അയാള്‍ അവളുടെ ഭര്‍ത്താവെന്നതിലുപരി ഒരു കുടുംബനാഥനാകുന്നു. വായ്‌പ്പുണ്ണുമായി ആലിന്‍കായ്‌കള്‍ പഴുക്കാന്‍ കാത്തിരിക്കുന്ന ഒരു കാക്കയും അയാളാകുന്നു. അതിന്റെ തുലനമില്ലാത്ത കണ്ണുകളിലൂടെ ലോകം ചാഞ്ഞും ചരിഞ്ഞും കറങ്ങുന്നു. അതുകൊണ്ടുതന്നെ, ആ ഒറ്റക്കണ്ണന്‍ കാക്കയുടെ വീക്ഷണത്തിലും വിലയിരുത്തലിലും പ്രപഞ്ചത്തെ സംബന്ധിച്ച യാതൊന്നും ഒരിക്കലും ശരിയാകുന്നില്ലെന്ന പരാതി അന്നുമുതല്‍ ഇന്നുവരെയും തുടരുന്നു. അത്, കൂടും കുടുംബവും വിട്ട്, പെണ്ണിനെയും മണ്ണിനെയും താല്‍ക്കാലികമായി ഉപേക്ഷിച്ച് അയാള്‍ ചേക്കേറിയിരിക്കുന്ന അറേബ്യന്‍ നിഴല്‍മരത്തിന്റെ കൊടും തണുപ്പിലും കൊല്ലുന്ന ചൂടിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാവാം ജീവിതത്തെ അയാള്‍ വല്ലാത്ത രോഷത്തോടെ തിരിഞ്ഞുനോക്കുന്നത്.
മേല്‍പ്പറഞ്ഞ ഒറ്റക്കണ്ണന്‍ കാക്കയുടെ കാര്യത്തില്‍ അയാള്‍ക്ക് ചില അഭിമതങ്ങളും വിയോജിപ്പുകളുമുണ്ട്. അത് ഇന്നുവരെയുള്ള ചരിത്രത്തിന്റെ തനിപ്പകര്‍പ്പാണത്രേ. ആ കരിങ്കാക്കയുടെ പക്ഷപാതങ്ങളും സത്യനിഷേധങ്ങളും മാത്രമല്ല, നുണക്കഥകളുടെ പുരാണവത്ക്കരണവുമെല്ലാം അയാളെ ചൊടിപ്പിക്കുന്നവയാണ്.
"ശരിതെറ്റുകളുടെയും അത്യുക്തികളുടെയും ഗുണനഫലമാണ് ചരിത്രം. സത്യത്തെക്കാള്‍ താല്‍പ്പര്യങ്ങള്‍ക്കാണ് അതില്‍ പ്രാധാന്യം." എന്നൊരു നിര്‍വ്വചനം കലാലയത്തിലെ ദാര്‍ശനികഗ്രീഷ്മങ്ങളിലൊന്നില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓട്ടോഗ്രാഫില്‍ കുറിച്ചുകൊടുത്തത് ഇന്നയാള്‍ മറന്നിരിക്കുന്നു."ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരും" - ശീലമായിക്കഴിഞ്ഞാല്‍ ഇരുളും മെല്ലെ വെളിച്ചമായി തോന്നാം, എന്ന് ഏതോ കവി ജല്‌പിച്ചതുപോലെ, ഇതൊക്കെ തന്റെ വിലയിരുത്തലിന്റെ പ്രശ്നങ്ങളാവാം എന്നുകരുതി ചരിത്രത്തിന്റെ കന്നംതിരിവുകളെ അയാള്‍ ഇത്രനാളും സഹിച്ചും ക്ഷമിച്ചും പോരുകയായിരുന്നു.
ഈ പ്രശ്നത്തിനു സമാന്തരമായിട്ടാണ് അയാളുടെ ജീവിതവീക്ഷണങ്ങളുടെ അസ്ഥിവാരം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. അതായത്, സ്വന്തം വിശ്വാസം, താല്‍പ്പര്യം, പരിഗണന എന്നിങ്ങനെയുള്ള പൊതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അയാള്‍ ഓരോ കാലഘട്ടങ്ങളിലെയും തീരുമാനങ്ങളില്‍ സത്യസന്ധമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അവ പലതും പിന്നീട് 'ബൂമറാങ്ങു'കളായി തിരിച്ചെത്തി ഇടനെഞ്ചില്‍ കടുത്ത ആഘാതമായി മാറിയിട്ടുണ്ട്. അപ്പോള്‍ മാത്രമാണ് ഒരു തീരുമാനം ബൂമറാങ്ങായി മാറുന്നതിലെ അനൗചിത്യം അയാള്‍ക്ക് പിടികിട്ടുന്നത്. അതൊരു നേര്‍ത്ത ബിന്ദുവിലേക്ക് കൂര്‍ത്ത ലക്ഷ്യത്തോടെ പായിക്കപ്പെടുന ശരമാകേണ്ടിയിരുന്നതായി അയാള്‍ പിന്നീട് തിരിച്ചറിയുമ്പോഴാകട്ടെ, ലക്ഷ്യം അദൃശ്യവും ശരം കൈത്തുമ്പിന് അപ്രാപ്യവുമായി മാറിക്കഴിഞ്ഞു.
ഈ കണ്ടെത്തല്‍ അയാളുടെ ജിവിതത്തിന്റെ താത്വികമായ ഒരു പരിച്ഛേദമാണെന്ന് പറയാം. അങ്ങനെ, ഇടവേളകളില്ലാത്ത തിരക്കുകളില്‍ സ്വയം ഊളിയിടുമ്പോഴും അയാളുടെയുള്ളില്‍ അകാരണമായ ചില ഭീതികള്‍ കാക്കക്കണ്ണായി തുറന്നിരുന്നു. വിഭ്രാന്തമായ കാഴ്ചകള്‍ ആവേശിക്കുന്ന ഒറ്റക്കണ്ണ്. അത് നെറുകയിലെ മൂന്നാംകണ്ണായി സംഹാരശേഷി പ്രകടിപ്പിക്കുകയോ, അതിലൂടെ ലോകക്രമം നേര്‍വരയിലേക്ക് വഴിമാറുകയോ ചെയ്തില്ല. പകരം, സ്വതവേ കുഴിഞ്ഞ കണ്ണുകളുടെ പീലിത്തണലുകളില്‍ കാക്കനഖങ്ങള്‍ താഴ്‌ന്നമരുകയും കരിനീലിച്ച അടയാളങ്ങള്‍ വലക്കണ്ണികളായി തെളിയുകയും ചെയ്തു. ഇടയ്ക്കൊക്കെ ഭീതിയുടെ ഭൈരവീമുഖങ്ങള്‍ അയാളെ ഒറ്റപ്പെടുത്തി വേട്ടയാടുകയായി.
അത്, കൊടും ചൂടിന്റെ ജുലൈ ഓഗസ്റ്റ് മാസങ്ങളാണെങ്കില്‍ം മുറിപുട്ടി പുറത്തിറങ്ങി ധൃതിയില്‍ റോഡരികിലെ തണല്‍പറ്റി നടക്കുമ്പോഴാവും ഒരു മഴപ്പുള്ളിന്റെ നേരിയ ചൂളം കേള്‍ക്കുന്നത്. അത് മനസ്സിലെ ഉണങ്ങിയ ചില്ലകളിലേക്ക് ഒരു മഴച്ചാറ്റലായി വീഴുകയാണ്. ശിഖരങ്ങള്‍ തളിര്‍ത്തുലയുന്ന ഋതുവിന്റെ വിലാസനൃത്തം അതോടെ അരങ്ങേറുകയായി. പെട്ടെന്ന്, അയാളൊരു പിതാവായി മഴയിലേക്കിറങ്ങുന്നു.
'തുള്ളിക്കൊരുകുടം' മഴയത്ത് പള്ളിക്കൂടത്തില്‍നിന്ന് തിരിച്ചെത്താന്‍ വൈകിയ മകനെ തിരഞ്ഞുപോയതായിരുന്നു. വഴിയോരത്തെ ഒരു മുറുക്കാന്‍കടയുടെ താഴ്ത്തിവച്ച ഓലച്ചെറ്റയ്ക്കു കീഴില്‍ പുസ്തകസഞ്ചിയും നെഞ്ചോടുചേര്‍ത്ത് അവന്‍ നില്‍പ്പുണ്ടായിരുന്നു. തോരാത്ത മഴയുടെ കുസൃതികള്‍ തനിക്ക് 'കൂട്ടുകാരുമായിച്ചേര്‍ന്ന് പൂര്‍ത്തിയാക്കാനുള്ള ക്രിക്കറ്റ് മേച്ചിനെ തടയുകയാണല്ലോ' എന്ന വിരക്‌തി അവന്റെ മുഖത്തുണ്ടായിരുന്നു.
