Monday, October 30, 2006

നിഘണ്ടുവില്‍ ഇല്ലാത്ത വാക്ക്‌ - (കഥ)

മൂന്നാം പരിശോധനയിലും ഫലം അതുതന്നെയായിരുന്നു. റിപ്പോര്‍ട്ട്‌ കൈയില്‍ക്കിട്ടിയപ്പോള്‍ ദിനകരന്റെ തലയ്ക്കുള്ളില്‍ മഞ്ഞുകട്ടകള്‍ നിറഞ്ഞു. 'മാലതിയെ എങ്ങനെ അഭിമുഖീകരിക്കും?' എന്ന ചിന്തയാല്‍ തിമിര്‍ക്കുന്ന വേനല്‍മഴയിലും അയാള്‍ വിയര്‍ത്തു. ബസ്‌ നിര്‍ത്തിയിട്ടും സീറ്റില്‍നിന്ന്‌ എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ കിളിപ്പയ്യന്‍ വിളിച്ചുണര്‍ത്തുകയായിരുന്നു.

'ഓ.. അയാം സോറി' എന്ന അസാധാരണമായ പദാവലി അയാളില്‍ നിന്നുയര്‍ന്നു. ഇത്തവണ പക്ഷേ, അതില്‍ വിക്ക്‌ കലര്‍ന്നിരുന്നില്ല. നടക്കുമ്പോള്‍ ബോധ്യമായി, കാലുകള്‍ക്ക്‌ നേരിയ വിറയലുണ്ട്‌. ടെലഫോണ്‍ തൂണില്‍ പിടിച്ച്‌ അല്‍പനേരം നിന്നു. പാതയുടെ ഇരുവശത്തും വെള്ളം കുത്തിയൊലിച്ച്‌ പോകുന്നതിന്റെ താളബോധമില്ലാത്ത ശബ്ദങ്ങള്‍. അതിനെ മുറിച്ചുകൊണ്ട്‌ സൈക്കിള്‍ മണിയും തൊട്ടുപിന്നാലെ ആരുടെയോ ഉറക്കെയുള്ള ചോദ്യവും കേട്ടു.

'ഉച്ചമയക്കം റോട്ടിലാന്നോ കൂവേ? ഇതേതാ ബ്രാന്‍ഡ്‌?'
ധീരനായ ആ സന്മാര്‍ഗ്ഗി സ്വന്തം തല കുടകൊണ്ട്‌ മറച്ചുപിടിച്ചാണ്‌ ഇത്രയും ചോദിച്ചത്‌. ദിനകരനില്‍ അറിയാതെ ഒരു ചിരിയാണ്‌ മുളച്ചത്‌. അപ്പോഴേക്കും പെട്ടിക്കട നടത്തുന്ന പുഷ്പന്‍ അടുത്തുവന്ന്‌ കൈപിടിച്ചു. വിയര്‍പ്പിനുമേല്‍ മഴത്തുള്ളികള്‍ നനച്ച അയാളുടെ ഉടല്‍ ഇറക്കിവെയ്ക്കാന്‍ പാകത്തില്‍ ഒറ്റബെഞ്ചിലിരുന്ന അപരിചിതന്‍ ഒഴിഞ്ഞുകൊടുത്തു.

'ഒരു സോഡാ. കൊറച്ച്‌ ഉപ്പിട്ടേരെ?' പറഞ്ഞൊപ്പിച്ചു.

ഗോലി തെറിപ്പിച്ച കുപ്പി അരക്കരണ്ടി ഉപ്പിട്ട ചില്ലുഗ്ലാസ്സിലേക്ക്‌ പകരുമ്പോള്‍ പുഷ്പന്‍ ചോദിച്ചു

'ഇന്ന്‌ ജോലിക്ക്‌ പോയില്ലിയോ സാറേ...? എന്തോ ഒരു സുഖക്കൊറവൊണ്ടല്ലോ?'

' വ വ വല്ലാത്ത പരവേശം. പ്രഷറ്‌ കൊ കൊ കൊ കൊറഞ്ഞെന്നാ തോന്നുന്നെ'
കുമിളകളുടെ സമ്മര്‍ദ്ദം നിറഞ്ഞ പാനീയം തൊണ്ടയില്‍ നിന്നിറങ്ങാന്‍ ഇത്തിരി പാടുപെട്ടു. 'കുമിളകള്‍ക്ക്‌ ഉടയാന്‍ വേണ്ടുന്ന സമയമെത്ര?' എന്നൊരു വേദാന്തചിന്തയും അപ്പോള്‍ തോന്നി. മനുഷ്യജീവിതവും ഇത്തരമൊരു കുമിളയാണല്ലോ. കാര്‍ബണ്‍ ഡയോക്സൈഡായാലും ഓക്സിജനായാലും അവ പൊട്ടുക തന്നെ ചെയ്യും.

ഒരു നിമിഷം, ദിനകരനെന്ന കുട്ടി രത്നമയിട്ടീച്ചറോടും കൂട്ടുകാരോടുമൊപ്പം ലാബിലേക്ക്‌ തിരിഞ്ഞു നടന്നു. ഒമ്പതാം തരത്തിലെ രസതന്ത്രങ്ങളിലൂടെ നിരവധി ജാറുകള്‍ പുറത്തുവിട്ട കുമിളകളില്‍ അവന്‍ പറന്നുയര്‍ന്നു. സയന്‍സ്‌ ക്ലബിലെ ചര്‍ച്ചയും ക്വിസ്‌ മത്സരവും അതിന്റെ ഒന്നാം രംഗം വീതിച്ചെടുത്തു. കോതപുരം സാറിന്റെ ചിത്രപ്രദര്‍ശനവും ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്താനുള്ള പ്രകടനവും അവിടെ പുനര്‍ജ്ജനിച്ചു. നാടക മത്സരത്തില്‍ ത്യാഗിയായ ഡോക്ടറുടെ ദുരന്തം ചിത്രീകരിച്ച്‌ കുട്ടുകാരന്‍ വിജയകുമാറിനെ ആ വേഷം അഭിനയിപ്പിച്ച്‌ തൃപ്തനായി. പള്ളിക്കൂടത്തിന്റെ രജതജൂബിലി വേദിയില്‍, പ്രകാശവൃത്തത്തില്‍ സുമുഖനായ പ്രേംനസീറിന്റെ രസം നിറഞ്ഞ പ്രസംഗത്തില്‍ മുഴുകി. പിന്നെ, ഒരൊറ്റ ഞൊടിയില്‍ കുമിളകള്‍ നിറഞ്ഞ ജാര്‍ പൊട്ടിത്തെറിച്ചു. രത്നമയിട്ടീച്ചറും വിജയകുമാറും കോതപുരം സാറും, ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്താനുള്ള സ്വപ്നങ്ങളും പോയിക്കഴിഞ്ഞു. മഴ തകര്‍ക്കുകയാണ്‌. കുമിളകള്‍ ജനിച്ച്‌ മരിക്കുന്നു. താളബോധമില്ലാത്ത ജനിമരണങ്ങളുടെ ഘോഷയാത്രകള്‍ തുടരുന്നു.

'സാര്‍ ആസ്പത്രിയില്‍ പോകേണ്ടതുണ്ടോ?' പുഷ്പന്‍ ചോദിക്കുന്നു.

'ഏയ്‌ സ സ സാരോല്ല. ഒന്നു മ മ മയങ്ങിയാ ശരിയാവും' അയാള്‍ എഴുന്നേറ്റു.

'ഡോക്ടറെ ഒന്നു കാണുന്നതാ നല്ലെ...' പുഷ്പന്‍ തന്റെ യുക്തി ഉപദേശിക്കുകയാണ്‌.

അയാള്‍ പവനന്റെ ശിഷ്യഗണത്തില്‍പ്പെട്ട ഒരു കിടിലന്‍ നിരീശ്വരവാദിയാണ്‌. എന്തും കാര്യകാരണസഹിതം വിലയിരുത്തുന്ന നല്ലൊരു വായനക്കാരന്‍.
'ഉടമയുടെ മനഃസ്ഥിതിയുള്ള ഇടത്തരക്കാരും മാനസിക ദൌര്‍ബല്യമുള്ള പണക്കാരുമാണ്‌ ദേവാലയങ്ങളിലേക്ക്‌ പ്രവഹിക്കുന്നത്‌. അകത്തില്ലാത്തതിനെ പുറത്തന്വേഷിക്കുകയാണ്‌ അവരുടെ രീതി. പുത്തന്‍പണക്കാര്‍ക്കും ചുഷകര്‍ക്കും ദൈവത്തോട്‌ കൂടുതല്‍ സ്നേഹമുണ്ടാവുക സ്വാഭാവികം. അങ്ങോട്ടേക്കുള്ള തിരക്കില്‍ പാവപ്പെട്ടവരും, ജീവിതംതന്നെ ദാരിദ്ര്യമായുള്ളവരും അധികം വരില്ല.' എന്ന പ്രസ്താവനയ്ക്കു ശേഷം അയാള്‍ ഇന്നലെ ദിനകരനോട്‌ ചോദിക്കുകയുണ്ടായി,

'സാറ്‌ ഇതിലേത്‌ വിഭാഗത്തിലാ?'

'ഇ ഇ ഇതിലൊന്നിലും ഞാനില്ലല്ലോ' എന്ന മറുപടിയില്‍ അയാള്‍ തൃപ്തനായില്ല.

'സാറെന്താ ഇങ്ങനെയൊക്കെ മാറിപ്പോയെ?' എന്നൊരു സംശയം പുഷ്പന്‍ ആവര്‍ത്തിച്ചു.

ഇന്നലെ, ഒരിക്കലുമില്ലാത്ത പോലെ അയാള്‍ ശിവക്ഷേത്രത്തില്‍ പോയിരുന്നു. 'കാലന്റെ കാലനായ ശ്രീപരമേശ്വരാ, കരുണയുണ്ടാകണമേ' എന്ന്‌ കരഞ്ഞ്‌ പ്രാര്‍ത്ഥിക്കണമെന്നു കരുതിയാണ്‌ നടയില്‍ ബസിറങ്ങിയത്‌. 'പിടിവള്ളി തേടുന്ന' മനസ്സിന്റെ വികലവ്യാപാരമെന്ന്‌ അച്ഛന്‍ ഉള്ളിലിരുന്ന് പിറുപിറുത്തു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജീവിതം മുഴുവന്‍ പോരാടിയ കക്ഷിക്ക്‌ അങ്ങനെ പറയാതെ വയ്യല്ലോ! വഴിയില്‍ നിന്ന്‌ നടയോളം നിരന്നിരിക്കുന്ന ഭിക്ഷക്കാരുടെ ദൈന്യമാര്‍ന്ന മുഖങ്ങളും രോഗപീഢയാല്‍ വിവശരായ ചിലരുടെ ആഴമേറിയ കണ്ണുകളും ദിനകരനെ ബാക്കിവെയ്ക്കാതെ വിഴുങ്ങിക്കളഞ്ഞു. അയാള്‍ക്ക്‌ കടുത്ത ശ്വാസംമുട്ടലുണ്ടായി. പ്രാര്‍ത്ഥനകളുടെ പരിതാപങ്ങളെല്ലാം വഴിയരികിലെ ചപ്പുചവറുകളിലേക്ക്‌ തുപ്പിക്കളഞ്ഞ്‌ അയാള്‍ വേഗം തിരിച്ചു പോന്നു.

പിന്നെ, നിഴല്‍ പോലും കൂട്ടില്ലാത്ത നടവഴിയില്‍ ദിശയറിയാതെ പരിഭ്രമിച്ചു. ട്യൂഷന്‍ കഴിഞ്ഞു വന്ന മോന്റെ കൈപിടിച്ചാണ്‌ തിരിച്ചെത്തിയത്‌. പതിനഞ്ചുകാരനായ അവന്റെ തന്റേടം പോലും തനിക്കില്ലാതായി എന്ന യുക്തിഭംഗവും അയാളെ പിടികൂടി. മോളുടെ കൈയില്‍ നിന്ന്‌ ചൂടുള്ള ചായ വാങ്ങി ഊതിക്കുടിക്കുമ്പോഴും ദിനകരന്‍ മറ്റാരോ ആയിരുന്നു.

'അച്ഛനെന്താ... വല്ലാതെ വിയര്‍ക്കുന്നല്ലോ!' എന്ന മോളുടെ ചോദ്യം.

'ഞാന്‍ നിഘണ്ടുവിലില്ലാത്ത ചില വാക്കുകളെ...' എന്ന്‌ അയാള്‍ പാതിവഴിയില്‍ നിറുത്തിക്കളഞ്ഞു. മനസ്സാന്നിദ്ധ്യം തിരിച്ചെത്തിയപ്പോള്‍ അയാള്‍ ഇരിപ്പുമുറിയിലെ സെറ്റിയില്‍ ചരിഞ്ഞു കിടക്കുകയായിരുന്നു. നിവര്‍ത്തിയ പുസ്തകം നെഞ്ചിലണച്ച്‌ മോള്‍ അടുത്തുള്ള കസേരയിലിരുന്ന്‌ ഉറക്കം തൂങ്ങുന്നു. നേരം പുലര്‍ച്ചയോടടുത്തിരിക്കുന്നു.

