വര്‍ഗ്ഗം കേരളത്തില്‍ മാത്രമേ ഇത്ര ചീത്തയായിട്ടുള്ളു. അല്ലേ? ഭാഗികമായ സത്യങ്ങളില്‍ത്തൂങ്ങിപ്പിടിച്ചുള്ള അവരുടെ തര്‍ക്കങ്ങള്‍ എങ്ങുമെത്താന്‍ പോകുന്നില്ല...'

'അതൊക്കെ നമ്മള്‍ പ്രതീക്ഷിച്ചതല്ലേ? തുടങ്ങിയപ്പോള്‍ത്തന്നെ എന്തെല്ലാം എതിര്‍വാദങ്ങള്‍? ഭീഷണികള്‍. നുണക്കഥകള്‍. അര്‍ദ്ധസത്യങ്ങളായ വിലയിരുത്തലുകള്‍.'

'വാസ്തവം. എക്കാലത്തും ലോകത്തിന്റെ ഗതി ഇതൊക്കെത്തന്നെയായിരുന്നു. ചരിത്രപരമായ വങ്കത്തങ്ങളുടെ ഘോഷയാത്ര..' മാര്‍ക്സിന്‌ ചിരി വന്നു.

'എങ്കിലും മാര്‍ക്സ്‌, നമ്മള്‍ ഇത്രയേറെ തിരസ്കരിക്കപ്പെടേണ്ടവരായിരുന്നോ? ഒരു ദയാശൂന്യത എവിടെയും നമ്മെ വേട്ടയാടിയില്ലേ? ലോകം ഇന്നും നമ്മളെ വേണ്ടവിധം തിരിച്ചറിയാതെ പോകുന്നതെന്ത്‌?' ഗാന്ധിയുടെ വാക്കുകള്‍ ഇടറി.

'ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ നേരിട്ടതെന്തെല്ലാമായിരുന്നു? പട്ടിണിയും രോഗവും കവര്‍ന്നെടുത്ത എന്റെ കുഞ്ഞുങ്ങള്‍, നക്കാപ്പിച്ചയുടെ നാണയത്തുട്ടുകളാല്‍ സമ്പന്നതയുടെ വക്താക്കള്‍ എന്നെ വിലയ്ക്കെടുക്കാന്‍ തുനിഞ്ഞപ്പോള്‍ കാലിടറിപ്പോകുമായിരുന്നു. എന്നെ നിലനിര്‍ത്താന്‍ സ്വയം എരിഞ്ഞുകൊണ്ടിരുന്നു എന്റെ ജെന്നി, കുഞ്ഞായിരുന്ന മുഷ്‌, എന്റെ പ്രതീക്ഷയും സ്വപ്നവുമായിരുന്ന പൊന്നുമോള്‍ എലിനര്‍ .. .. വയ്യ ഗാന്ധീ, ഇന്നും പിഴുതെടുക്കപ്പെടുന്ന എന്റെ ചിന്തയുടെ വേര്‍പടലങ്ങളില്‍ ചോരപൊടിയുന്നു. അത്‌ ആരുമറിയുന്നില്ലല്ലോ!' മാര്‍ക്സ്‌ തേങ്ങി.

'എനിക്കറിയാം.. താങ്കളുടെ വിഷമത, ദുഃഖം, നിരാശ.' ഗാന്ധി മാര്‍ക്സിന്റെ തോളില്‍ കൈചേര്‍ത്ത്‌, ഊന്നുവടിയില്‍ ഭാരമര്‍പ്പിച്ച്‌ അല്‍പനേരം നിന്നു.

'താങ്കള്‍ക്കറിയുമോ മാര്‍ക്സ്‌, യദുവംശത്തിന്റെ നാശം സ്വയം അവര്‍ സ്ഷ്ടിച്ച കഥ. കേവലം ഒരു ലോഹക്കഷണത്തില്‍ നിന്ന്‌ ഒരു കുലത്തിന്റെ സര്‍വ്വനാശം. ഞങ്ങളുടെ ഇതിഹാസങ്ങളില്‍ ഒട്ടനവധി ജീവിതവീക്ഷണങ്ങളുണ്ട്‌. ദ്വാരകാവാസിയുടെ പിന്‍തലമുറ തമ്മിലടിച്ച്‌ കുലം മുടിച്ചതുപോലെയാണ്‌ ഇന്നത്തെ ലോകത്തിന്റെ അവസ്ഥ. സ്വയം കണ്ടെത്തിയ ആയുധങ്ങളാല്‍ അവര്‍ വിതച്ചത്‌ കൊയ്യുന്നു.'