കുടയുമായി അയാളെ കണ്ടപ്പോള്‍ മകന് സന്തോഷമായി. വഴിയിലിറങ്ങി, മകന്‍ മഴ നനയാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് അയാള്‍ കുട ഒതുക്കിപ്പിടിച്ച് ഒപ്പം നടന്നെങ്കിലും കാറ്റിന്റെ ശക്തികൊണ്ട് കുട ചാഞ്ചാടാന്‍ തുടങ്ങി.
അപ്പോള്‍ മകന്‍ പറഞ്ഞു, 'ഇതിനെക്കാള്‍ നല്ലത് മഴ നനയുന്നതാ'.
ഏറെക്കാലത്തിനു ശേഷമുള്ള മഴയുടെ ആ തണുത്ത തല്ലും തലോടലും അനുഭവിച്ചപ്പോള്‍ അവന്‍ പറഞ്ഞതിന്റെ പൊരുള്‍ അച്ഛന് മനസ്സിലായി.സുഗതകുമാരി രാത്രിമഴയെപ്പറ്റി എഴുതിയതുപോലെ, സായന്തനത്തിലെ മഴയും 'ഏറെത്തണുത്ത വിരല്‍നീട്ടി തലോടുന്ന' അനുഭൂതിയാണ്. അതറിയാന്‍വേണ്ടി അയാള്‍ കുട മടക്കിപ്പിടിച്ചു. കുറെയേറെ നേരം ആകാശമേലാപ്പ് ചോര്‍ന്നൊലിക്കുന്ന ആ ജലനൂലുകളുടെ വൈവിധ്യമാര്‍ന്ന രസാനുഭവങ്ങളറിഞ്ഞപ്പോള്‍ അയാളും മറ്റൊരു കുട്ടിയായി. രണ്ടുപേര്‍ക്കും ആഹ്ലാദത്തിന്റെ മധുമഴയായിരുന്നു പിന്നെ.
"മഴയില്‍ എന്തൊക്കെയുണ്ട്?" അച്ഛന്‍ മകനോട് ചോദിച്ചു.
"നല്ല കുളിരും രസവുമുണ്ട്. പിന്നെ, അമ്മയറിഞ്ഞാല്‍ നല്ല അടിയുമുണ്ട്" എന്നായിരുന്നു മറുപടി.
അപ്പോള്‍ അയാള്‍ പഴയകാലത്തെ ട്യൂട്ടോറിയല്‍ മാഷായി ഒപ്പമുള്ള വിദ്യാര്‍ത്ഥിയോട് പറയാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിയാകട്ടെ, അല്‍പ്പമൊരു രസനീയതയോടെ അതുകേട്ട് ഇടയ്ക്കിടെ മൂളി, ഇടവഴിയിലെ ചെമ്മണ്ണു കലര്‍ന്ന ഒഴുക്കുകളെ കാല്‍പ്പാദങ്ങളാല്‍ തെറിപ്പിച്ച് നടന്നു.
"മഴയില്‍ ആകാശത്തിന്റെ വരമുണ്ട്,
മേഘത്തിന്റെ കാരുണ്യമുണ്ട്,
പ്രപഞ്ചമാകുന്ന സന്തൂരിയുടെ തന്ത്രീനാദങ്ങളുണ്ട്.
ലാസ്യതാണ്ഡവങ്ങളുടെ ചിലമ്പൊലിയുണ്ട്.
മലമേടുകളുടെ ആരോഹണങ്ങളില്‍നിന്ന് ഇഴഞ്ഞിറങ്ങുന്ന
അരുവികളുടെ കുസൃതിച്ചിരിയുണ്ട്.
നിറയുകയും ഒഴിയുകയും ചെയ്യുന്ന
ജലാശയങ്ങളുടെ മോഹവും മോഹഭംഗവുമുണ്ട്.
വിത്തുകള്‍ക്കുള്ളില്‍ തപസ്സിരിക്കുന്ന
ഹരിതാഭയുടെ സ്വപ്നങ്ങളുണ്ട്.
തിരകളാല്‍ പുഴകളെ വരവേല്‍ക്കുന്ന
സമുദ്രത്തിന്റെ പ്രതീക്ഷകളുണ്ട്.. .."
എന്നൊക്കെ അയാള്‍ ദീര്‍ഘമായി പറയുകയായി. ഇതൊക്കെ മകന് മനസ്സിലാവുന്നുണ്ടോ എന്നൊക്കെ ചിന്തിക്കാനുള്ള നേരമല്ല. ഒരുപക്ഷേ, മറ്റുള്ളവരെപ്പോലെ അവനും പിതാവിന്റെ 'അവധിക്കാലത്തെ പലതരം പ്‌രാന്തുകളില്‍ ഒന്നായി മാത്രമേ ആ പ്രഭാഷണത്തെ കരുതുകയുള്ളു. വീട്ടുപടിക്കലെത്തുംമുമ്പ് അമ്മയുടെ മുന്നില്‍ ജാമ്യത്തിനുള്ള മാര്‍ഗമന്വേഷിക്കുകയാവാം മകന്‍. ഇപ്പോള്‍ അവന്റെ മൂളിക്കേള്‍ക്കല്‍ നിലച്ചിരിക്കുന്നു.
തണുത്തും രസിച്ചും അലസമായി നടന്നുകൊണ്ട് അയാള്‍ മനസ്സില്‍ ഒരു കവിത കുറിക്കുകയാണ്.
"മഴക്കൈകള്‍ അവനെ തൊട്ടത് ഹേമന്തവിരലുകളാല്‍.
മാനം ഇഴചേര്‍ത്തു മൊഴിഞ്ഞത് ഹരിതോപനിഷത്ത്.
അവന്റെ വിരലുകളില്‍ ഉന്മാദമുതിര്‍ക്കുന്ന
സിത്താറിന്റെആദിവരിശകളുണ്ടായിരുന്നു.
നക്ഷത്രവിസ്മയങ്ങളുടെ മൗനങ്ങള്
അനന്തതയുടെ നാഭീനാളം തേടുന്ന
വര്‍ണ്ണരേണുക്കളായി.
അറിവെല്ലാം മഴയായി.
മഴകള്‍ ഒരായിരം മിഴികളില്‍
അനുഭൂതികളുടെ സമുദ്രമായി.
കുടയില്ലാതെ,
കൂട്ടില്ലാതെ,
അവന്‍പെരുവഴിച്ചാലിലൂടെ നടന്നിറങ്ങി,
പുഴയുടെ ഹംസസങ്കീര്‍ത്തനങ്ങളിലേക്ക്
ഉടലില്ലാതെ നീന്തുവോളം."
പെട്ടെന്ന്, ഭൂമിയുടെ ഊഷ്‌മാവിലേക്ക് അയാള്‍ തിരിച്ചിറങ്ങി. തണല്‍ പോലും വരളുന്ന വേനലിലേക്ക് അപ്പോഴും മനസ്സ് തുള്ളിമുറിയാതെ പെയ്തുകൊണ്ടിരുന്നത് അയാള്‍ മാത്രമേ അറിഞ്ഞുള്ളു.
***
Tuesday, October 10, 2006
Thursday, October 05, 2006
'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'
(ജീവിതവുമായി ഇഴയടുപ്പമുള്ള പലതും ഈ ബ്ലോഗില്‍ എഴുതിപ്പോയേക്കും.
കൂട്ടുകാര്‍ക്കു അനിഷ്ടമായാല്‍ പറയാതിരിക്കരുതെന്നു താല്‍പ്പര്യപ്പെടുന്നു.)
'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'
'കുക്കുടു മന്ത്രം കുടുകുടുമന്ത്രം,
ചുണ്ണാമ്പു കുടുക്കേല്‍പിടിച്ചടച്ച മന്ത്രം,
എനിക്കൊന്നു വന്നാല്‍ നിനക്കെന്തു ചേതം?