വെള്ളം തീരുവോളം അയാള്‍ ഷവറിനുകീഴില്‍ നിന്നു. തണുത്തവെള്ളത്തിന്റെ ശക്തിയില്‍ ആ നില്‍പ്പില്‍ത്തന്നെ ജീവിതഗന്ധിയായ ഒരു തിരക്കഥയില്‍ സ്വയം ചേര്‍ത്തുവെച്ചു. ത്യാഗിയായ ഡോക്ടറുടെ സ്ഥാനത്ത്‌ അയാള്‍ താനേ എന്‍. ജി. ഓ-യുടെ ഉടലും മനസ്സും പ്രതിഷ്ഠിച്ചു. ബോധത്തിന്റെ 'ടില്‍റ്റും വൈഡു'മായ ഫോക്കസുകളില്‍ കരിങ്കല്‍പ്പാളികള്‍ പോലെ ഓരോ രംഗവും ഒരു പോസ്റ്റ്‌ എഡിറ്റഡ്‌ ചലച്ചിത്രത്തിന്റെ ഭാഷയും സംഗീതവുമായി അയാള്‍ അടുക്കിമുറുക്കി. ഫാന്റസികലര്‍ന്ന, അനിമേഷന്‍ സാധ്യതകള്‍ ധാരാളമുള്ള ആ തിരക്കഥയില്‍ ഏപ്രില്‍-മേയ്‌ മാസങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാവും. തുലാവര്‍ഷത്തിലും വരള്‍ച്ചക്കെടുതിയുണ്ടാവും. അതിന്റെ നിയാമകനിയന്ത്രണങ്ങളില്‍ നിന്ന്‌ അയാള്‍ക്കിനി കുതറാന്‍ കഴിയില്ല. ഇനിയൊരിക്കലും അയാളുടെ മനസ്സിന്‌ പതറാന്‍ പറ്റില്ല. ഇപ്പോഴാണ്‌ അയാള്‍ കഠിനമനസ്സുള്ള പുരുഷനാവേണ്ടത്‌. അസാധാരണ ചിന്തയും വിശകലനബുദ്ധിയുമുള്ള ഭര്‍ത്താവാകേണ്ടത്‌.

മാലതിയെ പതിവില്ലാത്ത ഒരു തളര്‍ച്ച പിടികൂടിയിട്ട്‌ ഒരു മാസത്തോളമായി. രണ്ടുമൂന്നു ദിവസം രാവിലെ എഴുന്നേല്‍ക്കാതെ പനിച്ചു കിടന്നു. അങ്ങനെയാണ്‌ ആശുപത്രിയില്‍ പോയത്‌. രക്തം പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ ശ്രീനിവാസന്‌ ചെറിയൊരു സംശയം. അയാളാണെങ്കില്‍ മാലതിയെന്ന കഥാകാരിയുടെ ആരാധകനും. വല്ലാത്തൊരു വരള്‍ച്ച അയാളില്‍ പുകയുന്നത്‌ ദിനകരന്‍ അറിഞ്ഞു.

'തീരെ മൈന്യൂട്ടായിട്ടുള്ള സംശയമാ. പേടിക്കാനില്ല. നമുക്ക്‌ കുറേക്കൂടി മെച്ചപ്പെട്ട ഒരു ക്ലിനിക്കില്‍ പരിശോധിപ്പിക്കാം. അതായത്‌ ഒരു സ്പെഷ്യലിസ്റ്റിനെ.'

ദിനകരനും മാലതിയും അതിനു വഴങ്ങി. രണ്ടാം പരിശോധന നഗരത്തിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു. ഡോ. ശ്രീനിവാസന്റെ സഹപാഠിയായിരുന്ന ആര്‍. സി. സി.-യിലെ ഡോക്ടറെ കാണാനായിരുന്നു പിന്നത്തെ നിര്‍ദ്ദേശം. ഇപ്പോള്‍, മൂന്നാം പരിശോധനയിലും ഫലം അതുതന്നെ. മഴയില്‍ നിന്ന്‌ ദിനകരന്‍ വീടിനകത്തു കയറിയപ്പോള്‍ കരുതി, 'പാവം അടുക്കളയില്‍ ഗുസ്തി പിടിക്കുകയായിരിക്കും'. എന്നാല്‍ തീന്‍മേശയുടെ പുറത്ത്‌ ചിതറിക്കിടക്കുന്ന കടലാസുകള്‍ക്കിടയില്‍ മാലതി എന്തൊക്കെയോ തിരയുകയായിരുന്നു.

അവള്‍ ഉന്മേഷത്തോടെ പറഞ്ഞു.'ഡീസീന്ന്‌ വിളിച്ചിരുന്നു. അവരെടെ 'കഥാവര്‍ഷ'ത്തില്‍ ഒരു സമാഹാരം എന്റേതാണത്രേ. ഞാന്‍ പഴേതൊക്കെ ഒന്ന്‌ തട്ടിപ്പെറുക്കുവാരുന്ന്‌..'
ധൃതിപ്പെട്ട്‌ അയാളുടെ തലതുവര്‍ത്തിക്കൊടുക്കുമ്പോള്‍ അവള്‍ പിറുപിറുത്തു.

'ഇതെന്തൊരു വേലയാ കാണിച്ചെ..? കുട്ടികളെപ്പോലെ മഴ നനഞ്ഞ്‌?'

'എ.. എനിക്കൊന്ന്‌ കുട്ടിയാവണമെന്ന്‌ തോന്നി. അ.. അത്രതന്നെ..'

അവളുടെ കണ്ണുകളില്‍ ചോദ്യങ്ങളുണ്ടായിരുന്നു. അവയ്ക്കോരോന്നിനും ഇണങ്ങുന്ന ഉത്തരങ്ങള്‍ക്കായി അയാള്‍ ചില നിമിഷങ്ങള്‍ പകച്ചു. ഉള്ളറകളിലൂടെയുള്ള ഒരു ദേശാടനപ്പക്ഷിയുടെ പറക്കല്‍. ഒടുവില്‍ കറുത്ത മാര്‍ബിള്‍ പ്രതലമുള്ള ശവക്കല്ലറയില്‍ തിളങ്ങുന്ന വെളുപ്പിന്റെ ദിവ്യലിഖിതങ്ങള്‍ വായിക്കുമ്പോലെ പറഞ്ഞു.

'ആ റിസല്‍റ്റ്‌ വന്നു. നമ്മള്‍ പേടിച്ചതൊന്നുമില്ല. എല്ലാം നോര്‍മല്‍?' തീരെ വിക്കില്ലാത്ത സ്ഫുടമായ ഉച്ചാരണം.

'ഓ? ഇനിയും ഒരങ്കത്തിന്‌ ബാല്യമുണ്ടെന്ന്‌. അല്ലേ?' അവള്‍ ചിരിച്ചു.

'എന്തു പറ്റി? ഇപ്പോ വിക്ക്‌ തീരെയില്ലല്ലോ?' അവള്‍ അയാള്‍ക്ക്‌ ഒരു നുള്ളു കൊടുത്തു. അയാളാവട്ടെ കടുപ്പമേറിയ ഒരാലിംഗനത്തില്‍ അവളെ ഉമ്മവെച്ചു.
'ഈ നട്ടുച്ചയ്ക്ക്‌ ദുരുദ്ദേശം വല്ലതും??' അവള്‍ അയാളുടെ കൈവലയത്തില്‍ ഒതുങ്ങി പൂത്തുലഞ്ഞു. 'ചോ ഓ ഓറ്‌ വെളമ്പ്‌, വ വ വല്ലാതെ കത്തുന്നു' എന്ന ദിനകരന്റെ വാക്കുകള്‍ അവളെ അടുക്കളയിലേക്ക്‌ പായിച്ചു.

പൊടികയറിയ ആഴ്ച്ചപ്പതിപ്പുകളില്‍ പരതി, പല്ലിയും പാറ്റയും കാഷ്ഠിച്ച ഗന്ധങ്ങള്‍ മറികടന്ന്‌, മാലതിയുടെ പതിനെട്ട്‌ ചെറുകഥകള്‍ കണ്ടെത്തി, അതില്‍ നിന്ന്‌ പന്ത്രണ്ടെണ്ണം തിരഞ്ഞെടുക്കാന്‍ മൂന്ന്‌ മണിക്കൂറെടുത്തു. കവലയില്‍പ്പോയി ഫോട്ടോസ്റ്റാറ്റ്‌ എടുത്ത്‌ അയാള്‍ തിരിച്ചു വന്നു. നമ്പരിട്ട്‌ അവ അടുക്കിവെച്ചപ്പോഴാണ്‌ ആദ്യകൃതിക്ക്‌ ഒരു സമര്‍പ്പണം അത്യാവശ്യമാണെന്ന്‌ അവള്‍ക്ക്‌ തോന്നിയത്‌. കോളേജില്‍ ഒപ്പമുണ്ടായിരുന്ന സുവര്‍ണ്ണയുടെ കൂട്ട്‌ തന്റെ കഥാരചനകളെ പ്രചോദിപ്പിച്ചിരുന്ന സത്യം അപ്പോള്‍ ഓര്‍മ്മ വന്നു. നിറയൌവനത്തില്‍ ജീവിതത്തെ ഒരു ഒഴിഞ്ഞ വിഷക്കോപ്പയാല്‍ തിരസ്കരിച്ച അവള്‍ക്കുവേണ്ടി ഒരു സമര്‍പ്പണം തയ്യാറാക്കി മാലതി നീണ്ട മൌനത്തിലേക്കിറങ്ങി.

പാതിരാത്രിക്കു ശേഷവും ഉറക്കം വരാതെ അയാള്‍ വിമ്മിട്ടപ്പെട്ടു. അലമാരയില്‍ നിന്ന്‌ കൈയില്‍ കിട്ടിയത്‌ ജിദ്ദുവിനെയായിരുന്നു. അത്‌ വെറുതെ നിവര്‍ത്തി. അക്ഷരങ്ങളുടെ സൂക്ഷ്മരൂപങ്ങള്‍ കണ്ണുകളെ ശാന്തമാക്കി ഉറക്കത്തിലേക്ക്‌ നയിക്കുമെന്ന്‌ അയാള്‍ പ്രത്യാശിച്ചു.

'നാം അധികം പേരും മരിക്കാന്‍ ഭയപ്പെടുന്നു. കാരണം, ജീവിക്കല്‍ എന്താണെന്ന്‌ നമുക്കറിയില്ല. എങ്ങനെ ജീവിക്കണമെന്ന്‌ നമുക്കറിയില്ല. അതിനാല്‍, എങ്ങനെ മരിക്കണമെന്നും. നാം ജീവിതത്തെ ഭയപ്പെടുന്നേടത്തോളം കാലം മരണത്തെയും ഭയപ്പെടും. ജീവിതത്തെ ഭയപ്പെടാത്ത ഒരാള്‍ അരക്ഷിതത്വത്തെക്കുറിച്ച്‌ ഭയപ്പെടുന്നില്ല. കാരണം, അയാള്‍ക്കറിയാം ആന്തരികമായും മനഃശാസ്ത്രപരമായും സുരക്ഷിതത്വമില്ലെന്ന്‌. അപ്പോള്‍, മരണവും ജീവിതവും ഒന്നാകുന്നു. സംഘര്‍ഷരഹിതമായി, സുന്ദരമായി, സ്നേഹത്തോടെ ജീവിക്കുന്ന ഒരാള്‍ മരണത്തെ ഭയപ്പെടുന്നില്ല. കാരണം, സ്നേഹിക്കുകയെന്നുവെച്ചാല്‍ മരിക്കുകയെന്നാണര്‍ത്ഥം.'

ദിനകരന്റെ മൂക്കിലേക്ക്‌ മധുരമായ ഗന്ധം നൂഴ്ന്നുകയറി. അയാള്‍ ശബ്ദമുണ്ടാക്കാതെ ജനാലകള്‍ തുറന്നു. പാരിജാതം പൂക്കൂട നീട്ടിനില്‍ക്കുന്നു. ഇളംകാറ്റില്‍ ഉലയുന്ന അതിന്റെ ചില്ലകള്‍ അയാളോട്‌ ചോദിച്ചു, 'എന്തേ? നിങ്ങള്‍ എന്റെ കുടക്കീഴിലേക്ക്‌ വാരാത്തൂ? എത്രയെത്ര മൊട്ടുകളാണ്‌ നിങ്ങളുടെ മനം കുളുര്‍പ്പിക്കാന്‍ വേണ്ടി ഈ വേനലിലും ഞാന്‍ കാത്തുവെച്ചത്‌?' ശരിയാണ്‌; താനും മാലതിയും അനേകം രാത്രികളില്‍ അതിന്റെ ചുവട്ടില്‍ ജീവിതത്തെ ലാളിച്ചും അടുക്കിപ്പെറുക്കിയും, മണമുള്ള കിനാക്കളെ മടിയിലെടുത്തും മൂളിപ്പാട്ടുപാടി ഇരുന്നിട്ടുണ്ട്‌. കരഞ്ഞുതോരാത്തപ്പോള്‍ കുഞ്ഞുങ്ങളും അതിന്റെ തണുവുള്ള സാന്ത്വനം നുകര്‍ന്നിട്ടുണ്ട്‌. ഇന്നിപ്പോള്‍ അതിന്റെ മണംപോലും തന്നെ മുറിവേല്‍പ്പിക്കുകയാണ്‌.