'അത്തരം കഥകള്‍ എല്ലാ ദേശങ്ങളിലും ഭാഷകളിലുമുണ്ടാവാം. പക്ഷെ, ദേശവും ദേശീയതയും തീരെ സങ്കുചിതമായിപ്പോയ കാലത്തിലാണ്‌ എന്റെ അനുഭവങ്ങളെല്ലാം. ജര്‍മ്മനിയില്‍ പിറന്ന ഞാന്‍ സത്യം പറഞ്ഞപ്പോള്‍ നാടുകടത്തപ്പെട്ടു. അദ്ധ്വാനിക്കുന്നവരുടെ മാനിഫെസ്റ്റോ എഴുതിയതിനാല്‍ ഫ്രാന്‍സും എനിക്കന്യമായി. പിന്നെ ഇംഗ്ലണ്ടിന്റെ ദയാവായ്പ്‌. അതൊരിക്കലും മറക്കാനാവില്ല. പക്ഷേ കാപട്യത്തിന്റെ പല മുഖംമുടികളെയും തിരിച്ചറിയാന്‍ വൈകിപ്പോയിട്ടുണ്ട്‌. എന്റെ പ്രിയമിത്രം ഏംഗല്‍സില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രത്തോളമെങ്കിലും നിലനില്‍ക്കുമായിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ എനിക്കെന്ത്‌ ദേശീയത? അതുകൊണ്ടുതന്നെ മനുഷ്യനില്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു സാര്‍വ്വദേശീയതയെ സൃഷ്ടിക്കാന്‍ ഞാന്‍ ജീവിതം സമര്‍പ്പിച്ചു.'

'നാട്ടുരാജ്യങ്ങളുടെയും നാഗരികതകളുടെയും സമ്മിശ്രാവസ്ഥയില്‍ നിന്ന്‌ ഇംഗ്ലീഷുകാരുടെ അധികാരഗര്‍വ്വിലേക്ക്‌ പറിച്ചെറിയപ്പെട്ട ഒരു നാട്ടില്‍ എന്റെ ദൗത്യവും ശ്രമകരമായിരുന്നു. അതിഭൗതികതയില്‍ വീണുപോയ അധികാരികളും ദേശീയ നേതാക്കളും. എതിരഭിപ്രായങ്ങളെ ചോരയില്‍മുക്കിക്കൊന്നുമാത്രം പരിചയമുള്ളവരുടെ നീണ്ടനിര. ജാതി-മത വൈജാത്യങ്ങളുടെ പടലപ്പിണക്കങ്ങള്‍. വംശീയതയുടെ ഹാലിളക്കങ്ങള്‍. ദരിദ്രനാരായണന്മാരുടെ എങ്ങുമെത്താത്ത വിലാപശ്രുതികള്‍. ശക്തമായ ഇത്തരം വാസ്തവങ്ങളോട്‌ പൊരുതാന്‍ എടുത്തുചാട്ടത്തെക്കാള്‍ നല്ലത്‌ ഭാരതീയമായ ഒരു യുക്തിമാര്‍ഗ്ഗമാണെന്ന്‌ തോന്നി. മതങ്ങളിലെയും മനുഷ്യനിലെയും തിളക്കമുള്ള വശങ്ങളെ മാത്രം സചേതനമാക്കി ത്യാഗത്തിന്റെ ഉയര്‍ച്ചകള്‍ നേടാനുള്ള ശ്രമം. പരാജയപ്പെടിട്ടുണ്ടാവാം. അതുകൊണ്ടാണല്ലേ ഇന്ന്‌ കപടാവതാരങ്ങളുടെ കാല്‍ച്ചുവട്ടില്‍ ജനം സാഷ്ടാംഗപ്രണാമം ചെയ്യുന്നത്‌. എങ്കിലും പൂര്‍ണ്ണവിരാമം എന്നൊന്നില്ല... മാര്‍ക്സ്‌.'