നിന്റമ്മയ്ക്കില്ല സുഖം'
ഇത് അമ്മുമ്മയുടെ പുരാതനമായ മന്ത്രമാണു. പാരമ്പര്യത്തിന്റെ നേരിയ വേര്‍പടലത്തില്‍ നിന്നാണു അതു പൊട്ടിമുളച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഉറക്കുപാട്ടായും, അമ്മുമ്മയുടെ ചിലതരം പിരിമുറുക്കങ്ങള്‍ക്കുള്ള അതിജീവനമായും ഞാനതിന്റെ ആലാപന വൈവിധ്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
വയലിന്റെ മേല്‍പ്പറമ്പില്‍ അവശേഷിച്ച പന്ത്രണ്ട് തെങ്ങുകള്‍. വടക്കും പടിഞ്ഞാറും വരിക്കപ്ലാവുകള്‍. കിഴക്കുവശത്ത് കര്‍പ്പൂരമാവും കൊന്നയും ശീലാന്തിയും. തെക്കുപുറത്ത് അപ്പുപ്പന്റെ ചുടലത്തെങ്ങും സര്‍പ്പക്കാവും. ഇവയ്ക്കു നടുവില്‍ ചെറിയൊരു ഓലപ്പുര. ചാണകം മെഴുകിയ തറയില്‍ മലര്‍ന്നു കിടക്കുന്നതിന്റെ സുഖം. സന്ധ്യ എരിഞ്ഞടങ്ങിയ കറുത്ത ആകാശം. മറവിക്കാരായ ചില കാക്കകളുടെ അവശിഷ്ട പ്രസ്താവനകള്‍ ചിതറിയൊടുങ്ങുന്നു. ഇടികല്ലിലെ മുറുക്കാന്‍ മൂന്നു വിരലുകൊണ്ട് ഒതുക്കിയെടുത്ത് പല്ലൊഴിഞ്ഞ വായിലേക്ക് തിരുകിക്കൊണ്ട് അമ്മുമ്മ പറഞ്ഞു.
`പെരുമ്പെലാക്കല്‍ പള്ളിയെടെ പഴമേം ഒരു കഥയാ കുട്ടാ. വെട്ടിക്കാട്ടമ്പലം പോലെ അവിടേം ഈശ്വരസാന്നിദ്ധ്യമൊണ്ട്. രണ്ടായി കാണുന്നതെല്ലാം രണ്ടല്ല മോനേ`
`എന്നാലും സന്ധ്യകഴിഞ്ഞാല്‍ അതിലേ വരാന്‍ എനിക്ക് പേടിയാ. വഴിയെടെ രണ്ടുവശത്തും ശവക്കുഴികളാ. പൊന്തയും പുല്ലാഞ്ഞീം.. പിന്നെ പാമ്പുകളും. എനിക്ക് പേടിയാ..` ഞാന്‍ പറഞ്ഞു.
`എന്തിനാടാ കുട്ടാ പേടിക്കുന്നെ? കൂട്ടിനു ഈശ്വരനൊള്ളപ്പോ പേടിയെന്തിനാ..?`
`ആട്ടെ.. ആ കഥയെന്താ? പള്ളിയെടെ..?`
`പണ്ട് മക്കത്തൂന്ന് പൊറപ്പെട്ട ഒരു തങ്ങള്‍ വെശന്ന് ദാഹിച്ച് ഇവടെത്തി പോലും. ചെമ്പുനെറമൊള്ള ഒരു കുതിരപ്പൊറത്താരുന്നു വന്നെ. ഇപ്പോ പള്ളി നില്‍ക്കുന്ന സ്ഥലത്ത് അന്നൊരു വലിയ വരിക്ക പ്ലാവൊണ്ടാരുന്നു. അതിന്റെ ചോട്ടില്‍, ആരോ കൊടുത്ത വെള്ളം കുടിച്ച് വിശ്രമിക്കാന്‍ കെടന്നു. അങ്ങോരു പിറ്റേ ദെവസവും എഴുന്നേറ്റില്ല. വഴിപോക്കര്‍ അങ്ങോരെ ശല്യപ്പെടുത്താതെ കുതിരയ്ക്ക് പുല്ലും വെള്ളോം കൊടുത്തു. പിറ്റേ ദെവസം പൊലര്‍ച്ചെക്ക് നമസ്ക്കാരപ്പായില്‍ അങ്ങേരു മരിച്ചുകെടക്കണതാ നാട്ടാരു കണ്ടെ. കുതിരേ അവിടെങ്ങും കാണാനില്ലാരുന്നു. പകരം, ആ പ്ലാവിന്റെ ചോട്ടില്‍ ഒരു ചന്ദനം മൊളച്ചു വന്നു പോലും. ദെവസോം വളരുന്ന ചന്ദനമാരുന്നെന്നാ ആള്‍ക്കാര്‍ പറേന്നെ. അതീപ്പിന്നെ... നാടുവാഴീം കാര്‍ണോമ്മാരും സ്ഥലത്തെ ചെല മുസ്ലീം പ്രമാണിമാരുമായി കൂടിയാലോചിച്ച് ജഢം മറവുചെയ്തു. അവിടെ ഒരു തൈക്കാവ് പണിയാന്‍ അന്നത്തെ രാജാവ് അനുവാദോം കൊടുത്തു. അന്നത്തെ ചെറിയപള്ളി പിന്നെ പെരുമ്പിലാക്കല്‍ പള്ളിയായി മാറി.`
`കഥ രസമൊണ്ട്. പക്ഷേ, ആ ചന്ദനമരം പിന്നെവിടെപ്പോയി? ഇപ്പോ അവിടെ അങ്ങനെയൊന്നുവില്ലല്ലോ.` ഞാന്‍ ചോദിച്ചു.
`അതുപിന്നെ കൊല്ലം കൊറേ ആയില്ലേ? കഥയിലെ കാര്യങ്ങളെല്ലാം തെരഞ്ഞുതെരഞ്ഞ് ചോദിക്കരുത്. അതില്‍ യുക്ക്ദിയല്ല, ഭാവനയാ കൂടുതല്‍..`
അമ്മുമ്മ ജാമ്യമെടുത്തു.
`സത്യവായാലും അല്ലേലും, കഥ കൊള്ളാം. എന്നാലും ഈ ഇരുട്ടത്ത് ഞാന്‍ ആ വഴി പോണോ..?`
എന്റെ ചങ്കിടിപ്പു എനിക്കല്ലേ അറിയൂ?
`എടാ കുട്ടാ.. നാളെ പൊലര്‍ച്ചക്ക് നാരായണിയെടെ കൂടെ അമ്മച്ചിവീട്ടി പോവാനൊള്ളതാ.രുക്മിണിയെടെ നേര്‍ച്ചകൂടി കൊണ്ടുപോണമെന്ന് അവളു പലവട്ടം പറഞ്ഞതാ. എന്റെ കുട്ടന്‍ പോയിട്ട് അമ്മായീടെ കൈയീന്ന് അതിങ്ങ് വാങ്ങിക്കൊണ്ട് വാ..`
ഇരുട്ട് തിങ്ങിയ ഇടവഴിയിലൂടെ ഞാന്‍ പേടിയൊതുക്കി നടന്നു. പള്ളിപ്പറമ്പിന്റെ ഇങ്ങേപ്പുറത്തെത്തിയപ്പോള്‍ പേടി പഴയപടിയായി. ഇരുവശത്തെയും പൊന്തകള്‍ക്കടിയില്‍ എത്രയെത്ര ശവങ്ങളാണ് മറഞ്ഞു കിടക്കുന്നത്? ജീവിച്ച് കൊതിതീരാത്ത എത്രപേരുടെ സ്വപ്നങ്ങളാണു ചിതലരിച്ചു കിടക്കുന്നത്? സ്വര്‍ഗ്ഗം തേടിയ എത്രയെത്ര ഉടലുകളാണ് അസ്ഥിശേഷിപ്പായി അടിഞ്ഞിരിക്കുന്നത്? അവരുടെയൊക്കെ ആത്മാക്കള്‍ അലയാനിറങ്ങുന്ന രാത്രിയാണിത്. `ഏകാന്തതയുടെ അപാരതീരം` എന്ന പാട്ട് ഉള്ളില്‍ക്കിടന്ന് സ്ലോമോഷന്‍ കളിക്കുകയാണു.
ഇടവഴിയുടെ എതിര്‍വശത്ത് ഒരു തീനാളം മിന്നിമറഞ്ഞു. എന്റെ ചങ്ക് കൈവെള്ളയിലിരുന്ന് കിടുങ്ങി. വീണ്ടും തീജ്വാല മിന്നിമറഞ്ഞപ്പോള്‍ തലകറങ്ങാന്‍ തുടങ്ങി. കുതിരപ്പുറത്തേറി വരുന്ന പ്രേതാത്മാവിനെ മുന്നില്‍ക്കണ്ട് ഞാന്‍ ഞെട്ടി നിലവിളിച്ചു. കുതിരയുടെ കണ്ണുകള്‍ കനലുകളായി തിളങ്ങുന്നു. അത് തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ പിന്നിലെ ഇരുട്ടിലേക്ക് തിരിഞ്ഞൊരോട്ടം കൊടുത്തു. എങ്കിലും കുളമ്പൊച്ചയോടെ അത് പിറകെ തന്നെയുണ്ട്. തറയില്‍ നിന്ന് എടുത്തുയര്‍ത്തപ്പെടുന്ന മാതിരി ഒരു വിഭ്രാന്തി. പിന്നെ ഭാരമില്ലാത്ത ഒരു കരിയിലപോലെ ഞാന്‍ താഴേക്ക്.
