Thursday, December 07, 2006

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍

'ഒരാളുടെ സ്വാതന്ത്ര്യം അപരന്റെ മൂക്കിന്‍തുമ്പോളമേയുള്ളു' എന്ന തിരിച്ചറിവില്‍ ചിലതൊക്കെ പറയാം. വിഷയത്തെ തലകുത്തനെ നിറുത്താനോ കാഴ്ചകളെ ഇരുട്ടാല്‍ മറയ്ക്കാനോ താല്‍പര്യമില്ല. അതുകൊണ്ട്‌, അപ്രിയമായ എന്തെങ്കിലുമൊക്കെ കൂട്ടത്തില്‍ കടന്നുവന്നാല്‍ ക്ഷമിക്കുക. ഈയുള്ളവനെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍, തല രക്ഷപ്പെടുത്താന്‍ സഹായിച്ചില്ലെങ്കിലും, നഷ്ടപ്പെടുത്താന്‍ കാരണക്കാരാവരുതെന്ന്‌ വിനീതമായ അപേക്ഷ.)

സ്വാതന്ത്ര്യം ഒരേ സമയത്തുതന്നെ സ്വതന്ത്രവും നിയന്ത്രണവിധേയവുമാകേണ്ടതുണ്ട്‌. 'അതെങ്ങനെ?' എന്ന ചോദ്യം സാധുവാണ്‌. മധുരം കയ്പാണെന്ന്‌ വാദിക്കുന്ന പോലെ! അര്‍ത്ഥമൊക്കെ അതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്‌. പിന്നാലേ മനസ്സിലാവും. അര്‍ത്ഥമേതുമില്ലാത്ത ഒരു 'ഞഞ്ഞാപിഞ്ഞാ' അഭിപ്രായം മാത്രമായി ഇതിനെ കാണാതിരുന്ന)ല്‍ മതി. എന്നാല്‍, ആക്ഷേപഹാസ്യത്തിന്റെ ഉടലും ഉയിരും തൊട്ടറിഞ്ഞ കവി, പണ്ടത്തെ കഥയിലെ കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതോര്‍മ്മയില്ലേ? ആ രംഗം ഒന്നോര്‍ത്തുനോക്കൂ.

സദ്യയുടെ തിരക്കില്‍ മുന്നിലെത്തുന്നതെല്ലാം വാരിവിഴുങ്ങി ഏമ്പക്കം വിട്ട്‌ കുംഭ തടവിക്കൊണ്ട്‌ അലസഗമനം ചെയ്യുന്ന ആഢ്യന്മാര്‍ക്കിടയില്‍ ഒരു കുഞ്ഞനെങ്കിലും വേണമല്ലോ ഒടക്കാന്‍. രാജാവിന്റെ തിരുവാ മൊഴിഞ്ഞ പ്രകാരത്തില്‍ 'പായസത്തിന്‌ വല്ലാത്ത കയ്‌പാ'ണെന്ന്‌ സര്‍വ്വ ശാപ്പാട്ടുരാമന്മാരും തലകുലുക്കി സമ്മതിച്ചപ്പോള്‍ 'പായസത്തിന്റെ കയ്‌പ്‌ അടിയന്‌ പെരുത്ത ഇഷ്ടമാ'ണെന്ന്‌ ന്യൂനോക്തിയിലൂടെ രാജാവിനെ തിരുത്തിയ കഥ. അതേ അര്‍ത്ഥത്തില്‍, സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഉദ്ഘോഷകനും ചിലപ്പോള്‍ ഈ ന്യൂനോക്തിയില്‍ എത്തിച്ചേരാം.ഒരു അനുഭവ കഥ തന്നെ പറയാം.

പ്രബലമായ ഒരു വിദേശരാജ്യത്തെ നിയമനീതികളുടെ സുരക്ഷിതത്വത്തില്‍ വെറുമൊരു കലവറ സൂക്ഷിപ്പുകാരനായി തൊഴിലിലേര്‍പ്പെട്ട, നാട്ടിലെ ഒരു സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകനാണ്‌ കഥാപാത്രം. സ്വാതന്ത്ര്യത്തിന്റെ നാനാര്‍ഥങ്ങള്‍ ശരിക്കും ബോധ്യമുള്ള ഒരു ഭവനാജീവിയെന്നോ, തല്‍ക്കാലം 'കുഞ്ഞന്‍' എന്നോ വിളിക്കാം.