'സ്വന്തം അനുഭവങ്ങളില്‍നിന്നുപോലും മനുഷ്യന്‍ പഠിക്കുന്നില്ലല്ലോ? കണ്ടാലും കൊണ്ടാലും പഠിക്കാത്തവരുടെ കാലം. താങ്കള്‍ കലികാലമെന്നു പറയും. അല്ലേ.?'

'ഹ.. ഹ.. ഹ! അതും പോകട്ടെ മാര്‍ക്സ്‌, നമ്മള്‍ പറഞ്ഞതിനെ പിന്‍പറ്റിയ ജനതയുടെ കഥയോ? അവരും പക്വമല്ലാത്ത വീക്ഷണവൈവിധ്യങ്ങളാല്‍ പരാജയപ്പെടുകയല്ലേ? നമ്മള്‍ കാലഹരണപ്പെട്ടതായിപ്പോലും പറയാന്‍ ചിലര്‍ക്കു മടിയില്ല.'

'അതൊക്കെ അവര്‍ തര്‍ക്കിക്കാന്‍ വേണ്ടി നിരത്തുന്ന കരുക്കളല്ലേ? ഗാന്ധീ, മുകളില്‍ കുമിഞ്ഞുകൂടിയ ചാരത്തിന്റെ ശൂന്യതമാത്രമേ അവരൊക്കെ അറിയുന്നുള്ളു. അടിയിലുള്ള കനലുകളുടെ തീക്ഷ്ണത കാണാന്‍ അവരുടെ അന്ധനേത്രങ്ങള്‍ക്ക്‌ കഴിയാത്തതാണ്‌ കാരണം.' മാര്‍ക്സ്‌ ചിന്താധീനനായി.

'ഇനി ഇത്തിരിയിരിക്കാം, ഈ മണലില്‍. സത്യത്തില്‍ ഇങ്ങനെയൊരു മരുഭൂമിയില്‍ എത്തിപ്പെടുമെന്ന്‌ നമ്മള്‍ സ്വപ്നം കണ്ടിരുന്നതാണോ?' - ഗാന്ധി.

'ഒരിക്കലുമല്ല. പക്ഷേ, നമ്മള്‍ കാണാത്ത ലോകങ്ങളും ജനതകളും അനേകം ദിശകളില്‍ ചിതറിക്കിടക്കുന്നതായി ഞാന്‍ സങ്കല്‍പ്പിച്ചിരുന്നു. അവരുടെ വ്യത്യസ്തങ്ങളായ ചിന്തകളും സംസ്കാരങ്ങളും പുതുക്കാനുള്ള ഉപകരണമായി ഞാന്‍ ചിലതൊക്കെ രൂപപ്പെടുത്തിയിരിക്കാം. സ്വന്തം കുടുംബം പട്ടിണിയിലും രോഗത്തിലും മുങ്ങിപ്പോകുമ്പോള്‍, മുഴുവന്‍ നിസ്വരുടെയും പട്ടിണിയും രോഗവും ഇല്ലാതാക്കാന്‍, ലോകത്തിന്റെതന്നെ രോഗങ്ങള്‍ മാറ്റാന്‍ ഊര്‍ജ്ജം മുഴുവന്‍ വിനിയോഗിച്ച ഞാന്‍ ഒരു വിഡ്ഢിയാണെന്ന്‌ ഉത്തരാധുനികര്‍ കരുതുന്നുണ്ടാവും. അവര്‍ സ്വാര്‍ഥത പുലമ്പുകയാണ്‌'

'എന്നെക്കുറിച്ച്‌ മക്കളും കൊച്ചുമക്കളും പോലും വിലയിരുത്തിയത്‌ അങ്ങനെയാണല്ലോ. അതിശയിക്കാനില്ല. അവസരത്തിനൊത്ത്‌ വെച്ചുമാറാനുള്ള ഒരു കീറക്കറന്‍സിയല്ലേ ഞാന്‍..! ഞൊടിയിടയില്‍ സര്‍വ്വദുഃഖങ്ങളും പരിഹരിക്കാനുള്ള ഒറ്റമൂലിയാണ്‌ ആധുനിക ജനാധിപത്യം കാംക്ഷിക്കുന്നത്‌. അധികം ചിന്തിക്കുന്നതും കഷ്ടപ്പെടുന്നതും യുക്തിയല്ലപോലും. വെറും പ്രായോഗികതാവാദം...' ഗാന്ധി വ്യസനിച്ചു.