രണ്ടു നാള്‍ പനിപിടിച്ച് കിടുങ്ങിക്കിടന്നു. അച്ഛന്‍ പാറമടയില്‍ പോയില്ല. മൂത്തമ്മാവന്‍ പപ്പുക്കണിയാരുടെ കുറിപ്പടിപ്രകാരമുള്ള മരുന്നുകള്‍ കൊണ്ടുവന്നു. പപ്പടം ചുട്ട് തേങ്ങാപ്പീര പിരട്ടിയതും പൊടിയരിക്കഞ്ഞിയും കുടിച്ച്, കാല്‍മുട്ടിലെ മുറിവില്‍ മരുന്നും വെച്ചുകെട്ടി.. ഒരു ജയിലിലെപ്പ്പ്പോലെ സ്വതന്ത്രനായി!
`ഈ അമ്മേടെയൊരു കാര്യം... വേണ്ടാത്ത കാര്യങ്ങളൊരോന്നും പറഞ്ഞ് അവനെ പേടിപ്പിച്ചിട്ട്...`അച്ഛന്‍ ശബ്ദമുയര്‍ത്തി.
`ഇങ്ങനേക്കെ വരുവെന്ന് ഞാങ്കരുതിയോടാ ശേഖരാ..? ഏതോ ദുഷ്ടാത്മാവ് എന്റെ കുട്ടനെ കണ്ണുവെച്ചിട്ടൊണ്ട്. അതാ ഇങ്ങനെയൊക്കെ..`
`എനിക്ക് ദേഷ്യം വരുന്നൊണ്ട്. മതി ന്യായം പറച്ചില്‍..` അച്ഛന്‍ ഒടക്കിത്തന്നെയാ.
`അതൊക്കെ വിടളിയാ. അമ്മേടെ കാര്യം ഇതിപ്പോ പുതിയതൊന്നുവല്ലല്ലോ. അതങ്ങനെയൊക്കെ കെടക്കും. ഞാന്‍ ചവറേല്‍ ഒരു യോഗത്തിനു പോയിട്ട് വരുവാരുന്ന്. ഏക്കേജീടെ പ്രസംഗമൊണ്ടാരുന്ന്. കരുനാഗപ്പള്ളീല്‍ നിങ്ങടെ എമ്മെന്റെ യോഗത്തിനും വല്യ ജനക്കൂട്ടവാരുന്ന്. രണ്ട് വാദങ്ങളും കേട്ട് തല പെരുത്തിട്ടാ ഞാന്‍ പോരുന്നെ. മാരായിത്തോടത്തെത്തിയപ്പോ സൈക്കിള്‍ കേടായി. പിന്നിങ്ങോട്ട് നടക്കുവാരുന്ന്. കല്ലുകടവേല് വള്ളം കിട്ടാനും കൊറേ താമസിച്ച്. പള്ളിമുറ്റത്തെത്തിയപ്പൊ ഞാനൊരു ബീഡി കത്തിച്ച്. ആരോ എതിരേ വരുന്നോണ്ടെന്ന് എനിക്ക് തോന്നിയതാ. അത് എവനാന്ന് ഞാനറിഞ്ഞില്ല. എന്തായാലും ഭയങ്കര ധൈര്യശാലിയാ എന്റെ അനന്തരവനെന്ന് ഇപ്പഴാ മനസ്സിലായെ..` മൂത്തമ്മാവന്‍ കുലുങ്ങിച്ചിരിച്ചു.
ഒരു ബീഡിയുടെ തീപ്പുക എന്നെ ഇത്രയേറെ മണ്ടനാക്കിയതില്‍ നാണം തോന്നി. ബോധംകെട്ട് വീണതും പോരാഞ്ഞ് ജ്വരം പിടികൂടിയതും, അറിഞ്ഞവരൊക്കെ കളിയാക്കിയതും. ശ്ശെ.. .. ഇത്ര ധൈര്യമില്ലാതെപോയല്ലോ..?
മയക്കത്തില്‍ നിന്നുണരുമ്പോള്‍ ജനലിന്നപ്പുറം രാത്രി ചിരിച്ചു. മുല്ലപ്പൂവിന്റെ മണം. അമ്മുമ്മയുടെ നാമജപം ഹരിനാമകീര്‍ത്തനത്തിലെത്തിയിട്ടേയുള്ളു. ഇടയ്ക്ക് അത് മുറിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു. അമ്മ എന്നെ എറമ്പത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മുഞ്ഞി കഴുകിച്ചു.
കുഞ്ഞാത്തന്‍ മന്ത്രവാദി എറമ്പിന്റെ തെക്കേക്കോണില്‍ ഉപവിഷ്ഠനായിട്ടുണ്ട്. ദുരാത്മാക്കളെ ഒഴിപ്പിക്കല്‍, പ്‌രാക്കുദോഷം തീര്‍ക്കല്‍, കരിങ്കണ്ണിന് മറുമരുന്ന് തുടങ്ങിയ ഒട്ടേറെ പ്രയോഗങ്ങളുടെ ഒറ്റമൂലി അറിയുന്ന ആശാനാണ് ഇദ്ദേഹം.
മുന്നില്‍ ചാണകം മെഴുകിയ നിലത്ത് ചേടിമണ്ണുകൊണ്ട് വരച്ച കളത്തിന്റെ നടുവില്‍ ഒരു പഴുത്ത പാക്ക് വെച്ചിരിക്കുന്നു. `ചെമ്പഴുക്കാ വിദ്യയിലൂടെ പ്രശ്നം വെയ്ക്കുന്ന ലോകത്തിലെ ഏക മന്ത്രവാദിയും ഇദ്ദേഹമായിരിക്കണം. അമ്മുമ്മ എന്നെ അയാള്‍ക്കഭിമുഖമായി പിടിച്ചിരുത്തി.
`കുഞ്ഞാത്തന്‍ കാര്യവായിട്ടൊന്ന് നോക്കിയേ.. ആരാ എന്റെ കുട്ടന്റെ പൊറകേ കൂടിയേന്ന്...`
മന്ത്രവാദി കുറെ ഭസ്മമെടുത്ത് എന്റെ നെറ്റിയിലും ശിരസ്സിലും കൈയുഴിഞ്ഞു. കുറെ നേരം കണ്ണടച്ചിരുന്ന് അസ്പഷ്ടമായ ഏതോ മറുഭാഷയില്‍ കുശുകുശുത്തു. പിന്നെ` കണ്ണുതുറന്ന് എന്നെ തുറിച്ചുനോക്കി. ചെമ്പഴുക്കയേക്കാള്‍ ചുവന്ന കണ്ണുകള്‍ ഉരുണ്ടു രണ്ടുമൂന്നുവട്ടം `ഹ്രൂം.. ഹ്രീം` എന്ന് ഒച്ചയെടുത്ത് മുരണ്ടു. കളത്തിലെ ചെമ്പഴുക്കാ രണ്ടു വിരലുകളാള്‍ പമ്പരം പോലെ കറക്കിവിട്ടു. അത് കറങ്ങിത്തിരിഞ്ഞ് മുഖം തെക്കോട്ടായി നിന്നു. അയാളുടെ കണ്ണുകള്‍ തെക്കോട്ട് പാഞ്ഞു.
`ഓഹോ.. അതുശെരി.` എന്ന് പിറുപിറുത്തശേഷം, ഭസ്മമെടുത്ത് എന്റെ മുഖത്തേക്ക് പലതവണ ആഞ്ഞെറിഞ്ഞു. രസകരമായ ഏതോ വിനോദത്തില്‍ ഏര്‍പ്പെടുന്ന മാതിരി ഞാന്‍ കണ്ണടച്ചിരുന്നു.
`ചില്ലറക്കാരനല്ല. തെക്കേലെ താമസക്കാരനാരുന്ന ഒരു ദേവതേടെ കോപം മാറാതെ കൂടെയൊണ്ട്.`
`തെക്കേലെ താമസക്കാരോ..?` അമ്മുമ്മ സംശയിച്ചു.