കുഞ്ഞന്‍ മരുനഗരത്തില്‍ കാലുകുത്തിയതിന്റെ അടുത്തയാഴ്ച ഭാരതത്തിലെ ഒരു ഉത്തരേന്ത്യന്‍ നഗരത്തിലെ പ്രശസ്തമായിത്തീര്‍ന്ന ദേവാലയം അക്രമികള്‍ തകര്‍ത്തു. അന്നു രാത്രി അയാള്‍ ഉറങ്ങിയില്ല. ആറുപേര്‍ ഹെലികോപ്റ്റര്‍ പോലെ കൂര്‍ക്കംവലിക്കുന്ന മുറിയുടെ പൂറത്തെ ബാല്‍ക്കണിയില്‍ അയാള്‍, ദൂരത്തെ സ്റ്റേഡിയത്തിലെ വെളിച്ചപ്രളയം നോക്കി കണ്ണീരോടെ നിന്നു. എല്ലാ മതവിശ്വാസങ്ങളും ഒരു സമാന്തരരേഖയിലെത്തുന്ന സ്വപ്നത്തെ ആരാണ്‌ കീറിയെറിഞ്ഞതെന്ന്‌ അയാള്‍ സ്വയം ചോദിച്ചു. അന്നൊക്കെ, മൂന്നാംദിവസം നാട്ടില്‍നിന്നെത്തുന്ന ദിനപത്രത്തിന്‌ 'പഴങ്കഞ്ഞി'യെന്ന്‌ വിളിപ്പേരിട്ടെങ്കിലും അതിലെ ഓരോ അക്ഷരവും കുഞ്ഞന്‌ വിലപ്പെട്ടതായിരുന്നു. ഓടയും കക്കൂസും വൃത്തിയാക്കാന്‍ അറിയുമോ എന്ന പരീക്ഷണത്തിന്‌ രണ്ടുനാള്‍ വിധേയനായതില്‍ പാസ്‌മാര്‍ക്ക്‌ കിട്ടിയതിനുശേഷമാണ്‌ കലവറയുടെ ചുമതലക്കാരില്‍ ഒരുവനാവാന്‍ അവനു കഴിഞ്ഞത്‌.

(ഇനി, തന്നില്‍ എല്ലാ അര്‍ഥത്തിലും - സമ്പത്തികകാര്യത്തിലൊഴികെ - മാറ്റമുണ്ടാക്കിയ സംഭവബഹുലമായ ആറു വര്‍ഷങ്ങള്‍ കുഞ്ഞന്വെറുതെയങ്ങ്‌ മായ്ച്ചു കളയുകയാണ്‌. )
കുഞ്ഞനെ പത്രദ്വാരാ കുറെ ആള്‍ക്കാര്‍ അറിയാന്‍ തുടങ്ങിയെന്ന്‌ സാരം. ഇടയ്ക്ക്‌ പല പ്രമുഖരായ സിനിമാ-മിമിക്രി താരങ്ങളും പ്രശസ്ത ഗായകരും സ്റ്റേജ്‌ പ്രോഗ്രാമുകള്‍ക്കായി നഗരത്തിലെത്തി. ശരാശരി ഭാഷാപരിജ്ഞാനവും കലബോധവുമുള്ള കുഞ്ഞന്‍ അവയില്‍ പലതിലും സഹകാരിയായി. ജയച്ചന്ദ്രന്റെ ഗാനമേളയ്ക്കും, ദിലീപ്‌, ഹരിശ്രീഃ അശോകന്‍, സാജു കൊടിയന്‍, നാദിര്‍ഷാ, ജയറാം, കലാഭവന്‍ മണി, ഷാജൂണ്‍, പ്രജോദ്‌ തുടങ്ങിയവരുടെ ഷോകള്‍ക്ക്‌ അവതാരകനായി.