മാലതി ശാന്തമായ ഉറക്കത്തിലാണ്‌. ഒരു പുഞ്ചിരി ആ മുഖത്തുണ്ട്‌. ഒരു നിമിഷം അത്‌ തന്റെ നേര്‍ക്കുള്ള പരിഹാസമാണെന്ന്‌ ദിനകരന്‌ തോന്നി. പൊയ്മുഖം വെച്ചവന്റെ കാപട്യത്തോട്‌ അത്‌ വലിച്ചെറിഞ്ഞവളുടെ പരിഹാസം. ഇപ്പോഴാണ്‌ ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങളെ താന്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്‌. വൈകിയെത്തിയ തിരിച്ചറിവിന്റെ കനവും കയ്പും തന്നെ വിഷമിപ്പിക്കുകയാണ്‌.

അക്വേറിയത്തിലെ നേര്‍ത്ത വെളിച്ചത്തില്‍ മീനുകള്‍ മയങ്ങുകയാണ്‌. അയാള്‍ സമീപിച്ചപ്പോള്‍ അവ ഞെട്ടിയുണര്‍ന്ന്‌ അങ്ങിങ്ങ്‌ ചലിക്കാന്‍ തുടങ്ങി. കുമിളകള്‍ തുരുതുരെ ജനിച്ച്‌, ഉയര്‍ന്നുയര്‍ന്ന്‌ പൊട്ടുകയാണ്‌. ജലസസ്യങ്ങളുടെ ചുവട്ടില്‍ നക്ഷത്രമീനുകള്‍ നിശ്ചേതനം കിടന്നു. അവ പ്ലാസ്റ്റിക്‌ പോലെ തോന്നിച്ചു. അയാള്‍ ഇരുണ്ട ആകാശത്തേക്ക്‌ വീണ്ടും കണ്ണുകളയച്ചു. നിലാവിനെ മറയ്ക്കുന്ന മുകിലുകളുടെ ശോഭായാത്ര. തേരുല്‍സവം പോലെ അവ കാലത്തിന്റെ നീലിമയെ കന്നുമറയുന്നു. വെളിച്ചത്തിന്റെ ബാക്കിയും പൊലിയുന്നു.

മാലതി ഈ കിടപ്പറയിലേക്ക്‌ കടന്നുവന്ന ആദ്യനാള്‍ പതിനെട്ടു കൊല്ലം മുമ്പായിരുന്നു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ഒരു സാധാരണ വിവാഹം. ആര്‍ഭാടങ്ങളൊന്നുമില്ലായിരുന്നു. ആദര്‍ശരോഗിയായ ഒരു എന്‍.ജി.ഓ-യ്ക്ക്‌ എടുക്കാവുന്ന ചുമടിന്റെ പരിധി അവള്‍ക്ക്‌ ബോധ്യമായിരുന്നു. കടുത്ത നിറമുള്ള സ്വപ്നങ്ങളില്ലാതെ, എന്തിലും മിതത്വം പാലിക്കുന്ന പ്രകൃതമായിരുന്നു അവള്‍. ചടങ്ങുകളൊന്നുമില്ലാത്ത ആദ്യരാത്രിയുടെ അന്ത്യയാമത്തോളം കവിതയും കടങ്കഥയും പറഞ്ഞിരുന്ന നല്ല കൂട്ടുകാരി. പുലര്‍ച്ചയ്ക്കുമുമ്പ്‌ തിളങ്ങുന്ന ചില നക്ഷത്രങ്ങളെ അവള്‍ തനിക്ക്‌ ചൂണ്ടിക്കാണിച്ചുതന്നു. അവ നമ്മളോട്‌ സംസാരിക്കുകയാണെന്ന സങ്കല്‍പ്പവും കഥയാക്കി പറഞ്ഞു. പിന്നെ, താന്‍ ആ നക്ഷത്രങ്ങളെ അവളുടെ കണ്ണുകളില്‍ കണ്ടെത്തി. കാലം അവയെ രണ്ട്‌ കുഞ്ഞുങ്ങളാക്കി തനിക്ക്‌ മടിയില്‍ വെച്ചുതന്നു. അവരുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ പുനര്‍ജ്ജനിച്ചു. സന്തോഷവും സന്താപവും പങ്കുവെച്ച ദിവസങ്ങള്‍ ജീവിതത്തിന്റെ പുതിയ ഗ്രാഫുകള്‍ വരച്ചു പോയി.

വീണ്ടും അക്ഷരങ്ങള്‍ അയാളെ കൊതിപ്പിച്ചു.

'നിങ്ങള്‍ക്ക്‌ നക്ഷത്രങ്ങളുമായുള്ള അകലം, അല്ലെങ്കില്‍ ഭാര്യയോടോ, ഭര്‍ത്താവിനോടോ, സുഹൃത്തിനോടോ ഉള്ള അകലം നിങ്ങള്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. കാരണം, ഒരു പ്രതിരൂപമില്ലാതെ നിങ്ങളൊരിക്കലും നോക്കിയിട്ടില്ല. അതുകൊണ്ടാണ്‌ സ്നേഹമെന്തെന്നോ സൌന്ദര്യമെന്തെന്നോ നിങ്ങളറിയാത്തത്‌. ചുറ്റും അകലം സൃഷ്ടിക്കുന്ന ഒരു കേന്ദ്രമുള്ളേടത്തോളം കാലം സ്നേഹമോ സൌന്ദര്യമോ ഉണ്ടായിരിക്കുന്നതല്ല. കേന്ദ്രവും പരിധിയുമില്ലാതാകുമ്പോള്‍ സ്നേഹമുണ്ടാകുന്നു. നിങ്ങള്‍ സ്നേഹിക്കുമ്പോള്‍ നിങ്ങള്‍ തന്നെ സൌന്ദര്യമാകുന്നു.'
ഒരു ദീര്‍ഘനിശ്വാസത്തിനു പിന്നാലെ അയാളുടെ കണ്ണുകളില്‍ മഞ്ഞുവീണു.

മക്കള്‍ രണ്ടും സ്കൂളിലേക്ക്‌ പൊയ്ക്കഴിഞ്ഞപ്പോള്‍ ദിനകരന്‍ തുരുമ്പെടുത്ത കൂന്താലിയുമായി അടുക്കളത്തോട്ടത്തിലിറങ്ങി. വഴിമുടക്കിയ പുല്ലും പൊന്തയുമൊക്കെ പറിച്ചുകളഞ്ഞു. പാവലും പടവലവും പാകാന്‍ തടംകോരി. ചാണകമിളക്കി വിത്തുപാകി. കുളികഴിഞ്ഞ്‌ തിരിച്ചു വന്ന്‌ എരിശ്ശേരിയും ചമ്മന്തിയും കൂട്ടി ചോറുണ്ടു.

പഴയ ഡയറികളെല്ലാം അടുക്കിപ്പെറുക്കി അലമാരയില്‍ വെച്ചു. മറന്നുപോയ തീയതി പാടുപെട്ട്‌ ഓര്‍ത്തെടുത്ത്‌ വരവുചെലവ്‌ കണക്കുകള്‍ കൂട്ടിക്കിഴിച്ച്‌ ഒരു ഭാവിപരിപാടിയുടെ മാതൃക തയ്യാറാക്കി. പിന്നെ നല്ല ചുണക്കുട്ടിയായി മാലതിയുടെ മുന്നില്‍ ചെന്നുനിന്നു.

'വെ വെ വേഗം ഒരുങ്ങാമെങ്കില്‌, നമ്മക്ക്‌ ഒരിടം വരെ പൊ പൊ പോകാം?' എന്നു പറഞ്ഞതില്‍ അയാളുടെ വിക്കിന്‌ അസാമാന്യ നീളമുണ്ടായിരുന്നു.

'ഓ ഇപ്പോ അസ്സലായിട്ടും ഈയെമ്മിന്റെ വിക്കിനെ തോല്‍പിച്ചു കളഞ്ഞു.' മാലതി കളിയാക്കി.

'തെരഞ്ഞെടുപ്പിലൊഴികെ തോല്‍വി അറിയാത്ത ആളെപ്പറ്റിയാ നിന്റെ കളി പറച്ചില്‌?'ഇപ്പോള്‍ വീണ്ടും വിക്ക്‌ തോറ്റിരിക്കുന്നു.

'ആട്ടെ? ഈയെമ്മിനെ കേന്ദ്രീകരിച്ചുള്ള മുകുന്ദന്റെ നോവലുണ്ടല്ലോം അതില്‍ കേശവനെ കൊന്നത്‌ ആരുടെ മഴുവാ? മാര്‍ക്സിസ്റ്റിന്റെയോ ആറെസ്സെസിന്റെയോ..?

'താനെന്നെ വിചാരണ ചെയ്യുവാ? അതിപ്പോ കൃത്യമായി അറിയണവെങ്കി നേരേ മാഹിക്ക്‌ വെച്ചുപിടിക്കുക. മുകുന്ദന്‍ തിരിച്ചെത്തിയിട്ടുണ്ടല്ലോ. നേരിട്ട്‌ സംശയം തീര്‍ക്കാം.'

'ബുദ്ദൂസേ, സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന മണ്ടന്‍ചോദ്യങ്ങള്‍ എഴുത്തുകാരനോട്‌ ചോദിക്കരുതെന്ന സാമാന്യതത്വം അറിയില്ലേ?'

'അല്ലാ? പണ്ട്‌ അഴീക്കോടനെ കൊന്നപ്പോഴും ഇത്തരമൊരു സംശയം വ്യാപിച്ചിരുന്നതാ. നക്സലൈറ്റാണെന്നും അല്ലെന്നും, അധികാരഭ്രാന്തുമൂത്ത ഒരു നേതാവാണെന്നും പലപല ചര്‍ച്ചകള്‍. അതു പിന്നെ കക്ഷിരാഷ്ട്രീയത്തിന്റെ കതിനക്കെട്ടായിരുന്നില്ലേ...? കൊല്ലാന്‍ ഒരു കാരണം വേണമെന്നല്ലേയുള്ളു?'

റോഡിലേക്കിറങ്ങുമ്പോള്‍ അയലത്തെ വീട്ടുവേലക്കാരി ചെല്ലമ്മച്ചേച്ചിയെ വിളിച്ച്‌ 'മക്കള്‌ വരുമ്പോ താക്കോല്‌ കൊടുത്തേച്ചാ മതി' എന്നേല്‍പ്പിച്ച്‌ അവര്‍ മുക്കിലേക്ക്‌ നടന്നു. തിരക്കില്ലാത്ത ബസിനുള്ളില്‍ ഉച്ചച്ചൂട്‌ ആലസ്യമായി നിറഞ്ഞു.

'ആഗോളീകരണം ഒരു ഞണ്ടിനെപ്പോലെ നമ്മുടെ കഴുത്തില്‍ പിടിമുറുക്കുകയാണെ' യുണിയന്‍ നേതാവിന്റെ പ്രസംഗം കോളാമ്പിയിലൂടെ തെറിച്ചു വീണപ്പോള്‍ ബസ്‌ തിരക്കില്‍ നിശ്ചലമായി. ആവര്‍ത്തനവിരസമായ മലയാളമണിപ്രവാളം ഒഴിവാക്കി ഒരു ഫ്രഞ്ച്‌ സിനിമയാണ്‌ അവര്‍ കണ്ടത്‌. അധികാരത്തിന്റെ അനീതിക്കെതിരെ പോരാടുന്ന കുടുംബനാഥന്‍. പട്ടാളം പിടികൂടാനെത്തിയപ്പോള്‍ കുടുംബം ഒന്നടങ്കം ചെറിയൊരു തോണിയിലേറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഭീകരമായ നദിയിലെ കുത്തൊഴുക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട്‌ ബോട്ട്‌ തകരുന്നു. ഒടുവില്‍ ഒരു കൊച്ചു കുട്ടി മാത്രം രക്ഷപ്പെട്ട്‌ കരയ്‌ക്കെത്തുന്നു. അവന്റെ കണ്ണുകള്‍ വറ്റിപ്പോയിരുന്നു. വല്ലാത്തൊരു ശാന്തത അവിടെ നിറഞ്ഞു. അവനെ ഒരു പട്ടാളക്കാരന്‍ കരയിലേക്ക്‌ എടുത്തെറിഞ്ഞപ്പോള്‍, ആ നനമണ്ണില്‍ അമ്മയുടെ മടിയിലെക്കെന്നവണ്ണം അവന്‍ സ്വസ്ഥനായി കിടന്നു. പട്ടാളക്കാര്‍ കൈകള്‍ പിന്നില്‍ക്കെട്ടി കൊണ്ടുപോയപ്പോഴും അവന്റെ മുഷ്ടിയില്‍ നിറഞ്ഞത്‌ ആ മണ്ണായിരുന്നു.