`എന്നുവെച്ചാ.. സര്‍പ്പക്കാവിലെ. നാഗരാജാവിന്റെ കോപം തന്നെ. ഈ പറമ്പ് കൈവശമായേപ്പിന്നെ കൊറേ കാടും പടലും വെട്ടിത്തെളിച്ചില്ലേ? അന്ന് ഒരു കരിനാഗം വെട്ടേറ്റു ചത്തിട്ടൊണ്ട്. അതാ ഈ പിന്തലമുറേ പിടികൂടിയിരിക്കുന്ന ശാപം..`
മന്ത്രവാദി മറുവിദ്യകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് കറുപ്പുചരട് എന്റെ കൈത്തണ്ടയില്‍ കെട്ടുമ്പോള്‍ അച്ഛന്റെ ശബ്ദമുയര്‍ന്നു.
`എന്താ.. അമ്മേ, മന്ത്രവാദിയെടെ വെളയാട്ടം ഈവീട്ടിലും തൊടങ്ങിയോ?`
പിന്നെ എല്ലാം വളരെ ഇമ്മീഡിയറ്റ് ആക്ഷനായിരുന്നു. തിടുക്കത്തില്‍ എല്ലാമൊതുക്കി കുഞ്ഞാത്തന്‍ സ്ഥലംവിട്ടു. അമ്മുമ്മ വിളറി, മുഖം വീര്‍പ്പിച്ചു നിന്നു. എനിക്ക് ആശ്വാസമായി.
`എത്ര പറഞ്ഞാലും ഈ അമ്മക്ക് മനസ്സിലാവത്തില്ല. ഇത് കൊ കഷ്ടമാ.` അച്ഛന്‍ കിണറ്റുകരയിലേക്ക് പോയി.
അക്ക അടക്കിച്ചിരിച്ചു. അമ്മ ഒന്നും മിണ്ടിയില്ല.
`നിന്നെ എല്ലാരുംകൂടെ ഖുറാങ്ങുകളിപ്പിക്കുവാടാ. നാണവില്ലല്ലോ.. ആണായാ ഇത്തിരി ധൈര്യമൊക്കെ വേണം.. ഇങ്ങനെ തൊട്ടാവാടി ആയാപ്പോര. ഹൊ.. ഒരു വിപ്ലവക്കാരന്‍.` അക്ക പരിഹാസിച്ചു.
അക്ക മൂളിപ്പാട്ടുമായി അകത്തേക്ക് പോയപ്പോള്‍ ഞാന്‍ പുസ്തകക്കെട്ടെടുത്തു.
`കാണെക്കാണെ വയസ്സാവുന്നു മക്കള്‍ക്കെല്ലാം,
എന്നാലമ്മേവീണക്കമ്പികള്‍ മീട്ടുകയല്ലീ
നവതാരുണ്യം നിന്‍ തിരുവുടലില്‍.`
"അത് കുറേക്കൂടെ ഈണത്തില്‍ വായിക്ക്? നല്ല കവിതയല്ലിയോ?" അച്ഛന്‍.
ഇടവഴിയില്‍ നിന്നു ആരുടെയോ നീട്ടിക്കൂവല്‍.
`ഊൌൌൌയ് ് ് ് ` അച്ഛന്‍ മറുപടിയായി ഒച്ചയിട്ടു.
ആരോ പറമ്പിലേക്കു കയറി.
`ശേഖരേട്ടാ.. ആ റാന്തലൊന്നെടുത്തേരെ. മന്ത്രവാദിയെ വെഷം തൊട്ടെന്നാ തോന്നുന്നെ.`
അമ്മുമ്മയുടെ പതിഞ്ഞ ശബ്ദം വിറച്ചു - `ന്റെ ഓച്ചെറ പരദേവരേ?`
***
അച്ചാര്‍.
കുഞ്ഞാത്തന്‍ മന്ത്രവാദി സര്‍പ്പവിഷമേറ്റിട്ടും മരിക്കുകയുണ്ടായില്ല. ഏറെക്കാലത്തിനു ശേഷം, ഒരു ഇരുണ്ട സന്ധ്യയ്ക്കു, ഇരുവരിപ്പാതകളില്‍ ഒന്നിലൂടെ അദ്ദേഹവും, മറ്റതിലൂടെ കണ്ണൂര്‍ എക്സ്പ്രസ്സും എതിര്‍ദിശയില്‍ വന്നുവത്രേ. ജീവിതത്തോട് ആസക്തിയൊടുങ്ങാത്ത അദ്ദേഹത്തെ കാന്തികശക്തിയാലെന്നപോലെ പിടിച്ചടുപ്പിച്ച്, പിന്നെ തട്ടിയെറിഞ്ഞ് ആ ട്രെയിന്‍ നിസ്സാരനായ മനുഷ്യന്റെ നിസ്സഹായതയെ പരിഹസിച്ച് കൂവിവിളിച്ച് കടന്നുപോയി. നാട്ടാരുടെ പേടി മാറ്റുകയും ഭാവി പ്രവചിക്കുകയും ചെയ്ത കുഞ്ഞാത്തന്‍ മന്ത്രവാദിക്ക് സ്വന്തം ജീവിതാന്ത്യം സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലല്ലോ എന്നു ഞങ്ങള്‍ ആശ്ചര്യപ്പെട്ടു.
കൂട്ടുകാര്‍ക്കു അനിഷ്ടമായാല്‍ പറയാതിരിക്കരുതെന്നു താല്‍പ്പര്യപ്പെടുന്നു.)
'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'
'കുക്കുടു മന്ത്രം കുടുകുടുമന്ത്രം,
ചുണ്ണാമ്പു കുടുക്കേല്‍പിടിച്ചടച്ച മന്ത്രം,
എനിക്കൊന്നു വന്നാല്‍ നിനക്കെന്തു ചേതം?
നിന്റമ്മയ്ക്കില്ല സുഖം'
ഇത് അമ്മുമ്മയുടെ പുരാതനമായ മന്ത്രമാണു. പാരമ്പര്യത്തിന്റെ നേരിയ വേര്‍പടലത്തില്‍ നിന്നാണു അതു പൊട്ടിമുളച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഉറക്കുപാട്ടായും, അമ്മുമ്മയുടെ ചിലതരം പിരിമുറുക്കങ്ങള്‍ക്കുള്ള അതിജീവനമായും ഞാനതിന്റെ ആലാപന വൈവിധ്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
വയലിന്റെ മേല്‍പ്പറമ്പില്‍ അവശേഷിച്ച പന്ത്രണ്ട് തെങ്ങുകള്‍. വടക്കും പടിഞ്ഞാറും വരിക്കപ്ലാവുകള്‍. കിഴക്കുവശത്ത് കര്‍പ്പൂരമാവും കൊന്നയും ശീലാന്തിയും. തെക്കുപുറത്ത് അപ്പുപ്പന്റെ ചുടലത്തെങ്ങും സര്‍പ്പക്കാവും. ഇവയ്ക്കു നടുവില്‍ ചെറിയൊരു ഓലപ്പുര. ചാണകം മെഴുകിയ തറയില്‍ മലര്‍ന്നു കിടക്കുന്നതിന്റെ സുഖം. സന്ധ്യ എരിഞ്ഞടങ്ങിയ കറുത്ത ആകാശം. മറവിക്കാരായ ചില കാക്കകളുടെ അവശിഷ്ട പ്രസ്താവനകള്‍ ചിതറിയൊടുങ്ങുന്നു. ഇടികല്ലിലെ മുറുക്കാന്‍ മൂന്നു വിരലുകൊണ്ട് ഒതുക്കിയെടുത്ത് പല്ലൊഴിഞ്ഞ വായിലേക്ക് തിരുകിക്കൊണ്ട് അമ്മുമ്മ പറഞ്ഞു.
`പെരുമ്പെലാക്കല്‍ പള്ളിയെടെ പഴമേം ഒരു കഥയാ കുട്ടാ. വെട്ടിക്കാട്ടമ്പലം പോലെ അവിടേം ഈശ്വരസാന്നിദ്ധ്യമൊണ്ട്. രണ്ടായി കാണുന്നതെല്ലാം രണ്ടല്ല മോനേ`
`എന്നാലും സന്ധ്യകഴിഞ്ഞാല്‍ അതിലേ വരാന്‍ എനിക്ക് പേടിയാ. വഴിയെടെ രണ്ടുവശത്തും ശവക്കുഴികളാ. പൊന്തയും പുല്ലാഞ്ഞീം.. പിന്നെ പാമ്പുകളും. എനിക്ക് പേടിയാ..` ഞാന്‍ പറഞ്ഞു.