'നമ്മള്‍ ചില ഉപകരണങ്ങള്‍, മുഴക്കോലുകള്‍ - ക്രമീകരിച്ചു. ശരിത്ന്നെ. എന്നാല്‍, ആ ഒരേ ഉപകരണം തന്നെ മാറിവരുന്ന വിവിധാകൃതികളായ എല്ലാ വസ്തുക്കളെയും വസ്തുതകളെയും പുനുഃക്രമീകരിക്കാനുള്ള ഒറ്റമൂലിയാണെന്ന്‌ കരുതിപ്പോയാല്‍ വലഞ്ഞതു തന്നെ'. മാര്‍ക്സ്‌ കിതച്ചു.

'ബാലിശമായ ബുദ്ധിവൈഭവമാണ്‌ പലരുടെയും യോഗ്യത. പിന്നെങ്ങനെ നേരെയാകും. ഉപകരണം ദര്‍ശനത്തിന്റെ പരിവേഷമണിയുമ്പോള്‍ ചിലരൊക്കെ ദൈവങ്ങളായി ഉയര്‍ത്തപ്പെടുന്നതും ദുര്യോഗമാണ്‌ മാര്‍ക്സ്‌. നമുക്ക്‌ പറ്റിയ പരാജയം അതാവാം.'

'കഷ്ടപ്പെടുന്ന മനുഷ്യന്റെ ആധിയും വേദനയുമായിരുന്നു എന്റെ ചുറ്റിലും. ചൂഷണവും കാപട്യവും സമ്പത്തിന്റെ ധാര്‍ഷ്ട്യ‍വും അന്നും അരങ്ങുവാഴുകയായിരുന്നു. മുതലാളിത്തം വേഷംപകര്‍ന്ന്‌ താണ്ഡവമാടിയ നൂറ്റാണ്ടുകള്‍. അപ്പോള്‍പ്പിന്നെ എതിരിടാനുള്ള മാര്‍ഗ്ഗം സംഘടിതശക്തിതന്നെയാണെന്ന്‌ എനിക്കു തോന്നി. അത്‌ തെറ്റാണെന്ന്‌ ഞാന്‍ കരുതുന്നില്ല. ഇടയ്ക്കൊക്കെ അതേ മാര്‍ഗ്ഗം തന്നെ വേണ്ടിവന്നേക്കും.'

'തികച്ചും സ്വാഭാവികം. താങ്കളുടെ ചിന്ത ശരിയായേക്കം. എന്നാല്‍, ഇന്ത്യയുടെ പാരമ്പര്യവും അന്തര്‍ദ്ധാരകളും സ്വീകരിച്ചപ്പോള്‍ ഞാന്‍ പഴഞ്ചനാണെന്ന്‌ പറയാനായിരുന്നു മിക്കവര്‍ക്കും തോന്നിയത്‌. സമ്മതിക്കുന്നു, ചില വീഴ്ചകള്‍ നമുക്കിരുവര്‍ക്കും പറ്റിയിട്ടുണ്ടാവാമ്‌. പക്ഷേ ഒരു ശൂന്യതയില്‍നിന്നായിരുന്നു നമ്മള്‍ തുടങ്ങിയത്‌. നമ്മളെക്കാളേറെ നമ്മുടെ പിന്‍ഗാമികള്‍ സ്വയം വീണുപോയിട്ടുമുണ്ട്‌. .. ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്ത്‌? എനിക്ക്‌ നന്നായി ദാഹിക്കുന്നു.' ഗാന്ധി പറഞ്ഞു.
അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ ഉപ്പുപാട ഉണങ്ങിപ്പിടിച്ചിരുന്നു. നേരം വെളുക്കുകയാണെന്ന്‌ ഇരുവര്‍ക്കും തോന്നി. പക്ഷേ, വെളിച്ചം അതിന്റെ മങ്ങിയ തിരശ്ശീലയ്ക്കുപിന്നില്‍ മറഞ്ഞിരിക്കുന്നതു പോലെ.