'കഷ്ടം.. അതിനെ എന്തുചെയ്തോ ആവോ..' എന്ന്‌ മാലതി സങ്കടപ്പെട്ടു.
'ഒന്നും സംഭവിക്കില്ല. അവന്‍ മികച്ച ഇച്ഛാശക്തിയും കരുത്തുമുള്ള ഒരു വിപ്ലവകാരിയാവാനാണ്‌ സാധ്യത' എന്ന്‌ അയാള്‍ പറഞ്ഞു.
പെട്ടെന്ന്‌ സിനിമയിലെ കുട്ടിക്ക്‌ മകന്റെ മുഖമാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. അതേ, ആ കുട്ടിയുടെ ദൃഢതയും ശാന്തതയും കൈവരിക്കാന്‍ അവന്‌ കഴിയണം. ഏത്‌ വെല്ലുവിളികളെയും നേരിടാന്‍ മനക്കരുത്തുണ്ടാവണം. ദുഃഖം കുടിച്ചായാലും ഒപ്പമുള്ളവര്‍ക്ക്‌ രുചി പ്രദാനം ചെയ്യാന്‍ മനസ്സുണ്ടാവണം. മനുഷ്യനെ' അപൂര്‍ണ്ണതയെ പുതുക്കിപ്പണിയാനുള്ള ബോധം അവനുണ്ടാകണം.

തിരക്കില്‍ നിന്ന്‌ പുറത്തുകടക്കുമ്പോള്‍ ചോദിച്ചു, 'തനിക്ക്‌ വെശപ്പൊണ്ടോ?'
'ഉം, ആദിവാസിയെപ്പോലെ.' മാലതി.
'മോന്‍ പറയുമ്പോലെ വല്ല ചൂടന്‍ പട്ടിയും കഴിക്കണമെങ്കി പറഞ്ഞോ. അതല്ല ചിക്കന്‍ ചില്ലിയോ, സിക്സ്റ്റി ഫൈവോ..'
'ഓ.. വേണ്ട കണവനേ..'
'പിന്നെന്ത്‌, പൊരിച്ച കോഴിയും ചപ്പാത്തിയുമോ?'
'ദോശയും ഓംലെറ്റും മതി. ഫാസ്റ്റ്‌ ഫുഡ്‌ കഴിച്ച്‌ വയറ്‌ തകരാറാക്കണ്ടാ..'
മുമ്പൊരിക്കലും തോന്നാത്ത രുചി ഇപ്പോള്‍ തോന്നുകയാണ്‌. കടുപ്പത്തില്‍ ഒരു ചായ കൂടി ആവാം.

'പോകാം, മക്കള്‍ കാത്തിരുന്ന്‌ മുഷിഞ്ഞിട്ടുണ്ടാവും. മോള്‍ക്കാണെങ്കി രാവിലെ പനിക്കോളും ഒണ്ടായിരുന്നു. ഈശ്വരാ, ഞാനെന്തൊരു മറവിക്കാരിയാ ?'

'എന്തായാലും ഇവിടംവരെ വന്നില്ലേ? നമുക്കാ ഷിറാസിനെ ഒന്ന്‌ കണ്ടിട്ടുപോകാം. മൊടങ്ങിയ വായ്പത്തവണ തിരിച്ചടയ്ക്കാന്‍ ഞാനിത്തിരി രൂപ കടം ചോദിച്ചിരുന്നു. പൈസ റെഡിയാന്നാ പറഞ്ഞെ..' അയാള്‍.

'വേഗം വേണം. സല്‍ക്കാരത്തിനൊന്നും നിക്കരുത്‌. വീട്ടില്‍ കുഞ്ഞുങ്ങള്‌ മാത്രവാ. ഒന്നു ഫോണ്‍ ചെയ്തേക്കാം. അഥവാ നമ്മള്‌ വൈകിയാലും അവര്‌ വെഷമിക്കാതിരിക്കുമല്ലോ.' മാലതി കുടുസു മുറിയിലേക്ക്‌ കയറി.
സിഗരറ്റിന്റെ പുകച്ചുരുള്‍ ഏകാന്തതയായി ദിനകരനെ ചുഴന്നു. ഏകാന്തതയെക്കുറിച്ച്‌ മാലതി എഴുതിയിട്ടുള്ളത്‌ അയാളുടെ ഓര്‍മ്മയിലെത്തി.

'ഏകാന്തതയുമായി പരിചയപ്പെടാനാണ്‌ പ്രയാസം. അടുത്തുകഴിഞ്ഞാല്‍, അത്‌ നമ്മളെ വിഴുങ്ങും. പിന്നെ ഒന്നും വിരസമാവുകയില്ല. ക്രമത്തില്‍ അത്‌ നമ്മെ ദഹിപ്പിച്ചുകൊള്ളും. പിന്നീട്‌ അതില്‍ നിന്ന്‌ മോചിപ്പിക്കപ്പെടുമ്പോഴാണ്‌ നാം എത്ര ഭീകരനായ ഒരു ജീവിയുടെ ഉള്ളിലായിരുന്നു ഇത്രനാളും ഒതുങ്ങിക്കിടന്നഹെന്ന്‌ അതിശയിച്ചുപോവുക?'ദിനകരന്‌ ചിരി വന്നു. അയാളുടെ കണ്ണുകള്‍ തുളുമ്പി.

മാലതി ചിരിച്ചുകൊണ്ടാണ്‌ ഇറങ്ങിവന്നത്‌. 'മോള്‌ പറയുവാ, നമ്മള്‌ അവരെ പറ്റിച്ചതാണെന്ന്‌. കഷ്ടമായിപ്പോയി, അവരേം കൂട്ടി ഞായറാഴ്ച വന്നാമതിയാരുന്നു. അല്ലേ ചേട്ടാ?'
അതിന്‌ മറുപടി പറയാതെ 'വാ.. സമയം വൈകുന്നു.' എന്ന്‌ അയാള്‍ വാച്ചില്‍ നോക്കി ധൃതിപ്പെട്ടു. ഉപേക്ഷിക്കപ്പെടുന്നതിനു മുമ്പ്‌ ഒരു പുച്ചക്കുഞ്ഞിനോട്‌ തോന്നാവുന്ന ദയാപരതയോടെ അവളുടെ കൈപിടിച്ച്‌ റെയില്‍വേ ട്രാക്കിലൂടെ കരുതലോടെ നടക്കുമ്പോള്‍ ആ കൈത്തലം തീരെ ദുര്‍ബലമാണെന്ന്‌ അയാള്‍ മനസ്സിലാക്കി.

'താന്‍ ഈയിടെ ഒന്നുകൂടി ക്ഷീണിച്ചിട്ടുണ്ട്‌..'
'ഓ.. വെറുതേ തോന്നുന്നതാ..' അവള്‍ പ്രസരിപ്പോടെ ചിരിക്കാന്‍ ശ്രമിച്ചു.
സിഗ്നലില്‍ ചുവപ്പുകള്‍ തെളിഞ്ഞു.

'എന്റെ പെണ്ണേ, എനിക്കെന്നെ അടക്കാന്‍ വയ്യാ ' - എന്ന്‌ മനസ്സിന്റെ ആഴത്തില്‍ നിന്ന്‌ നീര്‍ക്കുമിളപോലെ ഒരു തേങ്ങലുയര്‍ന്നപ്പോള്‍ അയാള്‍ പെട്ടെന്ന്‌ അവള്‍ക്കഭിമുഖമായി നിന്നു. മങ്ങിയണയാറായ പകല്‍ കറുത്ത തിരകളായി അവളുടെ മിഴികളില്‍ തുളുമ്പി.അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ച്‌ ഇടര്‍ച്ചയോടെ അവള്‍ ചോദിച്ചു.

'എന്നോട്‌ നുണ പറഞ്ഞു. അല്ലേ? എല്ലാം ഞാനറിയില്ലേ?'
അയാളുടെ ക്യാമറക്കണ്ണുകള്‍ അവളില്‍ ഭീതി തിരഞ്ഞു. എന്നാല്‍ കടുത്ത വേദനയെ പൊതിഞ്ഞ ചിരി മാത്രമേ കണ്ടുള്ളു. അവള്‍ ആകാശത്തേക്ക്‌ വിരല്‍ ചൂണ്ടി. അവിടെ ഒരു വാല്‍നക്ഷത്രം പൊലിയുന്നു.അയാളില്‍ നാദം നിലച്ചു പോയിരുന്നു.

'എന്നെ ഒറ്റയ്ക്ക്‌ വിടില്ല... അല്ലേ?' - അവള്‍ അയാള്‍ ഒരു തേങ്ങലോടെ അവളെ നെഞ്ചിലണച്ചു.

'ഇനി കണ്ണു തുറക്കരുത്‌'

'എന്നെ മുറുകെ കെട്ടിപ്പിടിക്ക്‌..' അവള്‍ പുലമ്പി.

അയാളിടെ ചുണ്ടുകള്‍ മന്ത്രിച്ചു.

'ഒന്നാനാം കുന്നിന്മേല്‍, ഓരടിക്കുന്നിന്മേല്‍,
ഓരായിരം കിളി കൂടുവെച്ചു,
കിളിയമ്മയാടുമ്പോള്‍, കിളിയച്ഛന്‍ പാടുമ്പോള്‍,
ചിരിതൂകി നക്ഷത്രജാലമെങ്ങും.'

ചുവപ്പുമാറി പച്ചവെളിച്ചം തെളിഞ്ഞത്‌ അവരറിഞ്ഞില്ല.

***

Thursday, October 19, 2006

സ്വര്‍ണ്ണത്തളികയില്‍ ഒരു ശിരസ്സ്‌ (കഥ)

'സ്വര്‍ണ്ണത്തളികയില്‍ ഒരു ശിരസ്സ്‌.' ശലോമി കൊഞ്ചിക്കുഴഞ്ഞു.

'കേവലമൊരു ശിരസ്സോ? മുത്തും പവിഴവും രത്നമാലകളും ചോദിക്കൂ മകളേ' ഹേറോദേസ്‌ ചിരിച്ചു.

'പോരാ രാജോവേ. എനിക്കയാളുടെ ശിരസ്സുതന്നെ വേണം. അതിനുവേണ്ടി മാത്രമാണ്‌ ഞാന്‍ അസാധാരണമാംവിധമുള്ള എന്റെ ലാസ്യം ഇന്നിവിടെ അങ്ങേയ്ക്കുവേണ്ടി ചെയ്തത്‌.'

'എന്നാലും മകളേ.. പിശാചിന്റെ ആത്മാവുകുടിയവനെങ്കിലും, അയാളെ പ്രജകള്‍ ഒരു പ്രവാചകനായി കാണുന്നുണ്ട്‌. ആയതിനാല്‍ അവന്റെ ശിരച്ഛേദം നാം ഇച്ഛിക്കുന്നില്ല.'

'സിംഹാസനത്തിലിരിക്കുന്ന താങ്കളും പ്രജകളുടെ മൂഢതയിലേക്ക്‌ വീണുപോവുകയോ? ആരാണയാള്‍? പരിഷ്കാരമോ സംസ്കാരമോ തൊട്ടുതീണ്ടാത്ത വെറുമൊരു നാടുതെണ്ടി. കലാപമുണ്ടാക്കാനായി ചെറുപ്പക്കാരെ ഇളക്കിവിടുന്ന രാജ്യദ്രോഹി.'

'എങ്കിലും അയാള്‍ സ്നാപകനായിരുന്നു. അനേകം പ്രജകള്‍ ഇപ്പോഴും അയാളെ വിശ്വസിക്കുന്നു. ജനരോഷം അധികാരത്തെ തെറിപ്പിച്ചേക്കാം മകളേ..'

'ഒട്ടകത്തോല്‍ പുതച്ചും വെട്ടുക്കിളിയെ തിന്നും കാട്ടുതേന്‍ കുടിച്ചും ഭ്രാന്തനായി നടക്കുന്ന അവനെ താങ്കളും അംഗീകരിക്കുമെങ്കില്‍ ഹാ കഷ്ടം. എന്റെ ആവശ്യം ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു. താങ്കളുടെ വാഗ്‌ദത്തം ശൂന്യമായ ഒരു പദമാണെന്ന്‌ ഞാന്‍ കരുതിക്കൊള്ളാം' ശലോമി ചിലങ്ക കിലുക്കി, അരക്കെട്ട്‌ കുലുക്കി തിരിഞ്ഞു നടന്നു.

രാജാവിന്റെ കരള്‍ കിടുങ്ങി. ഹേറോദിയയുടെ അഴകില്‍ മത്തുപിടിച്ച വെറുമൊരു വണ്ടാണ്‌ താന്‍. അവളില്ലാതെ തന്റെ കിടപ്പറ തണുക്കുകയില്ല. ആരുടെയൊക്കെ അനിഷ്ടമുണ്ടായാലും തന്നിലെ ആണിന്‌ അവളിലെ പെണ്ണിനെ വേണം. അതിന്‌ ശലോമിയുടെ മൗനവും ഒരാവശ്യമാണ്‌.

സേനാധിപന്‍ അടുത്തുവന്നു. അയാള്‍ ശബ്ദമൊതുക്കി പറഞ്ഞു.
'പ്രഭോ ആ കലാപകാരികളുടെ നേതാവിനെ വധിക്കുന്നതില്‍ തെറ്റൊന്നുമില്ല. അങ്ങയുടെ വഴി എളുപ്പമാക്കാന്‍ ആ യുവതിയുടെ ആഗ്രഹസാഫല്യം അത്യാവശ്യമാണ്‌. യോഹന്നാന്റെ ശിരസ്സിനെക്കാള്‍ വിലപ്പെട്ട ഒരു സമ്മാനം വേറെന്താണ്‌?. ബുദ്ധിമതിയായ ശലോമിയെ അങ്ങയുടെ ഉപദേഷ്ടാവാക്കുന്നതില്‍പ്പോലും ഞാന്‍ തെറ്റുകാണുന്നില്ല.'