`എന്തിനാടാ കുട്ടാ പേടിക്കുന്നെ? കൂട്ടിനു ഈശ്വരനൊള്ളപ്പോ പേടിയെന്തിനാ..?`
`ആട്ടെ.. ആ കഥയെന്താ? പള്ളിയെടെ..?`
`പണ്ട് മക്കത്തൂന്ന് പൊറപ്പെട്ട ഒരു തങ്ങള്‍ വെശന്ന് ദാഹിച്ച് ഇവടെത്തി പോലും. ചെമ്പുനെറമൊള്ള ഒരു കുതിരപ്പൊറത്താരുന്നു വന്നെ. ഇപ്പോ പള്ളി നില്‍ക്കുന്ന സ്ഥലത്ത് അന്നൊരു വലിയ വരിക്ക പ്ലാവൊണ്ടാരുന്നു. അതിന്റെ ചോട്ടില്‍, ആരോ കൊടുത്ത വെള്ളം കുടിച്ച് വിശ്രമിക്കാന്‍ കെടന്നു. അങ്ങോരു പിറ്റേ ദെവസവും എഴുന്നേറ്റില്ല. വഴിപോക്കര്‍ അങ്ങോരെ ശല്യപ്പെടുത്താതെ കുതിരയ്ക്ക് പുല്ലും വെള്ളോം കൊടുത്തു. പിറ്റേ ദെവസം പൊലര്‍ച്ചെക്ക് നമസ്ക്കാരപ്പായില്‍ അങ്ങേരു മരിച്ചുകെടക്കണതാ നാട്ടാരു കണ്ടെ. കുതിരേ അവിടെങ്ങും കാണാനില്ലാരുന്നു. പകരം, ആ പ്ലാവിന്റെ ചോട്ടില്‍ ഒരു ചന്ദനം മൊളച്ചു വന്നു പോലും. ദെവസോം വളരുന്ന ചന്ദനമാരുന്നെന്നാ ആള്‍ക്കാര്‍ പറേന്നെ. അതീപ്പിന്നെ... നാടുവാഴീം കാര്‍ണോമ്മാരും സ്ഥലത്തെ ചെല മുസ്ലീം പ്രമാണിമാരുമായി കൂടിയാലോചിച്ച് ജഢം മറവുചെയ്തു. അവിടെ ഒരു തൈക്കാവ് പണിയാന്‍ അന്നത്തെ രാജാവ് അനുവാദോം കൊടുത്തു. അന്നത്തെ ചെറിയപള്ളി പിന്നെ പെരുമ്പിലാക്കല്‍ പള്ളിയായി മാറി.`
`കഥ രസമൊണ്ട്. പക്ഷേ, ആ ചന്ദനമരം പിന്നെവിടെപ്പോയി? ഇപ്പോ അവിടെ അങ്ങനെയൊന്നുവില്ലല്ലോ.` ഞാന്‍ ചോദിച്ചു.
`അതുപിന്നെ കൊല്ലം കൊറേ ആയില്ലേ? കഥയിലെ കാര്യങ്ങളെല്ലാം തെരഞ്ഞുതെരഞ്ഞ് ചോദിക്കരുത്. അതില്‍ യുക്ക്ദിയല്ല, ഭാവനയാ കൂടുതല്‍..`
അമ്മുമ്മ ജാമ്യമെടുത്തു.
`സത്യവായാലും അല്ലേലും, കഥ കൊള്ളാം. എന്നാലും ഈ ഇരുട്ടത്ത് ഞാന്‍ ആ വഴി പോണോ..?`
എന്റെ ചങ്കിടിപ്പു എനിക്കല്ലേ അറിയൂ?
`എടാ കുട്ടാ.. നാളെ പൊലര്‍ച്ചക്ക് നാരായണിയെടെ കൂടെ അമ്മച്ചിവീട്ടി പോവാനൊള്ളതാ.രുക്മിണിയെടെ നേര്‍ച്ചകൂടി കൊണ്ടുപോണമെന്ന് അവളു പലവട്ടം പറഞ്ഞതാ. എന്റെ കുട്ടന്‍ പോയിട്ട് അമ്മായീടെ കൈയീന്ന് അതിങ്ങ് വാങ്ങിക്കൊണ്ട് വാ..`
ഇരുട്ട് തിങ്ങിയ ഇടവഴിയിലൂടെ ഞാന്‍ പേടിയൊതുക്കി നടന്നു. പള്ളിപ്പറമ്പിന്റെ ഇങ്ങേപ്പുറത്തെത്തിയപ്പോള്‍ പേടി പഴയപടിയായി. ഇരുവശത്തെയും പൊന്തകള്‍ക്കടിയില്‍ എത്രയെത്ര ശവങ്ങളാണ് മറഞ്ഞു കിടക്കുന്നത്? ജീവിച്ച് കൊതിതീരാത്ത എത്രപേരുടെ സ്വപ്നങ്ങളാണു ചിതലരിച്ചു കിടക്കുന്നത്? സ്വര്‍ഗ്ഗം തേടിയ എത്രയെത്ര ഉടലുകളാണ് അസ്ഥിശേഷിപ്പായി അടിഞ്ഞിരിക്കുന്നത്? അവരുടെയൊക്കെ ആത്മാക്കള്‍ അലയാനിറങ്ങുന്ന രാത്രിയാണിത്. `ഏകാന്തതയുടെ അപാരതീരം` എന്ന പാട്ട് ഉള്ളില്‍ക്കിടന്ന് സ്ലോമോഷന്‍ കളിക്കുകയാണു.
ഇടവഴിയുടെ എതിര്‍വശത്ത് ഒരു തീനാളം മിന്നിമറഞ്ഞു. എന്റെ ചങ്ക് കൈവെള്ളയിലിരുന്ന് കിടുങ്ങി. വീണ്ടും തീജ്വാല മിന്നിമറഞ്ഞപ്പോള്‍ തലകറങ്ങാന്‍ തുടങ്ങി. കുതിരപ്പുറത്തേറി വരുന്ന പ്രേതാത്മാവിനെ മുന്നില്‍ക്കണ്ട് ഞാന്‍ ഞെട്ടി നിലവിളിച്ചു. കുതിരയുടെ കണ്ണുകള്‍ കനലുകളായി തിളങ്ങുന്നു. അത് തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ പിന്നിലെ ഇരുട്ടിലേക്ക് തിരിഞ്ഞൊരോട്ടം കൊടുത്തു. എങ്കിലും കുളമ്പൊച്ചയോടെ അത് പിറകെ തന്നെയുണ്ട്. തറയില്‍ നിന്ന് എടുത്തുയര്‍ത്തപ്പെടുന്ന മാതിരി ഒരു വിഭ്രാന്തി. പിന്നെ ഭാരമില്ലാത്ത ഒരു കരിയിലപോലെ ഞാന്‍ താഴേക്ക്.
രണ്ടു നാള്‍ പനിപിടിച്ച് കിടുങ്ങിക്കിടന്നു. അച്ഛന്‍ പാറമടയില്‍ പോയില്ല. മൂത്തമ്മാവന്‍ പപ്പുക്കണിയാരുടെ കുറിപ്പടിപ്രകാരമുള്ള മരുന്നുകള്‍ കൊണ്ടുവന്നു. പപ്പടം ചുട്ട് തേങ്ങാപ്പീര പിരട്ടിയതും പൊടിയരിക്കഞ്ഞിയും കുടിച്ച്, കാല്‍മുട്ടിലെ മുറിവില്‍ മരുന്നും വെച്ചുകെട്ടി.. ഒരു ജയിലിലെപ്പ്പ്പോലെ സ്വതന്ത്രനായി!
`ഈ അമ്മേടെയൊരു കാര്യം... വേണ്ടാത്ത കാര്യങ്ങളൊരോന്നും പറഞ്ഞ് അവനെ പേടിപ്പിച്ചിട്ട്...`അച്ഛന്‍ ശബ്ദമുയര്‍ത്തി.
`ഇങ്ങനേക്കെ വരുവെന്ന് ഞാങ്കരുതിയോടാ ശേഖരാ..? ഏതോ ദുഷ്ടാത്മാവ് എന്റെ കുട്ടനെ കണ്ണുവെച്ചിട്ടൊണ്ട്. അതാ ഇങ്ങനെയൊക്കെ..`
`എനിക്ക് ദേഷ്യം വരുന്നൊണ്ട്. മതി ന്യായം പറച്ചില്‍..` അച്ഛന്‍ ഒടക്കിത്തന്നെയാ.