അങ്ങനെയിരിക്കെ, കലാ-സംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക തുറസ്സായി 'താരനിശ'കളെ വിലയിരുത്തുന്ന, നമ്മുടെ ദേശീയതയിലും പാരമ്പര്യത്തിലും ഇതിഹാസങ്ങളിലും വലിയ കമ്പമുള്ള ഒരു സംഘം കുഞ്ഞനെ അവതാരകനായി ക്ഷണിച്ചു. നടന്‍ സിദ്ദീഖും ജയരാജ്‌ വാരിയരും കലാഭവന്‍ റഹ്‌മാന്‍, പ്രശാന്ത്‌ പുന്നപ്ര (ബൈജു), തൌഫീഖ്‌ തുടങ്ങിയവരുമാണ്‌ ഇത്തവണത്തെ താരങ്ങള്‍.കോര്‍ണിഷിലെ സ്റ്റേജില്‍, മൂവായിരത്തോളം ആസ്വാദകരുടെ മുന്നില്‍ 'ഉഗ്രന്‍' ഒരു അവതരണം നടത്തി മൈക്ക്‌ സിദ്ദിഖിന്‌ കൈമാറി അണിയറയിലെത്തിയ കുഞ്ഞന്റെ എതിരില്‍ അതാ നില്‍ക്കുന്നു ഒരു 'താടിക്കാരന്‍'!

"ജീബ്‌ ഇഖാമ" - താടിപ്പോലീസാണ്‌.

ഞെട്ടല്‍ മൂലാധരത്തില്‍നിന്ന്‌ ഉല്‍ഭവിച്ച്‌ ചെറു-വന്‍കുടലുകളാകുന്ന രാജവീഥികളിലൂടെ ഉരുണ്ടുപിരണ്ട്‌ ആമാശയാദി പ്രത്യയശാസ്ത്രങ്ങളിലൂടെ സംവാദ-വിവാദങ്ങള്‍ക്ക്‌ തീകൊളുത്തി, നെഞ്ചിലെ 1200 കെ. വി. ലൈനുകളില്‍ ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തി, തൊണ്ടയില്‍ കഫക്കെട്ടായി ഇടറി, ഉച്ചിയില്‍ വെടിക്കെട്ടായി ഭൂൂൂൂംംം എന്ന്‌ തവിഞ്ഞു.

ഇതൊന്നും പുറത്തു കാട്ടാതെ "ടേയ്‌ എല്ലാം നോക്കിക്കോണേ, ഞാന്‍ ദാ വരുന്ന്‌. എവരുമായി കാര്‍ഗില്‍ പ്രശ്നം ഒന്ന്‌ ഡിസ്‌കസ്‌ ചെയ്യാനുണ്ട്‌" എന്നമട്ടില്‍ നെഞ്ചുവിരിച്ച്‌ നടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ശബ്ദവും വെളിച്ചവും സ്ഥലം വിട്ടു. കുഞ്ഞന്റെയൊപ്പം, സൌണ്ട്‌ എഞ്ചിനീയറും ഒരു പാട്ടുകാരനും 'ഇപ്പോള്‍ കരയും' എന്നമട്ടില്‍ നിന്നു. ചില നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക്‌ സ്ഥലകാലബോധമുണ്ടായി. കുഞ്ഞന്റെ ധീരത കണ്ടിട്ടാവാം പാവം സഹയാത്രികര്‍ (സൌണ്ട്‌ എഞ്ചിനീയറും ഗായകനും) ഇല്ലാത്ത വിരിവുമായി നെഞ്ച്‌ കാണിച്ച്‌ നടന്നു.

പോലീസ്‌ പറഞ്ഞു.

"ജീപ്പില്‍ക്കേറിനെടാ... ഹറാമികളേ..."

കേറി. വണ്ടിയിലിരിക്കുമ്പോള്‍ താടിക്കാരും വയര്‍ലെസ്സില്‍ 'അനാ' 'ഹദാ' പറയുന്നുണ്ട്‌. അപ്പോഴാണ്‌ സത്യത്തില്‍ 'സെല്‍ഫോണിന്റെ' ഗുണം മനസ്സിലായത്‌. സൌണ്ട്‌ എഞ്ചിനീയര്‍ അതെടുത്ത്‌ വിളിയോടുവിളി തന്നെ.

"രമേഷേട്ടാ, രഹീമിക്ക, കുര്യച്ചാ, കൃഷ്ണേട്ടാ, ഗോപാലേട്ടാ, സലീമേ, പൊന്നേ, പൊട്ടേ.. ഒലക്കേടെ മൂടേ! " എല്ലാം ക്ലോസ്‌. കുഞ്ഞന്‍ അയാള്‍ക്ക്‌ ഒരിത്തിരി ധൈര്യം കൊടുക്കാന്‍ ശ്രമിച്ചു.