'അപ്പോള്‍? നമ്മോട്‌ ആ യോഹന്നാന്‍ ചെയ്തതിനെക്കാള്‍ വലിയ തെറ്റല്ലേ നാം ചെയ്യുക..?'
'
അങ്ങയുടെ സന്ദേഹം എെ‍' ചിരിപ്പിക്കുമെന്ന്‌ തോന്നുന്നു. നോക്കൂ പ്രഭോ? അയാളുടെ ചിന്തകള്‍ക്ക്‌ ഇപ്പോള്‍ അന്ത്യമായില്ലെങ്കില്‍, ഈ സിംഹാസനത്തെ അത്‌ ചുട്ടെരിക്കുമെന്ന്‌ ഞാന്‍ സന്ദേഹിക്കുന്നു.'

'ശരി? യുക്തമായത്‌ ചെയ്യാന്‍ നിങ്ങളെ അനുവദിച്ചിരിക്കുന്നു. ശലോമിയുടെ മോഹം നടക്കട്ടെ.' രാജാവ്‌ വിമ്മിട്ടത്തോടെ പറഞ്ഞു.

അന്തപ്പുരത്തിലെ കാറ്റാടിയന്ത്രത്തിനുകീഴില്‍ അമ്മയും മകളും അസ്വസ്ഥരായിരിക്കുമ്പോള്‍ സൈനികര്‍ അനുവാദം ചോദിച്ച്‌ അകത്തുവന്നു. അവരുടെ കൈയിലെ സ്വര്‍ണ്ണത്തളികയില്‍ ഒരു പൂച്ചെണ്ടു്‌ പോലെ ആ ശിരസ്സ്‌ കാണപ്പെട്ടു. രക്തം ഉറന്നൊഴുകി താലത്തില്‍ നിറയുകയായിരുന്നു.
ചുടുരക്തത്തിന്റെ ഉപ്പുമണം ശലോമിയെ ഉന്മത്തയാക്കി.

'രാജാവ്‌ വാക്കുപാലിച്ചു. ഞാനും. ഈ സമ്മാനം അമ്മയ്ക്കുള്ളതാണ്‌.' ശലോമി തുള്ളിയിളകിക്കൊണ്ട്‌ പറഞ്ഞു.

'അമ്മയുടെ വഴിയില്‍ ഇനി ശത്രുക്കളില്ല. ഇതില്‍ക്കൂടുതല്‍ ഒരു മകള്‍ എന്താണ്‌ ചെയ്തുതരേണ്ടത്‌? പറയൂ!'

'ഓ? എന്റെ ഓമനേ, നീ മിടുക്കി തന്നെ. നൃത്തത്തില്‍ മാത്രമല്ല, നയതന്ത്രത്തിലും. നിന്നെ റോമാ സാമ്രാജ്യത്തിലേക്കുള്ള സ്ഥാനപതിയാക്കാനായി ഞാന്‍ രാജാവിനോട്‌ പറയട്ടെയോ..?' ആഹ്ലാദം മറച്ചുവെയ്ക്കാന്‍ ഹേറോദിയയ്ക്ക്‌ കഴിഞ്ഞില്ല.

'ഓ.. ഈ അമ്മയുടെ കളിതമാശ. ഞാന്‍ ശാരോണിലെ ഉദ്യാനത്തിലേക്ക്‌ പോകുന്നു. അവിടെ ഒരുവന്‍ എന്നെ കാത്തിരിപ്പുണ്ട്‌. ഇനി അമ്മ ഈ സമ്മാനം ആവോളം കണ്ടുരസിക്കുക..' ശലോമി പിന്‍വാങ്ങി.

ഹേറോദിയയുടെ കണ്ണുകള്‍ സൈപ്രസ്സില്‍ നിന്നെത്തിയ സ്ട്രോബറിപ്പഴം പോലെ ചുവന്നു. സിരകളിലുടനീലം മുന്തിരിവീഞ്ഞിന്റെ മദമൊഴുകി. അലസവും വികൃതവുമായ ചുവടുകളാല്‍ അവള്‍ നിവര്‍ന്നുനിന്നു. പഴത്തളികയില്‍നിന്ന്‌ വെട്ടിത്തിളങ്ങുന്ന കത്തിയെടുത്ത്‌, മുന്നിലെ വികൃതശിരസ്സിന്റെ അടയാത്ത കണ്ണുകളുടെ അസ്തമിക്കാത്ത തീക്ഷ്ണതയ്ക്കുമുന്നില്‍ വന്നു നിന്നു.

'നികൃഷ്ടനായ നാടുതെണ്ടീ? മരിച്ചിട്ടും നിന്റെ കണ്ണുകള്‍ എന്നെ ചുട്ടുപൊള്ളിക്കുന്നു. നിന്നെ എന്റെ അടുപ്പില്‍ എരിയിച്ച്‌, ആ ചാരം ഞാന്‍ ഒലീവുതോട്ടത്തില്‍ വിതറും. എല്ലാ കൃമികളും ചെടികളും നിന്നെ രുചിക്കട്ടെ. ഹ.. ഹ.. ഹ..'

കത്തിചുഴറ്റി, ചില മാദകച്ചുവടകള്‍വെച്ച്‌, അവള്‍ ഒരു ഗിരിശിഖരം പോലെ നിന്നു. പിന്നെ മേഘം മാറി ആകാശം തെളിയുമ്പോലെ എന്നു സങ്കല്‍പ്പിച്ചുകൊണ്ട്‌, തന്റെ ഉടുവസ്ത്രം അരയ്ക്കു മുകളിലേക്ക്‌ തെറുത്തുകയറ്റി അംഗവിക്ഷേപങ്ങളോടെ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

യെരുശലേം ദേവാലയത്തിന്റെ അങ്കണത്തില്‍ മുഴങ്ങിയ ചാട്ടവാറിന്റെ ചൂളംവിളി കൊട്ടാരത്തിനു പുറത്തെ കാറ്റില്‍ കാട്ടുതീയൂതി.

000

Tuesday, October 10, 2006

"കാകദൃഷ്ടി" അഥവ "ചരിത്രത്തിന്റെ കന്നംതിരിവുകള്‍"

അയാള്‍ അവളുടെ ഭര്‍ത്താവെന്നതിലുപരി ഒരു കുടുംബനാഥനാകുന്നു. വായ്‌പ്പുണ്ണുമായി ആലിന്‍കായ്‌കള്‍ പഴുക്കാന്‍ കാത്തിരിക്കുന്ന ഒരു കാക്കയും അയാളാകുന്നു. അതിന്റെ തുലനമില്ലാത്ത കണ്ണുകളിലൂടെ ലോകം ചാഞ്ഞും ചരിഞ്ഞും കറങ്ങുന്നു. അതുകൊണ്ടുതന്നെ, ആ ഒറ്റക്കണ്ണന്‍ കാക്കയുടെ വീക്ഷണത്തിലും വിലയിരുത്തലിലും പ്രപഞ്ചത്തെ സംബന്ധിച്ച യാതൊന്നും ഒരിക്കലും ശരിയാകുന്നില്ലെന്ന പരാതി അന്നുമുതല്‍ ഇന്നുവരെയും തുടരുന്നു. അത്‌, കൂടും കുടുംബവും വിട്ട്‌, പെണ്ണിനെയും മണ്ണിനെയും താല്‍ക്കാലികമായി ഉപേക്ഷിച്ച്‌ അയാള്‍ ചേക്കേറിയിരിക്കുന്ന അറേബ്യന്‍ നിഴല്‍മരത്തിന്റെ കൊടും തണുപ്പിലും കൊല്ലുന്ന ചൂടിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാവാം ജീവിതത്തെ അയാള്‍ വല്ലാത്ത രോഷത്തോടെ തിരിഞ്ഞുനോക്കുന്നത്‌.

മേല്‍പ്പറഞ്ഞ ഒറ്റക്കണ്ണന്‍ കാക്കയുടെ കാര്യത്തില്‍ അയാള്‍ക്ക്‌ ചില അഭിമതങ്ങളും വിയോജിപ്പുകളുമുണ്ട്‌. അത്‌ ഇന്നുവരെയുള്ള ചരിത്രത്തിന്റെ തനിപ്പകര്‍പ്പാണത്രേ. ആ കരിങ്കാക്കയുടെ പക്ഷപാതങ്ങളും സത്യനിഷേധങ്ങളും മാത്രമല്ല, നുണക്കഥകളുടെ പുരാണവത്ക്കരണവുമെല്ലാം അയാളെ ചൊടിപ്പിക്കുന്നവയാണ്‌.

"ശരിതെറ്റുകളുടെയും അത്യുക്തികളുടെയും ഗുണനഫലമാണ്‌ ചരിത്രം. സത്യത്തെക്കാള്‍ താല്‍പ്പര്യങ്ങള്‍ക്കാണ്‌ അതില്‍ പ്രാധാന്യം." എന്നൊരു നിര്‍വ്വചനം കലാലയത്തിലെ ദാര്‍ശനികഗ്രീഷ്മങ്ങളിലൊന്നില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഓട്ടോഗ്രാഫില്‍ കുറിച്ചുകൊടുത്തത്‌ ഇന്നയാള്‍ മറന്നിരിക്കുന്നു."ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ്‌ വരും" - ശീലമായിക്കഴിഞ്ഞാല്‍ ഇരുളും മെല്ലെ വെളിച്ചമായി തോന്നാം, എന്ന്‌ ഏതോ കവി ജല്‌പിച്ചതുപോലെ, ഇതൊക്കെ തന്റെ വിലയിരുത്തലിന്റെ പ്രശ്നങ്ങളാവാം എന്നുകരുതി ചരിത്രത്തിന്റെ കന്നംതിരിവുകളെ അയാള്‍ ഇത്രനാളും സഹിച്ചും ക്ഷമിച്ചും പോരുകയായിരുന്നു.

ഈ പ്രശ്നത്തിനു സമാന്തരമായിട്ടാണ്‌ അയാളുടെ ജീവിതവീക്ഷണങ്ങളുടെ അസ്ഥിവാരം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്‌. അതായത്‌, സ്വന്തം വിശ്വാസം, താല്‍പ്പര്യം, പരിഗണന എന്നിങ്ങനെയുള്ള പൊതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അയാള്‍ ഓരോ കാലഘട്ടങ്ങളിലെയും തീരുമാനങ്ങളില്‍ സത്യസന്ധമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌. അവ പലതും പിന്നീട്‌ 'ബൂമറാങ്ങു'കളായി തിരിച്ചെത്തി ഇടനെഞ്ചില്‍ കടുത്ത ആഘാതമായി മാറിയിട്ടുണ്ട്‌. അപ്പോള്‍ മാത്രമാണ്‌ ഒരു തീരുമാനം ബൂമറാങ്ങായി മാറുന്നതിലെ അനൗചിത്യം അയാള്‍ക്ക്‌ പിടികിട്ടുന്നത്‌. അതൊരു നേര്‍ത്ത ബിന്ദുവിലേക്ക്‌ കൂര്‍ത്ത ലക്ഷ്യത്തോടെ പായിക്കപ്പെടുന ശരമാകേണ്ടിയിരുന്നതായി അയാള്‍ പിന്നീട്‌ തിരിച്ചറിയുമ്പോഴാകട്ടെ, ലക്ഷ്യം അദൃശ്യവും ശരം കൈത്തുമ്പിന്‌ അപ്രാപ്യവുമായി മാറിക്കഴിഞ്ഞു.

ഈ കണ്ടെത്തല്‍ അയാളുടെ ജിവിതത്തിന്റെ താത്വികമായ ഒരു പരിച്ഛേദമാണെന്ന്‌ പറയാം. അങ്ങനെ, ഇടവേളകളില്ലാത്ത തിരക്കുകളില്‍ സ്വയം ഊളിയിടുമ്പോഴും അയാളുടെയുള്ളില്‍ അകാരണമായ ചില ഭീതികള്‍ കാക്കക്കണ്ണായി തുറന്നിരുന്നു. വിഭ്രാന്തമായ കാഴ്ചകള്‍ ആവേശിക്കുന്ന ഒറ്റക്കണ്ണ്‌. അത്‌ നെറുകയിലെ മൂന്നാംകണ്ണായി സംഹാരശേഷി പ്രകടിപ്പിക്കുകയോ, അതിലൂടെ ലോകക്രമം നേര്‍വരയിലേക്ക്‌ വഴിമാറുകയോ ചെയ്തില്ല. പകരം, സ്വതവേ കുഴിഞ്ഞ കണ്ണുകളുടെ പീലിത്തണലുകളില്‍ കാക്കനഖങ്ങള്‍ താഴ്‌ന്നമരുകയും കരിനീലിച്ച അടയാളങ്ങള്‍ വലക്കണ്ണികളായി തെളിയുകയും ചെയ്തു. ഇടയ്ക്കൊക്കെ ഭീതിയുടെ ഭൈരവീമുഖങ്ങള്‍ അയാളെ ഒറ്റപ്പെടുത്തി വേട്ടയാടുകയായി.