`അതൊക്കെ വിടളിയാ. അമ്മേടെ കാര്യം ഇതിപ്പോ പുതിയതൊന്നുവല്ലല്ലോ. അതങ്ങനെയൊക്കെ കെടക്കും. ഞാന്‍ ചവറേല്‍ ഒരു യോഗത്തിനു പോയിട്ട് വരുവാരുന്ന്. ഏക്കേജീടെ പ്രസംഗമൊണ്ടാരുന്ന്. കരുനാഗപ്പള്ളീല്‍ നിങ്ങടെ എമ്മെന്റെ യോഗത്തിനും വല്യ ജനക്കൂട്ടവാരുന്ന്. രണ്ട് വാദങ്ങളും കേട്ട് തല പെരുത്തിട്ടാ ഞാന്‍ പോരുന്നെ. മാരായിത്തോടത്തെത്തിയപ്പോ സൈക്കിള്‍ കേടായി. പിന്നിങ്ങോട്ട് നടക്കുവാരുന്ന്. കല്ലുകടവേല് വള്ളം കിട്ടാനും കൊറേ താമസിച്ച്. പള്ളിമുറ്റത്തെത്തിയപ്പൊ ഞാനൊരു ബീഡി കത്തിച്ച്. ആരോ എതിരേ വരുന്നോണ്ടെന്ന് എനിക്ക് തോന്നിയതാ. അത് എവനാന്ന് ഞാനറിഞ്ഞില്ല. എന്തായാലും ഭയങ്കര ധൈര്യശാലിയാ എന്റെ അനന്തരവനെന്ന് ഇപ്പഴാ മനസ്സിലായെ..` മൂത്തമ്മാവന്‍ കുലുങ്ങിച്ചിരിച്ചു.
ഒരു ബീഡിയുടെ തീപ്പുക എന്നെ ഇത്രയേറെ മണ്ടനാക്കിയതില്‍ നാണം തോന്നി. ബോധംകെട്ട് വീണതും പോരാഞ്ഞ് ജ്വരം പിടികൂടിയതും, അറിഞ്ഞവരൊക്കെ കളിയാക്കിയതും. ശ്ശെ.. .. ഇത്ര ധൈര്യമില്ലാതെപോയല്ലോ..?
മയക്കത്തില്‍ നിന്നുണരുമ്പോള്‍ ജനലിന്നപ്പുറം രാത്രി ചിരിച്ചു. മുല്ലപ്പൂവിന്റെ മണം. അമ്മുമ്മയുടെ നാമജപം ഹരിനാമകീര്‍ത്തനത്തിലെത്തിയിട്ടേയുള്ളു. ഇടയ്ക്ക് അത് മുറിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു. അമ്മ എന്നെ എറമ്പത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മുഞ്ഞി കഴുകിച്ചു.
കുഞ്ഞാത്തന്‍ മന്ത്രവാദി എറമ്പിന്റെ തെക്കേക്കോണില്‍ ഉപവിഷ്ഠനായിട്ടുണ്ട്. ദുരാത്മാക്കളെ ഒഴിപ്പിക്കല്‍, പ്‌രാക്കുദോഷം തീര്‍ക്കല്‍, കരിങ്കണ്ണിന് മറുമരുന്ന് തുടങ്ങിയ ഒട്ടേറെ പ്രയോഗങ്ങളുടെ ഒറ്റമൂലി അറിയുന്ന ആശാനാണ് ഇദ്ദേഹം.
മുന്നില്‍ ചാണകം മെഴുകിയ നിലത്ത് ചേടിമണ്ണുകൊണ്ട് വരച്ച കളത്തിന്റെ നടുവില്‍ ഒരു പഴുത്ത പാക്ക് വെച്ചിരിക്കുന്നു. `ചെമ്പഴുക്കാ വിദ്യയിലൂടെ പ്രശ്നം വെയ്ക്കുന്ന ലോകത്തിലെ ഏക മന്ത്രവാദിയും ഇദ്ദേഹമായിരിക്കണം. അമ്മുമ്മ എന്നെ അയാള്‍ക്കഭിമുഖമായി പിടിച്ചിരുത്തി.
`കുഞ്ഞാത്തന്‍ കാര്യവായിട്ടൊന്ന് നോക്കിയേ.. ആരാ എന്റെ കുട്ടന്റെ പൊറകേ കൂടിയേന്ന്...`
മന്ത്രവാദി കുറെ ഭസ്മമെടുത്ത് എന്റെ നെറ്റിയിലും ശിരസ്സിലും കൈയുഴിഞ്ഞു. കുറെ നേരം കണ്ണടച്ചിരുന്ന് അസ്പഷ്ടമായ ഏതോ മറുഭാഷയില്‍ കുശുകുശുത്തു. പിന്നെ` കണ്ണുതുറന്ന് എന്നെ തുറിച്ചുനോക്കി. ചെമ്പഴുക്കയേക്കാള്‍ ചുവന്ന കണ്ണുകള്‍ ഉരുണ്ടു രണ്ടുമൂന്നുവട്ടം `ഹ്രൂം.. ഹ്രീം` എന്ന് ഒച്ചയെടുത്ത് മുരണ്ടു. കളത്തിലെ ചെമ്പഴുക്കാ രണ്ടു വിരലുകളാള്‍ പമ്പരം പോലെ കറക്കിവിട്ടു. അത് കറങ്ങിത്തിരിഞ്ഞ് മുഖം തെക്കോട്ടായി നിന്നു. അയാളുടെ കണ്ണുകള്‍ തെക്കോട്ട് പാഞ്ഞു.
`ഓഹോ.. അതുശെരി.` എന്ന് പിറുപിറുത്തശേഷം, ഭസ്മമെടുത്ത് എന്റെ മുഖത്തേക്ക് പലതവണ ആഞ്ഞെറിഞ്ഞു. രസകരമായ ഏതോ വിനോദത്തില്‍ ഏര്‍പ്പെടുന്ന മാതിരി ഞാന്‍ കണ്ണടച്ചിരുന്നു.
`ചില്ലറക്കാരനല്ല. തെക്കേലെ താമസക്കാരനാരുന്ന ഒരു ദേവതേടെ കോപം മാറാതെ കൂടെയൊണ്ട്.`
`തെക്കേലെ താമസക്കാരോ..?` അമ്മുമ്മ സംശയിച്ചു.
`എന്നുവെച്ചാ.. സര്‍പ്പക്കാവിലെ. നാഗരാജാവിന്റെ കോപം തന്നെ. ഈ പറമ്പ് കൈവശമായേപ്പിന്നെ കൊറേ കാടും പടലും വെട്ടിത്തെളിച്ചില്ലേ? അന്ന് ഒരു കരിനാഗം വെട്ടേറ്റു ചത്തിട്ടൊണ്ട്. അതാ ഈ പിന്തലമുറേ പിടികൂടിയിരിക്കുന്ന ശാപം..`
മന്ത്രവാദി മറുവിദ്യകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് കറുപ്പുചരട് എന്റെ കൈത്തണ്ടയില്‍ കെട്ടുമ്പോള്‍ അച്ഛന്റെ ശബ്ദമുയര്‍ന്നു.
`എന്താ.. അമ്മേ, മന്ത്രവാദിയെടെ വെളയാട്ടം ഈവീട്ടിലും തൊടങ്ങിയോ?`
പിന്നെ എല്ലാം വളരെ ഇമ്മീഡിയറ്റ് ആക്ഷനായിരുന്നു. തിടുക്കത്തില്‍ എല്ലാമൊതുക്കി കുഞ്ഞാത്തന്‍ സ്ഥലംവിട്ടു. അമ്മുമ്മ വിളറി, മുഖം വീര്‍പ്പിച്ചു നിന്നു. എനിക്ക് ആശ്വാസമായി.
`എത്ര പറഞ്ഞാലും ഈ അമ്മക്ക് മനസ്സിലാവത്തില്ല. ഇത് കൊ കഷ്ടമാ.` അച്ഛന്‍ കിണറ്റുകരയിലേക്ക് പോയി.
അക്ക അടക്കിച്ചിരിച്ചു. അമ്മ ഒന്നും മിണ്ടിയില്ല.
`നിന്നെ എല്ലാരുംകൂടെ ഖുറാങ്ങുകളിപ്പിക്കുവാടാ. നാണവില്ലല്ലോ.. ആണായാ ഇത്തിരി ധൈര്യമൊക്കെ വേണം.. ഇങ്ങനെ തൊട്ടാവാടി ആയാപ്പോര. ഹൊ.. ഒരു വിപ്ലവക്കാരന്‍.` അക്ക പരിഹാസിച്ചു.
അക്ക മൂളിപ്പാട്ടുമായി അകത്തേക്ക് പോയപ്പോള്‍ ഞാന്‍ പുസ്തകക്കെട്ടെടുത്തു.
`കാണെക്കാണെ വയസ്സാവുന്നു മക്കള്‍ക്കെല്ലാം,
എന്നാലമ്മേവീണക്കമ്പികള്‍ മീട്ടുകയല്ലീ
നവതാരുണ്യം നിന്‍ തിരുവുടലില്‍.`
"അത് കുറേക്കൂടെ ഈണത്തില്‍ വായിക്ക്? നല്ല കവിതയല്ലിയോ?" അച്ഛന്‍.