"അല്ല.. ചങ്ങാതിമാരേ, നമ്മള്‍ ആരെയും കോന്നില്ല, തിന്നില്ല,.. പിന്നേ പേടിക്കാനെന്താ?''

"ഇയ്യാക്കറിയത്തില്ല കൊഴപ്പം. തലപോണ കേസാ..''

"പിന്നല്ലാതെ. ഓടി രക്ഷപെട്ടാ മതിയാരുന്ന്‌. ഇതിനി എന്താവാനാ ദൈവമേ?"

വല്ലാതെ വെരണ്ടു ചെക്കമ്മാര്‌!

പച്ചക്കറിച്ചന്തയുടെ സമീപത്തുള്ള താടിപോലീസുകാരുടെ ആപ്പീസില്‍ കുഞ്ഞനും കൂട്ടുകാരും കുത്തിയിരുന്നു. രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ഉള്ളില്‍ ഒരു വിറയലുണ്ട്‌. അത്‌ പുറത്ത്‌ കാണിച്ചാല്‍ ഉള്ള വെയ്റ്റ്‌ അതോടെ പോയില്ലേ? ഒരു താപസന്റെ ഗൌരവത്തില്‍ ശ്വാസംപിടിച്ചിരുന്നു.

മൂത്രശങ്കയ്ക്ക്‌ മൂന്ന്‌ കൊമ്പുണ്ടെന്നും, വിഷ്ണുപ്രസാദിന്റെ കവിതയിലെപ്പോലെ 'മലാശയ'ത്തില്‍ 'അതിജീവിച്ചവന്മാരുടെ' കശപിശ നടക്കുന്നുണ്ടെന്നും... അമ്പമ്പേ... ഒരു വെപ്രാളം. ഓടി ലാട്രിനില്‍ക്കേറി. അപ്പോഴും നെഞ്ചത്ത്‌ ഞാന്നുകിടന്ന്‌ ഇളിച്ചുകാട്ടുന്നു, പോറ്റിഹോട്ടലിലെ ചപ്പാത്തിയുടെ വലിപ്പത്തില്‍ സംഘാടകരുടെ 'ബാഡ്‌ജ്‌'! വലിച്ചിളക്കി ഒരേറ്‌ വെച്ചുകൊടുത്തു. നാശം. ഇനി അത്‌ കണ്ടിട്ടുവേണം ആ പരിപാടി സംഘടിപ്പിച്ചതിന്റെ മുഴുവന്‍ ചുമതലയും ഈ പോലീസേമാന്‍മാര്‌ കുഞ്ഞന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍! എന്നാപ്പിന്നെ... ഭേഷായിരിക്കും. പുറത്തിറങ്ങാന്‍തന്നെ പാടാവും.

ഒരുവിധം ശ്വാസം നേരെയാക്കി പുറത്തിറങ്ങി നോക്കുമ്പോ... എന്റമ്മേ... എന്താ ഈ കാണുന്നെ?

മഴ നനഞ്ഞ കോഴികളെപ്പോലെ, നാട്ടില്‍നിന്നു വന്ന രണ്ട്‌ കലാകാരന്മാര്‍ വിറച്ചു നില്‍ക്കുന്നു; നാല്‌ പോലീസുകാരുമുണ്ട്‌. ഒന്നാമന്‍ അന്ന്‌ അത്ര പ്രശസ്തനല്ലാത്ത 'പ്രശാന്ത്‌ പുന്നപ്ര'യെന്ന ഇന്ന്‌ സ്റ്റേജില്‍ കൈയടിവാങ്ങുന്ന 'ബൈജു'. നല്ല വയസ്സന്റെ മേക്കപ്പോടെ...!

രണ്ടാമന്‍ മറ്റൊരു മിമിക്രി കലാകരന്‍ 'തൌഫീഖ്‌'. തൌഫീഖിന്റെ വേഷം അസ്സല്‍ ഒരു സുന്ദരിപ്പെണ്ണിന്റേത്‌. ലിപ്സ്റ്റിക്കും വെപ്പുമുടിയും മാര്‍ക്കച്ചയും കൈവളകളും കൊലുസും വരെ.

ഞാന്‍ അറിയാതെ വിളിച്ചുപോയി...

"എന്റെ വെട്ടിക്കാട്ടപ്പാ... ചതിച്ചോ..?"

(ഇപ്പോഴെങ്ങും തീരില്ല)