മണല്‍ക്കരയുടെ അതിരിലുള്ള ഈന്തപ്പനകളുടെ ചുവട്ടില്‍ അവരെത്തി. പൂത്തുവിടര്‍ന്ന കുലകളില്‍ ഹരിതമണികള്‍ തൂങ്ങുന്നു. ഇളം പ്രകാശത്തില്‍ അവ ആകര്‍ഷകമായ ഒരു കാഴ്ചയായിരുന്നു. കാറ്റില്‍ ചിതയുടെ അലയൊലികള്‍. കോണ്‍ക്രീറ്റുകൊണ്ട്‌ രൂപപ്പെടുത്തിയ ചെറിയൊരു കൂടാരത്തില്‍ അവര്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ഒരിന്ത്യക്കാരന്‍ അവിശ്വാസം കുതറിയ മുഖത്തോടെ നിന്നു.

'വെള്ളം കിട്ടുമോ.. കുറച്ച്‌?' മാര്‍ക്സിന്റെ ഗാഢത

'ഞങ്ങള്‍ ക്ഷീണിതരാണ്‌?' ഗാന്ധിയുടെ ഇടര്‍ച്ച

'എനിക്ക്‌ വിശ്വാസം വരുന്നില്ല. കയറി വരിന്‍.. മഹാത്മാക്കളേ..' അയാള്‍ അതിശയവും സന്തോഷവും കലര്‍ന്ന ശബ്ദത്തില്‍ ക്ഷണിച്ചു. ഇതെന്താ ഈ രണ്ടവതാരങ്ങളും ഒന്നിച്ചിങ്ങനെ - എന്നൊരു ചോദ്യം അയാളുടെ ചുണ്ടില്‍ തുടുത്തുനിന്നു.

'കാണുന്നതെന്തും പെട്ടെന്നങ്ങ്‌ വിശ്വസിക്കുന്നതില്‍ക്കവിഞ്ഞ മണ്ടത്തരമില്ല.' മാര്‍ക്സ്‌

ഇരുവരും ആ ഇടുങ്ങിയ കൂരയ്ക്കു കീഴില്‍, ശീതീകരണിയുടെ തണുപ്പില്‍, താഴെവിരിച്ച കാര്‍പെറ്റിന്റെ പരുപരുപ്പില്‍ ഇരുന്നു. രണ്ടു ഗ്ലാസ്സുകളില്‍ വെള്ളം പകര്‍ന്നുനല്‍കി അയാളും അരികത്തിരുന്നു. ഗാന്ധിയുടെ ചുണ്ടില്‍ പുച്ഛത്തിന്റെ മേമ്പൊടിയോടെ 'മഹാത്മാവ്‌' എന്ന പദം കുറേ നേരം തങ്ങിനിന്നു. അവിശ്വസനീയത മായാത്ത ആതിഥേയന്റെ മുഖത്തേക്കു നോക്കി മാര്‍ക്സ്‌ ചോദിച്ചു.. 'മലയാളി..?'

'അതേ.. താങ്കളുടെ ഒരാരാധകനാ ഞാന്‍... അങ്ങയുടെയും..' അയാള്‍ ഗാന്ധിയെ നോക്കി ചിരിച്ചു.

'ആര്‍ക്കുവേണം നിങ്ങളുടെ ആരാധന. ഒപ്പുകടലാസ്‌ ശെയിലിയുടെ ഉപജ്ഞാതാക്കളെന്ന്‌ ഞാന്‍ നിങ്ങളെ - മലയാളികളെ വിശേഷിപ്പിച്ചാല്‍ വിരോധം തോന്നുമോ? എന്തുമേതും തൊണ്ടതൊടാതെ വിഴുങ്ങുന്ന ആര്‍ത്തിയുടെ മൂര്‍ത്തികള്‍?'