ഇടവഴിയില്‍ നിന്നു ആരുടെയോ നീട്ടിക്കൂവല്‍.
`ഊൌൌൌയ് ് ് ് ` അച്ഛന്‍ മറുപടിയായി ഒച്ചയിട്ടു.
ആരോ പറമ്പിലേക്കു കയറി.
`ശേഖരേട്ടാ.. ആ റാന്തലൊന്നെടുത്തേരെ. മന്ത്രവാദിയെ വെഷം തൊട്ടെന്നാ തോന്നുന്നെ.`
അമ്മുമ്മയുടെ പതിഞ്ഞ ശബ്ദം വിറച്ചു - `ന്റെ ഓച്ചെറ പരദേവരേ?`
***
അച്ചാര്‍.
കുഞ്ഞാത്തന്‍ മന്ത്രവാദി സര്‍പ്പവിഷമേറ്റിട്ടും മരിക്കുകയുണ്ടായില്ല. ഏറെക്കാലത്തിനു ശേഷം, ഒരു ഇരുണ്ട സന്ധ്യയ്ക്കു, ഇരുവരിപ്പാതകളില്‍ ഒന്നിലൂടെ അദ്ദേഹവും, മറ്റതിലൂടെ കണ്ണൂര്‍ എക്സ്പ്രസ്സും എതിര്‍ദിശയില്‍ വന്നുവത്രേ. ജീവിതത്തോട് ആസക്തിയൊടുങ്ങാത്ത അദ്ദേഹത്തെ കാന്തികശക്തിയാലെന്നപോലെ പിടിച്ചടുപ്പിച്ച്, പിന്നെ തട്ടിയെറിഞ്ഞ് ആ ട്രെയിന്‍ നിസ്സാരനായ മനുഷ്യന്റെ നിസ്സഹായതയെ പരിഹസിച്ച് കൂവിവിളിച്ച് കടന്നുപോയി. നാട്ടാരുടെ പേടി മാറ്റുകയും ഭാവി പ്രവചിക്കുകയും ചെയ്ത കുഞ്ഞാത്തന്‍ മന്ത്രവാദിക്ക് സ്വന്തം ജീവിതാന്ത്യം സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലല്ലോ എന്നു ഞങ്ങള്‍ ആശ്ചര്യപ്പെട്ടു.
Sunday, October 01, 2006
"അഭിനവ രാഷ്ട്രീയം"
ഒക്‌റ്റോബര്‍ സാമൂഹികമായ തിരിച്ചറിവില്‍ നഷ്ടങ്ങളുടേതാണ്. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ വെറും വ്യാപാര ലേബലുകള്‍ മാത്രമായ, സ്വതന്ത്ര്യത്തിന്റെ ശുദ്ധികള്‍ക്കുമേല്‍ നിരപരാധികളുടെ ചോരവീഴുന്ന, വെറും ആള്‍ക്കൂട്ടങ്ങളായി രാഷ്ട്രീയം ചിതറുന്ന ജനാധിപത്യം. കയ്യൂരും കരിവെള്ളൂരും മൊറാഴയും... എന്തിനേറെ പുന്നപ്ര-വയലാറിന്റെ പോലും രണസ്മൃതികള്‍ പൈങ്കിളിസാഹിത്യമായി ഗ്രൂപ്പുകളിക്കുന്ന ഇക്കാലം... വല്ലാത്തൊരു കെട്ട കാലമാണെന്ന് പറയാതെ പറ്റില്ല. 'അധികാരം മറവിയുടെ ഉത്സവമാണ്' എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുമില്ല. എന്നാല്‍ തെറ്റുകളെ തിരുത്തുന്നതിന് ജനപക്ഷത്ത് നില്‍ക്കേണ്ട അച്ചടി-ഇല്‌ക്ട്രോണിക് മാധ്യമങ്ങള്‍ പോലും കച്ചവടതന്ത്രത്താല്‍ തനി അവസരവാദവും, സ്‌കൂപ്പിനായുള്ള തരംതാണ വാര്‍ത്തകള്‍ ചമയ്ക്കലും മാര്‍ഗങ്ങളാക്കിക്കൊണ്ട് തെറ്റിന്റെ വഴികളിലാണ്. അരാഷ്ട്രീയവാദം ഇതിന്നൊരു പരിഹാരമല്ല. തലവേദന മാറ്റാന്‍ ആരും തല വെട്ടിക്കളയാറില്ലല്ലോ!
ഒക്റ്റോബറിന്റെ മറ്റൊരു നഷ്ടമായ 'വയലാര്‍ രാമവര്‍മ്മ'യുടെ വരികള്‍ മുഴങ്ങുന്നില്ലേ?
'പ്രവാചകന്മാരേ... പറയൂപ്രഭാതമകലെയാണോ...?
പ്രപഞ്ച ശില്‌പികളേ... പറയൂപ്രകശമകലെയാണോ?'
ഞാന്‍ ഒരു അരാഷ്ട്രീയവാദിയല്ല. പരിമിതവിഭവന്മാര്‍ രാഷ്ട്രീയരംഗത്തെ മലിനമാക്കിയതില്‍ ദുഖിതനുമാണ്. ഈ വരികള്‍ എന്റെ 'മനസ്സിന്റെ ചൊറിച്ചിലാ'ണെന്ന് കരുതിയാല്‍ മതി.
"അഭിനവ രാഷ്ട്രീയം"
രാഷ്ട്രീയമെന്തെന്ന് ചൊല്ലെന്റെ കൂവേ.. ..
പോഴത്തമെന്നേ പറയേണ്ടതുള്ളു.
നാറുന്ന പാഴ്‌വസ്തു, കീടങ്ങളെല്ലാം
നാക്കിന്റെ തുമ്പത്ത് നഞ്ചായ് വിളഞ്ഞും
ഗ്രൂപ്പിന്റെ പേരില്‍ ഗുരുത്വം മറന്നും
പോക്കെറ്റു നോക്കിപ്പിണക്കം വെടിഞ്ഞും
നാടിന്റെ മാനങ്ങളെല്ലാം തകര്‍ത്തും
നാട്ടാരെയൊക്കെപ്പിഴിഞ്ഞും തൊഴിച്ചും
കത്തുന്ന തീയിലേക്കെണ്ണയിറ്റിച്ചും
പൊല്ലാപ്പുകാട്ടുന്ന വല്ലാത്ത വര്‍ഗ്ഗം,
എല്ലൊടിഞ്ഞെല്ലാം ത്യജിച്ചും തപിച്ചും
വല്ലപാടും നിരങ്ങുന്ന മര്‍ത്ത്യന്റെ
തോളില്‍ക്കരേറി മിടുക്കുകള്‍ കാട്ടി
`ഹുര്‍.. ഹുറേ..` തുള്ളുന്ന ജനകീയന്യായം.
രാഷ്ട്രീയമെന്നാലിതെന്നേ ധരിപ്പൂ
വോട്ടറായ് മാത്രം വിലപ്പെട്ട നമ്മള്‍.
രാത്രിയില്‍ സൂര്യന്‍ ഉദിക്കാത്തതല്ലോ
ഭാഗ്യമായ്ത്തീര്‍ന്നു നമുക്കെന്നു ഞായം.
രാക്ഷസീയത്തിന്റെ `രാ`യിലൊരല്‍പം
`ഈയം` കലര്‍ത്തിയാലാല്‍ കിട്ടുന്ന മിശ്രിതം
നന്നായ് പിരട്ടിക്കുലുക്കിക്കലക്കി,
നന്ദികേടിന്റെയാ ഫ്ലേവറും ചേര്‍ത്ത്,
നാലഞ്ചു കക്ഷിതന്‍ നാരായവേരും
അബ്‌കാരി ലോബിതന്‍ കൈക്കൂലിനോട്ടും
ആദര്‍ശമഞ്ചാറു കാന്താരി മുളകും
നാഴൂരിവെള്ളത്തില്‍ വെച്ചുവറ്റിച്ച്
നാലൌണ്‍സായിക്കുറുക്കിയിറക്കി,
ഇന്ദുപ്പുപോലാം കുടുംബമാഹാത്മ്യം,
ചുക്കോളമൊക്കും മതജാതി വൈരം,
കല്‍ക്കണ്ടമാകുന്ന കള്ളത്തരങ്ങള്‍ഒ
ക്കെനുണഞ്ഞു ചെലുത്തിയാല്‍ മാത്രം
ഇക്കാലഘട്ടത്തിനൊക്കും വിധത്തില്‍
രാഷ്ട്രീയമായെന്ന് ചൊല്ലിടാം കൂവേ.. .!"
Subscribe to:
Posts (Atom)