അത്‌, കൊടും ചൂടിന്റെ ജുലൈ ഓഗസ്റ്റ്‌ മാസങ്ങളാണെങ്കില്‍ം മുറിപുട്ടി പുറത്തിറങ്ങി ധൃതിയില്‍ റോഡരികിലെ തണല്‍പറ്റി നടക്കുമ്പോഴാവും ഒരു മഴപ്പുള്ളിന്റെ നേരിയ ചൂളം കേള്‍ക്കുന്നത്‌. അത്‌ മനസ്സിലെ ഉണങ്ങിയ ചില്ലകളിലേക്ക്‌ ഒരു മഴച്ചാറ്റലായി വീഴുകയാണ്‌. ശിഖരങ്ങള്‍ തളിര്‍ത്തുലയുന്ന ഋതുവിന്റെ വിലാസനൃത്തം അതോടെ അരങ്ങേറുകയായി. പെട്ടെന്ന്‌, അയാളൊരു പിതാവായി മഴയിലേക്കിറങ്ങുന്നു.

'തുള്ളിക്കൊരുകുടം' മഴയത്ത്‌ പള്ളിക്കൂടത്തില്‍നിന്ന്‌ തിരിച്ചെത്താന്‍ വൈകിയ മകനെ തിരഞ്ഞുപോയതായിരുന്നു. വഴിയോരത്തെ ഒരു മുറുക്കാന്‍കടയുടെ താഴ്ത്തിവച്ച ഓലച്ചെറ്റയ്ക്കു കീഴില്‍ പുസ്തകസഞ്ചിയും നെഞ്ചോടുചേര്‍ത്ത്‌ അവന്‍ നില്‍പ്പുണ്ടായിരുന്നു. തോരാത്ത മഴയുടെ കുസൃതികള്‍ തനിക്ക്‌ 'കൂട്ടുകാരുമായിച്ചേര്‍ന്ന്‌ പൂര്‍ത്തിയാക്കാനുള്ള ക്രിക്കറ്റ്‌ മേച്ചിനെ തടയുകയാണല്ലോ' എന്ന വിരക്‌തി അവന്റെ മുഖത്തുണ്ടായിരുന്നു.

കുടയുമായി അയാളെ കണ്ടപ്പോള്‍ മകന്‌ സന്തോഷമായി. വഴിയിലിറങ്ങി, മകന്‍ മഴ നനയാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട്‌ അയാള്‍ കുട ഒതുക്കിപ്പിടിച്ച്‌ ഒപ്പം നടന്നെങ്കിലും കാറ്റിന്റെ ശക്തികൊണ്ട്‌ കുട ചാഞ്ചാടാന്‍ തുടങ്ങി.

അപ്പോള്‍ മകന്‍ പറഞ്ഞു, 'ഇതിനെക്കാള്‍ നല്ലത്‌ മഴ നനയുന്നതാ'.

ഏറെക്കാലത്തിനു ശേഷമുള്ള മഴയുടെ ആ തണുത്ത തല്ലും തലോടലും അനുഭവിച്ചപ്പോള്‍ അവന്‍ പറഞ്ഞതിന്റെ പൊരുള്‍ അച്ഛന്‌ മനസ്സിലായി.സുഗതകുമാരി രാത്രിമഴയെപ്പറ്റി എഴുതിയതുപോലെ, സായന്തനത്തിലെ മഴയും 'ഏറെത്തണുത്ത വിരല്‍നീട്ടി തലോടുന്ന' അനുഭൂതിയാണ്‌. അതറിയാന്‍വേണ്ടി അയാള്‍ കുട മടക്കിപ്പിടിച്ചു. കുറെയേറെ നേരം ആകാശമേലാപ്പ്‌ ചോര്‍ന്നൊലിക്കുന്ന ആ ജലനൂലുകളുടെ വൈവിധ്യമാര്‍ന്ന രസാനുഭവങ്ങളറിഞ്ഞപ്പോള്‍ അയാളും മറ്റൊരു കുട്ടിയായി. രണ്ടുപേര്‍ക്കും ആഹ്ലാദത്തിന്റെ മധുമഴയായിരുന്നു പിന്നെ.

"മഴയില്‍ എന്തൊക്കെയുണ്ട്‌?" അച്ഛന്‍ മകനോട്‌ ചോദിച്ചു.

"നല്ല കുളിരും രസവുമുണ്ട്‌. പിന്നെ, അമ്മയറിഞ്ഞാല്‍ നല്ല അടിയുമുണ്ട്‌" എന്നായിരുന്നു മറുപടി.

അപ്പോള്‍ അയാള്‍ പഴയകാലത്തെ ട്യൂട്ടോറിയല്‍ മാഷായി ഒപ്പമുള്ള വിദ്യാര്‍ത്ഥിയോട്‌ പറയാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിയാകട്ടെ, അല്‍പ്പമൊരു രസനീയതയോടെ അതുകേട്ട്‌ ഇടയ്ക്കിടെ മൂളി, ഇടവഴിയിലെ ചെമ്മണ്ണു കലര്‍ന്ന ഒഴുക്കുകളെ കാല്‍പ്പാദങ്ങളാല്‍ തെറിപ്പിച്ച്‌ നടന്നു.

"മഴയില്‍ ആകാശത്തിന്റെ വരമുണ്ട്‌,
മേഘത്തിന്റെ കാരുണ്യമുണ്ട്‌,
പ്രപഞ്ചമാകുന്ന സന്തൂരിയുടെ തന്ത്രീനാദങ്ങളുണ്ട്‌.
ലാസ്യതാണ്ഡവങ്ങളുടെ ചിലമ്പൊലിയുണ്ട്‌.
മലമേടുകളുടെ ആരോഹണങ്ങളില്‍നിന്ന്‌ ഇഴഞ്ഞിറങ്ങുന്ന
അരുവികളുടെ കുസൃതിച്ചിരിയുണ്ട്‌.
നിറയുകയും ഒഴിയുകയും ചെയ്യുന്ന
ജലാശയങ്ങളുടെ മോഹവും മോഹഭംഗവുമുണ്ട്‌.
വിത്തുകള്‍ക്കുള്ളില്‍ തപസ്സിരിക്കുന്ന
ഹരിതാഭയുടെ സ്വപ്നങ്ങളുണ്ട്‌.
തിരകളാല്‍ പുഴകളെ വരവേല്‍ക്കുന്ന
സമുദ്രത്തിന്റെ പ്രതീക്ഷകളുണ്ട്‌.. .."

എന്നൊക്കെ അയാള്‍ ദീര്‍ഘമായി പറയുകയായി. ഇതൊക്കെ മകന്‌ മനസ്സിലാവുന്നുണ്ടോ എന്നൊക്കെ ചിന്തിക്കാനുള്ള നേരമല്ല. ഒരുപക്ഷേ, മറ്റുള്ളവരെപ്പോലെ അവനും പിതാവിന്റെ 'അവധിക്കാലത്തെ പലതരം പ്‌രാന്തുകളില്‍ ഒന്നായി മാത്രമേ ആ പ്രഭാഷണത്തെ കരുതുകയുള്ളു. വീട്ടുപടിക്കലെത്തുംമുമ്പ്‌ അമ്മയുടെ മുന്നില്‍ ജാമ്യത്തിനുള്ള മാര്‍ഗമന്വേഷിക്കുകയാവാം മകന്‍. ഇപ്പോള്‍ അവന്റെ മൂളിക്കേള്‍ക്കല്‍ നിലച്ചിരിക്കുന്നു.

തണുത്തും രസിച്ചും അലസമായി നടന്നുകൊണ്ട്‌ അയാള്‍ മനസ്സില്‍ ഒരു കവിത കുറിക്കുകയാണ്‌.

"മഴക്കൈകള്‍ അവനെ തൊട്ടത്‌ ഹേമന്തവിരലുകളാല്‍.
മാനം ഇഴചേര്‍ത്തു മൊഴിഞ്ഞത്‌ ഹരിതോപനിഷത്ത്‌.
അവന്റെ വിരലുകളില്‍ ഉന്മാദമുതിര്‍ക്കുന്ന
സിത്താറിന്റെആദിവരിശകളുണ്ടായിരുന്നു.
നക്ഷത്രവിസ്മയങ്ങളുടെ മൗനങ്ങള്
‍അനന്തതയുടെ നാഭീനാളം തേടുന്ന
വര്‍ണ്ണരേണുക്കളായി.
അറിവെല്ലാം മഴയായി.
മഴകള്‍ ഒരായിരം മിഴികളില്‍
അനുഭൂതികളുടെ സമുദ്രമായി.
കുടയില്ലാതെ,
കൂട്ടില്ലാതെ,
അവന്‍പെരുവഴിച്ചാലിലൂടെ നടന്നിറങ്ങി,
പുഴയുടെ ഹംസസങ്കീര്‍ത്തനങ്ങളിലേക്ക്‌
ഉടലില്ലാതെ നീന്തുവോളം."

പെട്ടെന്ന്‌, ഭൂമിയുടെ ഊഷ്‌മാവിലേക്ക്‌ അയാള്‍ തിരിച്ചിറങ്ങി. തണല്‍ പോലും വരളുന്ന വേനലിലേക്ക്‌ അപ്പോഴും മനസ്സ്‌ തുള്ളിമുറിയാതെ പെയ്തുകൊണ്ടിരുന്നത്‌ അയാള്‍ മാത്രമേ അറിഞ്ഞുള്ളു.

***

Thursday, October 05, 2006

'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'

(ജീവിതവുമായി ഇഴയടുപ്പമുള്ള പലതും ഈ ബ്ലോഗില്‍ എഴുതിപ്പോയേക്കും.
കൂട്ടുകാര്‍ക്കു അനിഷ്ടമായാല്‍ പറയാതിരിക്കരുതെന്നു താല്‍പ്പര്യപ്പെടുന്നു.)

'കുക്കുടു മന്ത്രം, കുടുകുടുമന്ത്രം'

'കുക്കുടു മന്ത്രം കുടുകുടുമന്ത്രം,
ചുണ്ണാമ്പു കുടുക്കേല്‍പിടിച്ചടച്ച മന്ത്രം,
എനിക്കൊന്നു വന്നാല്‍ നിനക്കെന്തു ചേതം?
നിന്റമ്മയ്ക്കില്ല സുഖം'

ഇത്‌ അമ്മുമ്മയുടെ പുരാതനമായ മന്ത്രമാണു. പാരമ്പര്യത്തിന്റെ നേരിയ വേര്‍പടലത്തില്‍ നിന്നാണു അതു പൊട്ടിമുളച്ചിരിക്കുന്നത്‌. കുഞ്ഞുങ്ങള്‍ക്ക്‌ ഉറക്കുപാട്ടായും, അമ്മുമ്മയുടെ ചിലതരം പിരിമുറുക്കങ്ങള്‍ക്കുള്ള അതിജീവനമായും ഞാനതിന്റെ ആലാപന വൈവിധ്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്‌.

വയലിന്റെ മേല്‍പ്പറമ്പില്‍ അവശേഷിച്ച പന്ത്രണ്ട്‌ തെങ്ങുകള്‍. വടക്കും പടിഞ്ഞാറും വരിക്കപ്ലാവുകള്‍. കിഴക്കുവശത്ത്‌ കര്‍പ്പൂരമാവും കൊന്നയും ശീലാന്തിയും. തെക്കുപുറത്ത്‌ അപ്പുപ്പന്റെ ചുടലത്തെങ്ങും സര്‍പ്പക്കാവും. ഇവയ്ക്കു നടുവില്‍ ചെറിയൊരു ഓലപ്പുര. ചാണകം മെഴുകിയ തറയില്‍ മലര്‍ന്നു കിടക്കുന്നതിന്റെ സുഖം. സന്ധ്യ എരിഞ്ഞടങ്ങിയ കറുത്ത ആകാശം. മറവിക്കാരായ ചില കാക്കകളുടെ അവശിഷ്ട പ്രസ്താവനകള്‍ ചിതറിയൊടുങ്ങുന്നു. ഇടികല്ലിലെ മുറുക്കാന്‍ മൂന്നു വിരലുകൊണ്ട്‌ ഒതുക്കിയെടുത്ത്‌ പല്ലൊഴിഞ്ഞ വായിലേക്ക്‌ തിരുകിക്കൊണ്ട്‌ അമ്മുമ്മ പറഞ്ഞു.

`പെരുമ്പെലാക്കല്‍ പള്ളിയെടെ പഴമേം ഒരു കഥയാ കുട്ടാ. വെട്ടിക്കാട്ടമ്പലം പോലെ അവിടേം ഈശ്വരസാന്നിദ്ധ്യമൊണ്ട്‌. രണ്ടായി കാണുന്നതെല്ലാം രണ്ടല്ല മോനേ`

`എന്നാലും സന്ധ്യകഴിഞ്ഞാല്‍ അതിലേ വരാന്‍ എനിക്ക്‌ പേടിയാ. വഴിയെടെ രണ്ടുവശത്തും ശവക്കുഴികളാ. പൊന്തയും പുല്ലാഞ്ഞീം.. പിന്നെ പാമ്പുകളും. എനിക്ക്‌ പേടിയാ..` ഞാന്‍ പറഞ്ഞു.