'ഏയ്‌.. തര്‍ക്കിക്കാന്‍ ഞാനില്ല. ഞങ്ങളുടെ ബൗദ്ധികലോകത്തിന്‌ ഏറ്റവും ശക്തിയേറിയ ഇന്ധനം പകര്‍ന്നുതന്ന നിങ്ങള്‍ രണ്ടാളും എന്തു പറഞ്ഞാലും ഞാന്‍ കേള്‍ക്കും. ഒപ്പുകടലാസ്‌ മാത്രമല്ല, ഞങ്ങള്‍ മറ്റു പലതുമാണ്‌' അയാള്‍ ശാന്തമായി പറഞ്ഞു.

'പക്ഷേ, നിങ്ങളുടെ സമൂഹം, ജാതിയും ഉപജാതിയും തിരിച്ച്‌ നൂറുകണക്കിന്‌ ഇനങ്ങളായിട്ടുണ്ടല്ലോ..! ഇനിയും മതിയായില്ലേ ഈ വിനോദം, വിവാദവ്യവസായം?' മാര്‍ക്സിന്റെ ശബ്ദത്തിന്‌ കനം കൂടി.

ഗാന്ധി ഇടയ്ക്കു വീണു 'ഓ.. മാര്‍ക്സ്‌. രോഷമടക്കൂ. ഇയാളോട്‌ കയര്‍ക്കുന്നതില്‍ ഔചിത്യമെന്താണ്‌? പാവം. കടല്‍നീന്തി ഇക്കരെയെത്തി ജീവിതം വില്‍ക്കുന്ന ഒരു സാധാരണക്കാരന്‍. സ്വന്തം നാട്ടില്‍പ്പോലും അന്യനാക്കപ്പെടുന്നവന്‍. ഒരര്‍ത്ഥത്തില്‍ നമ്മളും ഇയാളെപ്പോലെയായിരുന്നല്ലോ.'

'ഓ? ശരിയാണ്‌. ക്ഷമിക്കൂ കുഞ്ഞേ. ഞാന്‍ അത്രയ്ക്കൊന്ന്ു‍ം ചിന്തിച്ചില്ല.' മാര്‍ക്സ്‌ അയാളുടെ കൈത്തണ്ടയില്‍ മൃദുവായി പിടിച്ചമര്‍ത്തി.

ഗാന്ധി ആര്‍ദ്രതയോടെ പറഞ്ഞു.
'ഈയിടെ ഞാനും ഇങ്ങനെയൊക്കെ വികാരംകൊള്ളാറുണ്ട്‌. ലോകത്തിന്റെ പരിവര്‍ത്തനം എതിര്‍ദിശയിലേക്ക്‌ പോകുമ്പോള്‍. മനുഷ്യന്റെ നേട്ടങ്ങളെ അവന്‍തന്നെ തലകുത്തനെ നിര്‍ത്തുമ്പോള്‍, നമ്മള്‍ മേറ്റ്ന്തു ചെയ്യാന്‍?'

അയാളുടെ കണ്‍മുമ്പിലൂടെ നീളമേറിയ ഒരു ജാഥ കടന്നുപോയി. മൂവര്‍ണ്ണക്കൊടികളും ദേശീയതയുടെ തുടിപ്പുകളും തൊങ്ങലണിയിച്ച പരശ്ശതം ഇന്ത്യക്കാരുടെ വികാരനിര്‍ഭരമായ ഹൃദയതാളം അതില്‍ മുഴങ്ങി. മുന്നില്‍ നടക്കുന്നവരുടെ പാദങ്ങളെ അണുതെറ്റാതെ പിന്തുടരുന്ന അണികള്‍. അവര്‍ ഉപ്പുകുറുക്കാന്‍ കടല്‍വെള്ളം ചട്ടികളില്‍ കോരി, അടുപ്പുണ്ടാക്കി, അഗ്നി ജ്വലിപ്പിച്ചു. കുതിരപ്പട്ടാളത്തിന്റെ ലാത്തികളാള്‍ തകര്‍ന്നുവീണവരുടെ രോദനത്താല്‍ അയാളുടെ കാതുകള്‍ മരവിച്ചുപോയി.