`എന്തിനാടാ കുട്ടാ പേടിക്കുന്നെ? കൂട്ടിനു ഈശ്വരനൊള്ളപ്പോ പേടിയെന്തിനാ..?`

`ആട്ടെ.. ആ കഥയെന്താ? പള്ളിയെടെ..?`

`പണ്ട്‌ മക്കത്തൂന്ന് പൊറപ്പെട്ട ഒരു തങ്ങള്‍ വെശന്ന് ദാഹിച്ച്‌ ഇവടെത്തി പോലും. ചെമ്പുനെറമൊള്ള ഒരു കുതിരപ്പൊറത്താരുന്നു വന്നെ. ഇപ്പോ പള്ളി നില്‍ക്കുന്ന സ്ഥലത്ത്‌ അന്നൊരു വലിയ വരിക്ക പ്ലാവൊണ്ടാരുന്നു. അതിന്റെ ചോട്ടില്‍, ആരോ കൊടുത്ത വെള്ളം കുടിച്ച്‌ വിശ്രമിക്കാന്‍ കെടന്നു. അങ്ങോരു പിറ്റേ ദെവസവും എഴുന്നേറ്റില്ല. വഴിപോക്കര്‍ അങ്ങോരെ ശല്യപ്പെടുത്താതെ കുതിരയ്ക്ക്‌ പുല്ലും വെള്ളോം കൊടുത്തു. പിറ്റേ ദെവസം പൊലര്‍ച്ചെക്ക്‌ നമസ്ക്കാരപ്പായില്‍ അങ്ങേരു മരിച്ചുകെടക്കണതാ നാട്ടാരു കണ്ടെ. കുതിരേ അവിടെങ്ങും കാണാനില്ലാരുന്നു. പകരം, ആ പ്ലാവിന്റെ ചോട്ടില്‍ ഒരു ചന്ദനം മൊളച്ചു വന്നു പോലും. ദെവസോം വളരുന്ന ചന്ദനമാരുന്നെന്നാ ആള്‍ക്കാര്‍ പറേന്നെ. അതീപ്പിന്നെ... നാടുവാഴീം കാര്‍ണോമ്മാരും സ്ഥലത്തെ ചെല മുസ്ലീം പ്രമാണിമാരുമായി കൂടിയാലോചിച്ച്‌ ജഢം മറവുചെയ്തു. അവിടെ ഒരു തൈക്കാവ്‌ പണിയാന്‍ അന്നത്തെ രാജാവ്‌ അനുവാദോം കൊടുത്തു. അന്നത്തെ ചെറിയപള്ളി പിന്നെ പെരുമ്പിലാക്കല്‍ പള്ളിയായി മാറി.`

`കഥ രസമൊണ്ട്‌. പക്ഷേ, ആ ചന്ദനമരം പിന്നെവിടെപ്പോയി? ഇപ്പോ അവിടെ അങ്ങനെയൊന്നുവില്ലല്ലോ.` ഞാന്‍ ചോദിച്ചു.

`അതുപിന്നെ കൊല്ലം കൊറേ ആയില്ലേ? കഥയിലെ കാര്യങ്ങളെല്ലാം തെരഞ്ഞുതെരഞ്ഞ്‌ ചോദിക്കരുത്‌. അതില്‍ യുക്ക്ദിയല്ല, ഭാവനയാ കൂടുതല്‍..`
അമ്മുമ്മ ജാമ്യമെടുത്തു.

`സത്യവായാലും അല്ലേലും, കഥ കൊള്ളാം. എന്നാലും ഈ ഇരുട്ടത്ത്‌ ഞാന്‍ ആ വഴി പോണോ..?`
എന്റെ ചങ്കിടിപ്പു എനിക്കല്ലേ അറിയൂ?
`എടാ കുട്ടാ.. നാളെ പൊലര്‍ച്ചക്ക്‌ നാരായണിയെടെ കൂടെ അമ്മച്ചിവീട്ടി പോവാനൊള്ളതാ.രുക്മിണിയെടെ നേര്‍ച്ചകൂടി കൊണ്ടുപോണമെന്ന് അവളു പലവട്ടം പറഞ്ഞതാ. എന്റെ കുട്ടന്‍ പോയിട്ട്‌ അമ്മായീടെ കൈയീന്ന് അതിങ്ങ്‌ വാങ്ങിക്കൊണ്ട്‌ വാ..`

ഇരുട്ട്‌ തിങ്ങിയ ഇടവഴിയിലൂടെ ഞാന്‍ പേടിയൊതുക്കി നടന്നു. പള്ളിപ്പറമ്പിന്റെ ഇങ്ങേപ്പുറത്തെത്തിയപ്പോള്‍ പേടി പഴയപടിയായി. ഇരുവശത്തെയും പൊന്തകള്‍ക്കടിയില്‍ എത്രയെത്ര ശവങ്ങളാണ്‌ മറഞ്ഞു കിടക്കുന്നത്‌? ജീവിച്ച്‌ കൊതിതീരാത്ത എത്രപേരുടെ സ്വപ്നങ്ങളാണു ചിതലരിച്ചു കിടക്കുന്നത്‌? സ്വര്‍ഗ്ഗം തേടിയ എത്രയെത്ര ഉടലുകളാണ്‌ അസ്ഥിശേഷിപ്പായി അടിഞ്ഞിരിക്കുന്നത്‌? അവരുടെയൊക്കെ ആത്മാക്കള്‍ അലയാനിറങ്ങുന്ന രാത്രിയാണിത്‌. `ഏകാന്തതയുടെ അപാരതീരം` എന്ന പാട്ട്‌ ഉള്ളില്‍ക്കിടന്ന് സ്ലോമോഷന്‍ കളിക്കുകയാണു.

ഇടവഴിയുടെ എതിര്‍വശത്ത്‌ ഒരു തീനാളം മിന്നിമറഞ്ഞു. എന്റെ ചങ്ക്‌ കൈവെള്ളയിലിരുന്ന് കിടുങ്ങി. വീണ്ടും തീജ്വാല മിന്നിമറഞ്ഞപ്പോള്‍ തലകറങ്ങാന്‍ തുടങ്ങി. കുതിരപ്പുറത്തേറി വരുന്ന പ്രേതാത്മാവിനെ മുന്നില്‍ക്കണ്ട്‌ ഞാന്‍ ഞെട്ടി നിലവിളിച്ചു. കുതിരയുടെ കണ്ണുകള്‍ കനലുകളായി തിളങ്ങുന്നു. അത്‌ തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ പിന്നിലെ ഇരുട്ടിലേക്ക്‌ തിരിഞ്ഞൊരോട്ടം കൊടുത്തു. എങ്കിലും കുളമ്പൊച്ചയോടെ അത്‌ പിറകെ തന്നെയുണ്ട്‌. തറയില്‍ നിന്ന് എടുത്തുയര്‍ത്തപ്പെടുന്ന മാതിരി ഒരു വിഭ്രാന്തി. പിന്നെ ഭാരമില്ലാത്ത ഒരു കരിയിലപോലെ ഞാന്‍ താഴേക്ക്‌.

രണ്ടു നാള്‍ പനിപിടിച്ച്‌ കിടുങ്ങിക്കിടന്നു. അച്ഛന്‍ പാറമടയില്‍ പോയില്ല. മൂത്തമ്മാവന്‍ പപ്പുക്കണിയാരുടെ കുറിപ്പടിപ്രകാരമുള്ള മരുന്നുകള്‍ കൊണ്ടുവന്നു. പപ്പടം ചുട്ട്‌ തേങ്ങാപ്പീര പിരട്ടിയതും പൊടിയരിക്കഞ്ഞിയും കുടിച്ച്‌, കാല്‍മുട്ടിലെ മുറിവില്‍ മരുന്നും വെച്ചുകെട്ടി.. ഒരു ജയിലിലെപ്പ്പ്പോലെ സ്വതന്ത്രനായി!

`ഈ അമ്മേടെയൊരു കാര്യം... വേണ്ടാത്ത കാര്യങ്ങളൊരോന്നും പറഞ്ഞ്‌ അവനെ പേടിപ്പിച്ചിട്ട്‌...`അച്ഛന്‍ ശബ്ദമുയര്‍ത്തി.

`ഇങ്ങനേക്കെ വരുവെന്ന് ഞാങ്കരുതിയോടാ ശേഖരാ..? ഏതോ ദുഷ്ടാത്മാവ്‌ എന്റെ കുട്ടനെ കണ്ണുവെച്ചിട്ടൊണ്ട്‌. അതാ ഇങ്ങനെയൊക്കെ..`

`എനിക്ക്‌ ദേഷ്യം വരുന്നൊണ്ട്‌. മതി ന്യായം പറച്ചില്‍..` അച്ഛന്‍ ഒടക്കിത്തന്നെയാ.

`അതൊക്കെ വിടളിയാ. അമ്മേടെ കാര്യം ഇതിപ്പോ പുതിയതൊന്നുവല്ലല്ലോ. അതങ്ങനെയൊക്കെ കെടക്കും. ഞാന്‍ ചവറേല്‍ ഒരു യോഗത്തിനു പോയിട്ട്‌ വരുവാരുന്ന്. ഏക്കേജീടെ പ്രസംഗമൊണ്ടാരുന്ന്. കരുനാഗപ്പള്ളീല്‍ നിങ്ങടെ എമ്മെന്റെ യോഗത്തിനും വല്യ ജനക്കൂട്ടവാരുന്ന്. രണ്ട്‌ വാദങ്ങളും കേട്ട്‌ തല പെരുത്തിട്ടാ ഞാന്‍ പോരുന്നെ. മാരായിത്തോടത്തെത്തിയപ്പോ സൈക്കിള്‍ കേടായി. പിന്നിങ്ങോട്ട്‌ നടക്കുവാരുന്ന്. കല്ലുകടവേല്‌ വള്ളം കിട്ടാനും കൊറേ താമസിച്ച്‌. പള്ളിമുറ്റത്തെത്തിയപ്പൊ ഞാനൊരു ബീഡി കത്തിച്ച്‌. ആരോ എതിരേ വരുന്നോണ്ടെന്ന്‌ എനിക്ക്‌ തോന്നിയതാ. അത്‌ എവനാന്ന് ഞാനറിഞ്ഞില്ല. എന്തായാലും ഭയങ്കര ധൈര്യശാലിയാ എന്റെ അനന്തരവനെന്ന് ഇപ്പഴാ മനസ്സിലായെ..` മൂത്തമ്മാവന്‍ കുലുങ്ങിച്ചിരിച്ചു.

ഒരു ബീഡിയുടെ തീപ്പുക എന്നെ ഇത്രയേറെ മണ്ടനാക്കിയതില്‍ നാണം തോന്നി. ബോധംകെട്ട്‌ വീണതും പോരാഞ്ഞ്‌ ജ്വരം പിടികൂടിയതും, അറിഞ്ഞവരൊക്കെ കളിയാക്കിയതും. ശ്ശെ.. .. ഇത്ര ധൈര്യമില്ലാതെപോയല്ലോ..?

മയക്കത്തില്‍ നിന്നുണരുമ്പോള്‍ ജനലിന്നപ്പുറം രാത്രി ചിരിച്ചു. മുല്ലപ്പൂവിന്റെ മണം. അമ്മുമ്മയുടെ നാമജപം ഹരിനാമകീര്‍ത്തനത്തിലെത്തിയിട്ടേയുള്ളു. ഇടയ്ക്ക്‌ അത്‌ മുറിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു. അമ്മ എന്നെ എറമ്പത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. മുഞ്ഞി കഴുകിച്ചു.

കുഞ്ഞാത്തന്‍ മന്ത്രവാദി എറമ്പിന്റെ തെക്കേക്കോണില്‍ ഉപവിഷ്ഠനായിട്ടുണ്ട്‌. ദുരാത്മാക്കളെ ഒഴിപ്പിക്കല്‍, പ്‌രാക്കുദോഷം തീര്‍ക്കല്‍, കരിങ്കണ്ണിന്‌ മറുമരുന്ന് തുടങ്ങിയ ഒട്ടേറെ പ്രയോഗങ്ങളുടെ ഒറ്റമൂലി അറിയുന്ന ആശാനാണ്‌ ഇദ്ദേഹം.

മുന്നില്‍ ചാണകം മെഴുകിയ നിലത്ത്‌ ചേടിമണ്ണുകൊണ്ട്‌ വരച്ച കളത്തിന്റെ നടുവില്‍ ഒരു പഴുത്ത പാക്ക്‌ വെച്ചിരിക്കുന്നു. `ചെമ്പഴുക്കാ വിദ്യയിലൂടെ പ്രശ്നം വെയ്ക്കുന്ന ലോകത്തിലെ ഏക മന്ത്രവാദിയും ഇദ്ദേഹമായിരിക്കണം. അമ്മുമ്മ എന്നെ അയാള്‍ക്കഭിമുഖമായി പിടിച്ചിരുത്തി.

`കുഞ്ഞാത്തന്‍ കാര്യവായിട്ടൊന്ന് നോക്കിയേ.. ആരാ എന്റെ കുട്ടന്റെ പൊറകേ കൂടിയേന്ന്...`

മന്ത്രവാദി കുറെ ഭസ്മമെടുത്ത്‌ എന്റെ നെറ്റിയിലും ശിരസ്സിലും കൈയുഴിഞ്ഞു. കുറെ നേരം കണ്ണടച്ചിരുന്ന് അസ്പഷ്ടമായ ഏതോ മറുഭാഷയില്‍ കുശുകുശുത്തു. പിന്നെ` കണ്ണുതുറന്ന് എന്നെ തുറിച്ചുനോക്കി. ചെമ്പഴുക്കയേക്കാള്‍ ചുവന്ന കണ്ണുകള്‍ ഉരുണ്ടു രണ്ടുമൂന്നുവട്ടം `ഹ്രൂം.. ഹ്രീം` എന്ന് ഒച്ചയെടുത്ത്‌ മുരണ്ടു. കളത്തിലെ ചെമ്പഴുക്കാ രണ്ടു വിരലുകളാള്‍ പമ്പരം പോലെ കറക്കിവിട്ടു. അത്‌ കറങ്ങിത്തിരിഞ്ഞ്‌ മുഖം തെക്കോട്ടായി നിന്നു. അയാളുടെ കണ്ണുകള്‍ തെക്കോട്ട്‌ പാഞ്ഞു.