'വെള്ളത്തിന്‌ വല്ലാത്ത ഉപ്പുണ്ടല്ലോ? ഇതെന്താ കടല്‍വെള്ളമാണോ?' ഗാന്ധി സംശയിച്ചു.

'എനിക്കങ്ങനെയല്ല തോന്നിയത്‌. ചോരയുടെ ചുവ. അതേ.. മനുഷ്യന്റെ ചോര..' മാര്‍ക്സിന്‌ ഓക്കാനം‍.
ആ താടിയും മുടിയും വല്ലാതെ വളര്‍'ു‍ തിങ്ങിയിരുന്നു. നര മേഞ്ഞുതുടങ്ങിയ മേല്‍മീശയില്‍ ജലത്തുള്ളികള്‍ മുത്തുകളായ്‌ തിളങ്ങി. സര്‍വ്വതിനും മീതെ ആ പുഞ്ചിരി മാത്രം നിറഞ്ഞു പെയ്തു.

ഹൃദയത്തില്‍ നിന്ന്‌ നീളമേറിയ ഒരു ചുവപ്പന്‍ ജാഥ തെങ്ങിന്‍ തോപ്പിലൂടെ നീങ്ങുകയായിരുന്നു. അലവാങ്കുകള്‍ കൂര്‍പ്പിച്ചതില്‍ പതാകകള്‍ കെട്ടിയ സേനാനികള്‍. അവരില്‍ ആണും പെണ്ണുമുണ്ടായിരുന്നു. പന്ത്രണ്ടും പതിനാലും വയസ്സുള്ള ബാലകരുടെ വീര്യമുണര്‍ത്തുന്ന പടപ്പാട്ടുകള്‍ മുഴങ്ങി. കമഴ്‌ന്നുവീണ്‌ ഇഴഞ്ഞു മുന്നേറുന്നവരുടെ ശിരസ്സിനു മുകളിലൂടെ തീയുണ്ടകള്‍ പാഞ്ഞു. ചോരയുടെ അനേകം ചെറു നദികള്‍ മണ്ണിനെ മദിപ്പിച്ചൊഴുകി. നെഞ്ചു പിളര്‍ന്ന തെങ്ങുകളുടെ ഓലപ്പീലികളിലൂടെ ഇണവേര്‍പെട്ട കാറ്റ്‌ മലങ്കാറ്റിന്റെ സന്ദേശവുമായി ഉയര്‍ന്നു പറന്നു.
അയാള്‍ തല കുടഞ്ഞു. അതാകട്ടെ ഒരു പാറപോലെ തരിച്ചുപോയിരുന്നു.

'ഇറങ്ങാം ഗാന്ധി, ഇനിയും ദൂരമുള്ളതല്ലേ?' മാര്‍ക്സ്‌ എഴുന്നേറ്റു. അയാളെ നോക്കി പറഞ്ഞു.

'ഇറങ്ങുന്നു. വീണ്ടും കാണാം.'

കടലിന്റെ ശാന്തതയ്ക്കുമേല്‍ അവര്‍ കാലുകള്‍ നീട്ടിവെച്ചു. അപ്പോള്‍ സൂര്യമണ്ഡലത്തില്‍ നിന്ന്‌ അസാധാരണ രൂപവും കാന്തിയുമുള്ള ഒരുകൂട്ടം പക്ഷികള്‍ താണിറങ്ങിവന്ന്‌ അവര്‍ക്കു ചുറ്റും വട്ടമിട്ടു പറന്നു. ആ പക്ഷികളുടെ പേരെന്ത്‌ എന്ന ചിന്തയോടെ അയാള്‍ നില്‍ക്കുമ്പോള്‍ കടല്‍ ഇരമ്പാന്‍ തുടങ്ങി. ഉള്‍ക്കയുടെ നൈമിഷികപ്രഭയോടെ ഇരുവരും മിന്നി മറഞ്ഞത്‌ അയാളറിഞ്ഞില്ല.

***