`ഓഹോ.. അതുശെരി.` എന്ന് പിറുപിറുത്തശേഷം, ഭസ്മമെടുത്ത്‌ എന്റെ മുഖത്തേക്ക്‌ പലതവണ ആഞ്ഞെറിഞ്ഞു. രസകരമായ ഏതോ വിനോദത്തില്‍ ഏര്‍പ്പെടുന്ന മാതിരി ഞാന്‍ കണ്ണടച്ചിരുന്നു.

`ചില്ലറക്കാരനല്ല. തെക്കേലെ താമസക്കാരനാരുന്ന ഒരു ദേവതേടെ കോപം മാറാതെ കൂടെയൊണ്ട്‌.`

`തെക്കേലെ താമസക്കാരോ..?` അമ്മുമ്മ സംശയിച്ചു.

`എന്നുവെച്ചാ.. സര്‍പ്പക്കാവിലെ. നാഗരാജാവിന്റെ കോപം തന്നെ. ഈ പറമ്പ്‌ കൈവശമായേപ്പിന്നെ കൊറേ കാടും പടലും വെട്ടിത്തെളിച്ചില്ലേ? അന്ന് ഒരു കരിനാഗം വെട്ടേറ്റു ചത്തിട്ടൊണ്ട്‌. അതാ ഈ പിന്തലമുറേ പിടികൂടിയിരിക്കുന്ന ശാപം..`
മന്ത്രവാദി മറുവിദ്യകളെക്കുറിച്ച്‌ വിശദീകരിച്ചുകൊണ്ട്‌ കറുപ്പുചരട്‌ എന്റെ കൈത്തണ്ടയില്‍ കെട്ടുമ്പോള്‍ അച്ഛന്റെ ശബ്ദമുയര്‍ന്നു.

`എന്താ.. അമ്മേ, മന്ത്രവാദിയെടെ വെളയാട്ടം ഈവീട്ടിലും തൊടങ്ങിയോ?`

പിന്നെ എല്ലാം വളരെ ഇമ്മീഡിയറ്റ്‌ ആക്ഷനായിരുന്നു. തിടുക്കത്തില്‍ എല്ലാമൊതുക്കി കുഞ്ഞാത്തന്‍ സ്ഥലംവിട്ടു. അമ്മുമ്മ വിളറി, മുഖം വീര്‍പ്പിച്ചു നിന്നു. എനിക്ക്‌ ആശ്വാസമായി.

`എത്ര പറഞ്ഞാലും ഈ അമ്മക്ക്‌ മനസ്സിലാവത്തില്ല. ഇത്‌ കൊ കഷ്ടമാ.` അച്ഛന്‍ കിണറ്റുകരയിലേക്ക്‌ പോയി.

അക്ക അടക്കിച്ചിരിച്ചു. അമ്മ ഒന്നും മിണ്ടിയില്ല.

`നിന്നെ എല്ലാരുംകൂടെ ഖുറാങ്ങുകളിപ്പിക്കുവാടാ. നാണവില്ലല്ലോ.. ആണായാ ഇത്തിരി ധൈര്യമൊക്കെ വേണം.. ഇങ്ങനെ തൊട്ടാവാടി ആയാപ്പോര. ഹൊ.. ഒരു വിപ്ലവക്കാരന്‍.` അക്ക പരിഹാസിച്ചു.

അക്ക മൂളിപ്പാട്ടുമായി അകത്തേക്ക്‌ പോയപ്പോള്‍ ഞാന്‍ പുസ്തകക്കെട്ടെടുത്തു.
`കാണെക്കാണെ വയസ്സാവുന്നു മക്കള്‍ക്കെല്ലാം,
എന്നാലമ്മേവീണക്കമ്പികള്‍ മീട്ടുകയല്ലീ
നവതാരുണ്യം നിന്‍ തിരുവുടലില്‍.`

"അത്‌ കുറേക്കൂടെ ഈണത്തില്‍ വായിക്ക്‌? നല്ല കവിതയല്ലിയോ?" അച്ഛന്‍.

ഇടവഴിയില്‍ നിന്നു ആരുടെയോ നീട്ടിക്കൂവല്‍.
`ഊൌ‍ൌ‍ൌ‍യ്‌ ്‌ ്‌ ്‌ ` അച്ഛന്‍ മറുപടിയായി ഒച്ചയിട്ടു.
ആരോ പറമ്പിലേക്കു കയറി.

`ശേഖരേട്ടാ.. ആ റാന്തലൊന്നെടുത്തേരെ. മന്ത്രവാദിയെ വെഷം തൊട്ടെന്നാ തോന്നുന്നെ.`

അമ്മുമ്മയുടെ പതിഞ്ഞ ശബ്ദം വിറച്ചു - `ന്റെ ഓച്ചെറ പരദേവരേ?`

***

അച്ചാര്‍.

കുഞ്ഞാത്തന്‍ മന്ത്രവാദി സര്‍പ്പവിഷമേറ്റിട്ടും മരിക്കുകയുണ്ടായില്ല. ഏറെക്കാലത്തിനു ശേഷം, ഒരു ഇരുണ്ട സന്ധ്യയ്ക്കു, ഇരുവരിപ്പാതകളില്‍ ഒന്നിലൂടെ അദ്ദേഹവും, മറ്റതിലൂടെ കണ്ണൂര്‍ എക്സ്പ്രസ്സും എതിര്‍ദിശയില്‍ വന്നുവത്രേ. ജീവിതത്തോട്‌ ആസക്തിയൊടുങ്ങാത്ത അദ്ദേഹത്തെ കാന്തികശക്തിയാലെന്നപോലെ പിടിച്ചടുപ്പിച്ച്‌, പിന്നെ തട്ടിയെറിഞ്ഞ്‌ ആ ട്രെയിന്‍ നിസ്സാരനായ മനുഷ്യന്റെ നിസ്സഹായതയെ പരിഹസിച്ച്‌ കൂവിവിളിച്ച്‌ കടന്നുപോയി. നാട്ടാരുടെ പേടി മാറ്റുകയും ഭാവി പ്രവചിക്കുകയും ചെയ്ത കുഞ്ഞാത്തന്‍ മന്ത്രവാദിക്ക്‌ സ്വന്തം ജീവിതാന്ത്യം സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലല്ലോ എന്നു ഞങ്ങള്‍ ആശ്ചര്യപ്പെട്ടു.

Sunday, October 01, 2006

"അഭിനവ രാഷ്ട്രീയം"

ഒക്‌റ്റോബര്‍ സാമൂഹികമായ തിരിച്ചറിവില്‍ നഷ്ടങ്ങളുടേതാണ്‌. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ വെറും വ്യാപാര ലേബലുകള്‍ മാത്രമായ, സ്വതന്ത്ര്യത്തിന്റെ ശുദ്ധികള്‍ക്കുമേല്‍ നിരപരാധികളുടെ ചോരവീഴുന്ന, വെറും ആള്‍ക്കൂട്ടങ്ങളായി രാഷ്ട്രീയം ചിതറുന്ന ജനാധിപത്യം. കയ്യൂരും കരിവെള്ളൂരും മൊറാഴയും... എന്തിനേറെ പുന്നപ്ര-വയലാറിന്റെ പോലും രണസ്മൃതികള്‍ പൈങ്കിളിസാഹിത്യമായി ഗ്രൂപ്പുകളിക്കുന്ന ഇക്കാലം... വല്ലാത്തൊരു കെട്ട കാലമാണെന്ന്‌ പറയാതെ പറ്റില്ല. 'അധികാരം മറവിയുടെ ഉത്സവമാണ്‌' എന്ന്‌ പറഞ്ഞാല്‍ അതില്‍ തെറ്റുമില്ല. എന്നാല്‍ തെറ്റുകളെ തിരുത്തുന്നതിന്‌ ജനപക്ഷത്ത്‌ നില്‍ക്കേണ്ട അച്ചടി-ഇല്‌ക്ട്രോണിക്‌ മാധ്യമങ്ങള്‍ പോലും കച്ചവടതന്ത്രത്താല്‍ തനി അവസരവാദവും, സ്‌കൂപ്പിനായുള്ള തരംതാണ വാര്‍ത്തകള്‍ ചമയ്ക്കലും മാര്‍ഗങ്ങളാക്കിക്കൊണ്ട്‌ തെറ്റിന്റെ വഴികളിലാണ്‌. അരാഷ്ട്രീയവാദം ഇതിന്നൊരു പരിഹാരമല്ല. തലവേദന മാറ്റാന്‍ ആരും തല വെട്ടിക്കളയാറില്ലല്ലോ!
ഒക്റ്റോബറിന്റെ മറ്റൊരു നഷ്ടമായ 'വയലാര്‍ രാമവര്‍മ്മ'യുടെ വരികള്‍ മുഴങ്ങുന്നില്ലേ?
'പ്രവാചകന്മാരേ... പറയൂപ്രഭാതമകലെയാണോ...?
പ്രപഞ്ച ശില്‌പികളേ... പറയൂപ്രകശമകലെയാണോ?'
ഞാന്‍ ഒരു അരാഷ്ട്രീയവാദിയല്ല. പരിമിതവിഭവന്മാര്‍ രാഷ്ട്രീയരംഗത്തെ മലിനമാക്കിയതില്‍ ദുഖിതനുമാണ്‌. ഈ വരികള്‍ എന്റെ 'മനസ്സിന്റെ ചൊറിച്ചിലാ'ണെന്ന്‌ കരുതിയാല്‍ മതി.
"അഭിനവ രാഷ്ട്രീയം"
രാഷ്ട്രീയമെന്തെന്ന് ചൊല്ലെന്റെ കൂവേ.. ..
പോഴത്തമെന്നേ പറയേണ്ടതുള്ളു.
നാറുന്ന പാഴ്‌വസ്തു, കീടങ്ങളെല്ലാം
നാക്കിന്റെ തുമ്പത്ത്‌ നഞ്ചായ്‌ വിളഞ്ഞും
ഗ്രൂപ്പിന്റെ പേരില്‍ ഗുരുത്വം മറന്നും
പോക്കെറ്റു നോക്കിപ്പിണക്കം വെടിഞ്ഞും
നാടിന്റെ മാനങ്ങളെല്ലാം തകര്‍ത്തും
നാട്ടാരെയൊക്കെപ്പിഴിഞ്ഞും തൊഴിച്ചും
കത്തുന്ന തീയിലേക്കെണ്ണയിറ്റിച്ചും
പൊല്ലാപ്പുകാട്ടുന്ന വല്ലാത്ത വര്‍ഗ്ഗം,
എല്ലൊടിഞ്ഞെല്ലാം ത്യജിച്ചും തപിച്ചും
വല്ലപാടും നിരങ്ങുന്ന മര്‍ത്ത്യന്റെ
തോളില്‍ക്കരേറി മിടുക്കുകള്‍ കാട്ടി
`ഹുര്‍.. ഹുറേ..` തുള്ളുന്ന ജനകീയന്യായം.
രാഷ്ട്രീയമെന്നാലിതെന്നേ ധരിപ്പൂ
വോട്ടറായ്‌ മാത്രം വിലപ്പെട്ട നമ്മള്‍.
രാത്രിയില്‍ സൂര്യന്‍ ഉദിക്കാത്തതല്ലോ
ഭാഗ്യമായ്ത്തീര്‍ന്നു നമുക്കെന്നു ഞായം.
രാക്ഷസീയത്തിന്റെ `രാ`യിലൊരല്‍പം
`ഈയം` കലര്‍ത്തിയാലാല്‍ കിട്ടുന്ന മിശ്രിതം
നന്നായ്‌ പിരട്ടിക്കുലുക്കിക്കലക്കി,
നന്ദികേടിന്റെയാ ഫ്ലേവറും ചേര്‍ത്ത്‌,
നാലഞ്ചു കക്ഷിതന്‍ നാരായവേരും
അബ്‌കാരി ലോബിതന്‍ കൈക്കൂലിനോട്ടും
ആദര്‍ശമഞ്ചാറു കാന്താരി മുളകും
നാഴൂരിവെള്ളത്തില്‍ വെച്ചുവറ്റിച്ച്‌
നാലൌണ്‍സായിക്കുറുക്കിയിറക്കി,
ഇന്ദുപ്പുപോലാം കുടുംബമാഹാത്മ്യം,
ചുക്കോളമൊക്കും മതജാതി വൈരം,
കല്‍ക്കണ്ടമാകുന്ന കള്ളത്തരങ്ങള്‍ഒ
ക്കെനുണഞ്ഞു ചെലുത്തിയാല്‍ മാത്രം
ഇക്കാലഘട്ടത്തിനൊക്കും വിധത്തില്‍
രാഷ്ട്രീയമായെന്ന്‌ ചൊല്ലിടാം കൂവേ.. .!"